ദയമോളേ, നല്ലോരു ദിവസം ആയത് കൊണ്ട് ഞാനൊന്നും പറയുന്നില്ല. കുസൃതിയൊക്കെ നല്ലതാണ്. മനുഷ്യരൊക്കെ കുടുംബ സമേതം കല്ല്യാണത്തിന് വരുന്നത് എല്ലാവരും…..

_upscale

എഴുത്ത്:-ശ്രീജിത്ത് ഇരവിൽ

ഇളയ സഹോദരന്റെ ഭാര്യയുടെ സഹോദരിയാണ് വധു. ഞങ്ങളുടെ ദയമോൾ. എന്റെ മൂത്ത മകളുടെ പ്രായമേയുള്ളൂ. അതുകൊണ്ട് മാത്രമാണെന്ന് തോന്നുന്നു ഞാൻ സംയമനം പാലിച്ചത്. കല്ല്യാണ മണ്ഡപത്തിൽ നടന്നത് തീരെ ശരിയായില്ല. പറയേണ്ടത് ശബ്ദം ഉയർത്താതെ കൃത്യമായി പറഞ്ഞിട്ടുണ്ട്. അടുത്ത് നിന്നവരൊക്കെ കേട്ട് കാണണം.

‘ദയമോളേ, നല്ലോരു ദിവസം ആയത് കൊണ്ട് ഞാനൊന്നും പറയുന്നില്ല. കുസൃതിയൊക്കെ നല്ലതാണ്. മനുഷ്യരൊക്കെ കുടുംബ സമേതം കല്ല്യാണത്തിന് വരുന്നത് എല്ലാവരും ചേർന്ന് ഒരു ഫോട്ടോ എടുക്കാൻ കൂടിയാണ്. അതൊക്കെയാണ്‌ ബന്ധങ്ങളുടെ ഓർമ്മ. നിന്റെ പ്രായത്തിലുള്ളവർക്ക് ഞാൻ പറയുന്നതിന്റെ അർത്ഥം മനസ്സിലാകില്ല.. കുടുംബത്തിന്റെ വില കളയരുത്.’

കല്ല്യാണ പെണ്ണിനോട് ഇത്രയും നീളത്തിൽ എനിക്ക് സംസാരിക്കേണ്ടി വന്നിരുന്നുവെങ്കിൽ ഓർത്ത് നോക്കൂ… ഞാൻ എത്രത്തോളം അസ്വസ്ഥമായിരുന്നുവെന്ന്.

വ്യക്തമാക്കാം. താലികെട്ട് കഴിഞ്ഞതിന് ശേഷം ദയമോള് മൈക്കിൽ സംസാരിച്ചിരുന്നു. സത്യത്തിൽ യാതൊന്നും എനിക്ക് മനസ്സിലായില്ല. എല്ലാവർക്കും ഓരോ നമ്പർ ബട്ടൺ തരുന്നുണ്ടെന്നും, ആ നമ്പർ വിളിക്കുമ്പോൾ മണ്ഡപത്തിലേക്ക് വരണമെന്നും അവൾ പറഞ്ഞു. പിന്നേയും എന്തൊക്കെയോ കലപിലാന്ന് ശബ്‌ദിക്കുന്നുണ്ടായിരുന്നു. യെസ് യെസ് എന്ന് പറഞ്ഞ് കല്ല്യാണം കൂടാൻ വന്നവരിൽ പാതിയും തുള്ളിചാടി. അരികിൽ ഇരിക്കുന്ന എന്റെ ഭാര്യയുടെയും, മകളുടെയും, മരുമകന്റെയും കാര്യവും മറിച്ചായിരുന്നില്ല. മനസിലായില്ലെന്ന് പറഞ്ഞാൽ കുറച്ചിലാകുമെന്ന് കരുതുന്ന ചിന്താഗതി ആയിരിക്കണം, ആരോടും സംശയം തീർത്തില്ല. പിള്ളേരുടെ എന്തോയൊരു കളിയെന്ന ധാരണയിൽ വെറുതേ ഞാനും നിന്ന് കൊടുത്തു.

‘സെവൻ, തേർട്ടിഫൈവ്, നൈന്റി, ടു ഹൻഡ്രഡ്…’

നിർഭാഗ്യവശാൽ മണ്ഡപത്തിൽ നിന്ന് ആദ്യം വിളിച്ച് പറഞ്ഞ ആ നാല് ശബ്ദത്തിലെ മുപ്പത്തിയഞ്ചുകാരൻ ഞാൻ ആയിരുന്നു. വധൂവരൻമാരുടെ അടുത്തേക്ക് എത്തിയപ്പോഴാണ് കളിയിലെ കാര്യം പിടികിട്ടിയത്. ഈ നമ്പറുകാരാണ് ചെറുക്കന്റെയും പെണ്ണിന്റെയും കൂടെ നിന്ന് ഫോട്ടോ എടുക്കേണ്ടത്. ആരാണെന്ന് പോലും അറിയാത്തവരുടെ കൂടെ നിന്ന് ക്യാമറയോട് ചിരിച്ചതിന് ശേഷമാണ് കളിയിലെ കഥയില്ലായ്മ എനിക്ക് മനസ്സിലായത്. അപ്പോൾ തന്നെ എതിർക്കുകയും ചെയ്തു. ആ നേരം പറഞ്ഞ സംഭാഷണമാണ് തുടക്കത്തിൽ കുറിച്ചത്.

‘അതേയ്.. ദയമോളും ഭർത്താവും വരുന്നുണ്ട്. നിങ്ങള് അവളോട് മുഷിപ്പൊന്നും കാട്ടരുത്ട്ടോ… നമ്മുടെ പിള്ളേരല്ലേ…’

ആ സംഭവത്തിന് ശേഷമുള്ള ആദ്യത്തെ രണ്ടാം ശനിയാഴ്ച ഭാര്യ പറഞ്ഞതാണ്. അന്ന്, എന്റെ കൂട്ടുകാർ വരാമെന്ന് പറഞ്ഞ നാളായിരുന്നു. ദയമോളോട് സംസാരിക്കാൻ എനിക്ക് താൽപര്യം ഉണ്ടായിരുന്നില്ല. മറ്റൊന്നും കൊണ്ടല്ല. ചിത്രങ്ങൾ എന്നാൽ സ്മരണകൾ ആണെന്ന് ഞാൻ കരുതുന്നു. പ്രധാനപ്പെട്ട മുഹൂർത്തങ്ങളിൽ കുടുംബം സമേതം പങ്കെടുക്കുന്ന ഓർമ്മകളെ നിസ്സാരമായി കണ്ടവളാണ് അവൾ. ഇങ്ങോട്ട് മിണ്ടിയാലും ബലം പിടിച്ച് തന്നെ നിൽക്കാമെന്ന് എനിക്ക് തോന്നി.

‘അങ്കിൾ, ഐ ആം സോ സോറി. ഹർട്ട് ആകുമെന്ന് കരുതിയില്ല. റിലേറ്റിവ്സിന്റെ ഷഫിൾ ഫോട്ടോസ് എടുക്കാൻ താല്പര്യമുള്ളവർ മാത്രം നമ്പറുകൾ വാങ്ങിയാൽ മതിയെന്ന് പറഞ്ഞിരുന്നു. അങ്കിളത് ശ്രദ്ധിച്ചില്ല. വിഷമിപ്പിച്ചെങ്കിൽ ഞങ്ങളോട് ക്ഷമിക്കണം.’

കുട്ടികളോടുള്ള പിണക്കമെല്ലാം ഇത്ര പെട്ടെന്ന് മാറുമെന്ന് കരുതിയില്ല. അവരുടെ സോറി കേട്ടപ്പോൾ അതൊന്നും സാരമില്ല മക്കളെയെന്ന് ഞാൻ പറഞ്ഞ് പോയി. ശേഷമാണ് ചതുരത്തിലുള്ള പൊതി സമ്മാനമാണെന്ന് പറഞ്ഞ് അവർ എനിക്ക് തന്നത്. അന്ന് എടുത്ത ഫോട്ടോ ആണ് പോലും. തുറന്നും കാണിച്ചു. ഞാനും മക്കളും. കൂടെ കണ്ട് പരിചയം പോലും ഇല്ലാത്ത ഏതോ മൂന്നുപേരും. ആ അനിഷ്ടം ഞാൻ പുറത്ത് കാട്ടിയില്ല.

‘ഞങ്ങളോട് സ്നേഹമുണ്ടെങ്കിൽ, ഈ ഫോട്ടോ ഹാളിൽ തന്നെ തൂക്കണം അങ്കിളേ…’

ദയമോൾ അങ്ങനെ പറയുമെന്ന് കരുതിയില്ല. പറ്റില്ലെന്ന് അപ്പോൾ തന്നെ ഞാൻ മറുപടി പറഞ്ഞു. എല്ലാവരുടെയും മുഖം മുഷിഞ്ഞെന്ന് കണ്ടപ്പോൾ നിയന്ത്രിക്കാനും ശ്രമിച്ചു.

‘മോളേ, ആ കാര്യം ഞാൻ ക്ഷമിച്ചു. ഇതൊന്നും വേണ്ട. ഞാനും നിങ്ങളും മാത്രമാണെങ്കിൽ സാരമില്ലായിരുന്നു…. ഇവരൊക്കെ ആരാന്ന് വെച്ചാ… വല്ല ക്രിiമിനൽ പശ്ചാത്തലമൊക്കെ ഉണ്ടെന്ന് ആരെങ്കിലും പറഞ്ഞാ…’

‘ദയമോൾക്ക് മറുപടി ഉണ്ടായിരുന്നു. കല്യാണത്തിന് വന്നവരൊക്കെ നമുക്ക് പ്രിയപ്പെട്ടവരല്ലേ അങ്കിൾ… തെറ്റ് കാരാണെന്ന് തോന്നിയാൽ അപ്പോൾ തിരുത്തിയാൽ പോരേ… ഒരേ വീട്ടിൽ താമസിക്കുന്നവർ മാത്രം ഒരുമിച്ച് ഫോട്ടോ എടുത്താൽ മതിയോ… ‘

അവൾ പറഞ്ഞത് ശരിയാണെന്ന് തോന്നിയിരുന്നെങ്കിലും സമ്മതിക്കാൻ തുനിഞ്ഞില്ല. ഭക്ഷണമൊക്കെ കഴിച്ച് പോകാൻ നേരം, സ്നേഹമുണ്ടെങ്കിൽ മാത്രം ഹാളിൽ തൂക്കിയാൽ മതിയെന്ന് ദയമോൾ വീണ്ടും പറഞ്ഞിരുന്നു. തൂക്കിയേക്കെന്ന് ഭാര്യയും അഭിപ്രായപ്പെട്ടു. നിന്റെ ഇഷ്ടം പോലെയെന്ന് മൊഴിഞ്ഞാണ് ഞാൻ ആ രംഗം ഒഴിഞ്ഞത്. മറ്റൊന്നും കൊണ്ടല്ല. ഒരുക്കങ്ങൾ ഉണ്ടായിരുന്നു. കൂട്ടുകാർ എത്താറായിരിക്കുന്നു.

‘ദേ… അവർ വന്നൂട്ടോ…’

ഭാര്യ വിളിച്ച് പറഞ്ഞു. കുളിച്ച് കഴിഞ്ഞതേ ഉണ്ടായിരുന്നുള്ളൂ. ഞാൻ ധൃതി പിടിച്ചു. വന്നിരിക്കുന്നത് രവി കുൽക്കർണിയും അലക്സുമാണ്. രവി കന്നഡക്കാരനാണ്. അത്യാവശ്യത്തിന് മലയാളമൊക്കെ സംസാരിക്കും. വിശാഖപട്ടണത്തിൽ ജോലി ചെയ്തിരുന്ന കാലമായിരുന്നു. നാട്ടിലേക്ക് സ്ഥലമാറ്റത്തിനായി നിരന്തരം ശ്രമിച്ച പതിനാല് വർഷങ്ങൾ ആ നീളത്തിലെ കൂട്ടുകാരാണ് ഈ വരുന്നവർ. എന്റെ അത്രമേൽ പ്രിയപ്പെട്ടവർ…

ഞാൻ ഹാളിലേക്ക് എത്തുമ്പോഴേക്കും അലക്സ് കാപ്പികുടി തുടങ്ങിയിരുന്നു.

‘ സോനുവിനെ ഗൊത്തായിത്താ…! പറഞ്ഞതേയില്ല…!’

ദയമോൾ കൊണ്ടുവന്ന ചിത്രത്തിൽ നിന്ന് തിരിഞ്ഞാണ് രവിയത് വളരേ അശ്ചര്യത്തോടെ പറഞ്ഞത്. സോനുവോയെന്ന് ചോദിച്ച് ഞാനും അങ്ങോട്ടേക്ക് നടന്നു. ഭാര്യയുടെ പണിയായിരുന്നു. വന്ന് കയറുന്നവർക്കെല്ലാം കാണാൻ പാകം ഹാളിൽ തന്നെ തൂക്കിയിരിക്കുന്നു.

‘മാത്താഡ്…. സുമ്‌നാ മാതാഡ്.. സോനു നമ്മ ഹുഡുഗ…’

എനിക്ക് നേരെ രവി നീട്ടിയ ഫോൺ വാങ്ങി ഞാൻ സംസാരിച്ച് തുടങ്ങി. പേര് സോനു. രവിയുടെ മകളെ വിവാഹം കഴിക്കാൻ പോകുന്ന ചെറുപ്പക്കാരൻ. രണ്ടുപേരും പ്രണയത്തിൽ ആയിരുന്നു പോലും. നിശ്ചയമൊക്കെ കഴിഞ്ഞു. ആ വിവാഹത്തിന് നേരിട്ട് ക്ഷണിക്കാൻ കൂടിയാണ് രവി വന്നിരിക്കുന്നത്. സംസാരം വീഡിയോ കാളിൽ ആയത് കൊണ്ട് ആ യാദൃശ്ചികതയെ മുഖാമുഖം നേരിടാൻ ഞങ്ങൾക്കായി.

‘ഞാനായിരുന്നു ടു ഹാൻഡ്രഡ്…’

സോനു പറഞ്ഞു. മുപ്പത്തിയഞ്ചാം നമ്പറുകാരനാണ് ഈയുള്ളവനെന്ന് പറയുമ്പോൾ അവനെ പോലും ഞാനും ചിരിച്ചുപോയി. ചിരിയുടെ ഒടുവിൽ ആ ചെറുപ്പക്കാരാനോട് എനിക്ക് ഇഷ്ടം തോന്നി. തന്റെ കൂടെ അവനെ കണ്ടതിൽ സന്തോഷമുണ്ടെന്ന് കൂടി രവി പറഞ്ഞപ്പോൾ ആ ഇഷ്ടം വാത്സല്ല്യത്തിൽ തൊട്ട് ഇരട്ടിച്ചു.

ആ നിമിഷം ഞാൻ പോലും അറിയാതെ എന്റെയുള്ള് ദയമോളുടെ പക്ഷത്തേക്ക് ചായുകയായിരുന്നു. ആ രാത്രിയിൽ ഉറക്കമില്ലാതെ ചിന്തിച്ച എന്നെ ചിത്രം പോലെ ഇന്നും ഓർത്തെടുക്കാൻ പറ്റുന്നുണ്ട്. ഓമനിക്കാൻ പാകം ഒരു ഓർമ്മയെ തന്ന ദയമോളെ സ്മരിക്കാനേ ഒടുവിൽ കഴിഞ്ഞുള്ളൂ…

തൊട്ടുരുമ്മി ജീവിക്കുന്നവർ തമ്മിൽ ചേർന്ന് നിൽക്കുന്ന ചിത്രങ്ങളേക്കാളും നല്ലത് ഇത്തരത്തിൽ തന്നെയാണെന്ന് എനിക്ക് തോന്നി. തമ്മിൽ തമ്മിൽ പ്രിയം പ്രചരിപ്പിക്കാനും കുറുക്കുവഴികൾ ഉപകരിക്കും എന്നതാണ് കല്ല്യാണ മണ്ഡപത്തിൽ നടന്ന ആ സംഭവത്തിൽ നിന്ന് പഠിച്ചത്. അതിൽ വിയോജിക്കാനുള്ള വസ്തുതകൾ ഇല്ലെന്നല്ല. മറുവശം തീർച്ചയായിട്ടും ഉണ്ടാകും. എന്നിരുന്നാലും, തന്റെ കല്യാണത്തിന് വന്നവരെല്ലാം പേര് പോലും അറിയാത്ത മനുഷ്യരെ വീട്ടിലേക്ക് കൊണ്ടുപോകട്ടേയെന്ന് ചിന്തിച്ച ദയമോളെ കേൾക്കാതിരിക്കാൻ പറ്റില്ല. അവൾ പറയാൻ ശ്രമിക്കുന്ന പരസ്പര സ്നേഹത്തിന്റെ രാഷ്ട്രീയം കാണാതിരിക്കാനും സാധിക്കില്ല.

അപരിചിതർ ആണെങ്കിലും, അവരൊക്കെ നമ്മുടെ അത്രമേൽ പ്രിയപ്പെട്ടവരുടെ പ്രിയപ്പെട്ടവരല്ലേ… അനീതിയെന്ന് തെറ്റിദ്ധരിച്ച് പ്രതികരിച്ച് പോയ ആ കല്ല്യാണനാളിലെ ചിത്രമെടുപ്പിനോട് എനിക്ക് ഇപ്പോൾ യോജിപ്പാണ്. അതുമാത്രമല്ല, ആ തൊണ്ണൂറാം നമ്പറുകാരന്റേയും, ഏഴാം നമ്പറുകാരിയുടേയും അടുപ്പക്കാരെ ഞാൻ പ്രതീക്ഷിക്കുന്നുണ്ട്. അല്ലെങ്കിലും, ഇടപെടുന്ന വേളയിൽ പരസ്പരം നോവിക്കാതെ തുന്നിച്ചേർക്കാൻ കഴിഞ്ഞില്ലെങ്കിൽ മനുഷ്യർക്ക് എന്തിനാണല്ലേ മനുഷ്യർ…!!!

Leave a Reply

Your email address will not be published. Required fields are marked *