ഒരിക്കൽ അമ്മയോട് ചോദിച്ചതാണ്. അന്ന്, പതിവില്ലാതെ ഒരു ഉത്തരം കിട്ടി. നിനക്ക് നിന്റെ അച്ഛന്റെ കൂടെ ജീവിക്കണമെങ്കിൽ പോയിക്കോളുവെന്നായിരുന്നു അമ്മ പറഞ്ഞത്. അതിന്, അച്ഛൻ എവിടെയാണെന്ന് ഞാൻ ആരാഞ്ഞു……

എഴുത്ത്: – ശ്രീജിത്ത് ഇരവിൽ

അച്ഛനില്ലാതെ വളർന്നതിന്റെ കാരണം അമ്മയാണ്. ഒരുനാൾ ഞാനത് പറയുകയും ചെയ്തു. അമ്മ മിണ്ടിയില്ല. വെറുതേ എന്നെ നോക്കി നിന്നു…

‘അമ്മേനെ സഹിക്കാൻ പറ്റാതെ പോയതായിരിക്കും അച്ഛൻ… ‘

എന്നും പറഞ്ഞ് ഞാൻ ഇറങ്ങിപ്പോയത് വീടിനടുത്തുള്ള മൈതാനത്തിലേക്ക് ആയിരുന്നു. അവിടെ നിരവധി പേർ കളിക്കുന്നുണ്ട്. ഞാൻ അവരോടൊപ്പം കൂടിയില്ല. കാണികൾ നിൽക്കാറുള്ള തണലിന്റെ മരത്തിൽ ചാരി ഏറെനേരം അങ്ങനെ ഇരുന്നു.

‘മീ…. മീവ്…..’

ശ്രദ്ധിച്ചപ്പോൾ കണ്ണുകൾ തുറന്ന് ദിവസങ്ങൾ മാത്രം പ്രായമുള്ളയൊരു പൂച്ചക്കുഞ്ഞ്…! എന്നെ പോലെ നിനക്കും ആരുമില്ലേയെന്ന് അറിയാതെ ഞാൻ അതിനോട് ചോദിച്ചുപോയി. കണ്ണുകൾ പിടപ്പിച്ചുവെന്നല്ലാതെ ആ പൂച്ചക്കുഞ്ഞ് മറ്റൊന്നും പ്രതികരിച്ചില്ല…

എനിക്ക് പതിനേഴ് വയസൊക്കെ ആകുന്നതേയുള്ളൂ… ഈ ചെറു പ്രായത്തിൽ തന്നെ ഞാൻ എങ്ങനെയാണ് ആരും ഇല്ലാത്തവനായത്?

ഞാനും അമ്മയും മാത്രമായുള്ള ഈ ജീവിതത്തിൽ കുരുങ്ങി വർഷങ്ങൾ പത്തെണ്ണം കഴിഞ്ഞിരിക്കുന്നു. അച്ഛനെ കുറിച്ച് ചോദിക്കുമ്പോഴൊക്കെ അമ്മ മൗനം വിഴുങ്ങാറാണ് പതിവ്. ശേഷം എന്തെങ്കിലും പറയുന്നുണ്ടെങ്കിൽ നമുക്ക് നമ്മളേ ഉള്ളൂവെന്ന് മാത്രമായിരിക്കും…

‘നിങ്ങള് രണ്ടാളും എന്തിനാണ് പിരിഞ്ഞത്…?’

ഒരിക്കൽ അമ്മയോട് ചോദിച്ചതാണ്. അന്ന്, പതിവില്ലാതെ ഒരു ഉത്തരം കിട്ടി. നിനക്ക് നിന്റെ അച്ഛന്റെ കൂടെ ജീവിക്കണമെങ്കിൽ പോയിക്കോളുവെന്നായിരുന്നു അമ്മ പറഞ്ഞത്. അതിന്, അച്ഛൻ എവിടെയാണെന്ന് ഞാൻ ആരാഞ്ഞു. അറിയില്ലെന്ന് പറഞ്ഞ് അമ്മ എഴുന്നേറ്റ് പോകുകയും ചെയ്തു.

അച്ഛൻ ഇല്ലാതെ വളരേണ്ടി വരുന്നയൊരു കുട്ടിയുടെ എല്ലാ പ്രശ്നങ്ങളും എനിക്ക് നന്നായിട്ടുണ്ടായിരുന്നു. സ്കൂളുകളിൽ തങ്ങളുടെ അച്ഛന്റെ ഒപ്പം പങ്കിട്ട വീര കഥകൾ കൂട്ടുകാർ പങ്കുവെക്കുമ്പോൾ എന്റെ തല മാത്രം കുനിയും. അച്ഛനെ ചോദിക്കുന്ന അധ്യാപകർക്ക് മുമ്പിലും ശബ്ദം ഉണ്ടാകാറില്ല.

അച്ഛനെ കുറിച്ച് യാതൊന്നും അറിയാതെ വളരേണ്ടി വരുന്നവർ നേരിടേണ്ടി വരുന്ന പരിഹാസങ്ങൾ ചെറുപ്രായത്തിലെ അനുഭവിക്കുന്നുണ്ടായിരുന്നു. അമ്മയോടുള്ള താൽപ്പര്യമില്ലായ്മയ്ക്ക് കാരണവും ഇതൊക്കെ തന്നെയായിരിക്കും. എല്ലാ അർത്ഥത്തിലും ഞാനൊരു അനാഥൻ തന്നെ…

‘നീയും എന്റെ കൂടെ പോര്…’

എന്നും പറഞ്ഞ് ഞാൻ ആ പൂച്ചക്കുഞ്ഞിനെ എടുത്തു. വീട്ടിലേക്ക് എത്തും മുമ്പേ അതിന് ‘ജാൻ’ എന്ന പേരുമിട്ടു. മനസ്സ്! എന്റെ മനസ്സ്! ഇനി ജാൻ മാത്രം മതി കൂട്ടിന്. അവന് ഞാൻ പാല് കൊടുത്തു. അമ്മയോടുള്ള സംസാരമൊക്കെ വളരേ കുറവായത് കൊണ്ട് ഒന്നും ബോധിപ്പിക്കേണ്ടി വന്നില്ല.

ഞാൻ പുറത്തേക്ക് പോകുമ്പോഴെല്ലാം ജാനിനെ എന്റെ മുറിയിൽ അടച്ചിടാറാണ് പതിവ്. എന്തുകൊണ്ടാണെന്ന് ചോദിച്ചാൽ അമ്മ ജാനിനെ കാണുന്നതോ കൊഞ്ചുന്നതോ എനിക്ക് ഇഷ്ട്ടമായിരുന്നില്ല.

രണ്ടുമൂന്ന് മാസങ്ങൾ കഴിഞ്ഞപ്പോൾ നമുക്ക് നമ്മളെയുള്ളൂവെന്ന് ഞാൻ ആ പൂച്ചക്കുഞ്ഞിനോട് പറയാൻ തുടങ്ങി. അത് മനസിലായത് പോലെ തന്റെ ദേഹം എന്റെ കാലുകൾക്കിടയിൽ ജാൻ ഉരസുമായിരുന്നു…

കൂടെയുണ്ടെന്ന് തോന്നിക്കും വിധം ജീവനിൽ ഒരു പൂച്ചയെങ്കിലും ഉണ്ടല്ലോയെന്ന ചിന്ത തന്നെയാണ് പിന്നീട് ചലിപ്പിച്ചത്. അച്ഛനെ ഓർക്കുമ്പോഴെല്ലാം അമ്മയെ വെറുത്ത് കൊണ്ടേയിരുന്നു. അമ്മ എന്തെങ്കിലും ചോദിച്ചാൽ മനസ്സില്ലാ മനസ്സോടെ മറുപടി പറയുന്നയൊരു പ്രകൃതത്തിലേക്ക് ഞാനും വീണു….

ഒരിക്കൽ കൂട്ടുകാരോടൊപ്പം ആദ്യമായി മ, ദ്യപിച്ചു. കു,ടിച്ചത് എന്താണെന്നൊന്നും അറിയില്ലെങ്കിലും തല നന്നായി പെരുക്കുന്നുണ്ടായിരുന്നു. ശേഷമുള്ള ഉന്മേഷം വല്ലാതെ ഇഷ്ടപ്പെട്ട് തുടങ്ങിയപ്പോൾ അത് പതിവായി. രാത്രിയിൽ വീട്ടിലേക്ക് എത്താൻ ഏറെ വൈകുന്ന സ്ഥിയിലേക്ക് വരെ കാര്യങ്ങൾ പോയി. ഒരിക്കൽ എത്തുമ്പോൾ വെള്ളം പോലും കുടിക്കാതെ ജാൻ ഏറെ തളർന്ന് കിടക്കുകയായിരുന്നു. സങ്കടം തോന്നി. പക്ഷെ, കുഴഞ്ഞിരിക്കുന്ന തലയ്ക്ക് കിടക്കണമെന്നേ ആ നേരം തോന്നിയുള്ളൂ…

പിറ്റേന്ന് കുടിച്ചത് ബീ,യർ ആയിരുന്നു. ഒരു കുപ്പി അകത്തായപ്പോൾ തന്നെ ഞാൻ വിരിഞ്ഞ് നിന്നു. എങ്ങോട്ടെങ്കിലും പോയാലോയെന്ന് കൂട്ടുകാർക്കിടയിൽ ചർച്ചയും തുടങ്ങി. ഞങ്ങൾ മൂന്ന് നാളുകളിലേക്കായി ഗൂഡല്ലൂരിലേക്ക് യാത്രയായി. എല്ലാം മറന്നുള്ള ആ യാത്ര ഏറെ ആഘോഷിക്കാൻ സാധിച്ചിരുന്നു. തിരിച്ച് വരവിലാണ് ജാനിനെ ഓർക്കുന്നത്..

‘നീ എവിടെയായിരുന്നു ഇത്രേം നാൾ…?’

പിറ്റേന്ന് പകലിൽ വീട്ടിലേക്ക് കയറുമ്പോൾ നേരിട്ട അമ്മയുടെ ചോദ്യമാണ്. ഒപ്പം ആ മുഖവും ചുകന്നിരുന്നു. മറുപടി നൽകാതെ ഞാൻ മുറി തുറന്ന് അകത്തേക്ക് കയറി. എത്ര തിരഞ്ഞിട്ടും ജാനിനെ കണ്ടെത്താൻ സാധിച്ചില്ല. ശ്രദ്ധിച്ചപ്പോഴാണ് ഒരു ജനാലയുടെ കൊളുത്ത് വീണിരുന്നില്ലായെന്ന് മനസ്സിലായത്. വിശന്ന് വലഞ്ഞ ജാൻ അതുവഴി രക്ഷപ്പെട്ടിട്ടുണ്ടാകും…

വല്ലാത്ത കുറ്റബോധത്തോടെ ഞാൻ കട്ടിലിൽ ഇരുന്നു. മൂന്നുനാല് ദിവസത്തെ വിശപ്പുമായി ആ പാവം എങ്ങനെ ജീവിക്കും! ആരായാലും പോയിപ്പോകും! യഥാർത്ഥത്തിൽ തുടക്കത്തിലുണ്ടായിരുന്ന പരിഗണന ജാനിനോട് കാണിച്ചിരുന്നുവോ…! ഇല്ല! ലോകം ഞാൻ ആണെന്ന് കരുതിയ ഒരു പൂച്ചയെ പോലും കൃത്യമായി സംരക്ഷിക്കാൻ പറ്റാത്ത എനിക്ക് എന്നോട് തന്നെയൊരു വെറുപ്പ് തോന്നിപ്പോയി…

‘മോനെ…!’

എന്റെ തോളിൽ കൈവെച്ച് അമ്മ തൊട്ടടുത്ത് നിൽക്കുകയാണ്. ഞാൻ ജാനെന്ന് വിളിക്കുന്നയൊരു പൂച്ച എന്റെ മുറിയിൽ ഉണ്ടായിരുന്നു വെന്നൊക്കെ അമ്മയ്ക്ക് അറിയാം. പക്ഷെ, ആ നിമിഷത്തിൽ അമ്മയ്ക്ക് പറയാനുണ്ടായിരുന്നത് ഞാൻ പലപ്പോഴും ചോദിച്ചിരുന്ന ഒരു ചോദ്യത്തിന്റെ ഉത്തരമായിരുന്നു.

‘നിന്നെ പോലെ തന്നെയായിരുന്നു നിന്റെ അച്ഛനും. നീ അടച്ചിട്ട്‌ വളർത്തി ഒടുവിൽ മറന്നുപോയ ആ പൂച്ചയായിരുന്നു ഞാൻ. പറയുന്നത് എന്റെ മോന് മനസ്സിലാകുന്നുണ്ടോ…?’

ആ മാനസികാവസ്ഥയിൽ അതിലും കൂടുതൽ വ്യക്തത വേണ്ടായിരുന്നു. എന്നാലും ഒരു ജീവനോട് ഇങ്ങനെയൊരു ക്രൂ,രത കാട്ടാൻ എങ്ങനെ കഴിഞ്ഞൂവെന്ന പൊള്ളൽ ഉള്ളിനെ വേവിക്കുന്നു. അതിന്റെ തിളപ്പിലെന്ന പോലെ വിങ്ങി വിങ്ങി ഞാൻ അമ്മയുടെ മാ,റിലേക്ക് വീണു. അമ്മയും കരഞ്ഞുപോയി. തുടർന്ന് എന്റെ മുറിയിൽ നിന്ന് അമ്മ ഇറങ്ങി പോകുകയായിരുന്നു…

എനിക്ക് ആരുമില്ലെന്ന് ഓർത്ത് നടന്നപ്പോൾ അമ്മയ്ക്ക് ആര് ഉണ്ടായിരുന്നുവെന്ന് ചിന്തിച്ചതേയില്ല. എല്ലാം കൊണ്ടും നിരാശയിൽ ആണ്ടുപോയ നിമിഷമായിരുന്നുവത്. ഇനിയൊരു ജീവിതമേ മുന്നിൽ ഇല്ലായെന്ന് വരെ ആ രംഗത്തിൽ തോന്നിയിരുന്നു. പക്ഷെ, എല്ലാം തിരിച്ച് തരാൻ എന്നോണം അമ്മ വീണ്ടും മുറിയിലേക്ക് വരുമെന്ന് സ്വപ്നത്തിൽ പോലും പ്രതീക്ഷിച്ചിരുന്നില്ല.

അകത്തേക്ക് കയറാതെ ആ കതകിൽ ചാരി അമ്മ നിൽക്കുകയാണ്. മാ,റിലേക്ക് ചേർത്ത് പിടിച്ച വലത് കൈത്തണ്ടയിൽ നിന്നൊരു കുഞ്ഞ് മുഖം എന്നെ നോക്കി കണ്ണുകൾ പിടപ്പിക്കുന്നു. ജാൻ! എന്റെ ജാൻ! ഞാൻ വിളിക്കുന്നതിന്‌ മുമ്പേ അമ്മയുടെ കൈയ്യിൽ നിന്ന് കുതറി അവൻ എന്റെ നെഞ്ചിലേക്ക് ചാടി വീഴുകയായിരുന്നു.

‘മ്യാവൂ…!!!’

Leave a Comment