ഒരുപാട് നാളുകളായി വസന്തം മോഹിച്ചു നിന്നിരുന്ന പനിനീർ പൂക്കളുകൾ രവീന്ദ്രന്റെയും മീരയുടെയും സന്തോഷത്തെ സ്വാഗതം ചെയ്യുകയായിരുന്നു.
അങ്ങനെ അല്പം കഴിഞ്ഞതും ഹരിയും ഭദ്രയും ഒക്കെ ഉണർന്നു. ഇരുവരും പെട്ടെന്ന് തന്നെ കുളിച്ച് റെഡിയായി.
ഭദ്രക്കുട്ടി…?ഹരി സ്നേഹത്തോടെ വന്നിട്ട് ഭദ്രയെ വിളിക്കുകയാണ്
അവളപ്പോൾ കണ്ണാടിയുടെ മുന്നിൽ നിന്ന് ചെറിയതോതിൽ മേക്കപ്പ് ചെയ്യുകയായിരുന്നു.?ഹരി വാങ്ങി കൊടുത്ത സൽവാർ അവൾക്ക് ഒരുപാട് ഇഷ്ടമായി..
ഒരല്പം ടൈറ്റാണ് എന്നൊരു പ്രശ്നം മാത്രമേ ഉള്ളൂ,, അവളുടെ ഡ്രസ്സ് നോട് മാച്ച് ചെയ്യുന്ന ഒരു കുർത്ത തന്നെയാണ് അവനും ധരിച്ചത്. ഇരുവരും ഒരുങ്ങിയപ്പോൾ നല്ല ഭംഗിയുണ്ടായിരുന്നു. സത്യത്തിൽ കല്യാണശേഷം ഭദ്ര ഒരുങ്ങിയിറങ്ങി മനോഹരി ആയത് ഇന്നായിരുന്നു എന്ന് ഹരി ഓർത്തു.
ഹരി വിളിക്കുന്നത് കേട്ടുകൊണ്ട് ഭദ്ര തിരിഞ്ഞ് അവന്റെ നേർക്കു വന്നു.
എന്താ ഏട്ടാ…
അപ്പോഴാണ് അവൻ തലേദിവസം വാങ്ങിയ ജിമിക്കി കമ്മൽ അവൾക്ക് കൊടുത്തത്.
ഇത് ഇഷ്ടായോന്നു നോക്കിക്കേ.. അവൻ അത് അവളുടെ നേർക്ക് നീട്ടി.
എന്താ ഹരിയേട്ടാ ഇത്..?
നോക്ക്… അവൻ പുഞ്ചിരിയോടെ നിൽക്കുകയാണ്.
ഭദ്ര ആ ബോക്സ് തുറന്നപ്പോൾ രണ്ട് കുഞ്ഞി കമ്മലുകൾ. അവളുടെ വിടർന്ന മിഴികളിൽ നോക്കിക്കൊണ്ട് അവൻ അങ്ങനെ നിന്നു.
എങ്ങനെയുണ്ട് തനിക്ക് ഇഷ്ടമായോ..
ഹമ്.. ഒരുപാട്…
എങ്കിൽ ഈ കമ്മൽ ഇടൂ ഭദ്ര…
ഹമ്… അവൾ അപ്പോൾ തന്നെ ഹരി വാങ്ങിയ കമ്മൽ ഇട്ടിരുന്നു.
കണ്ണാടിയുടെ മുൻപിലേക്ക് തിരിയാൻ തുടങ്ങിയതും, ഹരി അവളെ തന്നിലേക്ക് ചേർത്തണച്ചു.
നോക്കട്ടെ കൊള്ളാമോന്നു. അവൾ ഇത്തിരി കുറുമ്പോടെ അവനെ നോക്കി.
എന്റെ ഭദ്രക്കുട്ടി സുന്ദരിയല്ലേ പിന്നെ എന്തിനാണ് ഇനി കണ്ണാടിയിലേക്കൊക്കെ നോക്കി സമയം കളയുന്നത്.. പ്രണയാതുരമായ അവന്റെ വാക്കുകൾ.. അതവൾക്ക് ഏറെ സന്തോഷം പകരുകയാണ്.
വെളിയിൽ നിന്നും അച്ഛന്റെ ഉറക്കെയുള്ള ഫോൺ സംഭാഷണം കേട്ടതും ഭദ്ര ഹരിയിൽ നിന്നും അകന്നു മാറി. എന്നിട്ട് ഒന്നൂടെ ഒന്ന് റെഡിയായി ഇറങ്ങി വന്നപ്പോൾ മീരയും രവീന്ദ്രനും ഹോളിൽ ഇരിപ്പുണ്ട്.
അമ്മേ….?അതീവ സന്തോഷത്തോടെ അവൾ മീരയുടെ അടുത്തേക്ക് ചെന്നു.
കാഞ്ചിപുരം സാരിയൊക്കെ ഉടുത്ത് മീര സുന്ദരി ആയിട്ടുണ്ടായിരുന്നു.
കഴുത്തിലെ നേർത്ത മാലയും കാതിലെ കുഞ്ഞി കമ്മലുകളും കയ്യിൽ ഒന്ന് രണ്ട് കമ്പി വളകളും.. അതുമാത്രമായിരുന്നു മീരയുടെ അലങ്കാരമെങ്കിലും അവൾ അതിൽ അഴകുള്ളവൾ ആയിരുന്നു.
അച്ഛന്റെ ഷർട്ട് കറക്റ്റ് ആണല്ലേ. നോക്കിയേ ഏട്ടാ. ഭദ്ര പറഞ്ഞപ്പോൾ ഹരിയും അത് ശരി വെച്ച്.
.
അമ്മേ.. ഏട്ടൻ വാങ്ങിയതാണ് എന്റെ ഈ കമ്മല്. കൊള്ളാമോ. അവൾ വീണ്ടും മീരയുടെ നേർക്ക് തിരിഞ്ഞു.
ഹമ് നന്നായിട്ടുണ്ട്. മോൾക്ക് നല്ലോണം ചേരും. മീരയും പറഞ്ഞു.
അച്ഛനോടും അമ്മയോടും ഒപ്പം ഭദ്രയും ഹരിയും ഇറങ്ങി..?ഹരിയേട്ടാ കുറച്ചു മുല്ലപ്പൂ കൂടി വേണമായിരുന്നു അല്ലേ.. അമ്പലത്തിലേക്കുള്ള പ്രധാന വഴിയിലേക്ക് കടന്നപ്പോഴാണ് ഭദ്ര തന്റെ ആഗ്രഹം ഹരിയോട് പറഞ്ഞത്.
ഉടനെ തന്നെ ഒരു പൂക്കടയുടെ അടുത്തായി അവൻ വണ്ടി ഒതുക്കി നിർത്തി, എന്നിട്ട് ഭദ്രയ്ക്കും മീരയ്ക്കും മുല്ലപ്പൂവ് വാങ്ങി കൊണ്ടുവന്നു.
തനിക്ക് വേണ്ടെന്നു പറഞ്ഞ മീര പരമാവധി ഒഴിഞ്ഞു മാറിയെങ്കിലും ഭദ്രസമ്മതിച്ചില്ല.
അമ്മയ്ക്ക് പൂവ് ചൂടി കൊടുത്തുകൊണ്ട് അവൾ ചേർന്നിരുന്നപ്പോൾ മീരയുടെ ഉള്ളിൽ അവളോട് വാത്സല്യമായിരുന്നു തുളുമ്പി നിന്നത്.
അമ്പലത്തിൽ എത്തിയശേഷം ഹരി വഴിപാട് കൗണ്ടറിലേക്ക് ചെന്നു. താലി പൂജിക്കുന്ന കാര്യങ്ങളെക്കുറിച്ച് അവൻ സംസാരിച്ചു.. റസീപ്റ്റ് എടുത്ത ശേഷം ഹരി തന്റെ പോക്കറ്റിൽ നിന്നും മാലയും താലിയും എടുത്ത് കോവിലിന്റെ അകത്തേക്ക് കയറി. തിരുമേനിയുടെ കയ്യിൽ അവൻ അത് ഏൽപ്പിച്ചപ്പോഴാണ് ഭദ്രയും മീരയും രവീന്ദ്രനും കൂടി കയറി വന്നത്.?രവീന്ദ്രൻ ഭഗവാൻ വേണ്ടി ആപാദ ചൂഡം കൂവളത്ത് മാല സമർപ്പിക്കുവാൻ വേണ്ടി ആയിരുന്നു നാലുപേരുടെയും പേരിൽ ജലധാരയും അർച്ചനയും ഒക്കെ കഴിപ്പിക്കുവാനായി മീര ചീട്ടടുത്തു. മൂന്നുതവണ ശ്രീലകത്തിന് ചുറ്റിപ്രദക്ഷണം വെച്ച ശേഷം തീർത്ഥം വാങ്ങിക്കുവാനായി നിന്നപ്പോഴാണ് തിരുമേനി ഇറങ്ങിവരുന്നത്..
ഹരിയെ വിളിച്ച് അദ്ദേഹം ഇല ച്ചീന്തിൽ പൂജിച്ച താലി ചരടും മാലയും അല്പം ചന്ദനവും പുഷ്പവും ഒക്കെ കൂടി കൊടുത്തു.
ആർക്കാണ്.. തിരുമേനി ചോദിച്ചതും ഹരി രവീന്ദ്രനെയും മീരയെയും ചൂണ്ടി
അവർക്കാണെങ്കിൽ കാര്യമൊന്നും പിടികിട്ടിയതുമില്ല.
പൂജിച്ചതാണ് ഇനി ഐശ്വര്യമായിട്ട് ഈ തിരുസന്നിധിയിൽ വച്ച് താലി ചാർത്തിക്കോളൂ.
അദ്ദേഹം പറഞ്ഞതും ഹരി തലകുലുക്കി. എന്നിട്ട് അവൻ ഭദ്രയെ വിളിച്ചു.. ഭദ്ര ആ താലി ചരട് എടുത്ത് അച്ഛന്റെ കയ്യിലേക്ക് കൊടുത്തു.
ഇതെന്താ മോളെ ഇതൊക്കെ. രവീന്ദ്രനും മീരയും മകളെ അന്തിച്ചു നോക്കുകയാണ്.
അമ്മേ… എന്റെ അച്ഛൻ അണിയിച്ച താലിമാല അമ്മ ഊരി മാറ്റിയിട്ട് എത്രയോ വർഷങ്ങളായി.. ഇന്നു നിങ്ങളുടെ രണ്ടാളുടെയും പുതിയൊരു ജീവിതത്തിന് തുടക്കം ആകുകയാണ്.. ഒരുപാട് വർഷങ്ങൾ സന്തോഷമായിട്ട് എന്റെ അച്ഛനും അമ്മയും ജീവിക്കണം, ഇതു മാത്രമേയുള്ളൂ എന്റെയും ഹരിയേട്ടന്റെയും ആഗ്രഹം..
ഇതാ മഹാദേവന്റെ സന്നിധിയിൽ വെച്ച് അച്ഛൻ അമ്മയെ ഇതണിയിയ്ക്കണം.
മോളെ ഇത് എന്തൊക്കെയാണ് നീ ഈ പറയുന്നത്… മീര വല്ലായ്മയോടെ മകളെ നോക്കി..
ഏതൊരു സ്ത്രീയുടെയും ഏറ്റവും വലിയ ആഗ്രഹം അല്ലേ അവളുടെ ഭർത്താവണിയിച്ച താലി എന്നും തന്റെ മാറിൽ ഉണ്ടായിരിക്കണം എന്നുള്ളത്.. സാഹചര്യങ്ങൾ മൂലമാണ് എന്റെ അമ്മയ്ക്ക് ഇങ്ങനെയൊക്കെ ചെയ്തു കൂട്ടേണ്ടി വന്നത് എന്നുള്ളത് എനിക്കും അച്ഛനും അറിയാം. ഇനിയൊരിക്കലും അമ്മയുടെ കണ്ണ് നിറയാൻ ഇടയുണ്ടാവരുത്, അതുകൊണ്ട് ക്ഷേത്രത്തിൽ കുടികൊള്ളുന്ന ഭഗവാന്റെ അനുഗ്രഹത്തോടെ അച്ഛൻ ഇത് അമ്മയുടെ കഴുത്തിൽ അണിയിച്ചു കൊടുക്കണം.
ആളുകളൊക്കെ വരാൻ തുടങ്ങിയതും, തിരുമേനി ഇത്തിരി തിരക്കിലായി.
എങ്കിൽ പിന്നെ ചടങ്ങ് നടത്തിക്കോളൂട്ടോ. അദ്ദേഹം വീണ്ടും ആവശ്യപ്പെട്ടതും രവീന്ദ്രനും മീരയും മഹാദേവനോട് മനമുരുകി പ്രാർത്ഥിച്ചു,, ശേഷം ഒരു തവണ കൂടി അയാൾ മീരയുടെ കഴുത്തിൽ ആ താലിമാല അണിയിച്ചു കൊടുത്തു..
നിറഞ്ഞ മിഴികളോടെ മീര മുഖമുയർത്തിയപ്പോൾ , ഭദ്രയും കരയുകയായിരുന്നു.
ഹരി അവളെ ചേർത്തുപിടിച്ചു.
തുടരും…..
