എഴുത്ത്:-ശ്രീജിത്ത് ഇരവിൽ
വയറിൽ തൊടല്ലേയെന്ന് ഗിരിജ പറഞ്ഞപ്പോൾ സുധാകരൻ ചിരിച്ചു. ഒരു ചാൻ തുiണിയില്ല പെണ്ണിന്റെ ഉടലിൽ! അയാളുടെ ആ ചിരിച്ച നോട്ടത്തിൽ അവളുടെ ഭയം മാറി. കവിളിൽ ഒരുപിടി നാണവും വിരിഞ്ഞു.
‘ഇനി സ്വിച്ചിട്ടേ…’
ഗിരിജ സ്വിച്ച് ഓൺ ചെയ്തപ്പോൾ കുളിമുറിയിലെ മാറ്റിയിട്ട അറുപത് വാട്സിന്റെ ബൾബ് മഞ്ഞിച്ച് കത്തി. ഏതോ സോപ്പിന്റെ പരസ്യം പോലെ മുഖത്തും ദേഹത്തും പതയോടെ അവൾ ആ കുളിമുറിയിൽ മാiറ് മiറച്ച്, കാലുകൾ പിണഞ്ഞ് വെച്ച്, കുനിഞ്ഞ തലയുമായി നിന്നു. ആത്മ നിയന്ത്രണത്തോടെ സുധാകരൻ സ്റ്റൂളുമെടുത്ത് ആ നേരം കുളിമുറിയിൽ നിന്ന് പുറത്തേക്ക് ഇറങ്ങുകയായിരുന്നു. പോകാൻ നേരം അവളുടെ അരയിൽ നിന്നൊരു നുള്ള് സോപ്പ് പത തൊട്ട് എടുക്കുകയും ചെയ്തു.
സംഭവം കുളിച്ച് കൊണ്ടിരിക്കുമ്പോൾ ബൾബ് താനേ കെട്ട് പോയതാണ്. നിന്ന നിൽപ്പിൽ ദേഹത്ത് ഇരുട്ട് കയറിപ്പിടിച്ചപ്പോൾ ഭയത്തോടെ ഗിരിജ കതക് തുറന്ന് കൂവി. സുധാകരൻ പോയി ആ ബൾബ് മാറ്റിയിട്ട് കൊടുത്തു. അത്രേ സംഭവിച്ചുള്ളൂ..
കെട്ട് കഴിഞ്ഞ് കൊല്ലം മൂന്ന് ആകാറായെങ്കിലും അവരിന്നും നവദമ്പതികളാണ്. പരസ്പരം കാണുമ്പോൾ, സംസാരിക്കുമ്പോൾ, തൊടുമ്പോൾ, അതേ കൗതുകം…. അതേ ആഹ്ലാദം… അതേ വിറയൽ…
കുളി കഴിഞ്ഞ് ഗിരിജ മുറിയിലേക്ക് വരാൻ കാത്ത് നിൽക്കുകയാണ് സുധാകരൻ. അകത്ത് കയറിയപ്പോൾ തന്നെ അവളെ കട്ടിലിൽ ഇരുത്തി അയാൾ കതകടച്ചു. അവളുടെ ദേഹത്ത് നിന്ന് ലോകത്തിന്റെ എല്ലാ സുഗന്ധവും അയാളുടെ മൂക്കിലേക്ക് തുളച്ച് കയറി. അന്നും, അവർ വീര്യത്തോടെ തന്നെ അതി മനോഹരമായി രiതിയിൽ ഏർപ്പെട്ടിരുന്നു.
പിറ്റേന്ന് സുധാകരൻ ജോലിക്ക് പോയപ്പോൾ ഉമ്മറത്തെ പൂക്കാത്ത മുല്ല നോക്കിയിരിക്കുന്ന ഗിരിജയുടെ അടുത്ത് അയാളുടെ അമ്മ പോയി ഇരുന്നു. തുടങ്ങാനൊരു പ്രയാസം പോലെ ആ അമ്മയിൽ കണ്ടത് കൊണ്ടായിരിക്കണം, എന്താ അമ്മേയെന്ന് ന്അവൾ ചോദിച്ചത്.
‘നിങ്ങള് രണ്ടുപേരും പിള്ളേരൊന്നും വേണ്ടാന്ന് വെച്ച് നിൽക്കുവാണോ! അതോ….! കൊല്ലം മൂന്നായില്ലേ..!’
ഗിരിജയ്ക്ക് മറുപടി ഉണ്ടായിരുന്നില്ല. ലാളിക്കാൻ തന്റെ മകന്റെയൊരു പിഞ്ചിനെ കിട്ടാത്തതിന്റെ എല്ലാ വേദനയോടും കൂടി ആ അമ്മ എഴുന്നേറ്റ് പോകുകയും ചെയ്തു. തന്റെ ചോദ്യത്തിൽ മാറുടഞ്ഞ് മറുപടിയില്ലാതെ തലകുനിച്ച് വിങ്ങുന്ന അവളെക്കുറിച്ച് ആ അമ്മ ഓർത്തതേയില്ല…
ആ രാത്രിയിൽ സുധാകരൻ വന്നപ്പോഴും, കുളിച്ച് വേഷം മാറുമ്പോഴും, ഭക്ഷണം കഴിച്ച് കൈ കഴുകുമ്പോഴും, ഗിരിജയുടെ മുഖമാറ്റം ശ്രദ്ധിച്ചിരുന്നു. രാത്രി മുറിയിലേക്ക് വന്ന അവളെ തന്നിലേക്ക് വലിച്ചിട്ട് എന്തുപറ്റി നിനക്കെന്ന് അയാൾ ചോദിച്ചു. ഒന്നുമില്ലെന്ന് പറഞ്ഞ് അവൾ തല താഴ്ത്തി. എന്തോയുണ്ടെന്ന് പറഞ്ഞ് അയാൾ നെറ്റിയിൽ ചുംബിച്ചപ്പോൾ അവൾ അയാളുടെ മാറിലേക്ക് ചായുകയായിരുന്നു.
‘നമുക്കൊരു ഡോക്റ്ററെ പോയി കണ്ടാലോ…?’
“എന്തിന്…? “
എന്തിനെന്ന് പറയാനാകാതെ ഗിരിജ സുധാകരന്റെ മാiറിലെ രോമങ്ങളിൽ വിരലുകൾ കൊണ്ട് ചുഴറ്റി വലിച്ചു. എന്തിനാണെന്ന് അറിഞ്ഞത് പോലെ പോകാമെന്ന് അയാൾ ആ നേരം പതിയേ പറയുകയായിരുന്നു…
“അമ്മയെന്തെങ്കിലും പറഞ്ഞോ നിന്നോട്…? “
‘ഇല്ല. ‘
അങ്ങനെ പറയുമ്പോൾ സുധാകരന്റെ കണ്ണുകളിലേക്ക് ഗിരിജ നോക്കിയില്ല. അമ്മയുടെ ഇടപെടൽ മനസ്സിലായത് പോലെ അതൊന്നും നീ കാര്യമാക്കേണ്ടായെന്ന് അയാൾ പറഞ്ഞു. കേട്ടപ്പോൾ അവളുടെ കണ്ണുകളൊരു നീർകുമിള പോലെ പൊട്ടി തകർന്നു. കണ്ണീർ പൊടികൾ അയാളുടെ നെഞ്ചിലേക്ക് ചിതറി ഉള്ള് പൊള്ളിച്ചു.
അന്ന് രാത്രിയിൽ ഒഴിഞ്ഞ വയറ് തടവിക്കൊണ്ട് ഗിരിജയൊരു നിറവയറുകാരിയെ സ്വപ്നം കണ്ടിരുന്നു. ഒരു കുഞ്ഞിനെ ഉറക്കുന്നത് പോലെ അവളെ പൊതിഞ്ഞ് സുധാകരൻ ആ തലയിൽ തലോടി. ഒരായിരം നക്ഷത്രങ്ങൾ ആ സ്വപ്നത്തിലെ നിറവയറുകാരിയുടെ കിനാക്കാളിൽ അന്ന് കുരുത്തിട്ടുണ്ടാകും..!
പിറ്റേന്ന് സുധാകരൻ ജോലിക്ക് പോയില്ല. ഡോക്റ്ററെ കണ്ട് ചില പരിശോധനകളൊക്കെ നടത്തിയിട്ട് തിരിച്ച് വരുകയായിരുന്നു അവർ. ഒരു കുഞ്ഞ് വേണമെന്നത് നിർബന്ധമാണോയെന്ന് അയാൾ ഗിരിജയോട് ചോദിച്ചു.
‘നിങ്ങള് ആഗ്രഹിക്കുന്നില്ലേ…?’
“ആഗ്രഹിക്കുന്നുണ്ട്. പക്ഷേ.. നിർബന്ധമില്ല.”
വളരേ സ്വാഭാവികം എന്നോണമാണ് സുധാകരത് പറഞ്ഞത്. പിന്നീട് അവർക്കിടയിലൊരു നീളൻ മൗനമായിരുന്നു. പരസ്പരം അർത്ഥ മറിയുന്ന കൊടും നിശബ്ദത…
ദിവസങ്ങൾക്കുള്ളിൽ നിങ്ങൾക്ക് കുഞ്ഞുങ്ങളുണ്ടാകാൻ സാധ്യതയി ല്ലായെന്ന പരിശോധനാ ഫലം വന്നെന്ന് സുഹൃത്തായ ഡോക്റ്റർ വിളിച്ച് പറഞ്ഞു. ആരുടെ കുഴപ്പമാണെന്നൊന്നും സുധാകരൻ ഡോക്റ്ററോട് ചോദിച്ചില്ല. രാത്രിയിൽ നമുക്കൊരു കുഞ്ഞിനെ ദത്തെടുക്കാമെന്ന് മാത്രം അയാൾ ഗിരിജയോട് പറഞ്ഞു. ഇത് താൻ എങ്ങനെ പറയുമെന്നോർത്ത് ഇരിക്കുകയായിരുന്നുവെന്ന് മൊഴിഞ്ഞ് കൊണ്ട് അവളുടെ മുഖം ശോഭിച്ചു.
‘നിയമപരമായി ഏറെ നൂലമാലകളുണ്ട്. ആദ്യമൊരു വക്കീലിനെ കാണാം…’
അങ്ങനെ കേട്ടപ്പോൾ പ്രകാശം തോർന്ന് പോകാൻ തുടങ്ങിയ ഗിരിജയുടെ മുഖം സുധാകരൻ കൈക്കുള്ളിൽ പൊതിഞ്ഞിരുന്നു. എല്ലാം നടക്കുമെടോയെന്ന് തിരുനെറ്റിയിൽ ചുംiബിച്ച് ആശ്വസിപ്പിച്ചപ്പോൾ അവളൊരു കുഞ്ഞിനെ പോലെ വിതുമ്പി. ശേഷം, തന്റെ പുരുഷന്റെ മാറിലേക്ക് ചാഞ്ഞു.
പ്രത്യുൽപ്പാദന ശേഷി കുറഞ്ഞ ആളെ കണ്ടുപിടിച്ച് ചികിൽസിപ്പിക്കാ നൊന്നും അവർ നിന്നില്ല. തൊട്ടടുത്ത നാള് തന്നെ ഒരു അനാഥാലയത്തിൽ പോയി വേണ്ട നടിപടികളൊക്കെ ചെയ്തു. കുഞ്ഞുങ്ങളെയൊക്കെ കാണാമെന്ന് പറഞ്ഞ് ബന്ധപ്പെട്ടവർ അവരെ അകത്തേക്ക് കൊണ്ട് പോയി. ചെറിയ കുട്ടികളൊക്കെ സന്തോഷത്തോടെ ആർത്തുല്ലസിച്ച് കളിക്കുന്നയൊരു ഹാളിലെത്തിയപ്പോൾ അവർ നിന്നു. കൈയ്യിൽ കരുതിയ മിട്ടായി പൊതികൾ പുറത്തേക്ക് എടുത്തപ്പോൾ അവരൊക്കെ കളി നിർത്തി ചുറ്റും കൂടി.
എല്ലാവരേയും ഗിരിജയ്ക്ക് ഇഷ്ട്ടപ്പെട്ടു. അവൾക്ക് കൂടുതൽ ഇഷ്ടപ്പെട്ടതും, രഹസ്യമായി നമുക്ക് ആ കുഞ്ഞ് മതിയെന്ന് സുധാകരനോട് പറഞ്ഞതും, കൂട്ടത്തിൽ നിന്ന് മാറി മൂക്കള ഒലിപ്പിച്ച് മൂലക്ക് നിൽക്കുന്നയൊരു മൂന്ന് വയസ്സുകാരനെ കണ്ടപ്പോഴാണ്. അവനെ മതിയെന്ന് രണ്ടുപേരും തീരുമാനിച്ചു.
നിയമ തടസ്സങ്ങൾ ഏറെയായിരുന്നു. ഒരു കുഞ്ഞിനെ സുരക്ഷിതമായി വളർത്താനുള്ള സാമ്പത്തിക നിലയൊക്കെ തങ്ങൾക്കുണ്ടെന്ന് അധികൃതരെ ബോധ്യപ്പെടുത്തുന്നതായിരുന്നു ആദ്യ കടമ്പ. അനുബന്ധപ്പെട്ട മറ്റ് നിയമ കടലാസുകളൊക്കെ അനുകൂലമാക്കി അവർ അപേക്ഷ സമർപ്പിച്ചു. കാത്തിരിക്കണം പോലും. മാനസികമായി ഗർഭം ധരിക്കാൻ ഗിരിജയും, സുധാകരനും ആ വേളയെ ഉപയോഗിച്ചു.
കാത്തിരിപ്പിന്റെ ക്ഷമ രണ്ടുപേരിലും നഷ്ടപ്പെട്ടിരിക്കുന്നു. ജീവിതത്തെ പ്രതീക്ഷയിലേക്ക് ഗതി തിരിക്കാൻ ആ അച്ഛനും അമ്മയും ധൃതി വെക്കുകയാണ്. കുഞ്ഞിനെ കിട്ടുന്നത് വരെ അമ്മയിതൊന്നും അറിയേണ്ടായെന്ന് സുധാകരനാണ് പറഞ്ഞത്. അത് വിലക്കിക്കൊണ്ട് നിങ്ങൾ തന്നെ അമ്മയെ കാര്യങ്ങളെല്ലാം ബോധിപ്പക്കണമെന്ന് ഗിരിജ ശഠിച്ചു.
സംഭവമറിഞ്ഞ ആ അമ്മ താൻ ഇതിനൊരിക്കലും സമ്മതിക്കില്ലായെന്ന് നെഞ്ചത്ത് കൈവെച്ച് മൂന്ന് പ്രാവശ്യം പറഞ്ഞു. എന്ത് കൊണ്ടാണെന്ന് സുധാകരൻ ചോദിച്ചപ്പോൾ അത് നിന്റെ ചോരയല്ലായെന്നത് തന്നെയാണ് കാരണമെന്ന് ആ അമ്മ മറുപടിയായി പറയുകയും ചെയ്തു.
ചോരയ്ക്കൊരു നിറമാണെന്നും, ആ ബോധം വന്ന മനുഷ്യർ അതിന്റെ ഗുണം കാണിക്കണമെന്നും, ദത്തെടുത്ത് പരിപാലിക്കുക എന്നതിനും അപ്പുറം മറ്റൊരു പുണ്ണ്യമില്ല അമ്മേയെന്നും സുധാകരന് തന്റെ മാതാവിനോട് പറയണമെന്ന് ഉണ്ടായിരുന്നു. പക്ഷേ, എന്തുകൊണ്ടോ അയാൾക്ക് ആ നേരം അതിന് സാധിച്ചില്ല. അമ്മയുടെ സമ്മതം ഈ കാര്യത്തിൽ ആവശ്യമില്ലെന്നും പറഞ്ഞ് അയാൾ എഴുന്നേറ്റ് പോയി.
അന്ന് തൊട്ട് അമ്മായിയമ്മയും മരുമകളും യുദ്ധം പ്രഖ്യാപിച്ച രണ്ട് രാജ്യങ്ങളായി വേർപിരിഞ്ഞു. സന്ധിസംഭാഷണം എന്നോണം ഗിരിജ അടുക്കാൻ ശ്രമിക്കുമ്പോഴെല്ലാം സുധാകരന്റെ അമ്മ വിദഗ്ദമായി ഒഴിഞ്ഞുമാറി.
നാളുകൾ മാസങ്ങളായി കുമിഞ്ഞ് കൂടുകയാണ്. പൂർണ്ണ ഗർഭിണിയുടെ മനസ്സുമായി തന്നിലേക്ക് ചേരുന്ന കുഞ്ഞിനെ കിനാവ് കണ്ട് കൊണ്ട് അക്ഷമയോടെ ഗിരിജ പിന്നേയും കാത്തിരുന്നു.
നിയമതടസ്സങ്ങളെല്ലാം പരിഹരിച്ച് അങ്ങനെ ആ നാളെത്തി. കുഞ്ഞിനെ കൊണ്ട് വരാൻ പോയവരേയും കാത്ത് സുധാകരന്റെ അമ്മ ഉമ്മറത്ത് തന്നെ വീർപ്പിച്ച മുഖവുമായി കാത്ത് നിൽപ്പുണ്ടായിരുന്നു. കുഞ്ഞിന്റെ നിറവും ജാതിയും മതവും ഒർത്ത് ആ മാതാവിന്റെ ഉള്ള് വെപ്രാളപ്പെടുകയാണ്. അതിനൊരു അന്ത്യമെന്ന പോലെ നേരം സന്ധ്യ ആയപ്പോഴേക്കും മക്കളുടെ കാറ് വന്ന് മുറ്റത്ത് നിന്നു.
ഒരു പൂർണ്ണ ചന്ദ്രന്റെ പ്രഭയോടെ കുഞ്ഞുമായി ഗിരിജ പുറത്തേക്ക് ഇറങ്ങി. പുതുകാഴ്ച്ച കണ്ട ആശ്ചര്യത്തോടെ ആ കുഞ്ഞ് അവളുടെ പള്ളയിൽ അന്താളിപ്പോടെ ഇരിക്കുകയാണ്.
ഒരു പഞ്ഞിമിഠായിയുടെ പേരിൽ പിണങ്ങി നിൽക്കുന്നയൊരു പെൺകുട്ടിയെ പോലെ മാറി നിൽക്കുകയാണ് സുധാകരന്റെ അമ്മ. ഗിരിജ അടുത്തേക്ക് പോയി ആ കണ്ണുകളിലേക്ക് കുഞ്ഞിനെ നീട്ടി. ഒരു ഒളിച്ച് കളിയുടെ ഭാഗമായത് പോലെ അപ്പോൾ ആ കുഞ്ഞ്, തന്റെ കിന്നരിപ്പല്ലുകൾ കാട്ടി വായ തുറന്ന് ചിരിച്ചു.
ആ ചിരിയിൽ സകല ആവലാതിയും മറന്ന അയാളുടെ അമ്മ കുഞ്ഞിനെയെടുത്ത് തുരുതുരാന്ന് ഉമ്മവെച്ച് മാiറോട് ചേർക്കുകയായിരുന്നു. അല്ലെങ്കിലും, ഒരു കുഞ്ഞിന്റെ പുഞ്ചിരിയിൽ കീഴടങ്ങാത്ത മാതൃത്വമൊന്നും മണ്ണിൽ കിളിർക്കുന്നില്ലല്ലോ…!!
തെരുവിന്റെ അനാഥാലയ പള്ളയിലേക്ക് ദൈവത്തിന്റെ കൈകൾ നീട്ടാൻ കിട്ടിയ ഭാഗ്യമാണ് ദത്ത്. കുഞ്ഞുങ്ങളില്ലാത്ത കാരണങ്ങളിൽ വിലപിക്കുന്നവർ അത് അറിയുന്നതേയില്ല. ആരും ഇല്ലാതായി പോകുന്നവരെ പുണരുകയും, തെളിച്ചമുള്ള ലോകം കാട്ടുകയും, എന്നതിനുമപ്പുറം മറ്റൊരു പുണ്യം എന്താണല്ലേ ഈ പ്രാണന്റെ പാരിൽ..!!