നീയിങ്ങനെ ഒറ്റയ്ക്ക് എത്രകാലം പോകുമെന്റെ സതീശായെന്ന് പറഞ്ഞുകൊണ്ട് ഇടയ്ക്കൊക്കെ ഭാർഗവേട്ടൻ വരാറുണ്ട്. അച്ഛന്റെ കൂട്ടുകാരനായിരുന്നുവെന്ന ഒറ്റക്കാരണം കൊണ്ട് ഇതുവരെ മുഖം കറുപ്പിച്ച് ഞാൻ ഒന്നും പറഞ്ഞിരുന്നില്ല……

എഴുത്ത്:-ശ്രീജിത്ത് ഇരവിൽ

നീയിങ്ങനെ ഒറ്റയ്ക്ക് എത്രകാലം പോകുമെന്റെ സതീശായെന്ന് പറഞ്ഞുകൊണ്ട് ഇടയ്ക്കൊക്കെ ഭാർഗവേട്ടൻ വരാറുണ്ട്. അച്ഛന്റെ കൂട്ടുകാരനായിരുന്നുവെന്ന ഒറ്റക്കാരണം കൊണ്ട് ഇതുവരെ മുഖം കറുപ്പിച്ച് ഞാൻ ഒന്നും പറഞ്ഞിരുന്നില്ല.

കക്ഷി വന്നു കഴിഞ്ഞാൽ സ്വന്തം വീടെന്ന പോലെയൊരു പെരുമാറ്റമാണ്. അടുക്കളയിൽ കയറി ഉള്ളതെല്ലാം തുറന്ന് നോക്കി ഞാൻ ഉണ്ടാക്കി വെച്ചതെല്ലാമെടുത്ത് കഴിക്കും. ചോദിച്ചാൽ നല്ല ക്ഷീണമുണ്ടെന്ന് പറയും. പിന്നെയെന്തിനാണ് ഇങ്ങോട്ട് വന്നതെന്ന് ചോദിച്ചാൽ നിന്നെ കാണാതെ എങ്ങനെയാണെന്ന് പറഞ്ഞ് ചിണുങ്ങും.

‘നിന്റെ അച്ഛൻ ജീവിച്ചിരിപ്പുണ്ടായിരുന്നേൽ നീയിങ്ങനെ പറയുമായിരുന്നോ…?’

ശേഷം ഞാൻ എന്തെങ്കിലും പറഞ്ഞാൽ ഇതായിരിക്കും മറുപടിയിലെ ചോദ്യം. ഒന്നോ രണ്ടോ ദിവസം സഹിച്ചാൽ മതിയല്ലോയെന്ന് കരുതി പിന്നെ ഞാൻ മിണ്ടാനൊന്നും പോകാറില്ല. എന്തെങ്കിലും കാട്ടട്ടേയെന്ന് കരുതി ഞാൻ എന്റെ കാര്യങ്ങളുമായി പോകും.

അവസാനമായി ഭാർഗവേട്ടൻ വന്നത് കഴിഞ്ഞ ബുധനാഴ്ച്ചയാണ്. രണ്ടുനാൾ കഴിഞ്ഞിട്ടും പോകാതിരുന്നപ്പോൾ കനത്ത ശബ്ദത്തിൽ ഞാൻ ചിലതൊക്കെ പറഞ്ഞിരുന്നു. ഇങ്ങനെ വലിഞ്ഞു കയറി വരാൻ നാണമില്ലല്ലോയെന്നായിരുന്നു അതിലെയൊരു പ്രധാനപ്പെട്ട വാചകം. അത് കൊള്ളേണ്ടയിടത്ത് തന്നെ കൊണ്ടു. ഒരു വാക്ക് പോലും മിണ്ടാതെ അയാൾ ഇറങ്ങി പോകുകയായിരുന്നു.

എന്നെ ശല്ല്യം ചെയ്യാതെ ഒരോരത്ത് ചുരുളുമായിരുന്നുവെങ്കിൽ ഭാർഗവേട്ടനെ ഞാൻ സഹിക്കുമായിരുന്നു. കാര്യം അച്ഛന്റെ കൂട്ടുകാരനൊക്കെ തന്നെയാണ്! എന്നാലും, എന്നെ അതിഥിയാക്കുന്ന വിധം വീട് കയ്യേറുകയെന്ന് പറഞ്ഞാൽ എങ്ങനെയാണ് കണ്ടില്ലെന്ന് നടിക്കുക! എന്നെ തോളിലിട്ട് വളർത്തിയ പഴം കഥകൾ കേട്ട് കാത് പൊട്ടും ചില നേരത്ത്. എന്തായാലും നന്നായി. ഇനിയെങ്കിലും വരാതിരിക്കട്ടെ…

നാളുകൾക്ക് അപ്പുറമൊരു നാൾ തന്റെ അച്ഛനെ അന്വേഷിച്ച് ഒരു ചെറുപ്പക്കാരൻ കാലത്ത് തന്നെ വീട്ടിലേക്ക് വന്നു. നോക്കുന്നവർക്കെല്ലാം പ്രകടമാകുന്ന വിധം അവന്റെ കണ്ണിൽ നിരാശ കലങ്ങിയിട്ടുണ്ടായിരുന്നു.

‘ഭാർഗവേട്ടന്റെ മോനാണ്. സുകുമാരൻ.’

അപ്പോഴാണ് എനിക്ക് ആളെ മനസ്സിലാകുന്നത്. അങ്ങേരെ കണ്ടിട്ട് ഏറെ നാളായല്ലോയെന്ന് ഞാൻ മറുപടി കൊടുത്തു. എന്തുകൊണ്ടോ അയാളുടെ അവസാന വരവിനെ കുറിച്ച് യാതൊന്നും സുകുമാരനോട് പറയാൻ എനിക്ക് തോന്നിയില്ല.

‘അല്ല.. ഇങ്ങോട്ട് വരുമെന്ന് പറഞ്ഞിട്ടാണ് ഇറങ്ങിയത്… ഏതാണ്ട് ഒരു മാസമായി…’

ഞാൻ മിണ്ടാതെ നിന്നു. തനിക്ക് മാധവന്റെ മോനുണ്ടെന്ന് പറഞ്ഞിട്ടാണ് പോലും വീട്ടിൽ നിന്ന് ഇറങ്ങിയത്. എന്റെ അച്ഛന്റെ പേരാണ് മാധവൻ. തന്റെ ജോലിയുടെ തിരക്കിൽ പെടുന്നത് കൊണ്ട് അച്ഛനെ തീരേ ശ്രദ്ധിക്കാൻ പറ്റിയില്ല. ചെറിയ കാരണം മതി ഇങ്ങനെ ഇറങ്ങിപ്പോകാൻ. പിന്നെ സതീശന്റെ അടുത്തേ ക്കാണല്ലോയെന്ന് ഓർക്കുമ്പോൾ ഒരു സമാധാനമുണ്ടാകും. കൂടി വന്നാൽ മൂന്ന് നാൾ. അതിനും അപ്പുറമൊന്നും ഞങ്ങളെ വിട്ട് അച്ഛന് എവിടേയും നിൽക്കാൻ പറ്റില്ലെന്നും ചെറു വിങ്ങലോടെ സുകുമാരൻ പറഞ്ഞു. അപ്പോഴും ഞാൻ മിണ്ടാതെ നിൽക്കുകയായിരുന്നു.

മറന്നുപോയ എത്രയോ ചിത്രങ്ങൾ എന്റെ തലയിൽ തെളിയിച്ചിട്ടാണ് സുകുമാരൻ പോയത്. അന്ന് എനിക്ക് അഞ്ചോ ആറോ വർഷങ്ങളുടെ മൂപ്പേയുള്ളൂ.. അമ്മയുടെ മരണ ശേഷം എന്നേയും കൂട്ടി അച്ഛൻ പോയത് ഭാർഗവേട്ടന്റെ വീട്ടിലേക്കായിരുന്നു. ശരിയാണ്. ആ തോളിൽ എത്രയോ വട്ടം എന്റെ ഭാരം പതിഞ്ഞിട്ടുണ്ട്. അച്ഛനും ഭാർഗവേട്ടനും പങ്കുകച്ചവടം ചെയ്താണ് തങ്ങളുടെ ജീവിതം മെച്ചപ്പെടുത്തിയത്. രണ്ടുമൂന്ന് വർഷങ്ങൾക്കുള്ളിൽ ഞങ്ങൾ അവിടെ നിന്ന് മാറി താമസിക്കുകയായിരുന്നു.

സുകുമാരൻ വന്നുപോയതിൽ പിന്നെ ശരിക്കുമൊന്ന് ഉറങ്ങാൻ പറ്റിയിട്ടില്ല. ഭാർഗവേട്ടന് എന്തു സംഭവിച്ചെന്ന് ഓർത്തപ്പോൾ തന്നെ തല പുകഞ്ഞ് . കുറ്റബോധത്തിൽ നീറുന്നു.

അച്ഛൻ മരിക്കുന്നത് എന്റെ ഇരുപത്തിയാറാമത്തെ വയസ്സിലാണ്. വർഷങ്ങൾ പതിനഞ്ചോളമായി ഞാൻ ഇങ്ങനെ തനിച്ച് താമസിക്കാൻ തുടങ്ങിയിട്ട്. തനിച്ചല്ലാതാകുമ്പോൾ എന്തെന്നില്ലാത്തയൊരു വെപ്രാളമാണ്. ആരെയെങ്കിലും ചേർത്ത് വെച്ച് ജീവിക്കാനുള്ള സ്നേഹമൊന്നും എന്റെ തലയിലില്ല. പക്ഷേ, ഭാർഗവേട്ടനെ വേദനിപ്പിച്ച് ഇറക്കി വിടരുതായിരുന്നു..

എനിക്ക് എങ്ങനെയാണ് ഒരു മനുഷ്യനോട് ഇത്രയും ക്രൂ രമായി പെരുമാറാൻ കഴിഞ്ഞതെന്ന് ഞാൻ ചിന്തിച്ചിരുന്നു. എന്തൊക്കെ കേട്ടാലും കുറയാത്ത അടുപ്പവുമായി മുട്ടി നിൽക്കുന്നവരെ ശല്ല്യമായി കാണുന്നവരാണ് മിക്ക മനുഷ്യരും. തട്ടി കുടഞ്ഞാലും വിട്ടുപോകാത്ത അത്തരക്കാരുടെ മൂല്യം അവർ അപ്രത്യക്ഷമാകുന്നത് വരെ ആർക്കും മനസ്സിലാകില്ല. ആ നേരങ്ങളിലൊന്നും ഇവരൊക്കെ എന്തുകൊണ്ടാണ് ഇങ്ങനെയെന്ന് ആരും ചിന്തിക്കാറില്ല. തിരിഞ്ഞ് നോക്കാൻ കെൽപ്പില്ലാത്ത എന്നെ പോലെയുള്ളവർക്ക് എങ്ങനെയാണല്ലേ മനുഷ്യരുടെ സ്നേഹ തലങ്ങളെ മനസിലാക്കാൻ സാധിക്കുക…

അന്ന് ഉറങ്ങാൻ ഏറെ വൈകിയിട്ടും നേരത്തേ ഉണരേണ്ടി വന്നു. കാളിംഗ് ബെല്ല് പോരാത്തതിന് കതകിലും ആരോ മുട്ടുന്നുണ്ട്. അഴിഞ്ഞ് തുടങ്ങിയ മുണ്ട് ചുറ്റി കെട്ടി ഞാൻ നടന്നു. കതക് തുറന്നപ്പോൾ നീയിങ്ങനെ ഒറ്റയ്ക്ക് എത്രകാലം പോകുമെന്റെ സതീശായെന്ന് പറഞ്ഞുകൊണ്ട് മുഷിഞ്ഞ വേഷത്തിൽ ഭാർഗവേട്ടൻ മുന്നിൽ നിൽക്കുന്നു!

ഒരു ചിരിയോടെ എന്റെ കണ്ണുകൾ കലങ്ങി. ക്ഷമിക്കൂവെന്ന് ചുണ്ടുകൾ വിതുമ്പി. ആ കൈയ്യിൽ പിടിച്ച് അകത്തേക്ക് നടക്കുമ്പോൾ എന്നോട് ദേഷ്യമില്ലേയെന്ന് ഭാർഗവേട്ടനോട്‌ ഞാൻ ചോദിച്ചു. നീയെന്റെ മാധവന്റെ മോനല്ലെടായെന്ന മറുപടിയായിരുന്നു എനിക്ക് കേൾക്കാൻ സാധിച്ചത്.

ജീവിതത്തിൽ ഒരിക്കലെങ്കിലും തിരിഞ്ഞ് നോക്കേണ്ടതിലുള്ള ആവശ്യകതയിലേക്ക് പ്രേരിപ്പിക്കുന്നയൊരു മറുപടി ആയിരുന്നുവത്.

തോളോളം വളർന്നിട്ടും ഞാൻ ഇപ്പോഴും ഭാർഗവേട്ടന്റെ തോളിൽ തന്നെയാണ്. അമ്മ മറഞ്ഞപ്പോൾ തളർന്ന അച്ഛനെ ഭാർഗവേട്ടനെന്ന കൂട്ടുകാരൻ പിടിച്ചുയർത്തിയതെല്ലാം അവിടെ ഇരിക്കുമ്പോൾ വ്യക്തമായി കാണാൻ സാധിക്കുന്നു.. എത്രത്തോളം പിറകിലേക്ക് നോക്കുന്നുവോ അത്രത്തോളം തെളിച്ചത്തോടെ ഒരു മനുഷ്യന് മുന്നോട്ട് ചലിക്കാമെന്ന് പറയുന്നതെത്ര ശരിയാണല്ലേ….!!!

Related Posts

Leave a Reply

Your email address will not be published. Required fields are marked *