എഴുത്ത്:- രാജീവ് രാധാകൃഷ്ണപണിക്കർ
സന്യസിക്കണം.
കുറച്ചു നാളുകളായുള്ള ആഗ്രഹമാണ്.
ഭൗതീക ജീവിതം മടുത്തു.
ശനിയാഴ്ച അതിരാവിലെ ഉറങ്ങിക്കിടക്കുന്ന പ്രിയതമയെയും, മക്കളെയും ഉപേക്ഷിച്ചു വീട്ടിൽ നിന്നിറങ്ങി.
“എവിടെക്ക്യാ ഈ വെളുപ്പിന്?”
കാവിനു മുന്നിൽ വച്ചു ബ്രാഹ്മമുഹൂർത്തത്തിൽ കുളിക്കുവാനായി ചിറയിലേക്കു പോവുകയായിരുന്ന തിരുമേനി തിരക്കി.
“ഒന്നു സന്യസിക്കണം”
മുഖത്തു നോക്കാതെ മറുപടി പറഞ്ഞു
പിന്നിൽ അത്ഭുതസ്തബദ്ധനായി നിന്ന തിരുമേനിയെ അവഗണിച്ചു മുന്നോട്ടു നടന്നു.
ലക്ഷ്യബോധമില്ലാത്ത യാത്ര.
എത്ര നേരം നടന്നു എന്നറിയില്ല.
തളർന്നപ്പോൾ വഴിയരുകിലെ ക്ഷേത്ര വളപ്പിലെ ആൽത്തറയിൽ ഇരുന്നു നടു നിവർത്തി.
വയറ്റിൽ കത്തിക്കാളുന്ന വിശപ്പ്.
ഭക്ഷണം വേണം.
എന്നാലേ യാത്ര തുടരാനാവൂ.
“എന്തെങ്കിലും കഴിക്കാൻ തരമുണ്ടോ”
ക്ഷേത്രത്തിൽ തിരക്കി.
“കൊറോണ കാലമായതോടെ കാര്യങ്ങൾ കഷ്ടത്തിലാ. ഒരാൾക്കുകൂടി പങ്കു നൽകാൻ ഇവിടെയൊന്നുമില്ല”
പൂജാരി കൈ മലർത്തി
എന്നാ പിന്നെ ഭിക്ഷയെടുക്കാം !
ആദ്യം കണ്ട വീട്ടിലേക്കു ചെന്നു.
“സന്യാസിയാണ് .കഴിക്കാൻ എന്തെങ്കിലും കിട്ടിയാൽ കൊള്ളാമായിരുന്നു”
ഗൃഹനാഥൻ സൂക്ഷിച്ചൊന്നു നോക്കി.
“ഇവിടെയൊന്നുമില്ല.നല്ല ആരോഗ്യമുണ്ടല്ലോ.പണിയെടുത്തു ജീവിക്കരുതോ. ഓരോരോ കള്ള സന്യാസിമാര് വന്നേക്കണു?”
അയാളുടെ വാക്കുകളിൽ പരിഹാസം തുളുമ്പി.
പിന്നെയും ഏതാനും വീടുകളിൽ കയറി.എല്ലായിടത്തു നിന്നും ഏതാണ്ട് ഒരേ അനുഭവം.
പഞ്ചസാരയുടെ അസ്കിത യുള്ളതിനാൽ ഏതു നിമിഷവും തല കറങ്ങി വീഴാമെന്ന അവസ്ഥ.
ഒരു നിമിഷം വീടിനെകുറിച്ചും വീട്ടുകാരെ കുറിച്ചും ഓർത്തു.
തലേന്ന് പ്രിയതമ ഇഡ്ഡലിക്ക് അരച്ചു വച്ച മാവിനെ കുറിച്ചോർത്തു.
താമസിച്ചില്ല.ആദ്യം കണ്ട ഓട്ടോക്ക് കൈ കാട്ടി.
കാശു വീട്ടിൽ ചെന്നിട്ടെടുത്തു കൊടുക്കാം
ശുഭം.