ഇനിയൊരിക്കലും കാണരുതെന്നും മിണ്ടരുതെന്നും കരുതിയ എന്റെ കാമുകനെ വിളിച്ച് ഞാൻ കാര്യം പറഞ്ഞു. തന്റേത് തന്നെയാണെന്നതിന് വല്ല ഉറപ്പു മുണ്ടോയെന്ന ഒറ്റ ചോദ്യം……

എഴുത്ത്:-ശ്രീജിത്ത് ഇരവിൽ

അപ്രതീക്ഷിതമായി ഗർഭനിർണ്ണയ പരിശോധനാ പ്ലേറ്റിൽ രണ്ടുവര തെളിഞ്ഞപ്പോൾ എന്റെ തലവര പാടേ മാറാൻ പോകുന്നുവെന്ന തോന്നൽ എന്നിലുണ്ടായി. അതൊരു പടുകൂറ്റൻ ഭയമായി എനിക്ക് നേരെ നിവർന്നപ്പോൾ ഉള്ളമൊരു കടവാതിലിനെ പോലെ തല കീഴായി തൂങ്ങി നിന്നു…!

പെട്ടന്നൊരു തീരുമാനം എടുത്തില്ലെങ്കിൽ സംഗതിയാകെ കുഴയും. എന്റെ പഠിത്തം! നടത്തം! കറക്കം! എല്ലാമൊരു സംശയത്തിന്റെ ചൂണ്ടയിൽ കുരുങ്ങി എന്നെ പിടിച്ചേതെങ്കിലും ഒറ്റപ്പെട്ട കരയിലേക്ക് വലിച്ചെറിയുമെന്നത് തീർച്ചയാണ്. അങ്ങനെയൊരു പരിഹാസ മുള്ളുകൊണ്ട് ജീവിക്കുന്ന കാര്യമോർക്കാനേ എനിക്ക് സാധിക്കുന്നില്ല. രണ്ടും കൽപ്പിച്ച് ഞാനെന്റെ ഗർഭത്തെ അ ലസിപ്പിക്കാൻ തീരുമാനിച്ചു.

വഴക്കിട്ട് വഴക്കിട്ട് തമ്മിൽ വേർപിരിഞ്ഞിട്ട് രണ്ടാഴ്ച്ചകളോളമായി. ഇനിയൊരിക്കലും കാണരുതെന്നും മിണ്ടരുതെന്നും കരുതിയ എന്റെ കാമുകനെ വിളിച്ച് ഞാൻ കാര്യം പറഞ്ഞു. തന്റേത് തന്നെയാണെന്നതിന് വല്ല ഉറപ്പു മുണ്ടോയെന്ന ഒറ്റ ചോദ്യം കൊണ്ട് എന്നെയവൻ വീണ്ടും വെ ട്ടി വീഴ്ത്തുക യായിരുന്നു..!

വിട്ടുപോയ മാം സം പിന്നേയും കൂടി ചേർന്ന് എനിക്ക് ഇത്തിരി വാശിയുടെ പ്രാണവായു തന്നു. എന്തൊക്കെ കോളിളക്കങ്ങൾ സംഭവിച്ചാലും, ആരൊക്കെ നേർക്ക് നിന്ന് കൊഞ്ഞനം കുത്തിയാലും, കുഞ്ഞിനെ പ്രസവിക്കാൻ ഞാൻ ഒടുവിൽ തീരുമാനിച്ചു.

മൂന്നാം മാസത്തിന്റെ ശരീര പരവേശവും നിരന്തര ഓക്കാനവും കണ്ട് അമ്മ വായും വയറും പിടിച്ചപ്പോൾ ഞാൻ സത്യം പറഞ്ഞു. ആ സത്യം എന്നെയൊരു ദാക്ഷണ്ണ്യവുമില്ലാതെ വീട്ടിൽ നിന്ന് പുറത്താക്കാനൊരുങ്ങി. ചില നേരില്ലാത്ത കോടതി വിധിയിൽ മനം നൊന്ത് കരുണയ്ക്ക് വേണ്ടി അപേക്ഷിക്കാനൊന്നും ഞാൻ നിന്നില്ല. ഒരൊറ്റ വാക്കുപോലും മറുത്ത് പറയാതെ അച്ഛന്റെ ഇഷ്ട്ടമെന്നും പറഞ്ഞ് എന്റേതെന്ന് കരുതിയ ആ വീടുവിട്ട് ഞാൻ ഇറങ്ങി.

സുഹൃത്തുക്കളുടെ സഹായത്തോടെ കോളേജ് പരിസരത്തൊരു പീജിയിൽ താമസിച്ച് കൊണ്ട് ഞാൻ പഠനം തുടർന്നു. വേണ്ടി വന്നാൽ തനിയേ പ്രസവിക്കാനുള്ള വിവരങ്ങൾ വരെ ലഭ്യമായ ഈ സാങ്കേതിക ലോകം എനിക്ക് വളരേ ആശ്വാസമായിരുന്നു.

മാസം ആറായപ്പോഴാണ് ഒരു അമ്മയാകാൻ പോകുന്നുവെന്ന മൃദുലവും ലോലവുമായ പ്രത്യേകതര വികാരങ്ങളൊക്ക എന്റെ ഞരമ്പിൽ വന്ന് തൊടുന്നത്. മുറിയുടെ ജനാല തുറന്നാൽ എത്തി നോക്കുന്ന മഞ്ഞ ഇളം മുള തുമ്പിനോട്‌ വരെ ഞാൻ സംസാരിക്കാൻ തുടങ്ങി. കുഞ്ഞുകുഞ്ഞ് ചട്ടികളിൽ പൂച്ചെടികളെ വളർത്താനും, തനിയേ ഇരുന്നൊരു കുയിലിനെ പോലെ പാടാനുമൊക്കെ ഞാൻ ആരംഭിച്ചു.

വീർത്ത വയറ് കണ്ട് തലയിളകിയ കോളേജിലെ ചില അധ്യാപകരുടേയും, വിദ്യാർത്ഥികളുടേയും, സ ദാചാര വാക്കും നോക്കുമെല്ലാം ഞാൻ പാടേ അവഗണിച്ചിരുന്നു. ഒമ്പതാം മാസത്തിലെ നിറവയറോട് കൂടി തന്നെ ഞാനെന്റെ അവസാന വർഷ പരീക്ഷയുമെഴുതി. ഇനിയെന്റെ കുഞ്ഞിനെ എനിക്ക് മനസമാധാനത്തോടെ ഭൂമിയിലേക്ക് സ്വാഗതം ചെയ്യാം.

നാളുകൾക്കുള്ളിൽ തന്നെ നഗരത്തിലെ മികച്ച ആശുപത്രിയിൽ വെച്ച് അടുത്ത കൂട്ടുകാരികളുടെ സഹായത്തോടെ ഞാനൊരു ആൺ കുഞ്ഞിന് ജന്മം നൽകി. അവനെ ആദ്യമാത്രയിൽ കണ്ടപ്പോൾ തന്നെ അbലസിപ്പിക്കാൻ തോന്നിയ ആദ്യ തോന്നലുകളോർത്ത് ഞാൻ വിങ്ങി വിങ്ങി കരഞ്ഞു. ആർക്കും തിരിച്ചറിയാൻ പറ്റാത്ത ആയുസ്സിന്റെ കണ്ണീർ..!

പിന്നീട് എന്റെ നാളുകളിൽ ഉത്സവമായിരുന്നു. ഒരിക്കൽ പോലും ഞാനെന്റെ കുഞ്ഞിന്റെ അച്ഛനെ സ്നേഹിക്കാനോ വെറുക്കാനോ വേണ്ടി ഓർത്തതേയില്ല. ഞാൻ പ്രസവിക്കാൻ കാരണമായ ഒരാൺ ജീവി എന്നതിനപ്പുറം മറ്റൊരു വികാരവും ആ മനുഷ്യനോട് എനിക്ക് തോന്നുന്നുമില്ല.

എന്റെ മു ലപ്പാലിന്റെ മണമുള്ളയൊരു പിഞ്ച് കുഞ്ഞ് എന്നിൽ പ്രപഞ്ച വിസ്തൃതിയോളം വലിപ്പത്തിലൊരു ലോകം സമ്മാനിച്ചിരിക്കുന്നു. ആ ലോകത്തിൽ ഞാൻ അത്രയേറെ ആഹ്ലാദത്തിലാണെന്ന് പറയാതെ വയ്യ…

കുഞ്ഞിന് പ്രായം ഒന്നാകും മുമ്പേ സ്കൂൾ കുട്ടികൾക്ക് ട്യൂഷനെടുത്ത് ചെറിയൊരു വരുമാനമുണ്ടാക്കാൻ ഞാൻ ആരംഭിച്ചിരുന്നു. അതുമാത്രമല്ല. പുതിയ വാടക വീടിന്റെ ടെറസ്സ് മുഴുവൻ വിലപിടിപ്പുള്ള പനിനീർ ചെടികൾ ചെറുകിട വിപണി ലക്ഷ്യമാക്കി നട്ടുപിടിപ്പിക്കുകയും ചെയ്തു.

കുഞ്ഞ് വളർന്നൊരു നാൾ തന്റെ അച്ഛനെക്കുറിച്ച് ചോദിച്ചാൽ നീയെന്ത് പറയുമെന്ന് ഒരിക്കൽ എന്റെ അടുത്ത കൂട്ടുകാരി എന്നോട് ചോദിക്കുക യുണ്ടായി. ഞാനൊന്നും പറയാതിരിക്കുമ്പോൾ പതിയേ അവനത് മനസ്സിലായിക്കൊള്ളുമെന്ന് ഞാൻ മറുപടി നൽകി. ഒരു അച്ഛന്റെ സ്നേഹമില്ലാതെ കുഞ്ഞ് വളരുന്നതിൽ ദുഖമുണ്ടെന്ന് പറഞ്ഞതിന് ശേഷമാണ് അന്ന് അവൾ പോയത്.

കാരണക്കാരനും, തെറ്റ് പൊറുത്ത് കരുണ കാണിക്കേണ്ടിയിരുന്ന കാരണവന്മ്മാരും, ഒരുപോലെ കൈമലർത്തിയിട്ടും വീഴാതെ പിടിച്ച് നിന്നത് എന്റെ കുഞ്ഞിന് വേണ്ടിയാണ്. ഞാൻ കണ്ട കൂട്ടത്തിലെ മുക്കാലോളം മനുഷ്യരും എന്നോട് പല്ലിളിച്ചിട്ടേയുള്ളൂ.. പലരും പാടിയും പറഞ്ഞും പരിഹസിച്ചിട്ടും എന്റെ ചുണ്ടിൽ നിന്ന് പുഞ്ചിരിയും, കണ്ണുകളിൽ നിന്ന് അതിജീവനത്തിന്റെ കനലും മാഞ്ഞുപോയില്ല. പണ്ടെപ്പോഴോ കയറിക്കൂടിയ വാശി തന്നെയാണ് എന്നെ ജീവിപ്പിക്കുന്നത്.

പേരിന് പോലും ഒരു അച്ഛൻ ഇല്ലാതെ എന്റെ കുഞ്ഞ് വളർന്നാൽ മതിയെന്ന തീരുമാനത്തിൽ തന്നെ ഞാൻ ഉറച്ചുനിന്നു. പെണ്ണിലൂടെ ലോകം കാണുന്ന ഒരു കുഞ്ഞിന്റെ പിതാവാകാൻ താനും കൂടി കാരണമാണെന്ന ബോധം മാത്രം പോര പുരുഷന്. ഇണ ചേർന്ന് പു ളയാൻ കാണിച്ച ആവേശം തുണയായി തോൾ ഉരുമ്മാനും അവന് വേണം. അത് ഉള്ളവർക്കേ ആ കുഞ്ഞിന്റെ പിതൃത്വം അവകാശപ്പെടാനുള്ള അർഹതയുള്ളൂ.. എന്റെ മോന് അമ്മയ്ക്ക് പിറന്ന സന്തതിയായി സഞ്ചരിക്കാനായിരിക്കും യോഗം.

പെണ്ണൊരുത്തി കാരണക്കാരൻ ആരാണെന്ന് വെളിപ്പെടുത്താതെ ഒരു കുഞ്ഞിനെ ഗർഭം ധരിച്ചപ്പോൾ ലോകം മറിഞ്ഞ് വീഴുമെന്ന് കരുതിയവർക്ക് മുന്നിലൂടെ തന്നെ ഞാൻ എന്റെ കുഞ്ഞിനെ നടത്തി. ചില ഇടവേളകളിൽ അവർ പരസ്പരം പരദൂഷണം പറഞ്ഞ് ചിരിക്കുമായിരിക്കും.. തളരുന്നത് വരെ ചിരിക്കട്ടെ…. അതോർത്ത് ജീവിക്കാതിരിക്കാൻ പറ്റുമോ! കടിഞ്ഞാൺ കയ്യിലുണ്ടാകുമ്പോൾ ജീവിതം എത്ര മനോഹരമാണ്!

ഉള്ളതും ഇല്ലാത്തതും കണക്കാണെന്ന് കരുതുന്നയൊരു ബന്ധമോ പേരോ എനിക്കും എന്റെ കുഞ്ഞിനും ഇടയിൽ വേണ്ട. ഒരിക്കൽ എന്റെ തുറന്നു പറച്ചിൽ അവൻ പൂർണ്ണമായും മനസ്സിലാക്കും. പൂക്കളേയും പരാഗരേണുവുമായി പാറുന്ന വണ്ടുകളേയും കണ്ട് വളരുന്ന എന്റെ മോനത് ഉൾക്കൊള്ളാൻ പറ്റിയില്ലെങ്കിൽ പിന്നെ ആർക്കാണതിന് സാധിക്കുക!

സാരമില്ല! ഭാവിയിൽ എന്നെ തള്ളി പറയാൻ അവന് തോന്നിയാലും സാരമില്ല! എന്റെ മോനല്ലേ..! എത്ര ദൂരം സഞ്ചാരിച്ചാലും തനിയേ തിരിച്ചുവരുന്ന വിവേകമുണ്ടാകുന്നത് വരെ തന്റെ കുഞ്ഞുങ്ങളെ കരുതലോടെ വളർത്തി തുറന്നു വിടുക എന്നതിനപ്പുറം ഒരു രക്ഷിതാവ് മറ്റെന്താണ് ചെയ്യേണ്ടത്…!!!

Related Posts

Leave a Reply

Your email address will not be published. Required fields are marked *