എന്ത് അടക്കവുമൊതുക്കവുമുള്ള കുട്ടി …അതിന്റെ ദേഹത്തെ ഒരു ഭാഗമെങ്കിലും വെളിയിൽ കാണുന്നുണ്ടോ …

എഴുത്ത് :- ലച്ചൂട്ടി ലച്ചു

“അവിടെ നിൽക്ക് …

ദാ ഈ ഷാൾ പുതച്ച് വെളിയിലേക്കിറങ്ങിയാൽ മതി എന്റെ മോള് …!!”

നീട്ടിപ്പിടിച്ച ഏതോ ഒരു ചുരിദാറിന്റെ ഷാളും കയ്യിലേന്തി അമ്മ പറഞ്ഞു ….

അതിലേക്കും ഇട്ടിരിക്കുന്ന ഗൗണിലേക്കും ഒരു നിമിഷം നോക്കി ഞാൻ…

രണ്ടിന്റെയും നിറങ്ങൾ തമ്മിൽ രാപ്പകൽ വ്യത്യാസം …

കൂട്ടുകാരിയുടെ വിവാഹത്തിന് പോകാനിറങ്ങിയതാണ് …നാല് വർഷങ്ങൾക്ക് മുൻപ് പിരിഞ്ഞുപോയ പഴയ കൂട്ടുകാരെകൂടി കാണാനുള്ള ഒരു അവസരം …

തലേദിവസം തന്നെ വീട്ടിലെ കട്ടിലെടുത്ത് ബ്യൂട്ടിപാർലറിൽ കൊണ്ടിട്ട് അവിടെയായിരുന്നു കിടത്തമെന്നു തന്നെ പറയാം …!!

കോച്ചിങ്ങിനെന്നു പറഞ്ഞ് പോത്തീസിൽ പോയി ഒന്നൊന്നര മണിക്കൂർ മുഷിഞ്ഞ് നിന്ന് കിട്ടിയ സാധനമാണ് ദേഹത്തൊട്ടിക്കിടക്കുന്നത് …!!

അതിന്റെ മേലെ ബെഡ്ഷീറ്റ് പോലുള്ള ഈ ഷാൾ വിടർത്തിയിട്ടാൽ കേൾക്കുന്ന കളിയാക്കൽ വേറെ …..!!

വെളിയിലേക്കെങ്ങനെ ഇറങ്ങും …!!

കേൾക്കാത്ത ഭാവത്തിൽ ഇറങ്ങാൻ നിൽക്കവേ ഷാൾ കയ്യിൽ ചുരുട്ടിപ്പിടിച്ചു കൊണ്ട് അമ്മ കൂടെയിറങ്ങി …

“അമ്മയിതെങ്ങോട്ടാ …??”

“ഓഡിറ്റോറിയം വരെ ഞാനുമുണ്ട് ….

ഇങ്ങനെ അഴി ഞ്ഞാട്ടക്കാരിയെക്കൂട്ട് വേഷം കെട്ടിയിറങ്ങാൻ നിനക്ക് മടി കാണില്ല …

വീട്ടിലിരിക്കണ എനിക്കാണ് ആധി …!!

ഓരോ ദിവസവും പത്രം അച്ചടിക്കണതുതന്നെ ഇങ്ങനത്തെ വാർത്തകൾ വരാൻ വേണ്ടിയാണെന്ന് തോന്നിപോകും …

പെൺകുട്ടിയോൾക്ക് പുറത്തിറങ്ങി നടക്കാൻ വയ്യ …

ആൺകുട്ടിയോളെ മുഴുവനായങ്ങ് കുറ്റപ്പെടുത്താൻ കഴിയോ …

നിന്റെയൊക്കെ വേഷം തന്നെ അങ്ങനെയല്ലേ ….”

ഇരച്ചുകയറിവന്ന ദേഷ്യം ഞാൻ പണിപ്പെട്ട് ഉള്ളിലൊതുക്കി … അമ്മയായിപ്പോയി … വേറെയാരെങ്കിലുമായിരുന്നെങ്കിൽ എന്നിലെ ഫെമിനിസ്റ്റുകാരിയുണർന്ന് പ്രതികരിച്ചേനെ …

ബസ്റ്റോപ്പിൽ വച്ച് പഴയ കൂട്ടുകാരി ഹൃദ്യയെ കണ്ടു ….

ഞങ്ങളൊരുമിച്ച് പോകാമെന്നായിരുന്നു തീരുമാനിച്ചിരുന്നത് …

അവൾ പണ്ടേ ശാലീനതയുടെ ഒരു നിറകുടമായതുകൊണ്ട് അമ്മയ്ക്ക് അവളെ വലിയ കാര്യമായിരുന്നു …

“നോക്ക് ലച്ചു …!!

എന്ത് അടക്കവുമൊതുക്കവുമുള്ള കുട്ടി …അതിന്റെ ദേഹത്തെ ഒരു ഭാഗമെങ്കിലും വെളിയിൽ കാണുന്നുണ്ടോ …??

ഇങ്ങനെ വേണം പെൺകുട്ടികളായാൽ …”

അമ്മയവളെ ആരതിയുഴിയുന്നത് പോലെ കണ്ണുകൾ കൊണ്ട് വീക്ഷിച്ചു …

എന്റെ ദേഹവും മറഞ്ഞു തന്നെയാണ് കിടക്കുന്നത് … തല മാത്രമേ വെളിയിൽ കാണുന്നുള്ളൂ … അമ്മക്കത്ര നിർബന്ധമാണെങ്കിൽ ഒരു പർദ്ദ മേടിച്ചുതാ അതാവുമ്പോൾ രണ്ടു കണ്ണുകൾ മാത്രേ വെളിയിൽ കാണുള്ളൂ …വഴിനടക്കാൻ ഏതെങ്കിലും വേണമല്ലോ …!!

പതഞ്ഞുപൊങ്ങിയ അമർഷം മനസ്സിനെ അമ്മയായി സങ്കൽപ്പിച്ച് പറഞ്ഞു തീർത്തു … ശബ്ദം വെളിയിലേക്ക് വന്നില്ല …

അത്രക്ക് ധിക്കാരമാണെങ്കിൽ നീയ് കല്യാണത്തിന് പോകേണ്ടെന്ന് പറഞ്ഞാൽ തീർന്നില്ലേ …!!

ബസ്സിൽ അമ്മയും ഹൃദ്യയും അടുത്തടുത്തയായിരുന്നു ഇരുന്നത് …

വാക്കുകൾ കൊണ്ടുള്ള താരതമ്യപ്പെടുത്തലിൽ നിന്ന് രക്ഷപെടാൻ ഞാൻ പിറകിലെ സീറ്റിലേക്ക് അഭയം തേടി …

ഒന്നുരണ്ട് സ്റ്റോപ്പ് കഴിഞ്ഞപ്പോഴേക്കും ബസ്സിൽ ആള് നിറഞ്ഞുവന്നു …

ചുറ്റിപ്പിണഞ്ഞുകിടക്കുന്ന ഹെഡ്‍ഫോണിന്റെ കുരുക്കഴിക്കുമ്പോഴായിരുന്നു അതെന്റെ ശ്രദ്ധയിൽ പെട്ടത് …ഏതോ ഒരു മനുഷ്യൻ…!!

ഒരു മധ്യവയ്സകനാണ് …മ ദ്യപിച്ചിട്ടുണ്ടെന്ന് തോന്നുന്നു ..

സ്വബോധത്തിലല്ലാതെപോലെ ഹൃദ്യയുടെ അരക്കെട്ടിലേക്ക് അയാളുടെ കൈകൾ എത്തിവലിയുന്നു …

ഇവളിത് ശ്രദ്ധിക്കുന്നില്ലേ…??

ഞാൻ തലപൊക്കി നോക്കുമ്പോൾ അവൾ അമ്മയുടെ അരികിലേക്ക് ഞെരുങ്ങുന്നുണ്ട് …

വീണ്ടും അയാളുടെ കൈകൾ അവളെ തൊടാൻ ശ്രമിച്ചപ്പോൾ എനിക്ക് സ്വയം നിയന്ത്രിക്കാനായില്ല ….

എണീറ്റുചെന്ന് അയാളുടെ കരണത്തൊന്നു കൊടുക്കുമ്പോൾ അയാളുടെ സ്വബോധമില്ലായ്മയൊക്കെ പൊയ്‌പോയിരുന്നു …

അപ്പോൾ അഭിനയമായിരുന്നെന്ന് സാരം …

അപ്പോഴേക്കും ബസ്സിലാകെ ബഹളമായി …

തിരിച്ചയാൾ എന്നോട് വാക്കേറ്റത്തിന് മുതിർന്നപ്പോൾ അമ്മ കയ്യിൽ പിടിപ്പിച്ചു തന്ന ഷാൾ കൊണ്ട് അയാളുടെ കൈകൾ കൂട്ടിക്കെട്ടിവരിഞ്ഞപ്പോൾ അതുവരെ പിടിച്ചുനിന്ന ഹൃദ്യയും പൊട്ടിക്കരഞ്ഞു …!!

പ്രശ്നംഒതുക്കി പോലീസ്‌സ്റ്റേഷനിൽ നിന്നിറങ്ങുമ്പോൾ അമ്മയെന്നോട് ഒന്നും മിണ്ടിയില്ല …

ഹൃദ്യ കെട്ടിപ്പിടിച്ചുകൊണ്ട് നന്ദിപറയുമ്പോഴും അമ്മ എന്നെത്തന്നെനോക്കിനിന്നു …

“വേഷത്തിലും രൂപത്തിലുമല്ല അവസരോചിതമായി പെരുമാറാനും പ്രതികരിക്കാനുമുള്ള മനസ്ഥിതിയിലാണ് കാര്യം ….

വേറൊരു കണ്ണുകൊണ്ട് തന്റെ ശരീരഭാഗം അളക്കുന്നവനെ നോക്കി നിസ്സഹായതയോടെ വിഷാദിക്കയല്ല വേണ്ടത് …

മേലിൽ ഒരുപെൺകുട്ടിയെയും ആ രീതിയിൽ കാണാനാവാത്ത വിധം അവന്റെ മുഖം താഴ്ത്തുകയാണ് …

എത്ര പൊതിഞ്ഞു പിടിച്ചുകൊണ്ട് നടന്നാലും കാ മം കത്തുന്ന കണ്ണുകൾ ഉടുപ്പിന്റെ നൂലിഴകളും ഭേദിച്ചുകൊണ്ട് ആഴ്ന്നിറങ്ങുക തന്നെചെയ്യും …!!”

ഹൃദ്യയോടായി പറയുമ്പോഴും എന്റെ ശ്രദ്ധ അമ്മയിൽ തന്നെയായിരുന്നു …

പകുതി മുടങ്ങിയ യാത്ര തുടരാൻ ബസ്സിൽ കയറവെ അമ്മ വീണ്ടും ഷാളെടുത്ത് ബാഗിലേക്കിട്ടുതന്നു …

“വെച്ചേക്ക് ആവിശ്യം വരും …!!

നിനക്കല്ല …..

ഇതുപോലെയുള്ള നീചന്മാരുടെ അഴുക്കുപുരണ്ട കൈകൾക്കൊരു വിലങ്ങാകാൻ …!!!”

പുഞ്ചിരിയോടെ ഞാനത് ഏറ്റുവാങ്ങുമ്പോൾ എനിക്കുറപ്പായിരുന്നു താരതമ്യങ്ങളിൽ നിന്നും മുക്തയാക്കി എന്നെ ഞാനായിട്ടു സ്വീകരിക്കാൻ ഇനി അമ്മയ്ക്ക് കഴിയുമെന്ന് …

Related Posts

Leave a Reply

Your email address will not be published. Required fields are marked *