തന്നെ ആക്രമിച്ച രൂപം ആണോ പെണ്ണോ എന്ന് ഓര്മിച്ചെടുക്കാൻ ശ്രമിക്കവേ തന്നെ ആ രൂപം നമ്പൂതിരി മാഷിനെ പിന്നിൽ നിന്നും പിടിത്തമിട്ടു.തന്റെ മുഴുവൻ ശക്തിയും പുറത്തെടുക്കാൻ…….

കാമ ഭയം

story written by Atharv Kannan

നേരം നന്നേ ഇരുട്ടിയിരിക്കുന്നു.മുല്ലവള്ളിയിലേക്കുള്ള അവസാന ബസ്സിൽ വന്നിറങ്ങിയ അറുപതുകാരൻ നമ്പൂതിരി മാഷ് ചുറ്റും ഒന്ന് കണ്ണോടിച്ചു.പീടിക തിണ്ണയിൽ പോലും ആളനക്കമില്ല.കണാരൻ വരെ ചായപ്പീടികയും പൂട്ടി പോയിരിക്കണു,

നമ്പൂതിരി മാഷ് മനസ്സിൽ പറഞ്ഞു.ഇനി ഇപ്പൊ എന്താ ചെയ്യാ, നാളിതുവരെ ഇങ്ങനൊരു അങ്കലാപ്പ് തോന്നിട്ടില്ല.അധ്യാപകർക്കുള്ള ട്രെയിനിങ് കഴിഞ്ഞും മികച്ച അധ്യാപകനുള്ള അംഗീകാരം സ്വീകരിച്ചും മടങ്ങിയെത്തിയപ്പോഴൊക്കെ ഇതിലും വൈകിയിട്ടുണ്ട്.പാതി രാത്രി ഒന്നും രണ്ടും മണിക്ക് മുല്ലവള്ളിന്നു മൂന്നു കിലോമീറ്റർ പാടവരമ്പത്തൂടെ നടന്ന് ഇല്ലത്തു എത്തീട്ടും ഉണ്ട്.

പക്ഷെ അന്നൊക്കെ താൻ സന്തോഷവാനായിരുന്നു.കാടും മേടും നിറഞ്ഞ, കണാരന്റെ ചായപ്പീഡികയും ഒരു റോഡും മാത്രമുള്ള മുല്ലവള്ളി കവലയിൽ അന്നും താൻ ധൈര്യവാനായിരുന്നു.പക്ഷെ ഇന്ന് തനിക്കു എന്തോ പറ്റിയിരിക്കുന്നു. കണാരന്റെ പീടികയുടെ ഇടതു വശത്ത്‌ കൂടി താഴേക്കിറങ്ങിയാൽ നമ്മുടെ പാടമായി.

കണ്ണെത്താ ദൂരത്തോളം നീണ്ടു നിവർന്നു കിടക്കുന്ന പാടം. ഇല്ലത്തേക്ക് ഒറ്റയ്ക്ക് പോണമല്ലോന്നോർത്തപ്പോ ജീവിതത്തിൽ ആദ്യമായി ഭയം തോന്നുന്നു.എന്താവും എനിക്കിങ്ങനെ, നമ്പൂതിരി മാഷ് സ്വയം ചോദിച്ചു.പക്ഷെ മനസ്സിന് ഉത്തരമുണ്ടായിരുന്നില്ല.ഇരുട്ടിനു കാഠിന്യമേറി വരുന്നു. ഇനിയും നിന്നാൽ ശരിയാവില്ല.

കയ്യിലെ ബാഗ് തുറന്നു ടോർച്ചെടുത്തു.ബാറ്ററി രണ്ടും ഒന്നുകൂടി ഊരിയിട്ടു വെളിച്ചം കൂടി എന്നുറപ്പു വരുത്തി. കണാരന്റെ പീടിക തിണ്ണയ്ക്കരികിലൂടെ മെല്ലെ പാടത്തേക്കിറങ്ങി.മനസ്സിനൊരങ്കലാപ്പ്. നമ്പൂതിരി മാഷ് ഒന്ന് നിന്ന് ചുറ്റും മുഴവനയൊന്നു കണ്ണോടിച്ചു.സ്വയം പറഞ്ഞു, ആ പിള്ളേരോടെന്തോരം പറഞ്ഞാലും കേക്കൂല.

എത്ര നാളായി ഞാൻ പറയണു, സിറ്റിയിലെ ബിസ്സിനസ്സ് ഒക്കെ അവസാനിപ്പിച്ചു ഇല്ലത്തു വന്നു നിക്കാൻ.പത്ത് തലമുറയ്ക്ക് തിന്നാനുള്ളത് കരണവന്മാരായിട്ടു ഉണ്ടാക്കിയിട്ടുണ്ട്. ഒരു വഴിയും വെട്ടി കാറും വാങ്ങി ഇവിടത്തെ കാര്യങ്ങളൊക്കെ നോക്കി നടന്നാപ്പോരേ…. ഹും.ടോർച്ചിന്റെ വെളിച്ചത്തിൽ നമ്പൂതിരി വീണ്ടും നടന്നു.തെല്ലു ധൈര്യം കൂടി വന്നപോലെ ഒരു തോന്നൽ.. നമ്പൂതിരി ഒന്ന് നിശ്വസിച്ചു.

പക്ഷെ തോട് മുറിച്ചു അടുത്ത പറമ്പിൽ കയറിയതും മനസ്സ് അസ്വസ്ഥമാവാൻ തുടങ്ങിയിരിക്കുന്നു.നമ്പൂതിരി മാഷ് മുന്നോട്ടു നോക്കി. അതെ കാവിനടുത്ത് എത്തിയിരിക്കുന്നു. സാധാരണ കാവിനും ഭഗവതിക്കും അരികിലെത്തുമ്പോൾ ഏതു പാതിരാവിലും ഉള്ളിൽ ധൈര്യം കൂടാറാണ് പതിവ്. പക്ഷെ ഇന്ന് തനിക്കെന്തു പറ്റി.ആ ചോദ്യത്തിനും മനസ്സിന് മറുപടി ഇല്ലായിരുന്നു.കാവും കഴിഞ്ഞു ആൽമര ചുവട്ടിലെത്തി, എത്രയും വേഗം അവിടെ നിന്നും ഓടി രക്ഷപ്പെടണം എന്നൊരു തോന്നൽ. എന്താവോ അങ്ങനെ നമ്പൂതിരി മാഷ് സ്വയം ചോദിച്ചു. പക്ഷെ മനസ്സിന് ഉത്തരമില്ലായിരുന്നു.

എന്നും ഇതുവഴി കടന്നു പോകുമ്പോൾ എത്ര രാത്രിയായിരുന്നാലും അഞ്ചു മിനിറ്റെങ്കിലും താനിവിടെ മരച്ചുവട്ടിൽ ഇരിക്കുമായിരുന്നു. നമ്പൂതിരി ഓർത്തു. ഒരു നെടു നിശ്വാസത്തോടെ കാവിനു നേരെ തിരിഞ്ഞു ദേവിയോടായി നമ്പൂതിരി ചോദിച്ചു, എന്റെ ദേവ്യേ നീയെങ്കിലും പറയുവോ എനിക്കിതെന്തു പറ്റിയെന്നു? പക്ഷെ ദേവിക്കും ഉത്തരം ഇല്ലായിരുന്നു. നമ്പൂതിരി മാഷ് നിരാശനായി.. എന്ത് ചെയ്യണമെന്നറിയാതെ തല ഉയർത്തി ആകാശത്തേക്ക് നോക്കിയ നമൂതിരി മാഷ് അപ്പോഴാണ് അത് ശ്രദ്ധിക്കുന്നത്.മരത്തിനു മുകളിൽ ഒരു രൂപം. നമ്പൂതിരി മാഷ് ഒന്ന് നടുങ്ങി.

അല്പം ഭയന്ന് വിറച്ചെങ്കിലും സകല ശക്തിയും സംഭരിച്ചു നമ്പൂതിരി മാഷ് ചോദിച്ചു.. ആരാ അത്.. ആരാന്നു ചോദിച്ചത് കേട്ടില്ലേ? ചോദിച്ചു തീരും മുന്നേ ആ രൂപം നമ്പൂതിരി മാഷിന് മേൽ ചാടി വീണു. മറിഞ്ഞു വീഴവേ മാഷിന്റെ കയ്യിൽ നിന്നും ടോർച്ചും തെറിച്ചു പോയി. പേടിയും വിറയലും നിറഞ്ഞങ്കിലും സർവ്വശക്തിയോടെ ആ രൂപത്തെ തള്ളി മാറ്റിയ നമ്പൂതിരി മാഷ് ചാടിയെണീറ്റു ഓടാൻ തുടങ്ങി.പക്ഷെ കാവിലെ പറമ്പിൽ നിന്നും പാടത്തേക്കിറങ്ങവേ നമ്പൂതിരി മാഷിന് കാര്യം മനസ്സിലായി, തന്റെ കണ്ണടയും തെറിച്ചു പോയിരിക്കണു. പാടവരമ്പു ഏതാണെന്നു ഒരു നിശ്ചയവും കിട്ടുന്നില്ല.

തന്നെ ആക്രമിച്ച രൂപം ആണോ പെണ്ണോ എന്ന് ഓര്മിച്ചെടുക്കാൻ ശ്രമിക്കവേ തന്നെ ആ രൂപം നമ്പൂതിരി മാഷിനെ പിന്നിൽ നിന്നും പിടിത്തമിട്ടു.തന്റെ മുഴുവൻ ശക്തിയും പുറത്തെടുക്കാൻ ശ്രമിച്ചെങ്കിലും പ്രായം ശരീരത്തെ തളർത്തിയിരുന്നു എന്ന് മാഷിന് മനസ്സിലായി.എങ്കിലും എതിരാളിയെ തടുക്കാൻ മുഴുവൻ ശക്തിയും നമ്പൂതിരി മാഷ് പ്രയോഗിച്ചു. കയ്യാലയിലിരുന്ന കല്ലിന്റെ കഷ്ണം കൊണ്ട് ആ രൂപം നമ്പൂതിരി മാഷിനെ തലക്കടിച്ചു വീഴ്ത്തി.അടികൊണ്ടു വീണ നമ്പൂതിരി മാഷ് തലയിൽ നിന്നും ഒഴുകുന്ന രക്തം തുടച്ചുകൊണ്ട് കരച്ചിലോടെ ചോദിച്ചു,

ആരാണ് നീ.. എന്തിനാണ് എന്നെ ഇങ്ങനെ ഉപദ്രവിക്കുന്നത്? രൂപം മറുപടി പറഞ്ഞു, എനിക്ക് ദേഷ്യം വന്നിട്ട്..ഒരു ഞെട്ടലോടെ നമ്പൂതിരി മാഷ് :അതിനു നിനക്ക് ദേഷ്യം വരാൻ ഞാനാണോ കാരണം?

അലറിക്കൊണ്ട് രൂപം മറുപടി പറഞ്ഞു : എനിക്കറിയില്ല… എനിക്കിടയ്‌ക്കിടെ ദേഷ്യം വരും. അങ്ങനെ വരുമ്പോൾ എനിക്കാരെലും തല്ലണം.. മതിയാവോളം അക്രമിക്കണം.. എന്റെ ദേഷ്യം തീരുന്നതു വരെ ഞാൻ ആക്രമിക്കും.. ദേഷ്യം വരാനുള്ള കാരണം അത് ഞാൻ തിരക്കാറില്ല.. എനിക്ക് വേണ്ടത് സംതൃപ്തിയാണു എന്റെ ദേഷ്യം തീർത്തതിൽ ഉള്ള സംതൃപ്തി. അതിനു എന്നേക്കാൾ ദുർബലരായ എനിക്ക് കീഴ്പ്പെടുത്തതാവുന്ന എല്ലാവരെയും ഞാൻ ആക്രമിക്കും.. ഇതും പറഞ്ഞു രൂപം വീണ്ടും നമ്പൂതിരി മാഷിന് നേരെ നീങ്ങി.. തടുക്കാൻ ശ്രമിച്ച മാഷിന്റെ നടുവിരൽ ആ രൂപം മൂന്നായി ഓടിച്ചു.

വേദന കൊണ്ട് പുളഞ്ഞ നമ്പൂതിരി മാഷിന്റെ വായ ആ രൂപം മാഷിന്റെ തന്നെ മുണ്ട് കീറി കെട്ടി അടച്ചു. തലമുടി കുത്തിന് വലിച്ചു മാഷിനെ ചവിട്ടി വീഴ്ത്തി. നിങ്ങള്ക്ക് ദേഷ്യം വരാൻ കാരണം ഞാനല്ലെങ്കിൽ പിന്നെ എന്തിനു എന്നെ ഇങ്ങനെ ഉപദ്രവിക്കണം? മാഷിന്റെ മനസ്സ് രൂപത്തോടു ചോദിച്ചു.. പക്ഷെ ഉത്തരം ഇല്ലായിരുന്നു.നമ്പൂതിരി മാഷിന്റെ മുഴുവൻ വസ്ത്രങ്ങളും കീറി വലിച്ചെറിഞ്ഞ രൂപം നഖം കൊണ്ട് മാഷിന്റെ നെഞ്ചു വരിഞ്ഞു കീറി.

മാഷിന്റെ കണ്ണുകളിൽ നിന്നും കണ്ണു നീർ അണപൊട്ടി ഒഴുകാൻ തുടങ്ങി. എന്നിട്ടും രൂപം നിർത്തിയില്ല, നമ്പൂതിരി മാഷിന്റെ ജന നേന്ദ്രിയത്തിൽ രൂപം പിടി മുറുക്കി. അത് വലിച്ചു പറിച്ചെടുക്കാൻ ശ്രമിച്ചു. വേദനകൊണ്ടു സഹികെട്ട മാഷ് സർവ്വശക്തിയിൽ രൂപത്തെ ചവിട്ടി. രൂപം തെറിച്ചു വീണു.ജീവനും കൊണ്ട് ഓടിയ മാഷ് ഒടുവിൽ പാട വരമ്പത്തെ കുളക്കരയിൽ എത്തി.കിതച്ചുകൊണ്ട് അവിടിരുന്നു. തന്റെ വായിൽ കെട്ടിയിരുന്ന തുണി അഴിച്ചു മാറ്റി. വിരലുകൾ ഒടിഞ്ഞു തൂങ്ങിയിരിക്കുന്നു.തലയിൽ നിന്നും ചോര ഒഴുകിക്കൊണ്ടിരിക്കുന്നു… പൂർണ നഗ്നനും.

ഇനിയെന്ത് ചെയ്യും എന്ന് ചിന്തിക്കവേ പിന്നിൽ നിന്നും പാഞ്ഞു വന്ന ഒരു കാള നമ്പൂതിരി മാഷിനെ കുത്തി മറിച്ചിട്ടു. ശേഷം പാഞ്ഞു വന്നു തന്റെ കൂർത്ത കൊമ്പ് കൊണ്ട് നമ്പൂതിരി മാഷിന്റെ വയറിൽ രണ്ടു വരയും വരച്ചു ദൂരെയക്ക് ഓടി മറഞ്ഞു.. മരണ വേദനയോടെ മാഷ് സ്വയം ചോദിച്ചു എന്താണെനിക്കിങ്ങനെ? പക്ഷെ മനസ്സിന് ഉത്തരമില്ലായിരുന്നു. എങ്ങനെയോ തപ്പി തടഞ്ഞു എണീറ്റതും കറുത്ത് മെലിഞ്ഞ മറ്റൊരു രൂപം നമ്പൂതിരി മാഷിനെ ചാട്ടവാറിനടിക്കാൻ തുടങ്ങി.. അടിയുടെ വേദനയിൽ മാഷ് ഓടാനും…

ഒടുവിൽ നിലവിളിച്ചു കൊണ്ട് ഓടി ഇല്ലത്തെത്തും വരെ അടി തുടർന്നു.. കരഞ്ഞു നിലവിളിച്ചു കൊണ്ട് ഇറയാത്തത് വന്നു വീണ മാഷിനെ കണ്ടു ഭാര്യയും സഹോദരനും സഹോദര ഭാര്യയും വേലക്കാരിയും ഓടി വന്നു.

സഹോദരൻ ഓടി വന്നു അടുത്തിരുന്നു കൊണ്ട് ചോദിച്ചു, അയ്യോ ഏട്ടനിതെന്തു പറ്റി.. ഏട്ടാ?കരഞ്ഞു വിറച്ചു കൊണ്ട് മാഷ് കാര്യം പറഞ്ഞു, ഒപ്പം പെണ്ണുങ്ങളോട് ഇങ്ങോട് വരല്ലെന്നു പറയ്‌ ഞാനിങ്ങനെ നഗ്നനായി കിടക്കുന്നതു അവര് കണ്ടാൽ….

അത്ഭുതത്തോടെ മിഴിച്ചു നിൽക്കുന്ന സഹോദരനും ഭാര്യയും മറ്റുള്ളവരും.. ഇതുവരെ തനിക്കു പ്രഥമ ശുശ്രൂഷ പോലും നല്കാത്തതെന്തെന്ന അത്ഭുതത്തോടെ നമ്പൂതിരി മാഷും.

ഏടത്തി ഏട്ടൻ വഴീലെന്തോ കണ്ടു പേടിച്ചതാണെന്നു തോന്നണു. ഏട്ടനെ അകത്തേക്ക് കൊണ്ട് പോ.എല്ലാവരെയും മാറി മാറി നോക്കുന്ന നമ്പൂതിരി മാഷ്. മാഷിനെ മുറിയിലേക്ക് കൊണ്ട് പോയി കണ്ണാടിയുടെ മുന്നിൽ നിർത്തുന്ന ഭാര്യ. അനിയൻ പറഞ്ഞത് ശരിയാണ്. തനിക്കൊന്നും പറ്റിയിട്ടില്ല. കണ്ണട മുഖത്ത് തന്നെ ഒണ്ടു. ഒരു പോറൽ പോലും പറ്റിയിട്ടില്ല. താൻ നഗ്നനല്ല.കണ്ണാടി നോക്കി നിക്കവേ ഭാര്യ പറഞ്ഞു. വെള്ളം ചൂടായതിരുപ്പാണ്ട് ഞാൻ ചോറെടുത്ത് വെക്കാം അപ്പോഴേക്കും കുളിച്ചിട്ട് വാ..

അവൻ പറഞ്ഞപോലെ എന്തേലും കണ്ടു പേടിച്ചതാവും രാവിലെ തന്നെ കാവിൽ പോയി ചരട് ജപിച്ചു കെട്ടാം.. അവൾ പുറത്തേക്കു പോയി.. കണ്ണാടിയിൽ നോക്കി നമ്പൂതിരി മാഷ് വീണ്ടും ചോദിച്ചു.. ഇതൊനൊക്കെ കാരണം എന്തായിരിക്കും..? കണ്ണാടിയിലെ മാഷിനും ഉത്തരം ഇല്ലായിരുന്നു. തന്നെ അക്രമിച്ചതു ആണായിരുന്നോ അതോ പെണ്ണോ? പിന്നിൽ നിന്നും പിടിച്ചപ്പോൾ മു ലകൾ പുറത്ത് മുട്ടുന്നുണ്ടായിരുന്നു. അപ്പോൾ പെണ്ണ് തന്നെ. പക്ഷെ അതാരായിരിക്കും? ഇത്രേം കരുത്തുള്ള പെണ്ണോ? നമ്പൂതിരി മാഷ് ചിന്തിച്ചു. ഇ സമയം പുറത്തു നിന്നും അനിയന്റെ വേലക്കാരിയുടേം സംസാരം നമ്പൂതിരി മാഷ് ശ്രദ്ധിച്ചു..

വേലക്കാരി : വലിയ തമ്പുരാൻ ഇ സമയത്ത് പുറത്തു പോവുന്നു ഞാനറിഞ്ഞോ !അല്ലെങ്കിൽ ലൈബ്രറീന്നു വന്നാ പുറത്തെങ്ങും പോവാറില്ലാലോ.. ഇപ്പൊ ഒന്നോ രണ്ടോ പേരല്ല.. പലരായി കാണണു.

ഇടയ്ക്ക് കയറി അനിയൻ : ആരുടെ കാര്യാ നിങ്ങളീ പറയണേ?

വേലക്കാരി : എന്റെ അനിയൻ കുഞ്ഞേ പണ്ട് കാളവണ്ടിക്കാരൻ നശിപ്പിച്ചു കൊന്നിട്ട് പാടവരമ്പത്തെ കുളത്തിൽ കൊണ്ടിട്ട നാണൂന്റെ മോളില്ലേ വൈഗ..ഓൾടെ പ്രേതം..

ഞെട്ടലോടെ അനിയൻ : നേരോ..?

വേലക്കാരി : അതെന്നെ.. അതോണ്ട് ഇപ്പൊ ആര് രാത്രി ആ വഴി നടക്കാറില്ല.. കാര്യം നാട്ടുകാരെല്ലാരുടെം കാളവണ്ടിക്കാരൻ തമിഴനെ ചാട്ടവാറിനടിച്ചു കൊന്നെങ്കിലും അവൾക്കിതുവരെ ആണുങ്ങളോടുള്ള കലി അടങ്ങിയിട്ടില്ല…

ഇതെല്ലാം കേട്ടുകൊണ്ടിരുന്ന നമ്പൂതിരി മാഷിന്റെ മനസ്സ് പറഞ്ഞു.. എനിക്കുത്തരം കിട്ടി തുടങ്ങി. സിറ്റിയിലേക്ക് വണ്ടി കയറാൻ നിൽകുമ്പോൾ കണാരന്റെ പീടികയിൽ വെച്ച് വൈഗയുടെ പ്രേതത്തെ കണ്ടവരുടെ വിവരണങ്ങൾ കേട്ടപ്പോൾ മുതലായിരുന്നു തന്റെ മനസ്സിൽ ഭയം നിറഞ്ഞു തുടങ്ങിയത്… അവളെക്കൊന്ന തമിഴനെ തല്ലിക്കൊന്നതുകൊണ്ടു അവൾക്കു നാട്ടുകാരോട് സ്നേഹമേ ഉണ്ടാവു എന്നും, അല്ലെങ്കിൽ അവളെ കണ്ടവരെ ആരേം അവൾ ഉപദ്രവിക്കില്ലേ എന്നും ഒക്കെ സ്വയം ആശ്വസിപ്പിച്ചു കൊണ്ട് അവർ പറയുന്നതെല്ലാം താൻ കേട്ടിരുന്നു.. അവർക്കെങ്ങനെ ആശ്വസിക്കാം.. പക്ഷെ തനിക്കതു പറ്റില്ലല്ലോ..

കാവിലെ ആൽമരക്കൊമ്പിൽ ഒളിച്ചിരുന്ന്, ഒറ്റയ്ക്ക് വന്ന അവളെ കീഴ്‌പ്പെടുത്തി മതിയാവോളം ഭോഗിച്ച്, കാ മം അടങ്ങിയപ്പോൾ അത് പുറം ലോകം അറിയാതിരിക്കാൻ അവളെ കൊന്നു കുളത്തിലിട്ട് ആ കുറ്റം കാളവണ്ടിക്കാരന്റെ തലയിൽ കെട്ടി വെച്ച തനിക്കു അവരെ പോലെ ആശ്വസിക്കാൻ പറ്റില്ലല്ലോ…നമ്പൂതിരി ചിന്തിച്ചു : ശരിക്കും എനിക്ക് കാ മം വരാൻ അവളായിരുന്നു കാരണം

അല്ല ! കാ മം കൂടെ കൂടെ വരാറുണ്ടായിരുന്നു. അത് തീരും വരെ ദുർബലരായ ഇരകളെ കീഴ്പ്പെടുത്തുമായിരുന്നു. സഹകരിച്ചവരെ സ്നേഹിച്ചു. എതിർത്തവരെ ദ്രോഹിച്ചു.. ഒന്നും ആരും അറിയാതെ ശ്രദ്ധിച്ചു.. എല്ലാം എനിക്ക് മനസ്സിലായിരിക്കുന്നു. നമ്പൂതിരി മാഷ് കണ്ണാടിയിലേക്കു ഒന്ന് കൂടി നോക്കി കാളവരഞ്ഞ മുറിവിൽ നിന്നും വീണ്ടും ചോര പൊടിയൻ തുടങ്ങിയിരിക്കുന്നു .

Related Posts

Leave a Reply

Your email address will not be published. Required fields are marked *