Story written by Alex John Joffin
കോളേജിലെ തീപ്പൊരി പ്രണയത്തിനൊടുവിൽ വീട്ടുകാരുടെ എതിർപ്പിനെയെല്ലാം അവഗണിച്ചുകൊണ്ടാണ് പത്രോസും രാധയും വിവാഹിതരായത്.
സന്തോഷവും സമാധാന പൂർണ്ണവുമായി ജീവിതം മുന്നോട്ട് പോകുന്നതിനിടയിലേക്കാണ് ആ ദിവസമെത്തുന്നത്. “വിഷുവിന്റ തലേദിവസം”
ദേ നിങ്ങളൊന്നു റെഡിയായി വന്നേ, ഒന്ന് പുറത്ത് പോകണം.
ഞാനിവിടെ പെസഹാ അപ്പം ഉണ്ടാക്കുന്നത് നിനക്ക് കാണാൻ വയ്യേ. ഇതൊന്നു കഴിഞ്ഞ് മുറിച്ചു കഴിച്ചിട്ട് പോകാം. അല്ല ഇപ്പൊ എന്തിനാ പുറത്ത് പോകുന്നത്.
നാളെ വിഷുവല്ലേ, കണി വെക്കാനും സദ്യക്കുമുള്ള കുറച്ച് സാധനങ്ങൾ വാങ്ങാനുണ്ട്.
നീയെന്താ ഒന്നുമറിയാത്ത പോലെ സംസാരിക്കുന്നത്. നാളെ ദുഃഖവെള്ളി യാണെന്നറിയില്ലേ. കർത്താവീശോ മിശിഹാ കുരിശിൽ കിടക്കുമ്പോ തന്നെ വേണോ നിനക്ക് കണി കാണലും സദ്യ വെച്ചാഘോഷിക്കലുമൊക്കെ.
അയ്ശരി അപ്പോ ഞങ്ങടെ കൃഷ്ണന്റെ ദിവസം പട്ടിണി കിടന്നാഘോഷിക്കണമെന്നോ.
നീ കൃഷ്ണന്റെ രാധയൊന്നുമല്ലല്ലോ പത്രോസിന്റെ രാധയല്ലേ അപ്പോ ഞാൻ പറയുന്നത് കേൾക്ക്.
ഒന്നും കേൾക്കുന്നില്ല.. നിങ്ങള് നാളെ ഒരു തെറ്റും ചെയ്യാത്ത എന്റെ കർത്താവിനെ അവമ്മാര് കുരിശിൽ തറച്ചെന്നു പറഞ്ഞ് മോങ്ങിക്കൊണ്ട് ക ള്ള് കുടിക്കുമോ. അപ്പോ എനിക്ക് കണിയും കാണാം സദ്യയും വെക്കാം.
എന്നാ ശരി നമ്മൾ തമ്മിൽ തർക്കം വേണ്ട. രാവിലെ കണിയൊരുക്കി കാണാം. പക്ഷേ സദ്യ വെക്കാൻ പറ്റില്ല. കഞ്ഞിയും പയറും മതി. വേണേൽ നീയൊരു സദ്യ ഓർഡർ ചെയ്ത് കഴിച്ചോളൂ.
കർത്താവിനെ വരെ മൂന്ന് പ്രാവശ്യം തള്ളിപ്പറഞ്ഞ പത്രോസേ നിങ്ങളെ വിശ്വസിക്കാമല്ലോ.
കൃഷ്‌ണനോടുള്ള സ്നേഹം മൂത്ത് പണ്ട് ചായക്കടയിലെ കൃഷ്ണൻ ചേട്ടന് പ്രേമലേഖനം കൊടുത്ത രാധക്ക് ഈ പത്രോസിനെ വിശ്വസിക്കാം.
പിറ്റേന്ന് വെളുപ്പിനെ ഹാളിലെ സ്പീക്കറിലൂടെ പാട്ട് കേട്ടാണെണീറ്റത്. അത്ശരി ഗാഗുൽത്താ മലയിലെ വിലാപം കേക്കണ്ട സമയത്ത് അവള് കമലനേത്രന്റെ മഞ്ഞത്തുകിൽ ചാർത്തിക്കൊണ്ടിരിക്കുന്നല്ലേ.
നേരെ പോയി കമലനേത്രനെ ഓഫാക്കി ഗാഗുൽത്താ മലയെ പ്ലേ ചെയ്ത് തിരിഞ്ഞപ്പോഴേക്കും കഴുത്തിൽ പിടി വീണിരുന്നു.
ബാക്ക്ഗ്രൗണ്ടിലപ്പോൾ ‘ഏവമെന്നേ ക്രൂശിലേറ്റാൻ അപരാധമെന്ത് ഞാൻ ചെയ്തു’ വെന്ന് കേൾക്കുന്നുണ്ടായിരുന്നു.
എന്റെ കർത്താവേ നീ പത്രോസിന്റെ മേൽ പള്ളി പണിയാമെന്ന് പറഞ്ഞിട്ട് ഈ കുരിശിനെയാണല്ലോ എന്റെ മേലെടുത്ത് വെച്ചത്.