വിചാരിച്ച പോലെ ദുബായ് ക്കാരനെ തന്നെ കിട്ടി.പക്ഷെ മറ്റേ ആഗ്രഹം പടച്ചോൻ കേട്ടില്ല.അഞ്ചു പെങ്ങൾന്മാർക്ക് ഒരേയൊരു ആങ്ങളയായിരുന്നു ന്റെ കെട്ട്യോൻ..

അമ്മായിയമ്മ

എഴുത്ത്:-ഫസ്ന സലാം

വിവാഹത്തേ കുറിച്ച് ഭയങ്കരമാന സ്വപ്നങ്ങളൊന്നുമില്ലങ്കിലും ഗൾഫുകാരനാകണമെന്നൊരു നിർബന്ധം എനിക്കുണ്ടായിരുന്നു…

പിന്നെ കുടുംബത്തിൽ ചെറിയ മോൻ ആകരുത് അതാവുമ്പോ ഉത്തരവാദിത്തം കൂടും തറവാട്ടിൽ നിൽക്കെണ്ടി വരും..

വാപ്പയെം ഉമ്മയെം നോക്കെണ്ടി വരും… നാത്തൂൻന്മാർ കൂടണ്ടങ്കി ജോറായി..

ഓര്ടെ വിരുന്നു പാർക്കലും പേറും കുളിയും ആകെ ജഗ പൊകയാവും..

മൂത്ത മക്കളാണെങ്കിൽ ആദ്യം കുറച്ചു കഷ്ടപ്പെടണമെങ്കിലും കുറച്ചു കഴിഞ്ഞ വേറെ വീടെടുത്തു പോകാലോ..

പിന്നെ സ്വന്തം ഇഷ്ടത്തിനൊത്ത് നാഴി അരിയും വല്ല ഉള്ളി ചമ്മന്തിയുമരച്ചു

ടീവി യിൽ പൂതി കെടുവോളം സീരിയലും കണ്ടിരിക്കാം..

നാട്ടിലൊരു ബേക്കറി കട നടത്തായിരുന്നു വാപ്പ

കെട്ട്യോനെങ്കിലും ദുബായ്ക്കാരനാവണമെന്ന് മോഹിച്ചത് തെറ്റാണോ..

വിചാരിച്ച പോലെ ദുബായ് ക്കാരനെ തന്നെ കിട്ടി…പക്ഷെ മറ്റേ ആഗ്രഹം പടച്ചോൻ കേട്ടില്ല..

അഞ്ചു പെങ്ങൾന്മാർക്ക് ഒരേയൊരു ആങ്ങളയായിരുന്നു ന്റെ കെട്ട്യോൻ..

എന്നാലും ഗൾഫു കാരനെ കിട്ടിയല്ലോ എന്നോർത്തു ഞാൻ സമദാനിച്ചു..

അയിനും രണ്ടു മാസത്തേ ആയുസ്സെ ണ്ടായിരുന്നുള്ളൂ…

കല്യാണം കഴിഞ്ഞു ആറു മാസം കഴിഞ്ഞപ്പോ മൂപ്പർടെ വാപ്പ അറ്റാക്ക് വന്നു മരിച്ചു..

അതോടെ ഇക്കാക്ക ഗൾഫു നിർത്തി നാട്ടിലൊരു മില്ല് തുടങ്ങി..

അതോടെ ന്റെ കാര്യത്തിനൊരു തീരുമാനായി…

മത്സരിച്ചു പ്രസവിക്കായിരുന്നു നാത്തൂൻസ് ഒരാൾ തൊണ്ണൂർ കഴിഞ്ഞു പോകുമ്പോ ആ വാക്കൻസിയിൽ അടുത്ത ആൾ വരും…

ഞാനും ഇക്കാടെ ഉമ്മയും തമ്മിൽ വലിയ വലിയ ആഭ്യന്തര യുദ്ധമൊന്നും ഇല്ലെങ്കിലും ചെറിയ തോതിൽ പൊട്ടലും ചീറ്റലുമൊക്കെ ഉണ്ടായിരുന്നു…

ഒന്നാമത് ഞാൻ ടീവി കാണുന്നത് ഇഷ്ടല്ല…

കല്യാണത്തിനു മുന്നേ മലയാള സീരിയലും തമിഴും ഹിന്ദിയും ഒരേ സമയം മാറി മാറി കണ്ടിരുന്ന എനിക്കു കിട്ടിയ ആദ്യത്തേ അടിയായിരുന്നു അത്..

സിനിമയും സീരിയലും കണ്ടാ വീട്ടിലേക്ക് റഹ്മത്ത് ന്റെ മലക്ക് വരില്ലന്നാണ് മൂപ്പത്തിയുടെ വാദം…

പിന്നെന്തിനാ ആൾക്കാരെ കാണിക്കാനാണോ ടീവി കൊണ്ടു വന്നു ഫിറ്റ് ചെയ്തേന്ന് ഇക്കാനോട്‌ ചോദിക്കുമ്പോ..

കുമ്പളങ്ങിയിലെ മ്മടെ ഫഹദ്ക്ക ന്റെ ഡയലോഗ് പറയും..

അയില് സീരിയൽ മാത്രല്ലാണ് വാർത്തയും മാപ്പിള പാട്ടൊക്കെ ഉണ്ട് പോലും.. ഒലക്ക..

അങ്ങനെ ഇന്റെ ബോറടി മാറ്റാൻ ഇക്കാ സ്മാർട്ട്‌ ഫോൺ വാങ്ങി തന്ന്…

അയില് hot star ഡൌൺലോഡ് ചെയ്തു ഇഷ്ടള്ള സീരിയലൊക്കെ പൂതി കേടോളം കണ്ടു…

അപ്പളും മ്മക്ക് പണി കിട്ടി… ഏതു നേരവും ഫോണിലാണെന്ന് പറഞ്ഞു പരാതി പെട്ടി ഇക്കാക്കന്റെ ചെവിയിൽ എത്തി..

ഞങ്ങൾ മൂന്നു പേരും ഒറ്റക്കായത് കൊണ്ടു വലിയ ജോലിയൊന്നും വീട്ടിൽ ഇല്ലായിരുന്നു..

പത്തു മണിയാവുമ്പോഴേക്കും ന്റെ പണികളെല്ലാം കഴിയും..

ഉമ്മ രാവിലെയായാ കൂട്ടാൻ പണിക്കൊരുങ്ങും..

പിന്നെ വിറകുണ്ടാക്കാൻ തൊടുവിലൂടെ നടക്കും…

അതിന്റടീൽ അയൽവാസികളായ ആമിനുമ്മാനേം ആയിശുമ്മാനെയൊക്കെ കണ്ടാൽ പിന്നെ മലക്കാൾക്ക് പണിയായി…

മൂന്നാളും കുത്തിയിരുന്നു മരുമക്കളെ കുറ്റം പറയും..

ന്റെ അമ്മായിമ്മ കുറച്ചു ശബ്ദം കൂട്ടി പറയും ന്നാലല്ലേ അടുക്കളയിൽ പണിട്ക്കണ ഞാൻ കേക്കൊള്ളൂ..

ഈ സങ്കടമൊക്കെ യൊന്നു ഇറക്കി വെക്കാൻ വേണ്ടി രാത്രി കെട്ട്യോൻ ന്റെ അടുത്തേക്ക് ചെല്ലുമ്പോ അവിടെയും ഞാൻ തോറ്റു പോകും…

ഈ ഉമ്മച്ചി ണ്ടല്ലോ ന്നു പറയാൻ നിക്കുമ്പോഴേക്കും മൂപ്പർ കൂർക്കം വലി തുടങ്ങും..അടവാണെന്ന് മ്മക്കറിയാ..

പിന്നെ ആകെള്ള പിടി വള്ളി എന്റെ ഉമ്മിച്ചിയാണ്…

വീട്ടിൽ വിരുന്നിനു പോകുമ്പോ അത്രേം ദിവസം കെട്ട്യോൻന്റെ വീട്ടിൽ അനുഭവിച്ച കഥന കഥകൾ പറഞ്ഞു മനസ്സിനെയൊന്നു ഫ്രീയാക്കും..

കഴിഞ്ഞ മാസമാണ് ആങ്ങളന്റെ കല്യാണം കഴിഞ്ഞത്.. അതും മ്മക്ക് പാരയായി..

ഉമ്മച്ചിയിപ്പോ ഫുൾ അമ്മയുമ്മാരെ സൈഡാണ് ഓരെ നല്ല കാലക്കെ കുറെ കഷ്ടപ്പെട്ടു ഇഞ്ഞെങ്കിലും വെറുതെരിക്കാൻ ഓൽക്കും പൂതി കാണില്ലേന്ന് …

ചുരുക്കി പറഞ്ഞാ ഇൻക്കൊരു സങ്കടം പറയാൻ ആരൂല്ലാണ്ടായി..

അങ്ങനെ ബോറടി മാറ്റാൻ പൊടി പിടിച്ചു കിടന്നിരുന്ന വാട്സ്ആപ്പിൽ ആക്റ്റീവ് ആയി..

പത്താം ക്ലാസ്സിൽ കട്ട ചങ്കത്തിയായിരുന്ന ഉമ്മു കുൽസു പേർസണൽ ചാറ്റിനു വന്നു..

ഉമ്മു കുൽസു എങ്കി ഉമ്മു കുൽസു അവളോടെങ്കിലും മനസ്സ് തുറക്കട്ടെ..

ആദ്യം തന്നെ വീട്ടുകാരെ കുറിച്ചു ഞാൻ ചോദിച്ചു.. അമ്മായിമ്മ എങ്ങനെണ്ടന്ന് ചോദിച്ചു..

അവളുടെ കഥ കേട്ടപ്പോ ന്റെതൊന്നും ഒന്നുവല്ല

അമ്മായിമ്മ ക്ക് ക്യാൻസർ വന്നു ഒരു കാലു മുറിച്ചു മാറ്റി…

ഇപ്പൊ എല്ലാ കാര്യത്തിനും പര സഹായം വേണം..

കെട്ട്യോൻ നാട്ടിലുള്ളോണ്ട് കുളിപ്പിക്കനും ഭക്ഷണം കൊടുക്കാനുമൊക്കെ ഹെല്പ് ചെയ്യും..

എന്നാലും ഞാൻ വിട്ടു കൊടുത്തില്ല ന്റെ അമ്മായിമ്മനെ പറ്റി പൊടിപ്പും തൊങ്ങലും വെച്ചു കുറെ പറഞ്ഞു കൊടുത്തു..

ഒരു ജോലിയും എടുക്കൂല.. എന്തു ണ്ടാക്കിയാലും കുറ്റം മാത്രം പറയും എപ്പഴും ചീത്ത പറയും ഒരു സ്നേഹവൂല്ല…

എല്ലാം കേട്ടു കഴിഞ്ഞപ്പോ ഓൾ പറയാ… എന്നാലും ഇവിടുത്തെ ഉമ്മാനെ പോലെ കിടപ്പിലല്ലോ…

സ്വന്തം കാര്യങ്ങളൊക്കെ ഒറ്റക്ക് ചെയ്യൂലെ ആരുടേലും സഹായം വേണ്ടല്ലോ ന്നു…

അതു കേട്ടപ്പോ ഞാനൊന്നു സ്റ്റക്കായി… ന്നാലും സ്വര്യ ക്കേട് സഹിക്കണ്ടല്ലോ ന്നു പറഞ്ഞു ഞാൻ എന്റെ ഭാഗം വീണ്ടും ന്യായീകരിച്ചു..

വർഷങ്ങളങ്ങനെ ഇഴഞ്ഞു നീങ്ങി…

അതിനിടയിൽ എനിക്കു രണ്ടു മക്കളുണ്ടായി..

ഉമ്മച്ചിയുമായി ഇടക്ക് വഴക്കിട്ടും ഇണങ്ങിയും ദിവസങ്ങൾ കഴിച്ചു കൂട്ടി…

ഒരൂസം വാപ്പയെ പോലെന്നെ അറ്റാക്ക് ന്റെ രൂപത്തിൽ ഉമ്മയെയും മരണം കവര്ന്നെടുത്തു…

സത്യം പറഞ്ഞാ ഉമ്മ മരിച്ചത് തൊട്ട് ആ വീട്ടിൽ എന്തോ ശൂന്യത…

ഉമ്മാന്റെ റൂമിലേക്ക് നോക്കുമ്പോ രണ്ടു കാലും നീട്ടി വെച്ച് മുസ്ഹഫ് ഓതുന്നതാണ് മനസ്സിൽ തെളിയുന്നത്..

ഇക്കാക്കയും പഴയ പോലെ മിണ്ടാതെയായി വഴക്ക് കൂടാൻ വരാതെയായി..

വിറകു പൊരയിൽ വിറക് തീർന്നപ്പോഴാണ് ഞാൻ ആദ്യമായി തൊടുവിലേക്ക് ഇറങ്ങിയത്…

ഇത്രയും കാലം നിസാരമായി തള്ളിയിരുന്ന വിറകു പൊറുക്കിയുണ്ടാക്കുന്ന ആ ജോലിയുടെ കാഠിന്യം ഞാനറിഞ്ഞു…

ഉണങ്ങിയ ഓല മടല് താഴെ തൊടുവിൽ നിന്നും മുറ്റത്തേക്ക് വലിച്ചു കൊണ്ടു വന്നപ്പോ തന്നെ തളർന്നു പോയിരുന്നു ഞാൻ..

വയസാം കാലത്ത് ഉമ്മയെങ്ങനെ ആ വെയിലത്തു ഇതെല്ലാം ഉണ്ടാക്കി ന്ന് അത്ഭുതം കൂറി ഞാൻ…

വെട്ടു കത്തി കൊണ്ടു ഓലയെല്ലാം അരിഞ്ഞു വീഴ്ത്തി… ഒരേ പോലെ അടുക്കി വെച്ചു

കവുങ്ങിന്റെ പാളയുടെ അറ്റം കീറി കെട്ടിയപ്പോ ഇതിലും നല്ലത് ചോറും കറിയും വെക്കുന്നത് തന്നെ യാണെന്ന് അറിയാതെ പറഞ്ഞു പോയി..

ബാക്കിയുള്ള മടല് നാലായി കീറി വെയിലത്തു ഉണക്കാൻ വെച്ചു …

മഴക്കാറ് മൂടുമ്പോ റബ്ബേ ന്റെ വിറക് ന്നു പറഞ്ഞു ഉമ്മ ഓടും… ആ ഓട്ടം അന്നു മുതൽ ഞാനും തുടങ്ങി..

വീട്ടിൽ കുറെ കോഴികൾ ണ്ടായിരുന്നു… മുട്ടയാവുമ്പോ അതെടുത്തു പൊരിക്കും ന്നല്ലാതെ… ഒരു ഗോതമ്പു മണി പോലും ഞാൻ അതുങ്ങക്ക് ഇട്ടു കൊടുത്തിട്ടില്ല..

അന്നു മുതൽ മഹ്റിബയാൽ ഞാൻ കോഴികളുടെ പിന്നാലെ നടക്കാവും…

എന്നെ കാണുമ്പോൾ അവർ നാലുപാടും ചിതറിയോടും..

ഞാനും മക്കളും അവരുടെ പിന്നലേം ഉമ്മാക്കണേൽ അവരെ കൂട്ടിലാക്കാനുള്ള ട്രിക് അറിയാ..

പതിയെ പതിയെ ഞാനും അതെല്ലാം പഠിച്ചെടുത്തു..

ഞാനെപ്പഴും റൂമിന്നു ഇറങ്ങുമ്പോൾ ലൈറ്റും ഫാനും ഓഫ് ചെയ്യാൻ മറക്കും..

അതും പറഞ്ഞു ഉമ്മയെന്നെ കുറെ വഴക്ക് പറഞ്ഞിട്ടുണ്ട്..

അതിൽ പിന്നെ റൂമിൽന്ന് ഇറങ്ങുമ്പോ ഉമ്മാന്റെ വഴക്ക് ഓർമ്മ വരും പതിയെ പതിയെ ഞാനാ സ്വഭാവം മാറ്റി..

ഇന്നു ലൈറ്റിട്ട് പോയതിനു മക്കളെ വഴക്ക് പറയുമ്പോ…

എന്റെ ശീലങ്ങളെ മാറ്റിയെടുത്ത ആ ഉമ്മാനെ ഞാനോർക്കും…

മൊബൈൽ ഫോണിനോടും ടീവി യോടുമുള്ള അഡിക്ഷൻ മാറ്റിയതും ആ ഉമ്മ തന്നെ..

ഒരൂസം ഇക്കാക്ക പടു കൂട്ടാനു പൂതി പറഞ്ഞു..എനിക്കും തിന്നാൻ പൂതിയായിരുന്നു..

സത്യം പറഞ്ഞ അതിന്റ റെസിപ്പി പോലും എനിക്കറിയില്ലയിരുന്നു…

അതൊക്ക ഉമ്മയുടെ ജോലിയല്ലേന്ന് കണക്ക് കൂട്ടി ഞാൻ വേറെന്തെങ്കിലും ജോലിയെടുക്കും..

ന്റെ മ്മ ണ്ടായിരുന്നങ്കിൽ ന്നു ഇക്കാ പറയാതെ പറഞ്ഞപ്പോ എന്റെ നെഞ്ചു പൊടിഞ്ഞു…

പിന്നെ പച്ചരി കഴുകി പൊടിയുണ്ടാക്കൽ മല്ലിയും മൊളകും മഞ്ഞളുമൊക്കെ ഉണക്കി പൊടിപ്പിക്കൽ…

ഈ വക ജോലിയെല്ലാം ജീവിതത്തിൽ ആദ്യയിട്ടാരുന്നു ചെയ്തിരുന്നത്…

ഇക്കാക്കയും കുറച്ചക്കെ ഹെല്പ് ചെയ്യുമെങ്കിലും അതികം പണി എനിക്ക് തന്നെയായിരുന്നു..

വീട്ടിലേക്കുള്ള പലചരക്കു അരി പൊടി സാമാനം ഇതൊക്ക തീരുന്നതിനു മുന്നേ ഉമ്മച്ചി ഇക്കായ്ക്ക് ലിസ്റ്റ് കൊടുക്കും..

ഒരാഴ്ചയായി ഇക്കാക്കാനോട് അരി തീരാറായി പഞ്ചസാര തീരാറായിന്നു പറഞ്ഞിട്ട്…

ഇന്നും മില്ലിലേക്ക് പോകുന്നതിനു മുന്നേ ഞാനൊർമിപ്പിച്ചു…

എന്തോ ദേഷ്യത്തിലായൊണ്ട് എന്റെ നേർക്കൊരു ചാട്ടമായിരുന്നു..

ഒന്നും സൂക്ഷിച്ചുപയോഗിക്കൂല … ഇന്നലെ കോയി പാത്രത്തിൽ എത്ര വറ്റാ കണ്ടത്…

പിന്നെ ക്യാബേജ് ഉപ്പേരി പുളിച്ച സാമ്പാർ

കുറച്ചു വെച്ചാ പോരേ എന്തിനാ കളയാൻ വാണ്ടി വെക്കണേ..

പൈസ ന്റെ വെല അറിയാഞ്ഞിട്ടാണ് അനക്കൊക്കെ ന്നു പറഞ്ഞു നാലു ചാട്ടം ചാടി ഒറ്റ പോക്ക്..

ഞാനൊന്നും മിണ്ടീല… ഉമ്മ കിടക്കുന്ന റൂമിലേക്കൊരു നോട്ടം നോക്കി…

ഉമ്മ ഉണ്ടായിരുന്ന സമയത്ത്..രാവിലെ മില്ലിലേക്ക് പോകുമ്പോ ലിസ്റ്റ് കൊടുത്താ..

രാത്രി വീട്ടിലേക്ക് വരുമ്പോൾ വലിയ കവർ നിറയെ സാധനങ്ങൾ കൊണ്ടു വരും .. ഒരു ദിവസം പോലും ഇക്കാ വൈകിക്കൂല…

ഇന്ന് ആ വലിയ വിടവ് ജീവിതത്തിൽ എന്തു മാത്രം വിലപ്പെട്ടതാണെന്ന് ഞാൻ മനസ്സിലാക്കുന്നു..

Related Posts

Leave a Reply

Your email address will not be published. Required fields are marked *