വീട് കാണാന്‍ വന്ന ഭാസ്കരന്‍ അമ്മാവന്‍ പക്ഷെ കണ്ടു നിന്നത് വാസന്തിയെയാണ്. അമ്മാവന്‍ ഒറ്റന്തടി,, വാസന്തി ഒറ്റന്തടി…..

Story written by Vipin PG

“സ്വന്തം ഭര്‍ത്താവ് നടേശനെ തല അടിച്ചു പൊട്ടിച്ച ശേഷം വീട്ടിലെ കിണറ്റില്‍ തന്നെ തള്ളിയിട്ട കേസില്‍ ഒന്നാം പ്രതി വാസന്തി,, വാസന്തി,, വാസന്തി”

ചുറ്റികയ്ക്ക് മൂന്നാമത്തെ അടിയില്‍ രമേശന്‍ ഞെട്ടി എണീറ്റു. ഇന്നലെ അടിച്ച കാട്ട റം മുഴുവന്‍ വാസന്തി കൊണ്ട് പോയല്ലോ ദൈവമേ. രമേശന്‍ ദല്ലാള്‍ ആണ്,, അഥവാ കല്യാണ ബ്രോക്കര്‍. ഈ കേസ് നടക്കുന്ന കാലയവളില്‍ തന്നെ വേറൊരു കല്യാണം നോക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് വാസന്തി ഒരു ദിവസം രമേശന്റെ വീട്ടില്‍ വന്നു. കാട് വെട്ടിന്റെ പണിക്ക് പോയി അരുവയും കൊണ്ട് വീട്ടിലേയ്ക്ക് വരുന്ന വാസന്തിയെ കണ്ടപ്പോള്‍ ഉള്ള ജീവനും കൊണ്ടോടി മച്ചിന്റെ മേലെ ഒളിച്ച ആളാണ് രമേശന്‍. അവസാനം വാസന്തി രമേശന്റെ പെണ്ണും പിള്ളയോട് കാര്യം പറഞ്ഞിട്ട് പോയി.

“നോക്കണേ ദൈവേ,, കെട്ടിക്കാനായ ഒരു പെണ്ണ് വീട്ടിലുണ്ട്,,, എന്നിട്ടോ,,,,കെട്ടിയോന്റെ തല അടിച്ചു പൊളിച്ചതും പൊര ആള് ജീവനോടെ ഇരിക്കുമ്പോ വേറെ കല്യാണം കഴിക്കണം പോലും”

രമേശന്റെ ഭാര്യ രാധാമണിക്ക് അത്ഭുതമാണ് തോന്നിയത്. ഇനി വാസന്തിയിലെയ്ക്ക് വരാം. പാറമടയില്‍ പണിക്ക് പോയ വകയില്‍ പ്രേമിച്ചു കെട്ടിയതാണ് വാസന്തിയും നടേശനും. അന്ന് നടേശന്‍ പണിക്കാരന്‍ ആയിരുന്നു. പക്ഷെ നാലേ നാല് കൊല്ലം കൊണ്ട് നടേശന്‍ മുഴു കുടിയന്‍ ആയി. സത്യം പറഞ്ഞാല്‍ അതൊരു നമ്പര്‍ ആണെന്ന് തോന്നുന്നു. കിട്ടുന്ന പൈസ കുടിച്ചു തീര്‍ത്താല്‍ പിന്നെ കുറെ ബഹളം വച്ച് കിടന്നുറങ്ങിയാല്‍ മതി. ഒരു ഉത്തരവാദിത്വവും ഏല്‍ക്കേണ്ട. വെരി നൈസ് ഐഡിയ.

പക്ഷെ കൊല്ലം ഒന്ന് കഴിഞ്ഞപ്പോള്‍ ആ ഐഡിയയ്ക്ക് വാസന്തി അറുതി വരുത്താന്‍ തീരുമാനിച്ചു. ഞാന്‍ അധ്വാനിച്ചുണ്ടാക്കിയ വീട്,, മോൾക്കും അങ്ങേര്‍ക്കും ചിലവിനു കൊടുക്കുന്നു. പിന്നെ എന്തിനാ ഇങ്ങനെ ഒരു കെട്ടിയോന്‍, എന്തിനാ പിള്ളേര്‍ക്ക് ഇങ്ങനെ ഒരു തന്ത. ഒരു ദിവസം പണി കഴിഞ്ഞു കുടിച്ചിട്ട് വന്ന നടെശനോട് വാസന്തി കുറി പൈസ ചോദിച്ചു.

“നീ നിന്റെ ത ന്തയോട് ചോദിക്കെടി” എന്ന് നടേശന്‍ പറഞ്ഞു തീര്‍ന്നില്ല വാസന്തി ചാടി എണീറ്റു.

“ദേ,, എന്റെ അച്ഛന് പറയരുത്”

“പറഞ്ഞാല്‍ നീ എന്ത് ചെയ്യൂടീ മരക്കട മത്തായീടെ മോളെ”

പെരു വിലളില്‍ നിന്നും അരിശം വന്നെങ്കിലും വാസന്തി ക്ഷമയോടെ നിന്നു. നടേശന്‍ വീണ്ടും വാസന്തിയുടെ അച്ഛന് വിളിച്ചു. ഇത്തവണ കൈയ്യില്‍ കിട്ടിയ മൊന്ത എടുത്ത് വാസന്തി ഒരൊറ്റ ഏറാണ്. മൊന്ത മോന്തയ്ക്ക് തന്നെ കൊണ്ടപ്പോള്‍ പഞ്ചാബി ഹൌസില്‍ ഏറു കിട്ടിയ ജനാര്‍ദ്ദനനെ പോലെ നടേശന്‍ നിന്ന് മോങ്ങി. സംഭവം കൈവിട്ടു പോയെന്ന് മോൾക്ക്‌ മനസ്സിലായി. അതുകൊണ്ട് അവൾ ആ ഭാഗത്തേയ്ക്ക് പോയില്ല.

മൊന്ത തിരിച്ചറിയാന്‍ അതുമെടുത്ത് കൊണ്ട് നടേശന്‍ വാസന്തിയുടെ പുറകെ ഓടി. വാസന്തി പിടിവിട്ടോടി. ഓടി ഓടി വാസന്തി കിണറ്റിന്റെ അടുത്ത് ചെന്നു. നടേശന്‍ വാസന്തിയെ വട്ടം പിടിച്ചു. നടേശന്‍ അക്രമാ സക്തന്‍ ആകെമെന്നു തോന്നിയ വാസന്തി നടേശന്റെ കാലില്‍ വീണു. നടേശന്‍ കുനിയും മുന്നേ നടേശനെ കാലേ വാരിയെടുത്ത വാസന്തി നേരെ കിണറ്റിന്‍ പടിയിലേയ്ക്ക് കേറി. ഇതിനിടയില്‍ നടേശൻ രക്ഷപ്പെടാന്‍ ആകുന്ന ശ്രമം നടത്തിയെങ്കിലും അതെല്ലാം വെറുതെ ആയി.

കിണറ്റിന്റെ അടുത്ത് ചെന്ന് നടേശനെ തല കുത്തി നിര്‍ത്തിയപ്പോഴാണ് നടേശന്‍ വിത്തൌട്ട് ആണെന്ന ന ഗ്ന സത്യം വാസന്തി കണ്ടത്. സത്യം പറഞ്ഞാല്‍ കിണറ്റില്‍ തള്ളി ഇടണമെന്ന ഉദ്ദേശ മില്ലായിരുന്നു. പക്ഷെ പ്രതീക്ഷിക്കാതെ ആ കാഴ്ച കണ്ടപ്പോള്‍ കൈ വിട്ടു പോയതാണ്.

നാട്ടുകാരും ഫയര്‍ ഫോഴ്സും ചേര്‍ന്ന് നടേശനെ രക്ഷപ്പെടുത്തി. നല്ല ജീവന്‍ ഭയന്ന നടേശന്‍ നാട് വിട്ടു. നടേശന്‍ നാട് വിട്ടത് മുതല്‍ വാസന്തിയുടെ ചെറ്റപൊക്കാന്‍ വരുന്നവര് മുഴുവന്‍ വീട്ടുമുറ്റത്തെ കിണര്‍ കാണുമ്പോള്‍ ഒന്ന് ഞെട്ടും. അവര് മെല്ലെ തിരിഞ്ഞു വിടും. ഇതിനിടയില്‍ മകള്‍ക്ക് നല്ലൊരു ആലോചന വന്നപ്പോള്‍ വാസന്തി അത് നടത്താന്‍ തീരുമിച്ചു.

അങ്ങനെ ചെക്കന്‍ കണ്ടു പോയതിനു ശേഷം ചെക്കന്റെ അമ്മാവന്‍ ഭാസ്കരന്‍ വീട് കാണാന്‍ വന്നു. വീട് കാണാന്‍ വന്ന ഭാസ്കരന്‍ അമ്മാവന്‍ പക്ഷെ കണ്ടു നിന്നത് വാസന്തിയെയാണ്. അമ്മാവന്‍ ഒറ്റന്തടി,, വാസന്തി ഒറ്റന്തടി.

കല്യാണം നിശ്ചയിച്ചത് മുതല്‍ പെണ്ണ് വീട്ടിലേയ്ക്ക് എന്ത് കാര്യമുണ്ടെലും എന്തെങ്കിലും പറഞ്ഞ് അമ്മാവന്‍ കേറി വരും. ഇനി വന്നാലോ വാസന്തിയും കാര്‍ന്നോരും കണ്ണും കണ്ണും. ഈ കള്ള കളി കണ്ട ചെക്കന്‍ അമ്മാവനെ കൈയ്യോടെ പിടിച്ചു.

“ ദേ,, അമ്മാവാ ,,നാറ്റിക്കരുത്,, അമ്മാവന്‍ ഭ്രഹ്മചാരി ആണെന്നല്ലേ പറഞ്ഞെ,, എന്നിട്ടാണോ ഈ വൃത്തികെട് കാണിക്കുന്നേ”

“സാക്ഷാല്‍ റിഷ്യ ശ്രുംഗന്‍ വരെ മുടക്കീലെട മരുമോനെ,, അമ്മാവനും മുടക്കി,, അമ്മാവന്‍ ഇതിലൊരു കൈ വയ്ക്കാന്‍ പോകുവാ”

അത് കേട്ട് ഞെട്ടിയതും ചെക്കന്‍ അമ്മാവനെ കൂടി കിണറ്റില്‍ കരയില്‍ ചെന്ന് കഥ പറഞ്ഞു കൊടുത്തു. നടേശന്‍ വെള്ളത്തില്‍ പോയ കഥ. ആ കഥ കേട്ട് അമ്മാവന്‍ തല കറങ്ങി ഇരിക്കുമ്പോഴാണ് വാസന്തിയുടെ രംഗ പ്രവേശനം. രണ്ടുപെരോടുമായി വാസന്തി പറഞ്ഞു,,

“ അന്നൊരു കൈയ്യബദ്ധം പറ്റിയതാ”

“അതിന്”

“ വേണേല്‍ കിണറിന് ഒരാള്‍ മറ കെട്ടാം”

അത് കേ ട്ടതെ അമ്മാവന്റെ മുഖം പുന്നെല്ലു കണ്ട എലീടെ മാതിരിയായി. പിറ്റേന്ന് തന്നെ രമേശനെ ചെന്ന് കണ്ട വാസന്തി ഇനി ചെക്കനെ നോക്കണ്ട എന്ന് പറഞ്ഞു. അങ്ങനെ ഒറ്റ പന്തലില്‍ അമ്മയുടെയും മകളുടെയും കല്യാണം നടത്തി വാസന്തി ചരിത്രം സൃഷ്ടിച്ചു.

അമ്മാവന്റെ വീട്ടില്‍ ആദ്യ രാത്രിക്ക് മണിയറയില്‍ കയറിയപ്പോള്‍ അമ്മാവന്‍ വാസന്തിയോടു ചോദിച്ചു.

“ വാസന്തി,, അയാള് ജീവനോടെ ഉള്ളപ്പോ നീ രണ്ടാം കെട്ടുകെട്ടിയാല്‍ അയാള് പ്രാകൂലെ”

“ അയാള് ജീവനോടെ ഉള്ളപ്പോ വേണം കെട്ടാന്‍,, അതല്ലേ ഭാസ്കരന്‍ അമ്മാവാ പഞ്ച്”

“ഇനി അമ്മാവനല്ല വാസന്തി,, ഭാസ്കരന്‍ ചേട്ടന്‍”

അത് കേട്ടപ്പോള്‍ വാസന്തിയുടെ മുഖത്ത് നാണം വിരിഞ്ഞു.

Related Posts

Leave a Reply

Your email address will not be published. Required fields are marked *