ഏട്ടൻ്റെ ആലോചന വന്നപ്പോൾ ഒരു ടീച്ചറായ തനിക്ക് അതു പോലെ ഒരാൾ മതിയെന്നും പട്ടാളക്കാരൻ്റെ ഭാര്യയായാൽ പിന്നെ ഒരിക്കലും സമാധാനമായ ഒരു ജീവിതം ഉണ്ടാവില്ലെന്നും…….

എഴുത്ത്:- രാജു പി കെ കോടനാട്

കൊച്ചിയിൽ ഭീക രാക്ര മണത്തിന് ഒരുങ്ങിയ കൊടുംഭീ കരൻ സയ്യിദ് അൻവറും അഞ്ച് കൂട്ടാളികളും കൊ ല്ലപ്പെട്ടു മേജർ സന്ദീപ് രാജീവിൻ്റെ നേതൃത്വത്തിലുള്ള കമാൻ്റാസംഘമാണ് ഭീകരാക്രമണ പദ്ധതി പരാജയപ്പെടുത്തിയത് തത്സമയ ദൃശ്യങ്ങളിലേക്ക്..

മരിച്ചു കിടക്കുന്ന ഭീകരരുടെ ഇടയിലൂടെ  മാളിൽ നിന്നും പുറത്തേക്ക് ചെറിയ മുടന്തലോടെ നടന്ന് മാധ്യമങ്ങൾക്കു മുന്നിേലക്ക് വരുന്ന മകനെ കണ്ടതും ഒരു വിറയലോടെ ടി വി യുടെ റിമോട്ട് മ്യൂട്ട് ചെയ്ത് ഫോൺ കയ്യിലെടുത്തു പലവട്ടം മകനെ വിളിച്ചെങ്കിലും പരിധിക്ക് പുറത്താണ് എന്ന മറുപടിയാണ് കേൾക്കുകയുണ്ടായത്.

കൊച്ചുമകനേയും എടുത്ത് പതിയെ പൂമുഖത്തെ ചാരുകസേരയിൽ  ആർത്തലച്ച് പെയ്യുന്ന മഴയേയും നോക്കി ഇരിക്കുമ്പോൾ മകൻ്റെ വിളിയെത്തി

അമ്മാ…

അറിഞ്ഞു അല്ലേ.. ഞങ്ങൾക്കാർക്കും  കുഴപ്പമൊന്നുമില്ല.

എൻ്റെ കാലിന് മാത്രം ചെറിയൊരു മുറിവുണ്ട്.ഞാൻ വിളിക്കാം പിന്നെ സ്മിതയോട് അവൾ അറിഞ്ഞില്ലെങ്കിൽ തൽക്കാലം ഒന്നും പറയണ്ട ഞാൻ വീട്ടിൽ വന്നിട്ട് അറിഞ്ഞാൽ മതി അല്ലെങ്കിൽ ആകെ പ്രശ്നമാവും  എന്ന് പറഞ്ഞതും ഫോൺ കട്ടായി..

ഭിത്തിയിലെ മാല ചാർത്തിയ രാജീവേട്ടൻ്റെ ഫോട്ടോയിലേക്ക് വീണ്ടും നോക്കുമ്പോൾ ആ കണ്ണുകൾ പതിവിലും വല്ലാതെ തിളങ്ങുന്നതു പോലെ തോന്നി അല്ലെങ്കിലും മകൻ്റെ  വലിയ വിജയത്തിൽ രാജ്യം മുഴുവൻ സന്തോഷിക്കുമ്പോൾ.. ഇരു കുടുബങ്ങളിലേയും ബന്ധുക്കൾ എല്ലാവരും തന്നെ മകനെ ഒരിക്കലും നന്നാവില്ലെന്ന് പറഞ്ഞ് കൈയൊഴിഞ്ഞപ്പോൾ സത്യത്തിൽ ഞാനും..

ഏട്ടൻ്റെ ആലോചന വന്നപ്പോൾ ഒരു ടീച്ചറായ തനിക്ക് അതു പോലെ ഒരാൾ മതിയെന്നും പട്ടാളക്കാരൻ്റെ ഭാര്യയായാൽ പിന്നെ ഒരിക്കലും സമാധാനമായ ഒരു ജീവിതം ഉണ്ടാവില്ലെന്നും വീട്ടിൽ എല്ലാവരും പലവട്ടം പറഞ്ഞിട്ടും, എന്തോ ആ മുഖം എത്ര ശ്രമിച്ചിട്ടും  മനസ്സിൽ നിന്നും മായ്ക്കാൻ കഴിഞ്ഞില്ല.

അവസാനം അച്ഛൻ നിൻ്റെ ഇഷ്ടമാണ് എൻ്റെയും ഇഷ്ടം എന്ന് പറഞ് കൂടെ നിന്നപ്പോൾ മറ്റുള്ളവരുടെ എതിർപ്പുകളെ അവഗണിച്ച് ഒരുമിച്ചുള്ള ജീവിതം തുടങ്ങുകയായിരുന്നു..

പുൽവാമയിലെ സ്ഫോടനത്തിൽ പ്രിയപ്പെട്ടവൻ ഒരു യാത്ര പോലും പറയാതെ പോയെങ്കിലും ഒരുമിച്ച് ജീവിച്ച വർഷങ്ങൾ കൊണ്ട് പകർന്ന് തന്ന പരസ്പരം കൈമാറിയ സ്നേഹം മാത്രം മതിയായിരുന്നു പിന്നീടിങ്ങോട്ട് ജീവിക്കാൻ…

ഏട്ടൻ്റെ മരണത്തോടെ സ്കൂളിൽ നിന്നും നീണ്ട അവധിയെടുത്തു. മകൻ്റെ ജാതകദോഷമാണ് ഏട്ടൻ്റെ പെടുമരണത്തിന് കാരണം എന്ന ജോത്സ്യൻ്റെ പ്രവചനം കുറച്ചൊന്നുമല്ല മനസ്സിനെ തകർത്തത്. മകനേപ്പോലും ശ്രദ്ധിക്കാൻ കഴിയാതെ ജീവിതം കൈവിട്ടു പോയ നാളുകൾ.

ഏഴാം ക്ലാസ്സിലെ ഓണാവധിക്കാണ് കുമാരൻ വൈദ്യൻ്റെ തൊടിയിലെ പഴുത്തു തുടങ്ങിയ വാഴക്കുല മോൻ തനിയെ വെട്ടിയെടുത്ത് വീട്ടിലെത്തിക്കുന്നത്

ഇതാര് തന്നതാണെന്നുള്ള ചോദ്യത്തിന് ഓണമായതുകൊണ്ട് കറി വയ്ക്കാൻ വൈദ്യൻ തന്നതാണെന്ന ഉത്തരം എന്തോ അത്ര വിശ്വാസയോഗ്യമായില്ല.

മുറ്റത്തെ പേരയിൽ നിന്നും വെട്ടിയ വടികൊണ്ടുള്ള ആദ്യത്തെ അടിയിൽ തന്നെ മോഷ്ടിച്ചതാണെന്ന സത്യം പറഞ്ഞെങ്കിലും അല്ലെങ്കിലും സ്വന്തം തന്തയെ കൊല്ലാനുണ്ടായ സന്തതിയല്ലേ നീ എന്ന ചോദ്യത്തോടെ വടി ഒടിയുവോളം തല്ലി കുലയെടുത്ത് മകൻ്റെ തലയിലേൽപ്പിച്ചു എന്നിട്ടും ദേഷ്യം തീരാതെ പിന്നെയും കൊടുത്തു കൈ കൊണ്ട് ഒന്ന് രണ്ടെണ്ണം കൂടി. മകനോടൊപ്പം വാഴക്കുലയുമായി വൈദ്യൻ്റെ വീട്ടിലെത്തി മാപ്പും പറയിപ്പിച്ച് തിരികെ വീട്ടിലെത്തിയവനെ പിന്നീടങ്ങോട്ട് പലവട്ടം തെറ്റുകൾക്ക് ശിക്ഷിക്കേണ്ടി വന്നിട്ടുണ്ടെങ്കിലും ഒരിക്കൽ പോലും ആ കണ്ണ് നിറഞ്ഞ് കണ്ടിട്ടില്ല..

മറ്റെല്ലാ വിഷയങ്ങളിലും ക്ലാസ്സിൽ ഏറ്റവും മുന്നിൽ നിൽക്കുമ്പോഴും മകന് പഠിക്കാൻ ഏറെ ഇഷ്ടമായിരുന്ന മലയാളത്തിന് മാത്രം അമ്മയാണ് പഠിപ്പിക്കുന്നത് എന്നത് കൊണ്ട് മാത്രം ചോദ്യങ്ങൾ തന്നെ ഉത്തരങ്ങളായി പകർത്തി എഴുതിയാണ് ആദ്യമായി എന്നെ തോൽപ്പിക്കുന്നത്.

ക്ലാസ്സിലെ ഏറ്റവും മിടുക്കനായ വിദ്യാർത്ഥിയായ മകനോടുള്ള ദേഷ്യം കൂട്ടുകാരിയായ മിനിയുടെ മകളെ അവൻ്റെ മുന്നിൽ വച്ച് അമിതമായി സ്നേഹിച്ചു കൊണ്ട് പലപ്പോഴും തീർക്കുകയായിരുന്നു താൻ. മകനുൾപ്പടെയുള്ള മറ്റുള്ള കുട്ടികളോട് സ്മിതയെ മാത്യകയായി കണ്ട് പഠിക്കാൻ മകൻ്റെ മുഖത്ത് നോക്കി പറയുമ്പോൾ തന്നിലെ അമ്മയ്ക്ക് സ്വന്തം മകനോട് ഒരു ദയയും തോന്നിയിരുന്നില്ല എന്നതാണ് സത്യം..

ഇൻ്റർവെൽ സമയത്ത് ക്ലാസ്സിലെ മറ്റുള്ള  കുട്ടികളുടെ മുന്നിൽ വച്ച് സ്മിതയെ കടന്ന് പിടിച്ച് അവളെ ചുമ്പനം കൊണ്ട് മൂടി ചട്ടമ്പിയായ മകൻ അവളോടുള്ള ഇഷ്ടവും തന്നോടുള്ള അമർഷവും അറിയിച്ചു കൊണ്ട് അമ്മയായ എന്നെ എല്ലാവരുടേയും മുന്നിൽ വീണ്ടും തോൽപ്പിച്ചപ്പോൾ…. അവനു നേരെ കൈ ഉയർത്തിയ തനിക്കു നേരെ അവൻ്റെ വിരൽ ആദ്യമായി ഉയർന്നിരുന്നു..

വീട്ടിലെത്തി എല്ലാം നഷ്ടപ്പെട്ടവളേപ്പോലെ ഏട്ടൻ്റെ ഫോട്ടോയും നെഞ്ചോട് ചേർത്ത് പിടിച്ച് കരഞ്ഞ് തളർന്ന് കിടക്കുമ്പോൾ സന്ധ്യ നേരത്ത് എന്നോട് ഈ ഒരു വട്ടം ക്ഷമിക്കണം അമ്മാ എന്ന് പറഞ്ഞ് പൊട്ടിക്കരഞ്ഞുകൊണ്ട് വന്ന മകനെ ഇങ്ങനെ ഒരു മകൻ എനിക്കില്ല…

അന്ന് ജോത്സ്യൻ പറഞ്ഞത് സത്യമാണ് സ്വന്തം അച്ഛൻ്റെ കാലനായി പിറന്ന മകനാണ് നീ എനിക്ക് ഇനി നിന്നെ ഒരിക്കലും കാണണ്ട എന്ന് പറഞ്ഞ് മകനെ പടിക്ക് പുറത്താക്കുമ്പോൾ അവനേയും ചേർത്ത് പിടിച്ച് ഇരുട്ടിലൂടെ പൂമുഖത്തേക്ക് നടന്ന് വരുന്ന രൂപം രാജീവേട്ടൻ്റെ അനുജൻ വൈശാഖൻ്റെതായിരുന്നു.

എസ് എസ് എൽ സി പരീഷയിൽ മലയാളം ഉൾപ്പടെ എല്ലാ വിഷയങ്ങൾക്കും ടോപ്പറായി മാറി മകൻ സ്കൂളിൽ എല്ലാവരുടേയും ആദരവ് ഏറ്റുവാങ്ങുമ്പോൾ അതിനെല്ലാം മകനോടൊപ്പം കൂടെ നിൽക്കേണ്ടിയിരുന്ന താൻ അന്ന് പനിയെന്ന് പറഞ്ഞ് മനപൂർവ്വം അവധി എടുക്കുകയായിരുന്നു. വൈകിട്ട് പ്രിയ കൂട്ടുകാരി മകളോടൊപ്പം ഒരു യാത്ര പറച്ചിലിനായി വീട്ടിലെത്തുമ്പോഴാണ് അറിയുന്നത് തൻ്റെ മകനും സ്മിതയും തമ്മിൽ മനസ്സ് കൊണ്ട് എന്നോ വല്ലാതെ അടുത്തു പോയവരാണെന്ന്..

ആദ്യമായി അന്ന് മകനേയോർത്ത് മതി വരുവോളം കരഞ്ഞു.
പിന്നീടൊരിക്കലും മകനു വേണ്ടി കരയേണ്ടി വന്നിട്ടില്ല.

അച്ഛനേപ്പോലെ പട്ടാളക്കാരനായ മകനെ യാത്രയാക്കുമ്പോൾ
നിറഞ്ഞ് വന്ന കണ്ണുകൾ അവൻ കാണാതെ തുടയ്ക്കാൻ ശ്രമിക്കുമ്പോൾ തന്നെ നെഞ്ചോട് ചേർത്ത് പിടിച്ച് ചിരിച്ചു കൊണ്ട്, സ്വന്തം ഭർത്താവിൻ്റെ കാലനായി പിറന്ന മകനെയോർത്ത് അമ്മ ഇനിയും കരയരുത് എന്ന് പറഞ്ഞപ്പോൾ മനസ്സിൻ്റെ എല്ലാ നിയന്ത്രണങ്ങളും വിട്ട് അന്ന് പൊട്ടിക്കരഞ്ഞു പോയി..

നിയതൊന്നും മറന്നില്ലേ ഇതുവരെ എന്ന ചോദ്യത്തിന്..

അതങ്ങനെ മറക്കാൻ കഴിയില്ല അമ്മാ എനിക്ക് സത്യത്തിൽ  പത്താം ക്ലാസ്സ് വരെ അമ്മയോട് വല്ലാത്ത ദേഷ്യമായിരുന്നു.

പതിയെ എനിക്ക് മനസ്സിലായി അത്രയേറെ അച്ഛനെ അമ്മ സ്നേഹിച്ചതുകൊണ്ടല്ലേ എന്നോട് പോലും അമ്മക്ക് ദേഷ്യം തോന്നിയത് എന്ന് മകൻ പറയുമ്പോൾ, എങ്കിലും എൻ്റെ മോനോട് അമ്മ മറ്റുള്ളവരുടെ വാക്കുകൾ കേട്ട് ഒരിക്കലും അങ്ങനെ ഒന്നും ചെയ്യരുതായിരുന്നു എന്ന് പറയുമ്പോൾ അവൻ്റെ കണ്ണുകളും നിറഞ്ഞ് തുളുമ്പിയിരുന്നു..

ടീച്ചറെന്താ വല്ലാതെ സങ്കടപ്പെട്ടിരിക്കുന്നത് എന്ന മകൻ്റെ ചോദ്യത്തിന്,
എട ചട്ടമ്പി നീ വന്നോ എന്ന ചോദ്യവുമായി എഴുന്നേൽക്കുമ്പോൾ

മകനെ കെയ്യിൽ നിന്നും വാങ്ങി ചെറിയ
മുടന്തലോടെ സ്മിതയേയും തന്നേയും ചേർത്ത് പിടിച്ച് അകത്തേക്ക് നടക്കുമ്പോൾ എത്ര നിയന്ത്രിച്ചിട്ടും വീണ്ടും താൻ പോലും അറിയാതെ കണ്ണുകൾ വല്ലാതെ നിറഞ്ഞ് തൂവുന്നുണ്ടായിരുന്നു…

Leave a Comment