എഴുത്ത്:-ശ്രീജിത്ത് ഇരവിൽ
സാമ്പാദ്യമെന്ന് പറയാനുണ്ടായിരുന്ന ആകെയുള്ള ബൈക്കാണ് മുടിയിൽ കളറ് തേച്ച പയ്യന് വിറ്റത്. അവൻ അത് എന്ത് ചെയ്യാൻ പോകുകയാണെന്ന് അറിയില്ല. കാഴ്ചയിൽ പിശകാണ്. ഉള്ള പൊടിയെല്ലാം അടിച്ച് കയറ്റി പാവങ്ങളുടെ മാല പൊ,ട്ടിക്കാനൊന്നും പോകാതിരുന്നാൽ മതിയായിരുന്നു.
അവസാനകാലം വരെ അച്ഛൻ ഉപയോഗിച്ച ബൈക്കാണ്. ആള് മരിച്ചപ്പോൾ ഉപയോഗശൂന്യമായി. ഞാനത് പുതുക്കി പണിതു. നാടുവിട്ട് ജോലിക്കായി ഈ നഗരത്തിലേക്ക് വന്നപ്പോൾ കൂടെ കൊണ്ടുവരുകയും ചെയ്തു.
‘ഞാനിത് വിൽക്കുകയേയില്ല… കേടായാലും സൂക്ഷിക്കും…’
ഓഫീസിലെ കൂട്ടുകാരനോട് പറഞ്ഞതാണ്. കാണുന്നവർക്കെല്ലാം യമഹയുടെ ആ ബൈക്കിനോട് മോഹമാണ്. ചിലർ കൊടുക്കുന്നോ യെന്ന് ചോദിക്കും. ഇല്ലായെന്ന് പറയുമ്പോൾ സന്തോഷമാണ്. ഇതിപ്പോൾ, കൊടുക്കാതെ നിവർത്തിയില്ലായിരുന്നു. ജോലി പോയി… വാടക കൊടുക്കാൻ പോലുമുള്ള ഗതിയില്ല. ഞാൻ കൊടുത്താൽ മാത്രമേ അമ്മയുടെ കൈയ്യിൽ പണമുണ്ടാകുകയുള്ളൂ…
നാട് വിട്ട് പോകുന്നതിലോ, കൂടെ വരുന്നതിലോ അമ്മയ്ക്ക് താൽപ്പര്യം ഉണ്ടായിരുന്നില്ല. നിനക്ക് പെണ്ണ് കെട്ടാനുള്ള ചിന്തയൊന്നുമില്ലേയെന്ന് കൂടെ കൂടെ ചോദിക്കും. കൂടെ താമസിക്കാൻ വിളിച്ചാൽ, അച്ഛൻ ഉറങ്ങുന്ന മണ്ണ് വിട്ട് എങ്ങോട്ടേക്കും ഇല്ല പോലും… ഞാനും അങ്ങനെ ചിന്തിച്ചാൽ മതിയായിരുന്നു…
തിരിച്ച് പോയാലോയെന്ന് തോന്നും വിധം മടുത്തിരിക്കുന്നു. മിക്ക കമ്പിനികളിൽ നിന്നും ആയിരക്കണിക്കിന് ആൾക്കാരെയാണ് പിരിച്ചുവിടുന്നത്. നിർമ്മിതബുദ്ധിയുടെ കുപ്പായവുമണിഞ്ഞ യന്ത്ര മനുഷ്യർ തൊഴിൽ ഇടങ്ങൾ കൈയ്യേറാൻ തുടങ്ങിയിരിക്കുന്നു. ഓരോ നാളും പുതുക്കുന്ന കൗശലക്കാർക്കേ ഇനിയുള്ള കാലത്തിൽ കോർപ്പറേറ്റിൽ വേഷമുള്ളൂ…
നാട്ടിലേക്ക് പോകണം… അമ്മയിൽ നിന്ന് ഒന്നേന്നെ തുടങ്ങണം… അച്ഛന്റെ ഓർമ്മകളുമായി മിച്ചം നിന്ന ബൈക്ക് വിറ്റതോടെ നഗരത്തിലെ ബാധ്യതകൾ തീർന്നിരിക്കുന്നു. ദുഃഖമുണ്ട്. അഞ്ചാറ് മാസങ്ങൾ വരുമാനം ഇല്ലാതെ ജീവിക്കേണ്ടി വന്നതിന്റെ വിലയാണത്.
പ്രശ്നത്തിലാക്കുന്ന അന്തരീക്ഷം മാറിയാൽ സുഖം തോന്നുമായിരിക്കും. സ്വന്തമെന്ന് കരുതാൻ യാതൊന്നുമില്ലാത്ത വിധം തിരിച്ച് പോകാനാ യിരിക്കും വിധി… അങ്ങനെയൊരു ജീവിതം ചാരാചരങ്ങൾക്ക് വിധിച്ചിട്ടുണ്ടോ… അറിയില്ല… പരിശീലിക്കുക തന്നെ…. ജീവിക്കാനുള്ള വകകൾ മാത്രം മതിയെന്ന് കരുതിയാൽ ലളിതമാണെന്ന് തോന്നുന്നു.
വാടക ഉടമ്പടിയിൽ നിന്ന് ഒഴിഞ്ഞ ആ രാത്രി… പുലർച്ചയ്ക്കാണ് നാട്ടിലേക്കുള്ള ട്രെയിൻ. ടിക്കറ്റൊക്കെ ബുക്ക് ചെയ്തിട്ടുണ്ട്… പക്ഷെ, വിശപ്പോടെ യാത്രചെയ്യാനുള്ള ബുദ്ധിമുട്ട്… എന്തെങ്കിലും കനത്തിൽ കഴിക്കണമെന്ന് തോന്നി. തോന്നലുകളെ ചവച്ചാൽ വിശപ്പ് മാറില്ലല്ലോ…
ബിരിയാണി ബുക്ക് ചെയ്യാമെന്ന് കരുതിയാണ് സ്വിഗ്ഗി തുറന്നത്. ഓർഡർ പ്ലേസ് ചെയ്തപ്പോൾ അക്കൗണ്ടിൽ പണമില്ല പോലും. ശരിയാണ്. കുടിശ്ശികയൊക്കെ തീർത്തപ്പോൾ പോക്കറ്റ് കാലിയായി. അക്കൗണ്ടിൽ നൂറ് രൂപയോളമേ കാണുകയുള്ളൂ… സാരമില്ല… ആ പണത്തിന് എന്തെങ്കിലുമൊക്കെ റെയിൽവേസ്റ്റേഷനിൽ നിന്ന് കിട്ടാതിരിക്കില്ല….
മൊബൈലിൽ നോട്ടിഫിക്കേഷൻ വന്നു. ഓർഡർ ക്യാൻസൽ ആയില്ല പോലും. വിശപ്പോടെ നിങ്ങളെ ഇരുത്തില്ലെന്നും, ഭക്ഷണവുമായി ഞങ്ങളുടെ ഏജന്റ് ഉടൻ അവിടെയെത്തുമെന്നും, പണം കൈയ്യിൽ കൊടുത്താൽ മതിയെന്നും സ്വിഗ്ഗി പറഞ്ഞു. എങ്ങനെ കൊടുക്കും… ക്യാൻസൽ ചെയ്യാൻ ശ്രമിച്ചിട്ടും നടക്കുന്നില്ല…
‘ഹലോ… സ്വിഗ്ഗിയിൽ നിന്നാണെ… ഒന്ന് പുറത്തേക്ക് വരാമോ…’
ഫോൺ കട്ട് ചെയ്തില്ല. കതക് തുറന്ന് ഗേറ്റിലേക്ക് നോക്കിയപ്പോൾ ഒരാൾ കൈ വീശുന്നുണ്ട്. അങ്ങോട്ടേക്ക് ചെന്നപ്പോൾ ഭക്ഷണപ്പൊതി കിട്ടി. ക്യാൻസൽ ചെയ്യൂയെന്ന് അഭ്യർത്ഥിച്ചിട്ടും ആ ഡെലിവറി ബോയ് കേട്ടില്ല… പണമില്ലെന്ന് പറഞ്ഞപ്പോൾ സാരമില്ല പോലും… വിശപ്പോടെ നാട്ടിലേക്ക് തിരിച്ചയക്കാൻ ഈ നഗരത്തിന് കഴിയുന്നില്ലെന്ന് തോന്നി. ആഗ്രഹിച്ച ഭക്ഷണവുമായി നേരം എന്നിലേക്ക് എത്തിച്ചത് കരുണയുള്ള ഒരു മനുഷ്യനെയായിരുന്നു…
‘ചേട്ടന് എന്നെ മനസ്സിലായില്ലേ….!?’
ഹെൽമെറ്റ് ഊരിക്കൊണ്ട് ആ ഡെലിവറി ബോയ് എന്നോട് ചോദിച്ചു. വിശ്വസിക്കാൻ പ്രയാസമുള്ള രംഗം… ബൈക്കിന്റെ നമ്പർ നോക്കിയ പ്പോൾ സ്വപ്നമല്ലെന്ന് ബോധ്യമായി. കഴിഞ്ഞ മാസം അച്ഛന്റെ ബൈക്കും വാങ്ങി പോയവൻ മുന്നിൽ നിൽക്കുന്നു. തന്റെ കളറ് ചെയ്ത മുടിയൊതുക്കി എന്നോട് ചിരിക്കുന്നു…
കാഴ്ചയിൽ പിശകായിരുന്നു. ഉള്ള പൊടിയെല്ലാം അടിച്ച് കയറ്റി പാവങ്ങളുടെ മാ ല പൊ,ട്ടിക്കാൻ പോകുമോയെന്ന് വരെ സംശയിച്ച മുഖമാണ്. ക്ഷമിക്ക് അനിയായെന്ന് പറയുമ്പോൾ ശബ്ദം വിറച്ചിരുന്നു. ആരെയും കാഴ്ചയിൽ അളക്കുന്ന കണ്ണുകളെ ഓർത്ത് ലജ്ജിച്ചുപോയി…
വിശപ്പുമായി തിരിച്ച് പോകാൻ ഒരുങ്ങുന്ന മകന്റെ അടുത്തേക്ക് അച്ഛൻ വന്നതാണോയെന്ന തോന്നൽ കൂടി പിടികൂടിയപ്പോൾ പരിസരം നോക്കാതെ കരഞ്ഞുപോയി…!!!
