എഴുത്ത്:-തൈപ്പറമ്പൻ
ഞാനുമായി സ്ഥിരം ചാറ്റ് ചെയ്തിരുന്ന ഒരു സ്ത്രീയുണ്ടായിരുന്നു , ഏതാണ്ട് അറുപതിന് മേൽ പ്രായമുണ്ട്,
മുപ്പത്തിയഞ്ചും നാല്പതും വയസ്സുള്ളവരുമായി ചാറ്റ് ചെയ്യുന്ന ഞാൻ ,ആദ്യമൊന്നും ഈ അറുപത്കാരിയെ അത്ര ശ്രദ്ധിക്കാറില്ലായിരുന്നു
പക്ഷേ എല്ലാ ദിവസവും രാവും പകലുമെന്നില്ലാതെ അവരെന്നോട് വിശേഷങ്ങൾ തിരക്കാനും അവരുടെ വിശേഷങ്ങൾ എന്നോട് പറയാനും വ്യഗ്രത കാണിക്കുന്നത് കണ്ടപ്പോഴാണ് ഞാനവരെ കൂടുതലായി ശ്രദ്ധിക്കാൻ തുടങ്ങിയത്
അവരുടെ ചില സംശയങ്ങൾക്ക് ഒറ്റവാക്കിൽ ഉത്തരം പറഞ്ഞ് ഒഴിവായി കൊണ്ടിരുന്ന ഞാൻ ,പിന്നീട് അവരുടെ ചോദ്യങ്ങൾ അനുഭാവപൂർവ്വം പരിഗണിച്ച് തുടങ്ങി.
പോക പോകെ അവരുടെ സാന്നിദ്ധ്യം എന്നിൽ ഒരു പുത്തനുണർവ്വ് നല്കി . അവരുമായി ഇടപഴകി തുടങ്ങിയപ്പോൾ മുതൽ, എൻ്റെ എഴുത്തുകൾ കുറച്ച് കൂടെ ആർദ്രമായെന്ന് എനിക്ക് തോന്നി
അതോടെ ,അവരോട് എനിക്കൊരു പ്രത്യേക ഇഷ്‌ടം തോന്നി തുടങ്ങിയിരുന്നു, പക്ഷേ ആ ഇഷ്‌ടo എൻ്റെ ചേച്ചിയോടെന്നെ പോലെയാണ് എനിക്ക് ഫീല് ചെയ്തത്,
ഞാൻ നല്ലൊരു കേൾവിക്കാരനാണെന്ന് തോന്നിയത് കൊണ്ടാവാം എന്നോടവർ മാനസികമായി കൂടുതൽ അടുത്തു, എന്നിലുള്ള അവരുടെ വിശ്വാസം പതിന്മടങ്ങായി വർദ്ധിച്ചെന്ന്, അർദ്ധരാത്രിയിലും പുലർച്ചെയുമൊക്കെ ഇൻബോക്സിലേയ്ക്കുള്ള അവരുടെ കടന്ന് വരവ് എന്നെ ബോദ്ധ്യപ്പെടുത്തി
ഒരിക്കൽ അവരെന്നോടൊരു ചോദ്യം ചോദിച്ചപ്പോൾ ഞാൻ നിർനിമേഷനായിപ്പോയി
ഞാൻ ഒട്ടും പ്രതീക്ഷിക്കാത്തതായിരുന്നു ആ ചോദ്യം
മാഷിന് എന്നോടുള്ള ഈ പ്രണയം ആത്മാർത്ഥമാണോ?
എനിക്കവരോട് പ്രണയമുണ്ടെന്ന് തോന്നാൻ എന്തായിരിക്കും കാരണം ? അങ്ങനെയൊന്നും ഒരിക്കൽ പോലും ഞാനവരോട് പെരുമാറിയിട്ടില്ല സംസാരത്തിൽ പോലും പ്രണയ വാക്കുകളൊന്നും പറഞ്ഞിട്ടുമില്ല പിന്നെന്ത് കൊണ്ടാണ് അവരങ്ങനെ ചോദിച്ചത്
ഉത്തരം പറയാൻ കഴിയാതെ ഞാൻ വിഷണ്ണനായി നിന്നു
എന്താ മാഷേ മറുപടി പറയാത്തത് ?അപ്പോൾ എന്നോട് കാണിച്ച സ്‌നേഹമൊക്കെ വെറും പൊള്ളയായിരുന്നോ?
ദേഷ്യത്തിൻ്റെ ഇമോജി ഇട്ട് കൊണ്ടാണ് മെസ്സഞ്ചറിലൂടെ അവരത് ചോദിച്ചത്
എനിക്ക് നിങ്ങളെ ഇഷ്‌ടമാണ് ,അത് പക്ഷേ ഒരിക്കലുമൊരു പ്രണയമല്ല , എനിയ്ക്ക് നാല്പത്തിയഞ്ച് വയസ്സേ ഉള്ളൂ , നിങ്ങൾക്ക് അറുപത്തിരണ്ടായെന്നല്ലേ പറഞ്ഞത് , നല്ല പ്രായത്തിൽ നിങ്ങൾ പ്രസവിച്ചിരുന്നെങ്കിൽ ചിലപ്പോൾ എൻ്റെ പ്രായത്തിൽ ഒരു മകനുണ്ടായേനെ ,
നീരസത്തോടെയാണ് ഞാനവരോട്മ റുപടി പറഞ്ഞത്
പക്ഷേ, ഒന്നും പറയാതെ അവർ നെറ്റ് ഓഫ് ചെയ്തിട്ട് പോയപ്പോൾ എനിക്കാകെ വിഷമമായി.
വേണ്ടായിരുന്നു അത്രയ്ക്കൊന്നും പറയണ്ടായിരുന്നു , പ്രണയത്തിന് കണ്ണും മൂക്കും ഇല്ലെന്നല്ലേ പറയുന്നത് ,? എത്രയോ പ്രായവ്യത്യാസമുള്ളവർ ലിംഗ വ്യത്യാസമില്ലാതെ പ്രണയിക്കുന്നു ?
എനിയ്ക്ക് മനഃസ്സാക്ഷിക്കുത്തുണ്ടായി
അന്ന് പാതിരാത്രി വരെ, അവരുടെ മെസ്സഞ്ചറിൽ പച്ച ലൈറ്റ് തെളിയുന്നുണ്ടോയെന്ന് പലപ്രാവശ്യം ഞാൻ പോയി നോക്കിയെങ്കിലും നിരാശയായിരുന്നു ഫലം
പിറ്റേന്ന്, ഞാൻ താമസിച്ചാണ് ഉണർന്നത്
എഴുന്നേറ്റയുടനെ നെറ്റ് ഓൺ ചെയ്തു
പതിവ് പോലെ തുരുതുരാ മെസ്സേജുകൾ വരുന്നുണ്ടായിരുന്നു ,പക്ഷേ ഞാനാഗഹിച്ചയാളുടെ മെസ്സേജുകൾ മാത്രം കണ്ടില്ല ,അവരെന്നോട് പിണങ്ങിയിരിക്കുവാണെന്ന് എനിയ്ക്ക് മനസ്സിലായി.
എന്നോട് പറഞ്ഞ അവരുടെ ജീവിതകഥ പെട്ടെന്ന് എൻ്റെ മനസ്സിലേയ്ക്ക് വന്നു
15 -ാം വയസ്സിലായിരുന്നു അവരുടെ വിവാഹം അവരെക്കാൾ ഇരുപത്തിയഞ്ച് വയസ്സ് മൂപ്പുള്ളയാളായിരുന്നു അവരെ വിവാഹം കഴിച്ചത് , ഉയർന്ന സാമ്പത്തിക സ്ഥിതിയുള്ള പേര് കേട്ട തറവാട്ടിലെ ഒറ്റമകനായിരുന്നു അവരുടെ ഭർത്താവ് , പക്ഷേ അയാൾക്ക് എപ്പോഴും ദീനം വരുമായിരുന്നു
ആദ്യരാത്രിയിൽ തന്നെ ഫിറ്റ്സ് വന്ന ഭർത്താവിൻ്റെ ഭീകരരൂപം കണ്ട് അവർ ഭയന്ന് പോയിരുന്നു , ആറ് മാസം മാത്രം നീണ്ട ദാമ്പത്യ ജീവിതത്തിൽ ഒരിക്കൽ പോലും അവർ തമ്മിൽ ഫിസിക്കൽ റിലേഷനുണ്ടായിട്ടില്ല
ഒരു പാതിരാത്രിയിൽ ഉഷ്ണം കൊണ്ട് ദേഹം കഴുകിയിട്ട് വരാമെന്ന് പറഞ്ഞ് വടക്കേ തൊടിയിലെ കുളത്തിലേയ്ക്ക് പോയ ആളെ നേരമേറെ കഴിഞ്ഞിട്ടും കാണാതായപ്പോഴാണ്, അന്നത്തെ ആ പതിനഞ്ച് കാരി വീട്ടിലുള്ളവരോട് വിവരം പറഞ്ഞത്
അന്വേഷണത്തിനൊടുവിൽ വെള്ളം കുടിച്ച് വീർത്ത അയാളുടെ മൃതദേഹമാണ് അവൾക്ക് കാണാൻ കഴിഞ്ഞത്
പിന്നീടവർ ഒരു പുനർ വിവാഹത്തെ കുറിച്ച് ചിന്തിക്കാതെ തൻ്റെ ദുർവ്വിധിയുമായി പൊരുത്തപ്പെട്ട് വിധവയായി തന്നെ കഴിയുക യായിരുന്നു.
അങ്ങനെ ഇരിക്കെയാണ് അവരെൻ്റെ കഥകൾ കാണാനും വായിക്കാനും തുടങ്ങിയത് ഞാൻ സൃഷ്ടിച്ച കഥാപാത്രങ്ങളുടെ അനശ്വര പ്രണയവും ആർക്കും അസൂയ തോന്നുന്ന എൻ്റെ കഥകളിലെ ദാമ്പത്യ ജീവിതങ്ങളുമൊക്കെ കണ്ട് എന്നോവർക്ക് ആരാധന കൂടുകയായിരുന്നു
നല്ല പ്രായത്തിൽ അവർക്ക് കിട്ടാതെ പോയ പ്രണയവും ദാമ്പത്യവും അവിവാഹിതനായ എന്നിലൂടെ സാധ്യമാകുമെന്ന് അവർ കരുതി
സംസാരിക്കുമ്പോൾ മറ്റെല്ലാവരോടും കാണിക്കുന്ന ആത്മാർത്ഥത മാത്രമാണ് ഞാനവരോടും കാണിച്ചത്.
പക്ഷേ അവരെന്നെ തെറ്റിദ്ധരിച്ചു , ഇനിയിപ്പോൾ അവരെ നേരിൽകണ്ട്എ?നിക്ക് കാര്യങ്ങൾ ബോധിപ്പിക്കണം
പ്രണയത്തിന് കണ്ണും മൂക്കും ഇല്ല എന്നത് ശരിതന്നെ പക്ഷേ എനിക്കവരോട് ഇത് വരെ തോന്നാത്ത പ്രണയം അവരെ സമാധാനിപ്പിക്കാനായി ഞാൻ കൊടുക്കാമെന്ന് പറഞ്ഞാൽ അതവരോട് ചെയ്യുന്ന വഞ്ചനയാവും .
അവർക്കെന്തും തുറന്ന് പറയാൻ കഴിയുന്ന നല്ലൊരു സുഹൃത്തായി മരണം വരെ ഞാനുണ്ടാവുമെന്ന ഉറപ്പ് കൊടുക്കാനാണ് ഞാനിപ്പോൾ അവരെ തേടി പോകുന്നത്
അവർ ഒരിക്കൽ എന്നോട് പറഞ്ഞ അടയാളങ്ങൾ വച്ച് ഞാനവരുടെ വീട്ടിലേയ്ക്ക് യാത്രതിരിച്ചു
ഒരു അഗ്രഹാരമായിരുന്നത് മെയിൻറോഡിൻ്റെ സൈഡിലായി കാറ് ഒതുക്കി നിർത്തിയിട്ട് വെളിയിലിറങ്ങുമ്പോൾ ,അങ്ങിങ്ങായി ചെറിയ ആൾക്കൂട്ടങ്ങൾ കണ്ടത് ,എന്നിൽ സംശയം ജനിപ്പിച്ചു
പൊടുന്നനെ ഞാനാ കാഴ്ച കണ്ട് ഞെട്ടി.
അഗ്രഹാരത്തിലേക്ക് കടക്കുന്ന പ്രധാന കവാടത്തിൽ ആദരാഞ്ജലികൾ എന്നെഴുതിയ ഒരു സ്ത്രീയുടെ ചിത്രം
നല്ല മുഖപരിചയമുള്ള ആസ്ത്രീയുടെ പേര് ഞാൻ അന്വേഷിച്ച് വന്ന ആ അറുപത്തിരണ്ട്കാരിയുടേതായിരുന്നു
അവിശ്വസനീയതയോടെ കുറെ നേരത്തേയ്ക്ക് ഞാനാ ഫോട്ടോയിൽ
കണ്ണ് നട്ട് നിന്നു
പരിസര ബോധം വീണ്ടെടുത്ത ഞാൻ ആൾക്കൂട്ടത്തിൽ ഒരാളോട ചോദിച്ചു.
എന്ത് പറ്റിയതാ ?
സൂയിസൈഡായിരുന്നു ,, കുറെ വർഷങ്ങളായില്ലേ ഒറ്റയ്ക്ക് ജീവിതം തുടങ്ങിയിട്ട് ?ചിലപ്പോൾ മടുത്തിട്ടുണ്ടാവും,,
നെടുവീർപ്പോടെ അയാൾ പറഞ്ഞത് കേട്ട് എൻ്റെ തച്ചോറിലേയ്ക്ക് വൈദ്യുത തരംഗങ്ങൾ ചീറിപ്പാഞ്ഞു.
എൻ്റെ പി,ഴ ,
സംസാരത്തിൽ ഞാൻ കുറച്ച് കൂടെ ജാഗ്രത പാലിക്കണമായിരുന്നു , ജീവനില്ലാത്ത ആ കൂട്ടുകാരിയെ കാണാനുള്ള ശക്തിയില്ലാത്തതിനാൽ ,ഞാൻ തിരികെ കാറിലേയ്ക്ക് കയറി ,
ഒരിക്കലുമുണങ്ങാൻ സാധ്യതയില്ലാത്ത മനസ്സിലെ ആഴത്തിലുള്ള മുറിവിൽ നിന്നും അപ്പോഴും രക്തം ഇറ്റുന്നുണ്ടായിരുന്നു.
