നിന്നെ ഇവിടെ കൊണ്ടു വന്നത് പഠിപ്പിച്ചു ഡോക്ടർ ആക്കാൻ അല്ലെന്നു നിന്റെ നിഷ്കളങ്ക മുഖത്തു നോക്കി പറയാൻ എനിക്ക് വയ്യ കുട്ടി…. 

Story written by Jainy Tiju

സ്വപ്നങ്ങൾക്ക് നിറം നഷ്ടപ്പെട്ടവർ……

” അക്കാ, ഉങ്കളെ ലക്ഷ്മിയമ്മ കൂപ്പിട്ടാര് “. 

മല്ലിയാണ്.   ” വരുന്നു എന്നു പറ”.

പറഞ്ഞു കഴിഞ്ഞാണ് അവൾ കയ്യിലെന്തോ മറച്ചു പിടിച്ചിരിക്കുന്നത് ശ്രദ്ധിച്ചത്. 

” എന്നെടി അത് ? കൊട്.   പാക്കട്ടും “. 

ഞാൻ ആവശ്യപ്പെട്ടപ്പോൾ അവൾ അൽപ്പം നാണത്തോടെ ആ പേപ്പർ നീട്ടി.  സുന്ദരിയായ ഒരു പെൺകുട്ടിയുടെ ചിത്രം കളർ പെൻസിൽ കൊണ്ടു വരച്ചത്.  കയ്യിൽ ഒരു വീണ.  പരിസരം മറന്നു സംഗീതത്തിൽ ലയിച്ചിരിക്കുന്ന ആ പെൺകുട്ടിക്ക് മല്ലിയുടെ  അതേ മുഖം. 

ഞാൻ അവളെ ഒന്നു നോക്കി.  പതിമൂന്നു വയസ്സേ ഉള്ളുവെങ്കിലും ഒരു യുവതിയുടെ അംഗലാവണ്യം.  രണ്ടാഴ്ച മുന്പാണ് അവളെ അവളുടെ രണ്ടാനച്ഛൻ ഇവിടെ കൊണ്ടു വന്നത്.  അവളുടെ അമ്മകൂടി അറിഞ്ഞിട്ടാണത്രെ. നൊന്തു പ്രസവിച്ച ഒരമ്മക്ക് എങ്ങനെയാണ് സ്വന്തം മകളെ പണത്തിനു വേണ്ടി വേ ശ്യാലയത്തിൽ വിൽക്കാൻ കഴിയുക ?അറിയില്ല.  എന്തായാലും വന്നു ചുരുങ്ങിയ സമയത്തിനുള്ളിൽ ഇവിടെ ഉള്ള എല്ലാവരുടെയും ഹൃദയം കവരാൻ അവൾക്കു കഴിഞ്ഞു. 

” നല്ലാരുക്കാ  അക്കാ ” അവൾ  പതുക്കെ ചോദിച്ചു. 

” സൂപ്പറാ ഇരുക്ക്  ഉന്നെ മാതിരി. ” ഉത്തരമായവൾ കെട്ടിപ്പിടിച്ചോരുമ്മ തന്നപ്പോൾ ഞാനൊരു നിമിഷം വല്ലാതായി. 

ആ പെൺകുട്ടിക്ക് പകരം എന്റെ മനസ്സിൽ അപ്പോൾ ഓർഫനേജിലെ അൾത്താരക്ക് മുന്നിൽ നിന്ന് പാട്ടു പാടുന്ന മറ്റൊരു പതിനാലുകാരിയായിരുന്നു.  പിഞ്ഞിതുടങ്ങിയെങ്കിലും വൃത്തിയുള്ള പാവാടയും ബ്ലൗസും അണിഞ്ഞ വെളുത്തു മെലിഞ്ഞ ഒരു മാലാഖക്കുട്ടി.  പന്ത്രണ്ടു വർഷങ്ങൾ.  ഒരുപാട് മാറ്റം വരുത്തിയിരിക്കുന്നു.  നിറവും സൗന്ദര്യവും കൂടിയിട്ടേ ഉള്ളു.  ഇല്ലാതായി പോയത് നിഷ്കളങ്കമായ അന്നത്തെ ചിരിയും ഈ ലോകത്തോട് മുഴുവൻ ഉണ്ടായിരുന്ന സ്നേഹവും മാത്രം.  അല്ലെങ്കിലും വേ ശ്യാലയത്തിലെ നാല് ചുവരുകൾ ക്കിടയിൽ ശ രീരം വി റ്റു ജീവിക്കുന്ന ഒരു പെണ്ണിന് ആരെയെങ്കിലും സ്നേഹിക്കാൻ കഴിയുമോ ? അവളുടെ ജീവിതത്തിൽ പുഴകളോ പൂക്കളോ ഇളംകാറ്റോ യാത്രകളോ ഇല്ലല്ലോ. എന്തിന്, നിറമുള്ള സ്വപ്‌നങ്ങൾ പോലും. 

ഓർഫനേജിലെ പരിമിതികൾ ജീവിതത്തിൽ വെല്ലുവിളി ഉയർത്തിയിരുന്ന പ്രായത്തിൽ ഏറ്റവും വലിയ ആഗ്രഹം മൂന്നുനേരം വയറു നിറയെ  ആഹാരവും  ഒരു ജോഡി പുതുവസ്ത്രങ്ങളും ആയിരുന്നു.  പ്ലസ് ടു വിനു പഠിക്കുമ്പോഴാണ് ബസിൽ സ്ഥിരം കണ്ടിരുന്ന ഒരു ചേച്ചിയുമായി പരിചയത്തിലാവുന്നത്. ഇടക്കെപ്പോഴോ പങ്കു വെച്ച വിഷമങ്ങൾ അറിഞ്ഞപ്പോൾ മുതൽ നല്ല ഭക്ഷണങ്ങളുടെ പങ്കും ചോക്ലേറ്റുകളും ആയി ചേച്ചി എത്തിതുടങ്ങി. കൂടെ പഠിക്കുന്നവരോടൊന്നും വല്യ കൂട്ടില്ലായിരുന്നു.  അവരെ പോലെ കൂട്ടുകാർക്കു ചിലവ് ചെയ്യാനും ഷെയർ ഇട്ടു ഐസ്ക്രീം കഴിക്കാനും ഒന്നും അനാഥക്കുട്ടികൾക്ക്  പണമില്ലല്ലോ. 

ആയിടക്കാണ് ഹൈദരാബാദിൽ ചേച്ചിയുടെ പരിചയത്തിൽ ഒരു ജോലി ശരിയാക്കിത്തരാം എന്നു ചേച്ചി പറയുന്നത്.  നാലക്ക ശമ്പളവും താമസവും ഭക്ഷണവും ഫ്രീ എന്നൊക്കെ കേട്ടപ്പോൾ പുറം ലോകത്തിന്റെ കാപട്യം അറിയാത്ത ഞാൻ വിശ്വസിച്ചു പോയി. ആ സ്നേഹത്തിൽ കലർപ്പുണ്ടെന്നു തിരിച്ചറിയാനുള്ള വിവേകവും അന്നുണ്ടായിരുന്നില്ല.  മഠത്തിൽ അറിഞ്ഞാൽ സമ്മതിക്കില്ല എന്നറിയാവുന്നത് കൊണ്ടു പറയാൻ നിന്നില്ല.  ഓർമ വെച്ച കാലം തൊട്ടേ ഒരുമിച്ചുണ്ടായിരുന്ന സ്നേഹയും കൂടെ ഇറങ്ങി.   ച തി മനസ്സിലായപ്പോഴേക്കും ഒരുപാട് വൈകിപ്പോയിരുന്നു.

” മരിയാ “.   താഴെ നിന്നും ലക്ഷ്മിയക്കന്റെ ശബ്ദം ഉയർന്നു.  ഞാൻ ചിന്തയിൽ നിന്നുണർന്നു  പെട്ടെന്ന് ഒരുങ്ങി താഴേക്കു ഇറങ്ങി.  ഇനിയും വൈകിയാൽ അവരുടെ വായിൽ നിന്നും നല്ലതൊന്നും വരില്ല.

താഴേക്കു പോകുന്ന വഴി അങ്ങേ അറ്റത്തെ മുറിയിൽ നിന്നും സ്നേഹയുടെ നിലവിളി കേൾക്കുന്നുണ്ടായിരുന്നു.  ഇപ്പോഴിത് പതിവാണ്.  ഒരിക്കൽ അവൾ ചെയ്ത ബുദ്ധിമോശത്തിന്റെ ഫലം.  രക്ഷപ്പെടാൻ ശ്രമിച്ചു.  സ്ഥിരമായി അവളുടെ അടുത്ത് വന്നിരുന്ന ഒരാളോട് സഹായം ചോദിച്ചു.  പോലീസ് സ്റ്റേഷനിലും പത്രക്കാരുടെ അടുത്ത് വാർത്ത എത്തിക്കാനും.  അവർ ഇടപെട്ടാൽ രക്ഷപെടാൻ കഴിയും എന്നു അവൾ  കരുതിക്കാണും.  പക്ഷെ,  വിഡ്ഢിയായ ആ കൊച്ചു പെണ്ണു അറിഞ്ഞില്ല, വേ ശ്യാലയങ്ങൾ ഇല്ലാതാവാൻ ഇവരാരും ആഗ്രഹിക്കുന്നില്ല എന്ന്. അതിനു അവൾ അനുഭവിക്കേണ്ടി വന്ന ദുരിതങ്ങൾ ഹൃദയഭേദകമായിരുന്നു.  പാതി പൊള്ളിയടർന്ന ശരീരവും ഒരിക്കലും ഉണങ്ങാത്ത വൃണങ്ങളുമുള്ള അവളിൽ നിന്ന് ഇടയ്ക്കിടെ ഉയരുന്ന നിലവിളി രക്ഷപ്പെടാൻ ആഗ്രഹിക്കുന്ന ഓരോരുത്തർക്കും ഉള്ള മുന്നറിയിപ്പാണ്. 

ഞാൻ പതുക്കെ അവളുടെ റൂമിനകത്തേക്ക് നോക്കി.  എന്നെ കണ്ട വഴി അവൾ വിറയാർന്ന ശബ്ദത്തിൽ ചോദിച്ചു,

” നിനക്കെങ്കിലും എന്നെ ഒന്ന് കൊന്നു തന്നുകൂടെ ” എന്ന്.  സ്ഥിരമായിരിക്കുന്നു ഈ ചോദ്യം.  അതു കേട്ടാലും ഇപ്പോൾ എന്റെ കണ്ണു നിറയാറില്ല.  അല്ലെങ്കിലും കരയാൻ ഞാൻ എന്നേ മറന്നു പോയിരുന്നുവല്ലോ.

“അക്കാ,  ഇന്ത സ്നേഹക്കാവേ നമുക്ക് ഹോസ്പിറ്റലിൽ കൂട്ടീട്ടു പോലാമാ ?”.  മല്ലിയാണ്..

” അതുക്കു എല്ലാം നിറയെ കാശ് വേണു ടി. ” പാവം,  ഒന്നുമറിയാത്ത ആ പെണ്ണിനോട് ഞാൻ മറ്റെന്തു പറയാൻ. 

” കവലപ്പെടാതെ അക്ക. നാൻ നല്ലാ പഠിച്ചു ഡോക്ടർ ആകുമ്പോത് ഇന്ത മാതിരി അപ്പാവികൾക്കെല്ലാം ഫ്രീയാ ട്രീറ്റ്മെന്റ് കൊടുത്തിടും. “

ഞാൻ പതുക്കെ ചിരിച്ചു കൊണ്ടു അവളുടെ കവിളത്തൊന്നു തട്ടി എനിക്ക് വേണ്ടി പണമടച്ചു കാത്തിരിക്കുന്ന കസ്റ്റമറിനെ സന്തോഷിപ്പിക്കാൻ മുന്നോട്ടു നടന്നു.  നിന്നെ ഇവിടെ കൊണ്ടു വന്നത് പഠിപ്പിച്ചു ഡോക്ടർ ആക്കാൻ അല്ലെന്നു നിന്റെ നിഷ്കളങ്ക മുഖത്തു നോക്കി പറയാൻ എനിക്ക് വയ്യ കുട്ടി. 

  പിറ്റേന്ന് വൈകുന്നേരം മല്ലിയുടെ ശബ്ദം കേട്ടാണ് ഞാൻ ഉണർന്നത്. 

” അക്കാ,  എഴുന്തിട്,  ടൈം എവളോം ആച്ച്‌  തെരിയുമാ “

നേരം ഇരുട്ടി തുടങ്ങിയിരിക്കുന്നു.  മറ്റുള്ള കുട്ടികളൊക്കെ എഴുന്നേറ്റു കുളിച്ചു ഒരുങ്ങിയിരിക്കുന്നു. ഉറങ്ങിപ്പോയി. വല്ലാത്ത  ക്ഷീണവും  ദേഹത്ത്   എവിടെ ഒക്കെയോ  വേദനയും. ഇന്നലത്തെ അതിഥിയുടെ സ്നേഹപ്രകടനത്തിന്റെ ആണ്.  അല്ലെങ്കിലും സ്വന്തം വീട്ടിൽ നടക്കാത്ത വൈകൃതങ്ങൾക്കു വേണ്ടിയാണല്ലോ പലരും വേ ശ്യാലയങ്ങളിൽ വരുന്നത്.  പണം വാങ്ങി ശ രീരം വിൽക്കുന്നവൾക്കു പ്രതികരിക്കാൻ അവകാശം ഇല്ലല്ലോ. 

പെട്ടെന്നാണ് ഞാൻ ശ്രദ്ധിച്ചത്.  തൂവെള്ള പട്ടു പാവാടയിൽ അവളൊരു കൊച്ചു ദേവതയെ പോലെ തോന്നി.  നന്നായി മേക്കപ്പ് ചെയ്തിരിക്കുന്നു അവൾ.  എന്റെ നെഞ്ചിലൂടെ ഒരു മിന്നൽ കടന്നു പോയി. 

” അക്കാ, ലക്ഷ്മിയമ്മ എനക്ക് പുതു ഡ്രസ്സ്‌ വാങ്കി കൊടുത്താച്ച്‌ . നല്ലാ മേക്കപ്പും  പോട്ട് കൊടുത്താച്ച്‌ “.

അവൾ വലിയ സന്തോഷത്തിലാണ്.

” ലക്ഷ്മിയമ്മ എന്നെ പാത്ത് എന്ന സൊല്ലിയാച് തെരിയുമാ ?ഇപ്പൊ നീ നിജമാ മല്ലിപ്പൂ മാതിരി ഇരുക്ക്‌ ‘”.

അവൾ നാണം കൊണ്ടു തിരിഞ്ഞോടി.

അതേ മോളെ, നീ ഇന്നൊരു മുല്ലപ്പൂ തന്നെയാണ്.  ആർക്കോ നേദിക്കാൻ ലക്ഷ്‌മിയക്കൻ ഒരുക്കി വെച്ച പൂവ്.  ഇന്നയാൾ നിന്റെ ഇതളുകൾ അടർത്തും, കയ്യിലിട്ടു കശക്കും, കാൽക്കീഴിലിട്ടു ചവിട്ടി മെതിക്കും. 

നിറങ്ങളെ സ്നേഹിച്ച, സ്വപ്‌നങ്ങൾ കാണാൻ ആഗ്രഹിച്ച മാലാഖകുട്ടീ,  ഇന്നു മുതൽ നിന്റെ സ്വപ്ങ്ങളും നഷ്ടപ്പെടുകയാണ്.  ഇനി നിന്റെ ജീവിതത്തിനും ഒരേ ഒരു നിറമെ ഉണ്ടാവൂ,  വേദനയുടെ,  നിസ്സഹായതയുടെ,  നഷ്ടപെടലുകളുടെ കറുപ്പു നിറം……

Leave a Comment