നായര് പറഞ്ഞേ ലും ചില കാര്യങ്ങളൊക്കെ ഉണ്ട് ഹൈദരെ ….. ഓൾക്ക് ഭയങ്കര ചുറ്റിക്കളിയാ …. പലേടത്തും വെച്ച് ആൾക്കാർ കണ്ടിട്ടുണ്ട്……..

നാരായണേട്ടൻ തൂങ്ങി ച ത്തേ ………

Story written by Suresh Menon

ആ  ദിവസം രാവിലെ പത്രമിടുന്ന വിനോദ് പത്രത്തിന്റെ കൂടെ ഇതും വിളിച്ച് പറഞ്ഞാണ് നാടിനെ ഉണർത്തിയത് ….

ചിട്ടി കമ്പനി ഓഫീസിന് മുകളിൽ താമസിക്കുന്ന ജോർജ് ആദ്യം ജനലിലൂടെ പുറത്തേക്ക് നോക്കി

“ന്താടാ വിനോദെ……”

“ജോർജേട്ടാ കോളനിയിൽ താമസിക്കുന്ന മ്മടെ നാരായണേട്ടൻ ആ പ്ലാവില് തൂങ്ങി ച ത്ത് കിടക്കണ് “

അതും പറഞ്ഞ് പത്രം വലിച്ചെറിഞ്ഞ് വിനോദ് മുന്നോട്ട് നീങ്ങി .എറിഞ്ഞ പത്രം ചിട്ടി ഓഫീസിന്റെ മുന്നിൽ സുഖമായി ഉറങ്ങുന്ന പട്ടിയുടെ മേൽ ചെന്ന് വീണു .അത് മുരണ്ടു കൊണ്ട് എഴുന്നേറ്റു പത്രപാരായണത്തിൽ താൽപ്പര്യമില്ലാത്തതിനാൽ അത് ശരീരം ഒന്ന് കുടഞ്ഞ് വിനോദിന്റെ സൈക്കിളിന്റെ പിറകെ ഓടി ….. തെരുവ് പട്ടിയെ കണ്ട വിനോദ് സൈക്കിളിന്റെ വേഗത കൂട്ടി അപ്പോഴും വിളിച്ചു പറഞ്ഞു

” നാരായണേട്ടൻ തൂങ്ങി ച ത്തേ ……”

ജോർജ് മുണ്ടുടുത്ത് പുറത്തിറങ്ങാൻ തുടങ്ങി അപ്പോഴാണ് തലേ ദിവസം ഉറങ്ങുന്നതിന് മുൻപ് ഊരിയിട്ട ഷ ഡ്ഡി കിടക്കയുടെ മേൽ വിശ്രമിക്കുന്നത് കണ്ടത്. അതെടുത്തിട്ട് വീട് പൂട്ടി പുറത്തിറങ്ങി ….

തൊട്ടടുത്ത് താമസിക്കുന്ന  റിട്ടയർഡ് പ്രവാസി മോഹൻ ദാസ് ഗേറ്റിൽ നിൽക്കുന്നത് കണ്ടു …

“സാറെ കാര്യമറിഞ്ഞില്ലെ” “ഉം ”  റസിഡന്റ്സ് വാട്ട്സപ്പ് ഗ്രൂപ്പിൽ മെസ്സജ് കണ്ടപ്പോ ഞെട്ടി പോയി ….

” നാരായണനിപ്പൊ തൂങ്ങി ചാവണ്ട കാര്യമെന്താ ” എവിടെയാ പുള്ളി തൂങ്ങിയെ ” ” ആ അമേരിക്കക്കാരന്റെ പറമ്പിലാ …”.” ഹോ അതാ കെ കാട് പിടിച്ച് കിടക്കയല്ലെ ” ” ഹോ മൂന്ന് സഹോദരങ്ങളാ .അവർ അങ്ങോട്ടും ഇങ്ങോട്ടും തർക്കത്തിലാ …കേസിലാ ആ സ്ഥലം “

ജോർജും മോഹൻദാസും പറമ്പിന്റെ മുന്നിൽ എത്തിയപ്പൊഴേക്കും ഏതാണ്ട് പത്തമ്പത് പേർ പറമ്പിന്റെ മുന്നിൽ നിൽപ്പുണ്ടായിരുന്നു …പറമ്പിന്റെ ഗേറ്റ് തുറന്നിരുന്നു :തൂങ്ങിനിൽക്കുന്ന പ്ലാവിന്റെ ചോട്ടിൽ രണ്ട് മൂന്ന് പോലീസുകാരും പിന്നെ പറമ്പ് നോക്കുന്ന കാര്യസ്ഥൻ ഹരി തമ്പാനും … തൂങ്ങി നിൽക്കുന്ന നാരായണനെ പതുക്കെ താഴെയിറക്കാനുള്ള ശ്രമമാണ് ….

പറമ്പിനോട് തൊട്ട് കിടക്കുന്ന രണ്ട് മുറികളുള്ള വളരെ ചെറിയ ഒരു വീട്ടിലാണ് നാരായണനും ഭാര്യ ശശികലയും താമസിക്കുന്നത്. നാരായണന്റെ രണ്ടാം കെട്ട്. വിവാഹം ചെയ്തൊ എന്ന് ചോദിച്ചാൽ ആർക്കും അറിയില്ല ….എവിടെയൊ പണിക്ക് പോയപ്പോൾ കൂട്ടി കൊണ്ട് വന്നു : അന്ന് മുതൽ അറുപത് കഴിഞ്ഞ നാരായണനോട് നാട്ടുകാർക്ക് അസൂയയാണ്. കാര്യം മറ്റൊന്നുമല്ല. ശശികല ഒരു സുന്ദരി പെണ്ണാണ് ഒത്ത ശരീരവും …. കണ്ടാൽ അരും ഒന്നല്ല രണ്ടോ മൂന്നോ പ്രാവിശ്യം നോക്കി പോകും …

“നാരായണന് വരെ കിട്ടി പെണ്ണ് ” എന്നൊരു ചൊല്ല് പെണ്ണ് കിട്ടാതെ അവിവാഹിതരായി നടക്കുന്ന ചെറുപ്പക്കാരെ നോക്കി പരിഹാസ രൂപേണ അന്നാട്ടുകാർ പറയുമായിരുന്നു ….

എന്നാൽ ശശികല അത്ര വെടിപ്പല്ലെന്നും അവൾ നാരായണനറിയാതെ ചിലരൊക്കെയായി ബന്ധങ്ങളുണ്ടെന്നും നാട്ടു മൊഴി .അത് അസൂയ കൊണ്ടാണെന്ന് മറുമൊഴി ….എന്തൊക്കെയാലും ആ വീട് വഴി പോകുമ്പൊ ശശികലയെ ഒരു നോക്ക് കാണാൻ വിക്കൻ രാമചന്ദ്രൻ നായരും മീൻ കച്ചോടക്കാരൻ ഹൈദരും ഇസ്തിരി ക്കാരൻ വസന്തനും കാറ്ററിങ്ങിൽ വർക്കു ചെയ്യുന്ന രഘുവും തുടങ്ങി പലരും നടന്നു പോകുമ്പോ മതിൽ വഴി എത്തി നോക്കാറുള്ളത് ഒരു പതിവാണ്. ശശികലക്ക് അതറിയാം അവൾക്കതിഷ്ടമാണ് ..തന്റെ അഴകിൽ ഒരു ചെറിയ അഹങ്കാരവും …ചുരുക്കി പറഞ്ഞാൽ ആ നാട്ടിലെ കണ്ണിന് കാഴ്ചയില്ലാത്ത തമിഴൻ ശെൽവനൊഴിച്ച് ബാക്കിയെല്ലാവരും കിട്ടിയ സമയത്ത് ശശികലയുടെ സൗന്ദര്യം കണ്ണുകൾ കൊണ്ട് ഉഴിഞ്ഞെടുക്കുമായിരുന്നു ….

“ന്നാലും നാരായണന് പ്പൊ തുങ്ങിച്ചാ വണ്ട കാര്യം ന്താ “.”അതും ആ നല്ല പ്ലാവിൽ എന്തൊര് മധുരള്ള ചക്കാർന്നു : ഇനിയിപ്പൊ ആ ചക്ക ആരേലും കഴിക്കുമൊ “

” ആ ചക്ക കഴിക്കുന്നേല് എന്താ കുഴപ്പം ” “പിന്നേ തൂങ്ങി ചത്ത പ്ലാവിലെ ചക്ക ആരേലും കഴിക്കുമൊ “

നാരായണന്റെ നിലച്ച ശരീരം കീഴെ ഇറക്കുന്നതിനിടയിൽ നാടൻ വർത്തമാനങ്ങൾ കാറ്റിനൊപ്പം അവിടെ പരന്നു …

അപ്പോഴാണ് വിക്കൻ രാമചന്ദ്രൻ നായരുടെ വരവ് … നാട്ടിലെ പരദൂഷണം കമ്മിറ്റി പ്രസിഡണ്ടാണ് … വന്ന വഴി നാട്ടു കൂട്ടത്തിന്റെ അദ്ധ്യക്ഷസ്ഥാനം പുള്ളിയങ്ങേറ്റെടുത്തു ….

” ഞാൻ കേ…… കേ….. ട്ടതാണ്. അ അവൾക്ക് ……… ഗ…… ഗ…..ഗർഭ ….. ർഭ …….ർ ഭ… ണ്ട് ത്രെ”

“എന്ത് “

” ഗർഭ ……ർഭ ….ർഭം “

“ഹോ നാരയണനെക്കൊണ്ട് അതിനെന്നും …. ആ ആ …….കൂലാന്ന് “

രാമചന്ദ്രൻ നായരുടെ വാക്കുകൾ കേട്ട എല്ലാവരും പെട്ടെന്ന് തല വെട്ടിച്ച് അയാളെ നോക്കി …..
” ടോ നായരെ ഈ സമയത്താ ഇജ്ജാതി എരണം കെട്ട വർത്താനം പറേണത്. മീൻബെട്ടണ അസ്സല് കത്തിണ്ട് ന്റേല് …. പളളക്ക് ഞാൻ കേറ്റും ” ഹൈദരിനെ പേടിയുള്ള നായര് വായ പൊത്തി …

” നായര് പറഞ്ഞേ ലും ചില കാര്യങ്ങളൊക്കെ ഉണ്ട് ഹൈദരെ ….. ഓൾക്ക് ഭയങ്കര ചുറ്റിക്കളിയാ …. പലേടത്തും വെച്ച് ആൾക്കാർ കണ്ടിട്ടുണ്ട് “

കാറ്ററിങ്ങിൽ വർക്ക് ചെയ്യുന്ന രഘു ഹൈദരിന്റെ ചെവിയിൽ മന്ത്രിച്ചു

” ന്ന് വെച്ച് അത് പറയാനൊരു നേരം കാലോം ഒക്കെയില്ലെ …..പിന്നെ വേറൊരു കാര്യം ഇയ്യ് ബെർ തനെ ഓരോന്ന് പറഞ്ഞാൽ പിന്നെ പോലീസ് station ൽ കയറി ഇറങ്ങേണ്ടിവരും….”

തൂങ്ങി നിന്ന നാരായണനെ ചുവട്ടിൽ കിടത്തി ….

സാധാരണയുള്ള എല്ലാം നിയമവശങ്ങളും കഴിഞ്ഞ് ശരീരം ഭാര്യക്ക് വിട്ടു കൊടുത്തു പതിവു പോലെ ശശികല ഉറക്കെ നിലവിളിച്ചു. നാട്ടുകാർ ചേർന്ന് പൊതു ശ്മശാനത്തിൽ ദഹിപ്പിച്ചു …..

അങ്ങിനെ നാരായണൻ തൂങ്ങി ചത്തു …. തൂങ്ങി ചത്തതിന് ശേഷമുള്ള നാട്ട് വിശേഷങ്ങൾ

പലരും നോട്ടമിട്ടിരുന്നതാണ് നാരായണൻ തൂങ്ങിയ പ്ലാവിലെ ചക്ക : തേൻ വരിക്ക എന്നൊന്നും പറഞ്ഞാൽ പോര അതി കഠിന മധുരം : നല്ല മൃദുലമായ ചുളകൾ … നാരായണൻ ജീവിച്ചിരി ക്കുമ്പോൾ പലരും മതിലുചാടി ചക്കയിട്ട് വീട്ടിൽ കൊണ്ടുപോകുമായിരുന്നു …സ്ത്രീകൾ മൂന്ന് നാല് പേർ സംഘം ചേർന്ന് മതിൽ ചാടി ചക്കകുത്തി വീഴ്ത്തുമായിരുന്നു .. കാര്യസ്ഥൻ തമ്പാൻ അതൊന്നും കാര്യമാക്കാറില്ല. വെറുതെ വീണ് ചീഞ്ഞു പോവുന്നതിലും ഭേദമല്ലെ … എന്നാൽ നാരായണൻ ആ പ്ലാവേൽ തൂങ്ങിയത് മുതൽ ആ പ്ലാവിലെ ചക്ക ആർക്കും വേണ്ടാതായി ….

നാട്ടിലെ നിരീശ്വര വാദിയും യുക്തിവാദിയുമായ മന്മഥൻ അതൊന്നും കാര്യമാക്കാതെ പറമ്പിൽ കയറി ചക്കയിട്ട് സൈക്കിളിന്റെ പിറകിൽ വെച്ചു കെട്ടി വീട്ടിലേക്ക് പോകുമ്പോൾ ജോസപ്പേട്ടന്റെ ചായക്കടയിൽ പഴം പൊരി തിന്നുന്ന നായര് വിളിച്ചു പറയും

“ടാ മ….. ന്മഥാ ..പ്രേ …… പ്രേ ….. പ്രേത … ചക്കയാടാ അത്…..”

“പ്രേത ചക്കടെ മധുരം എനിക്കും കുട്ട്യോൾക്കും ഭയങ്കര ഷ്ടാ ……. വീട്ടിലേക്ക് പോരെ ….. രണ്ട് ചൊള തരാം ……”

” ആർക്ക് വേണം … അന്റെ ചൊ…… ചൊള ….”

മന്മഥൻ അതൊന്നും കേൾക്കാതെ മുന്നോട്ട് നീങ്ങും ….ചുരുക്കി പറഞ്ഞാൽ ആ പ്ലാവിലെ ചക്ക മിക്കതും മന്മഥനും കുടുംബവും തിന്ന് തീർത്തു ….

“അന്ധവിശ്വാസാ എല്ലാത്തിനും …. ചക്കയില് പ്രേതാത്രെ….. കഷ്ടം”

എന്നാൽ ചില  ദിവസങ്ങളിൽ  പ്ലാവ് നിൽക്കുന്ന പറമ്പിലൂടെ പതിയെ പതിയെ ഒരു തിരി വെളിച്ചം
വേഗത്തിൽ പാഞ്ഞു പോകുന്നത് കണ്ടവരുണ്ട് …

” നാരായണനാ അത്…..” “അത് നാരായണൻ തന്ന്യാ…..” “ഓന്റെ ആത്മാവ് ഇബടെയൊക്കെ തന്നെയുണ്ട ” ” ഓനെ എവിടെയെങ്കിലും കുടിയിരുത്തണം ” നാട്ടുകാർ മന്ത്രിച്ചു :

മന്മഥൻ ആരോടെന്നില്ലാതെ പറയും ….

“കഷ്ടം ഈ മനുഷ്യന്മാർ ഇങ്ങനെയായാൽ എന്താ ചെയ്യാ …..”

എന്നാൽ പറമ്പിന്  തൊട്ടടുത്തുള്ള പഞ്ചായത്ത് പ്രസിഡന്റ് സൗദാമിനിയുടെ വീട്ടിൽ സന്ധ്യക്ക് കത്തിച്ചു വെച്ച നിലവിളക്കിലെ എണ്ണ കുടിക്കാൻ വന്ന നച്ചെലി തിരിയും കടിച്ച് പിടിച്ച് പറമ്പിലൂടെ ഓടിയതാണെന്ന മന്മഥന്റെ വാക്കുകൾ നാട്ടുകാർ പുച്ചിച്ചു തള്ളി ….

“സൗദാമിനി ഏടത്തിയെ ഇങ്ങളാ വിളക്ക് ഒന്ന് പൊക്കത്തില് വെച്ചെ : നാരായണേട്ടൻ ഇനി വരൂല “

പറഞ്ഞ പോലെ സൗദാമിനി വിളക്ക് ഇച്ചിരി പൊക്കത്തിൽ വെച്ചു :പിന്നെ നാരായണേട്ടന്റെ ശല്യം ഉണ്ടായിട്ടില്ല ….

ആറുമാസത്തിന് ശേഷമാണ് ആ വാർത്ത വന്നത് ദൃശ്യമാദ്ധ്യമങ്ങളിൽ …. കൊച്ചരിപൂർ ഗ്രാമത്തിലെ കണ്ണിന് കാഴ്ചയിലാത്ത അതിഥി തൊഴിലാളി ശെൽവൻ  കസ്റ്റഡി മർദ്ദനത്താൽ കൊ mല്ലപെട്ടു …..

ന്നാൽ ശെൽവൻ തട്ടിപ്പു കാരനായിരുന്നെന്നും ഭിക്ഷയെടുക്കാൻ വേണ്ടി കാഴ്ചയില്ലാത്തവനായി അഭിനയിച്ചതാണെന്നും അതിനാലാണ് അവനെ കസ്റ്റഡിയിലെടുത്തതെന്നും  പോലിസ് മൊഴി.

തങ്ങൾ മർദ്ദിച്ചിട്ടില്ലെന്നും ചോദ്യം ചെയ്യലിൽ കുഴഞ്ഞ് വീഴുകയായിരുന്നെന്നും അതിനെ സാധൂകരിക്കുന്ന മെഡിക്കൽ റിപ്പോർട്ടും പോലിസ് പുറത്തിറക്കി ….എല്ലാം ശുഭം …
ദൃശ്യ മാദ്ധ്യമങ്ങൾ വേറെ വാർത്തക്ക് പിറകെ പോയി ……

കൊച്ചരിപൂർ ഗ്രാമത്തിലും ട്വിസ്റ്റ്

സന്ധ്യ കഴിഞ്ഞു കാണും നല്ല മുഴുത്ത ചക്ക സൈക്കിളിന്റെ പിറകിൽ വെച്ച് മന്മഥൻ പറമ്പിൽ നിന്ന് പുറത്തേക്കിറങ്ങി. കൺട്രാക്ടർ സോമസുന്ദരത്തിന്റെ  വീട്ടിലേക്ക് ആദ്യം പോണം കൺട്രാക്ടറുടെ ഭാര്യക്ക് ഈ ചക്ക വളരെ ഇഷ്ടമാണ് ..കൊടുത്താ നല്ല കാശും കിട്ടും …

സോമസുന്ദരത്തിന്റെ വീടിന്  തൊട്ടു മുമ്പുള്ള അയാളുടെ ഗസ്റ്റ് ഹൗസ് വഴി  മന്മഥൻ സൈക്കിൾ ചവുട്ടി … അപ്പഴാണ് മന്മഥൻ അത് കണ്ടത് …ഗസ്റ്റ് ഹൗസിലേക്ക് കയറി പോകുന്ന ശശികലയെ …മന്മഥൻ സൈക്കിൾ മതിലിൽ ചാരി പതിയെ പതിയെ ഗസ്റ്റ് ഹൗസിലേക്ക് നടന്നു പാതിയടഞ്ഞ ജനൽ പാളികളിലൂടെ ശബ്ദവും ദൃശ്യവും മന്മഥനിലെത്തി ….

രോമം നിറഞ്ഞ സോമസുന്ദരത്തിന്റെ മാറിൽ പറ്റി ചേർന്നു കിടക്കുന്നു ശശികല ….

“ന്നാലും ആ തമിഴനെക്കൂടി കൊല്ലണ്ടായിരുന്നു “

ശശികല പതിയെ പറയുന്നു …

“കള്ള റാസ്ക്കൽ … അവൻ തട്ടിപ്പാ …അവന് കാഴ്ചയുണ്ടായിരുന്നു ……അന്ന് എന്നോട് ചോദിക്കാൻ വന്ന നാരായണനെ ഞാൻ തല്ലിയതും നമ്മൾ അവനെ കെട്ടിതൂക്കിയതും ഒക്കെ അവൻ കണ്ടിരിക്കുന്നു: അവൻ ജീവിച്ചിരിക്കുന്നത് അപകടമാ “

” പോലീസുകാർക്ക് നല്ല പൈസ കൊടുത്തു കാണും ല്ലെ “

” പോലീസുകാർക്കും ഡോക്ടർക്കും എല്ലാം നല്ലോണം കൊടുത്തു “

“ന്നാലും സൂക്ഷിക്കണം …. ഒരു തെളിവ് എങ്ങിനെയെങ്കിലും നമ്മളറിയാതെ ചോർന്നുപോകരുത് ….”

” നീ പേടിക്കണ്ടെടി …… വല്ലതും ചോരുന്നതിന് മുൻപ് നീ ആ ജനവാതിൽ വലിച്ചടച്ച് ഇവിടെ വന്ന് കിടക്കെ ടീ …..

വലിച്ചടക്കുന്നതിന് മുൻപെ ജനവാതിലിലൂടെ ചോർന്ന ആവിവരം നെഞ്ചിലേന്തി ചക്ക സൈക്കിളിലും വെച്ച് മന്മഥൻ വെച്ച് പിടിച്ചു …..

ക്ലൈമാക്സ് ……

ആ ഗ്രാമത്തിൽ നിന്ന് മന്മഥൻ അപ്രത്യക്ഷനായി…. തലേ ദിവസം രാത്രി മന്മഥൻ ഒട്ടും ഉറങ്ങിയില്ലെന്നും എന്തൊക്കെയൊ പിറുപിറുക്കുകയും ചെയ്തിരുന്നെന്നും താൻ ഒരു വലിയ സത്യം മനസ്സിലാക്കിയെന്നും അത് വേണ്ടപെട്ടവരെ അറിയിക്കാൻ പോകയാണെന്നും മന്മഥൻ തന്നോട് പറഞ്ഞതായി മന്മഥന്റെ ഭാര്യ ദേവകി പോലീസിനോട് പറഞ്ഞു …..പക്ഷെ ഇത് വരെ മന്മഥനെ കണ്ടെത്താൻ പോലീസിനായിട്ടില്ല …

നാരയണൻ തൂങ്ങി ചത്തതിന് ശേഷം ശെൽവൻ മരണപെട്ടു … മന്മഥനെ കാണാതായി … പോരാത്തതിന് ഗ്രാമത്തിൽ പലരിലും  ഡെങ്കിപനിയും തക്കാളി പനിയും പടർന്നു …

“അന്നേ പറഞ്ഞതാ നാരായണന്റെ ആത്മാവിന് ശാന്തി കിട്ടിയിട്ടില്ല …. ഓനെ കൂടിയിരുത്തണം “

നാട്ടുകാർ സഹികെട്ട് ബാലകൃഷ്ണ പണിക്കരെ കണ്ടു. കവടി നിരത്തി …..പ്രശ്നവശാൽ നാരായണന്റെ ആത്മാവിന് മോക്ഷം കിട്ടിയിട്ടില്ലെന്നും കൂടിയിരുത്തണമെന്നും . നിത്യപൂജ വേണമെന്നും പണിക്കർ നിർദ്ദേശിച്ചു …

പറമ്പിനടുത്തായി ആലിന് ചുവട്ടിൽ നാരായണനെ കുടിയിരുത്തി… ഒരു കൊച്ചു ക്ഷേത്രവും പണിതു എല്ലാം കൺട്രാക്ടർ സോമസുന്ദരത്തിന്റെ മേൽനോട്ടത്തിൽ അമ്പലത്തിലെ പ്രധാന വഴിപാട് ചക്കച്ചുള …. പ്രശ്നത്തിൽ കണ്ടതാണ്….

അതിന് ശേഷം ആ നാട്ടിൽ ആരും അപ്രത്യക്ഷരായില്ല: നാട്ടിൽ പനിയും മാറി ….

നാരായണൻ ഹാപ്പിയായി ജനങ്ങളും …

Leave a Reply

Your email address will not be published. Required fields are marked *