പക്ഷെ ഒറ്റപ്പെട്ടുപോയ നിമിഷത്തിൽ ഏതൊരു സ്ത്രീക്കും പറ്റുന്ന ഒരു തെറ്റായി നീ ഇതിനെ ന്യായീകരിക്കുകയും വേണ്ടാ. നല്ല സ്ത്രീകൾ എന്നും നല്ലവരാണ്…

Story written by Latheesh Kaitheri

“അവളെ അങ്ങ് കൊന്ന് കളയട്ടെ? പക്ഷെ മു ല കുടിക്കുന്ന എന്റെ മോൻ, അവൻ അവന്റെ അമ്മയെ തേടുമ്പോൾ, അമ്മയും അച്ഛനും ഇല്ലാതെ ഈ ലോകത്ത് അവനെങ്ങനെ ജീവിക്കും?”

“നീ മനസ്സിനെ ശാന്തമാക്കൂ അരുൺ. ഈ സമയത്ത് എടുക്കുന്ന ഒരു തീരുമാനങ്ങളും ശരിയായി കൊള്ളണണമെന്നില്ല.”

“എനിക്കിനി ജീവിക്കണ്ടാ അളിയാ! ഞാൻ അവളെ സ്നേഹിച്ചത് പോലെ എന്റെ അമ്മയെ പോലും സ്നേഹിച്ചിട്ടില്ല. അവളാണ് മറ്റൊരുത്തന്റെ കൂടെ നാട് വിടാൻ ഒരുങ്ങുന്നത്.”

“നീ എപ്പോഴാണ് ഇത് കണ്ടത്?”

“സാധാരണ അവളുടെ ഫേസ്ബുക്ക് ചാറ്റിങ് ഒന്നും ഞാൻ ശ്രദ്ധിക്കാറില്ല. ഇന്നലെ രാത്രി എന്റെ മൊബൈൽ ഓഫായപ്പോൾ വെറുതെ അവളുടെ മൊബൈൽ ഉപയോഗിച്ച് എന്റെ പ്രൊഫൈലിൽ കയറാൻ നോക്കിയതാണ്. അപ്പോൾ ഒരാളുടെ മെസ്സേജ് അവളുടെ മൊബൈലിലേക്ക് തുടരെ തുടരെ വരുന്നുണ്ടായിരുന്നു. അത് വായിച്ച് തുടങ്ങിയപ്പോൾ എന്റെ സമനില ആകെ തെറ്റി. അവര് രണ്ടാളും കൂടി ഒളിച്ചോടി പോകാനുള്ള പരിപാടിയിൽ ആണ്. രാത്രി തന്നെ പലവട്ടം അവളെ കൊല്ലാൻ ഞാൻ മുതിർന്നതാണ്. പക്ഷെ തൊട്ടടുത്ത് കിടക്കുന്ന എന്റെ മോനെ കാണുമ്പോൾ ഞാൻ തളർന്നു പോകുന്നു. എനിക്കതിന് സാധിക്കുന്നില്ല.”

“വേണ്ടാത്ത തീരുമാനങ്ങൾ ഒന്നും എടുക്കരുത്. അവളേയും കൊന്ന് നീ ജയിലിൽ പോയാൽ ആ കുഞ്ഞിന് ആരുണ്ട്?”

“എനിക്കൊന്നുമറിയില്ല. എങ്കിലും അവൾക്കെങ്ങനെ തോന്നി അളിയാ എന്നോട് ഇങ്ങനെ കാട്ടാൻ? അവൾക്ക് വേണ്ടിയല്ലേ രാവെന്നോ പകലെന്നോ നോക്കാതെ ഞാൻ അധ്വാനിക്കുന്നത്. അവൾക്ക് ഇന്ന് വരെ എന്തെങ്കിലും ഒരു കുറവ് ഞാൻ വരുത്തിയിട്ടുണ്ടോ?”

“നീ ഇപ്പോൾ വീട്ടിലേക്ക് പോകൂ. നീ സമാധാനമായി അവളോട് ഒന്ന് സംസാരിക്കൂ. അവളുടെ മനസ്സിലുള്ളത് എന്താണെന്നറിയൂ.”

വീട്ടിലക്ക് കയറിച്ചെല്ലുമ്പോൾ തന്നെ കുഞ്ഞിനേയും കയ്യിലെടുത്ത് അവൾ കോലായിൽ തന്നെ ഉണ്ടായിരുന്നു. ഒന്നും സംസാരിക്കാതെ മുറിയിലേക്ക് പോയ തന്റെ പിറകേ അവളും വന്നു.

“എന്താ അശ്വതി, നിനക്ക് എന്നെയും മോനെയും വിട്ട് മറ്റൊരാളുടെ കൂടെ പോകണോ?”

“എന്താ അരുണേട്ടൻ അങ്ങനെ പറയുന്നത്?”

“ഞാൻ നിന്റെ മൊബൈലിൽ എല്ലാം കണ്ടു! ഒന്നും ഒളിക്കേണ്ട. എന്നാലും എന്നെയും ഒരു വയസ്സുള്ള പൊടിമോനെയും ഉപേക്ഷിച്ചു പോകാൻ നിനക്ക് മനസ് വന്നല്ലോ അശ്വതി?”

കുഞ്ഞിനെ കട്ടിലിലേക്ക് ഇരുത്തി, അവൾ കട്ടിലിന്റെ ഒരു ഭാഗം ശക്തിയായി പിടിച്ചു. അപ്പോൾ ഏതിലെങ്കിലും ഒന്ന് ശക്തിയായി പിടിച്ചില്ലെങ്കിൽ താൻ വീഴുമെന്ന് അവൾക്ക് തോന്നി.

“ഞാൻ…എനിക്ക്…തെറ്റ് പറ്റി! എന്നോട് ക്ഷമിക്കൂ.” അവൾ അവന്റെ കാലിലേക്ക് വീണുകരഞ്ഞു.

“ഒരു വാക്ക് കൊണ്ട് നീയെല്ലാം പറഞ്ഞ് തീർത്തു. വ്യ ഭിചാരം എന്നത് ശരീരം കൊണ്ട് മാത്രം ഉണ്ടാകുന്നതല്ല. അത് മനസ് കൊണ്ടായാലും അതിന് വേറൊരു അർത്ഥമൊന്നും ഇല്ലാ. നീ ഇങ്ങനെ ഒന്നുമായിരുന്നില്ലല്ലോ അശ്വതി? പിന്നെ നിനക്ക് ഇതെന്ത് പറ്റി? എപ്പോൾ മുതലാണ് നിന്റെ മനസ്സിൽ ഞാൻ അന്യനായി തുടങ്ങിയത്?”

“ഒന്നും വേണമെന്ന് വിചാരിച്ച് സംഭവിച്ചതല്ല ഏട്ടാ. കോളേജിൽ എന്റെ രണ്ട് വർഷം സീനിയർ ആയി പഠിച്ചതാണ് പവി. അന്ന് ഞങ്ങൾ തമ്മിൽ ഇഷ്ടത്തിലും ആയിരുന്നു. എന്നാൽ മിക്കവാറും ഉള്ള കോളേജ് പ്രണയം പോലെ അതും കോളേജിൽ തുടങ്ങി കോളേജിൽ തന്നെ അവസാനിച്ചു. പിന്നീട് വർഷങ്ങളോളം ഞങ്ങൾ തമ്മിൽ കണ്ടിട്ടില്ല,മിണ്ടിയിട്ടില്ല. ഏട്ടന്റെ ജീവിതത്തിൽ ഞാൻ കടന്ന് വന്നപ്പോൾ പവി എന്റെ മനസ്സിന്റെ ഒരു കോണിലും ഉണ്ടായിരുന്നില്ല. പക്ഷെ പലപ്പോഴും രാത്രിയും പകലും എന്നെ ഒറ്റക്കിട്ട് ഏട്ടൻ ജോലി ആവശ്യങ്ങളായി പോയപ്പോൾ എനിക്ക് സംസാരിക്കാൻ പലപ്പോഴും എഫ്.ബിയിലെ സൗഹൃദങ്ങളാണ് ഉണ്ടായിരുന്നത്. അങ്ങനെ ഉള്ള ഏകാന്തതയിൽ ചുട്ടുപൊള്ളുന്ന ഒരു ദിവസമാണ് പവിയുടെ മെസ്സേജ് ഞാൻ ആദ്യമായി എന്റെ ഇൻബോക്സിൽ കാണുന്നത്. ആദ്യമാദ്യം കണ്ടില്ലെന്ന് നടിച്ചു. പിന്നീട് എപ്പോഴോ ചെറുതായി സംസാരിച്ചു തുടങ്ങി. എനിക്ക് സംസാരിക്കാൻ ചുമരുകൾ മാത്രമുള്ളപ്പോൾ പവിയുമായി സംസാരിക്കുന്നത് എനിക്ക് പതിയെ പതിയെ പഴയ കാല പ്രണയനിമിഷങ്ങളുടെ തുടർക്കഥ പോലെ തോന്നി. എങ്കിലും ഏട്ടനില്ലാത്ത സമയത്ത് രാത്രിയും പകലും പവി ഇവിടെ വരാൻ താല്പര്യം എടുത്തപ്പോഴും ഞാൻ ശക്തമായി തടഞ്ഞു. പവിയോടുള്ള സ്നേഹം മനസ്സിൽ ഒഴുകി ഇറങ്ങിയെങ്കിലും അരുണേട്ടൻ കെട്ടിയ ഈ താലി, മൂന്ന് വർഷമായി എനിക്ക് അരുണേട്ടൻ തന്ന സ്നേഹം, അതിന്റെ ചങ്ങലകൾ, അത് പൊട്ടിച്ചെറിയാനും എനിക്ക് സാധിക്കുന്നില്ല. അതിനൊക്കെ പുറമെ നമ്മുടെ മോൻ, അവന്റെ മുഖം കാണുമ്പോൾ ഞാൻ ചെയ്യുന്ന തെറ്റുകളോർത്ത് എന്നെ തന്നെ ശകാരിക്കാറുണ്ട്, ശപിക്കാറുണ്ട്.”

“കേരളം മുഴുവൻ ഓടി നടക്കേണ്ട ജോലിയുള്ള, ഒരു മെഡിക്കൽ കമ്പനിയുടെ ഏരിയ സെയിൽസ് മാനേജർ ആണ് ഞാൻ. എനിക്ക് എന്റെ ജോലിയുടെ ഭാഗമായി രാത്രിയും പകലും യാത്ര ചെയ്യേണ്ടി വരും. നിന്നെ ഞാൻ കുറ്റപ്പെടുത്തുന്നില്ല. പക്ഷെ ഒറ്റപ്പെട്ടുപോയ നിമിഷത്തിൽ ഏതൊരു സ്ത്രീക്കും പറ്റുന്ന ഒരു തെറ്റായി നീ ഇതിനെ ന്യായീകരിക്കുകയും വേണ്ടാ. നല്ല സ്ത്രീകൾ എന്നും നല്ലവരാണ്. അവർക്ക് പുറത്ത് നിന്നുള്ളവരെ ഏതകലത്തിൽ നിർത്തണം എന്നറിയാം. അത് നിനക്ക് സാധിക്കാതെ പോയത് നിന്റെ തെറ്റ് തന്നെയാണ്. ഇനി അങ്ങോട്ട് മുൻപ് ഉണ്ടായിരുന്ന പോലെ മനസ്സിൽ തട്ടിയ ഒരു സ്നേഹം എന്നിൽ നിന്നും നിന്നോട് ഉണ്ടാകുമോ എന്നറിയില്ല. അതിനിനി ചിലപ്പോൾ വർഷങ്ങൾ തന്നെ എടുക്കുമായിരിക്കും. നിന്റെ കണ്ണീർ കൊണ്ട് നീ ഈ കഴുകി കളഞ്ഞത് ഇന്നലെ വരെ നീ ചെയ്ത വ്യ ഭിചാരത്തിന്റെ കറകളാണെങ്കിൽ നിനക്ക് ഇവിടെ വീണ്ടും കഴിയാം. മറ്റുള്ളവരുടെ മുൻപിൽ എന്റെ ഭാര്യയായി, എന്റെ മകന് അമ്മയായി. അത് മറ്റൊന്നും കൊണ്ടല്ല; സ്വന്തം ഭാര്യ ഉണ്ടായിട്ടും കഴുകനെ പോലെ മറ്റൊരാളുടെ ഭാര്യയെ കൊത്തി വലിക്കാൻ കാത്തിരിക്കുന്ന ഒരുവന്റെ മുൻപിലേക്ക് തോറ്റ് കൊണ്ട് നിന്നെ ഇട്ടുകൊടുക്കാൻ എനിക്ക് വയ്യാ! അത് ഞാൻ എന്റെ മോനോട് ചെയ്യുന്ന ഏറ്റവും വലിയ തെറ്റാകും!

(കൺമുന്നിൽ ആടിക്കണ്ട ജീവിതങ്ങളെ അക്ഷരങ്ങളോട് ചേർക്കാൻ ശ്രമം )

ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും സമയം അനുവദിച്ചാൽ ഒരു വാക്കോ വരിയോ എനിക്കുവേണ്ടി കുറിക്കുക 🖋️🌹❤️

Related Posts

Leave a Reply

Your email address will not be published. Required fields are marked *