അച്ഛന്റെ രണ്ടാം വിവാഹത്തിന്റെ അന്നാണ് ഞാൻ ആദ്യമായി അവനെ കാണുന്നത്. കാര്യമായ ആകർഷണം ഒന്നും തോന്നാത്ത ഒരു പീറ ചെറുക്കൻ………..

story written by Latheesh Kaitheri

അച്ഛന്റെ രണ്ടാം വിവാഹത്തിന്റെ അന്നാണ് ഞാൻ ആദ്യമായി അവനെ കാണുന്നത്. കാര്യമായ ആകർഷണം ഒന്നും തോന്നാത്ത ഒരു പീറ ചെറുക്കൻ, തന്റെ പുതിയ അമ്മയുടെ കൂടെ വീട്ടിലെക്ക് കയറി വന്നപ്പോൾ ഇന്നലെ വരെ താൻ രാജ്ഞിയായി വാണിരുന്ന തന്റെ വീട്ടിൽ തന്റെ പ്രാധാന്യം കുറഞ്ഞുപോകുമോ എന്നുള്ള പേടിയായിരുന്നു മനസ്സിനെ അലട്ടിയത്.

പുതിയ അമ്മയെ സ്നേഹിക്കണമെന്നും അവരോട്‌ നല്ലനിലയ്ക്കു നിൽക്കണമെന്നും അച്ഛന്റെയും അമ്മൂമ്മയുടെയും നിരന്തര ഉപദേശം കേട്ടുകേട്ട് അവരെ സ്വീകരിക്കാൻ തന്റെ മനസ് പാകപ്പെട്ടതുമാണ്‌. പക്ഷെ അതിനിടയിൽ ഇവനെന്തിനാണ് വിളിക്കാത്ത അതിഥിയെ പോലെ ഇവിടേക്ക് കയറി വന്നത്? അതാണ് പലപ്പോഴും എന്റെ മനസ്സിനെ ചൂടുപിടിപ്പിക്കുന്നത്. പിന്നീട് ഞാൻ പഠിക്കുന്ന ക്ലാസ്സിൽതന്നെ അച്ഛൻ അവനെയും കൊണ്ടു വന്നു ചേർത്തപ്പോൾ അച്ഛനോട് മിണ്ടാതെ ശുണ്ഠി പിടിച്ചു രണ്ടുനാൾ ഇരുന്നു.

സ്‌കൂളിൽ ആദ്യമാദ്യം താനൊരു ഗ്രൂപ്പ് ഉണ്ടാക്കി അവനെ കളിയാക്കി സുഖിച്ചെങ്കിലും അവന്റെ പാവത്തരത്തോടെ ഉള്ള പെരുമാറ്റം കണ്ടു കുട്ടികളും നന്നായി പഠിക്കുന്ന കുട്ടിയായതുകൊണ്ട് അധ്യാപകരും അവന്റെ ഒപ്പം നിന്നു.

പല മഴയുള്ള ദിവസങ്ങളിലും സ്കൂളിലേക്ക് പോകുമ്പോൾ അവന്റെ കുട ഞാൻ അവനറിയാതെ ഒളിപ്പിച്ചുവെച്ചു. കുടയില്ലാതെ മഴയത്തു വിറച്ചു വിറച്ചു ക്ലാസ്സിൽ കയറിവന്ന അവന്റെ അവസ്ഥ പോലും താൻ ആസ്വദിച്ചു.

കുറച്ചുനാളുകൾക്കു ശേഷം തൊട്ടടുത്തു താമസിക്കുന്ന ചിറ്റയാണ് പറഞ്ഞത്; ഇവൻ നിന്റെ രണ്ടാനമ്മ സുഭദ്രയുടെ മകനല്ല, മറിച്ചു അവരുടെ അനിയത്തിക്ക് കോളേജ് പഠനകാലത്ത് ഒരു സഹപാഠിയിൽ നിന്നും ലഭിച്ച ഉപഹാരം ആണ് എന്ന്! ഈ പണിയൊപ്പിച്ച ചെക്കനോ വീട്ടുകാരോ ആ പെണ്ണിനെ സ്വീകരിക്കാൻ തയ്യാറായില്ല. ഒടുക്കം അവൾ ഇവനെ പ്രസവിച്ചു. പിന്നീട് നാട്ടുകാരുടെ ഒളിഞ്ഞും തെളിഞ്ഞും ഉള്ള പരിഹാസങ്ങൾ സഹിക്കാൻ വയ്യാതെ വന്നപ്പോൾ ഇവനെയും കൂട്ടി ട്രെയിനിന് മുൻപിൽ ചാടാൻ പോയതാണ്. പെറ്റ തള്ളയല്ലേ? അതിനെ കൊ ല്ലാൻ മനസ് വന്നു കാണില്ല. ഇവനെ ഒരു പൊറ്റക്കാട്ടിൽ വെച്ചു ആ പെണ്ണ് ജീവ നൊടുക്കി. അന്നുമുതൽ നിന്റെ ഈ അമ്മയാണ് അവന്റെയും അമ്മ! ഒടുക്കം എല്ലാം വിറ്റു പൊറുക്കി ആ നാടുവിട്ടു അവർ ഇങ്ങോട്ടു ചേക്കേറുകയായിരുന്നു. ഒരു പത്തുവർഷത്തോളം തന്നാൽ കഴിയുന്ന വിധം ജോലിയൊക്കെ ചെയ്തു സുഭദ്രയുടെ അച്ഛൻ അവരെ രണ്ടാളെയും നോക്കി. ഒടുവിൽ അച്ഛൻ കൂടെപോയപ്പോൾ ചുറ്റുവട്ടത്തെ പകൽ വെളിച്ചത്തു കേമത്തരങ്ങൾ വിളിച്ചു പറയുന്നവരൊക്കെ പാതിരാത്രി വാതിലിൽ മുട്ടാൻ തുടങ്ങിയപ്പോൾ മുതൽ അവൾ ഭയന്നു. അങ്ങനെയിരിക്കെയാണ് വേറൊരു കാരണവർ മുഖേന ഭാര്യ മരിച്ച നിന്റെ അച്ഛന്റെ രണ്ടാം വിവാഹാലോചന വരുന്നതും ഒന്നും ആലോചിക്കാതെ ഇതിന്‌ സമ്മതിക്കുന്നതും.

എല്ലാം കേട്ടിരുന്നപ്പോഴും ഒരുവിധ അനുകമ്പയും എനിക്കവനോട് തോന്നിയില്ല. വർഷം അഞ്ചുകൂടി കഴിഞ്ഞപ്പോൾ അച്ഛന്റെ പലചരക്കുകട ഉണ്ടായിരുന്ന നമ്മുടെ ഗ്രാമത്തിൽ പുതിയ രൂപത്തിലും ഭാവത്തിലും പുത്തൻ പണക്കാരുടെ സൂപ്പർമാർക്കറ്റുകൾ പൊന്തിവന്നു. ദിനംപ്രതിയുള്ള അവരുടെ ഓഫാറുകൾ നമ്മുടെ കടയിലെ വില്പനയെ സാരമായി ബാധിച്ചു. പറ്റുകാരല്ലാതെ മറ്റുള്ളവരെല്ലാം ഓഫാറുകൾക്കു പിറകെ പോയി.

കച്ചവടം ചെയ്യുക എന്നതെല്ലാതെ ആരോടും തറപ്പിച്ചു പറഞ്ഞു കാശുവാങ്ങാൻ അറിയാത്ത അച്ഛന് കാര്യമായ നീക്കിയിരിപ്പൊന്നും ഉണ്ടായിരുന്നില്ല. ചുരുക്കിപ്പറഞ്ഞാൽ നമ്മുടെ ഒക്കെ ജീവിതം പരുങ്ങലിൽ ആയി. ആ സമയത്തു അപ്രതീക്ഷിതമായാണ് അവൻ ഒരു പുതിയ തീരുമാനവുമായി നമ്മുടെയൊക്കെ മുൻപിലേക്കു വന്നത്. അവന്റെ പരുങ്ങിപരുങ്ങിയുള്ള നിൽപ്പ് കണ്ടപ്പോൾ സുഭദ്ര തന്നെയാണ് തുടങ്ങിയത്.

“ഉണ്ണിയ്ക്ക് എന്നോടെന്തെങ്കിലും പറയാനുണ്ടോ?

“മ്മ്, ഉണ്ട്.”

“എന്താത്?”

“അങ്ങ് കണ്ണൂരിൽ വെച്ചു പട്ടാളത്തിലേക്കുള്ള റിക്രൂട്ടിങ് നടക്കുന്നുണ്ട്. അവിടം വരെ ഒന്നു പോയാലോ എന്ന് നീരീക്കുകയാ.”

“എന്തിനാ ഉണ്ണി അത്? നീ ആഗ്രഹിച്ചത് അതല്ലല്ലോ കുട്ടി? ഒരു എൻജിനീയർ ആകാനല്ലേ നീ ആഗ്രഹിച്ചത്?”

“അത് വേണം അമ്മേ, ഇപ്പോൾ തന്നെ ഇവിടെ അരപ്പട്ടിണിയാ, അത് മുഴുപട്ടിണി ആകുന്നതിനുമുമ്പ് ദൈവായിട്ടു ഇട്ടുതന്ന കച്ചിത്തുരുമ്പാ ,അതുപിടിച്ചു കയറാൻ ശ്രമിച്ചില്ലെങ്കിൽ എല്ലാവരുടെ കാര്യങ്ങളും പ്രയാസത്തിൽ ആകും. സുമിയെ അവളുടെ ആഗ്രഹം പോലെ നമുക്ക് ടീച്ചറാക്കണ്ടേ? അപ്പൊ ഞാൻ ഈ ജോലിക്കു പോണം അമ്മേ.”

“അപ്പൊ നീ എല്ലാം ഉറപ്പിച്ചോ?”

“മ്മ്, ഞാൻ നിശ്ചയിച്ചു കഴിഞ്ഞു!”

അച്ഛനും അമ്മയും അമ്മൂമ്മയും എല്ലാവരും കൂടെ സങ്കടത്തോടെ കരഞ്ഞുകൊണ്ട് അവനെ യാത്രയാക്കിയപ്പോൾ അത് തന്നെ ബാധിക്കുന്ന വിഷയമേ അല്ല എന്നരീതിയിൽ ഉമ്മറത്ത് നോവലും വായിച്ചു ഇരിക്കുവായിരുന്നു താൻ. എങ്കിലും നടന്നുനീങ്ങുന്ന അവനെ ആരുംകാണാതെ ഇടംകണ്ണ് കൊണ്ട് നോക്കിയപ്പോൾ താൻ കണ്ടു, തന്റെ ഒരു നോട്ടത്തിനായി ദാഹിക്കുന്ന അവന്റെ കണ്ണുകളെ! ആ സമയം മനസ്സൊന്നുപിടച്ചു!

ദിവസങ്ങൾ മാസങ്ങളിലേക്കും വർഷങ്ങളിലേക്കും ലയിച്ചു ചേർന്നപ്പോഴും പല ആവർത്തി അവൻ പട്ടാളത്തിൽ നിന്നും ലീവിനു വന്നുപോയി. ഓരോപ്രാവശ്യം വരുമ്പോഴും എനിയ്ക്കായി എന്തെങ്കിലും ഒക്കെ ഓർത്തോർത്തു അവൻ കൊണ്ടുവന്നു അമ്മയെ ഏല്പിച്ചു. ഒരു പക്ഷെ നേരിട്ടു തന്റെ കയ്യിൽ തന്നാൽ താൻ അത് അവന്റെ മുഖത്തേക്ക് വലിച്ചെറിയുമോ എന്നുള്ള ഭയം കൊണ്ടാവാം അവൻ ഒരു പക്ഷെ നേരിൽ തരാൻ മടിച്ചത്.

ടീച്ചറുപഠിത്തം കഴിഞ്ഞു ലക്ഷങ്ങൾ കൊടുത്തു ജോലിവാങ്ങാൻ കെല്പില്ലാത്തതു കൊണ്ടു താനിപ്പോൾ ഒരു ടൂട്ടോറിയൽ കോളേജിൽ പഠിപ്പിക്കാൻ പോകുകയാണ്. പേരിനൊരു ജോലി എന്നതല്ലാതെ കാര്യമായ വേതനം ഒന്നുമില്ല. നേരുപറഞ്ഞാൽ ഇപ്പോഴും കുടുംബം നോക്കുന്നത് അവൻ തന്നെ എന്നുപറയാം.

ഇക്കുറി ലീവിന് നാട്ടിൽ വന്നപ്പോൾ അച്ഛനാണ് തുടങ്ങിയത്

“സുമിക്ക് നല്ലൊരു ആലോചന വന്നിട്ടുണ്ട്. നല്ല കുടുംബം, സർക്കാര് ജോലി, ചെക്കൻ കാണാനും തരക്കേടില്ല. എന്താണ് ഉണ്ണിയുടെ അഭിപ്രായം?”

“നിങ്ങൾക്കൊക്കെ ഇഷ്ടപ്പെട്ടു, അവൾക്കും ഇഷ്ടപെട്ടാൽ നമുക്കിത് നടത്താം. സുമിയുടെ ജോലിക്കുവേണ്ടി ഞാനൊരു ലോണിന് അപേക്ഷിച്ചിട്ടുണ്ട്. തല്ക്കാലം അതുവെച്ചു നമുക്ക് ഈ കല്യാണം ഭംഗിയായി നടത്താം.

“ഞാൻ എന്താ പറയ കുട്ടിയേ? ഈ വീടിനുവേണ്ടി നീ ഒരുപാടു കഷ്ടപ്പെട്ടു. സുമിയെ പഠിപ്പിച്ചു ഇത്രടം ആക്കി. ഇനി അവളുടെ വേളിയും. ഞാൻ എന്റെ കുട്ടിയെ മുതലെടുക്കുവാണ്‌ എന്നുതോന്നുന്നുണ്ടോ ഉണ്ണിയെ?”

“എന്തായി പറയണെ? വല്യമ്മയുടെ കൈപിടിച്ചു ഈ വീട്ടിൽ കയറിവന്ന അന്നുമുതൽ ഇന്നീ നിമിഷം വരെ ഒരു ഉരുള ചോറ് അത് എനിക്ക് ഈ വീട്ടിൽ നിന്നും മുടക്കം പറഞ്ഞിട്ടില്ല. എന്നെ ആവുന്നത്രയും പഠിപ്പിച്ചു. ഇവിടുള്ള ആരും ആലോഹ്യയിട്ടു വേദനിപ്പിച്ചിട്ടുമില്ല. ഈ തടി ഇവിടെക്കുള്ളതാ. എന്നെക്കൊണ്ടു പറ്റുന്നതൊക്കെ ഞാൻ ചെയ്യും. അതെന്റെ അവകാശാണ്!”

“സുഭദ്രയിൽ ഒരു കുഞ്ഞിക്കാലു കാണാത്തതിൽ ഈ നിമിഷം വരെ ദുഃഖം ഉണ്ടായിരുന്നു. പക്ഷെ ഇനി അതിന്റെ ആവശ്യമില്ല. എന്റെ ഉണ്ണി ഉണ്ടല്ലോ? എന്റെ കാലം കഴിഞ്ഞാലും ഇവർക്കൊക്കെ താങ്ങായി!”അടക്കിപ്പിടിച്ച സങ്കടത്തോടെ ഉണ്ണിയെ കെട്ടിപ്പിടിച്ചു അദ്ദേഹം പറഞ്ഞുതീർത്തു.

ചെക്കനും വീട്ടുകാർക്കും ചായ കൊടുക്കുമ്പോൾ ശ്രദ്ധിച്ചു, സുമയുടെ മുഖത്ത് കാര്യമായ സന്തോഷം ഒന്നും കാണാനില്ല.

വാക്കാൽ വിവാഹം ഉറപ്പിച്ചു അവർ പോയതിന്റെ സന്തോഷസൂചകം ആയി ഒരു മിലിട്ടറി ബോട്ടിൽ പൊട്ടിക്കണം എന്ന് പഴയ ചങ്ങായിമാർ നിർബന്ധം പറഞ്ഞു.

ബോട്ടിലുമായി ത്രിസന്ധ്യ സമയത്ത് പുറത്തേക്കു നടന്നു തുടങ്ങിയപ്പോൾ ആണ് പിറകിൽ നിന്നും മറ്റൊരു കാൽപ്പെരുമാറ്റം കേട്ടത് .പാതിയിരുട്ടിലും രൂപം സുമിയുടേത് തന്നെയാണ് എന്ന് പെട്ടെന്ന് തിരിച്ചറിഞ്ഞു.

മുന്നിൽ വന്നുനിന്നിട്ടും താൻ ഒന്നും പറയാത്തത് കൊണ്ടാവണം സുമിതന്നെ തുടങ്ങിയത്.

“എന്താ ഉണ്ണിയ്ക്ക് എന്നെ വേളികഴിപ്പിക്കാൻ ഇത്ര തിടുക്കം ?

സാവധാനം ആണ് അവൻ പറഞ്ഞുതുടങ്ങിയത്. “അത് പിന്നെ വേണ്ടേ? അച്ഛനും അമ്മയ്ക്കുമൊക്കെ പ്രായം കൂടിവരുകയല്ലേ? അവർക്കും ഉണ്ടാകില്ലേ സുമിയുടെ വേളികാണാൻ ആഗ്രഹം?”

“മ്മ്,ഉണ്ടാകും സത്യമാണ്. പക്ഷെ ആരെങ്കിലും എന്റെ മനസ്സിലുള്ളത് എന്താണ് എന്ന് അന്വേഷിച്ചോ?”

“ഞാൻ…നിരീച്ചതു സുമിയോട് ആലോചിച്ചു സമ്മതം എടുത്തിട്ടാണ് ഈ വിവാഹം എന്നായിരുന്നു. അങ്ങനെ സുമിയുടെ മനസ്സിൽ ആരെങ്കിലും ഉണ്ടെങ്കിൽ ഞാൻ അച്ഛനെ പറഞ്ഞു സമ്മതിപ്പിക്കാം. സുമി വിഷമിക്കേണ്ട.”

“ഉണ്ണീ, സത്യത്തിൽ നീ എന്റെ ആരാടാ? എന്നോട് ഇങ്ങനെ ഔദാര്യം കാണിച്ചു എന്നെ ഇങ്ങനെ കൊല്ലാതെ കൊല്ലാൻ!” പറഞ്ഞുപൂർത്തിയാക്കാൻ പറ്റാതെ അവളുടെ വാക്കുകൾ ഇടറി.

“അത് സുമീ, ഞാൻ പറഞ്ഞതിൽ എന്തെന്കികും തെറ്റുണ്ടോ?”

“ഒന്നൂല്ലടാ, നീ എന്നും ശരിയായിരുന്ന! ഞാനാണ് തെറ്റ്, വലിയ തെറ്റ്! മുന്നിൽ കണ്ടതൊന്നുമല്ല നെഞ്ചിൽ കൊണ്ടതാണ് യാഥാർഥ്യം എന്ന് തിരിച്ചറിയാൻ ഒരുപാട് വൈകി. അന്നുമുതൽ നിന്റെ ഒരു നോക്കിനുവേണ്ടി വാക്കിനുവേണ്ടി മനസ്സുകൊണ്ട് കാത്തിരുന്നു. എന്നാൽ നീയോ എന്നെ ഓർത്തു എനിക്കായി വാങ്ങിയതുപോലും എന്റെ മുൻപിൽ എത്തിക്കാൻ മൂന്നാമതൊരാളെ ആശ്രയിച്ചു. ഇതിനുമുൻപും പലപ്പോഴും ഞാൻ നിന്നോട് ഒന്ന് മിണ്ടാൻ വന്നിട്ടുണ്ട്എ. ന്നെ ഒഴിവാക്കാൻ തലയും താഴ്ത്തി നടക്കുന്ന നീ ഇതൊക്കെ എങ്ങനെ കാണാൻ എങ്ങനെ അറിയാൻ?”

“സുമീ നിന്നെ ഞാൻ എന്തിനു ഒഴിവാക്കണം? എന്നെ കാണുന്നതു നിനക്ക് ഇഷ്ടമല്ല എന്നറിഞ്ഞു കൊണ്ടു തന്നെയാണ് പലപ്പോഴും മുൻപിലുണ്ടെന്നറിഞ്ഞിട്ടും വഴിമാറിപോയത്.”

“സത്യമായിരുന്നു അത്. അല്ല എന്ന് ഞാൻ പറയുന്നുമില്ല. പക്ഷെ ഇപ്പൊ എനിക്ക് നീ ഇല്ലാതെ വയ്യടാ! ഞാൻപോലും അറിയാതെ നിന്നെ ഞാൻ സ്നേഹിച്ചു തുടങ്ങിയത് എന്നു മുതല്ക്കാണ്? നിശ്ചയമില്ല, പക്ഷെ ആ നിമിഷം മുതൽ നിന്നെ നിരീയ്ക്കാത്ത നിന്റെ ചിന്തകളുടെ ആലസ്യത്തിൽ ആണ്ടുപോവാത്ത ഒരുരാത്രിപോലും എന്നിലൂടെ കടന്നുപോയിട്ടില്ല. പലപലകാരണങ്ങൾ സ്വയം നിരത്തി മനസ്സിൽ നിന്നും നിന്നെ പടിയടച്ചു പുറത്താക്കാൻ ശ്രമിക്കുമ്പോഴും അതിന്റെ പത്തുമടങ്ങിരട്ടിയായി എന്റെ ചിന്തകളുടെ രാജഗോപുരത്തിൽ കയറി ഇരുന്നു നീ എന്നെനോക്കി ചിരിക്കുന്നു.”

“എന്തൊക്കെയാ സുമീ നീ ഈ പറയുന്നത്? ഇതൊക്കെ അമ്മയും അച്ഛനും ഒക്കെ അറിഞ്ഞാലത്തെ അവസ്ഥയെക്കുറിച്ചു നീ ചിന്തിച്ചിട്ടുണ്ടോ?”

“ഇപ്പോൾ ഇങ്ങനെ ഒക്കെയേ എനിക്ക് ചിന്തിക്കാൻ പറ്റുന്നുള്ളു,അല്ലെങ്കിൽ പറയൂ നീയും എന്നെ ഈ അർത്ഥത്തിൽ ഇതുവരെ സ്നേഹിച്ചിട്ടില്ല എന്ന് ,ആദ്യമായി പട്ടാളത്തിലേക്കു ഈ പടിയിറങ്ങിപ്പോയ ആ നിമിഷം നിന്റെ കണ്ണുകളിൽ കണ്ടതാണ് എന്നോടുള്ള നിന്റെ ആ ഇഷ്ടം. അന്ന് നീ കൊരുത്തിട്ട ആ ഒരു ചെറുതരി സ്നേഹം വളർന്നു പന്തലിച്ചു ഇന്നു എന്നെ ഒന്നാകെ മൂടിയിരിക്കുകയാണ്. ഇന്ന് ഞാൻ മുഴുവൻ നീയായി മാറി. ഇപ്പോള് ഞാനില്ല നീ മാത്രം! ആ ഞാൻ പറഞ്ഞാൽ എന്റെ മനസ്സ് ഒന്നും കേൾക്കുന്നില്ല, അനുസരിക്കുന്നില്ല! നിന്നെ വെറുത്തതിന്റെ വേദനിപ്പിച്ചതിന്റെ പകരമായി ഒരു നൂറിരട്ടി സ്നേഹം ഈ വർഷങ്ങൾകൊണ്ട് ഞാൻ കരുതിവെച്ചിട്ടുണ്ട്. എന്നെ വേണ്ട എന്ന് മാത്രം പറയരുത്.”

പെയ്തിറങ്ങാൻ തുടങ്ങിയ കണ്ണുനീർത്തുള്ളികളെ പിടിച്ചുനിർത്താൻ പാടുപെടുന്ന അവളുടെ അടുത്തേക്ക് ഉണ്ണി പതിയെ നടന്നു.

അവളുടെ മുഖം കയ്യിലെടുത്തു.

അവളുടെ കണ്ണുനീർ തുടച്ചു.

അവളെ മുഴുവനായി നെഞ്ചോട് ചേർത്തു.

(രണ്ടാനമ്മയുടെ അനുജത്തിക്ക് പൂർവ്വബന്ധത്തിൽ ഉണ്ടായ കുട്ടി ആണ് ഉണ്ണി . അവിടെ ഒരു പ്രത്യക്ഷ സഹോദര ബന്ധം ഇല്ല അതുപോലെ ഈ നിമിഷം വരെ അവർ സഹോദരങ്ങളായി ജീവിച്ചിട്ടും ഇല്ല. കൂടാതെ അവളെ പ്രണയിനിയായി സ്വീകരിച്ചുവെന്നും കഥയിൽ പറഞ്ഞിട്ടില്ല, അതൊക്കെ വായനക്കാരന്റെ മാനസത്തിനു വിട്ടിരിക്കുകയാണ്. ഒരു പക്ഷെ അഥവാ ഒരു സഹോദരന് സഹേദരിയെ ആശ്വസിപ്പിച്ചതും ആയിക്കൂടെ ആ ഒരു തുടക്കം )

Related Posts

Leave a Reply

Your email address will not be published. Required fields are marked *