അമ്മ ഒരിക്കൽ വിളിച്ചപ്പോൾ ആ പേര് എന്നോട് പറഞ്ഞു.. ഒരാളുടെ കാര്യവും പറയാത്ത….

ഗൗരി നന്ദനം

Story written by Ammu Santhosh

” ഒരിക്കലും കാണാതെ ജീവിതത്തിൽ നിന്ന് പോകേണ്ടി വരുമോ ഗൗരി? “

നന്ദന്റെ ക്ഷീണിച്ച ശബ്ദം കാതിൽ വീണപ്പോൾ ഗൗരിയുടെ കണ്ണുകൾ നിറഞ്ഞു.

“അമ്മ ഇവിടെ നിൽക്കുകയാണോ? എവിടെയെല്ലാം നോക്കി.. വന്നേ അനിയേട്ടനും ശരത്തേട്ടനും വിളിക്കുന്നുണ്ട് “കല്യാണി തൊട്ടടുത്തു വന്നപ്പോഴേ ഗൗരി കണ്ടുള്ളു. ഗൗരി ഫോൺ കട്ട്‌ ചെയ്തു മകൾക്കൊപ്പം മുൻ വശത്തെ മുറിയിലേക്ക് ചെന്നു.

“അമ്മ ഇക്കുറി ഞങ്ങൾക്കൊപ്പം വാ അമ്മേ. ദേ കല്യാണി കൂടി അവിടെ സെറ്റിൽ ആയി അമ്മയുടെ മൂന്ന് മക്കളും ഒരേ നാട്ടില്. അമ്മ ഇവിടെ തനിച്ച്.. അമ്മക്ക് എഴുതാനുള്ള എല്ലാ സൗകര്യങ്ങളും അവിടെ കിട്ടും. കേരളത്തിനേക്കാൾ ഭംഗിയുള്ള ഭൂപ്രദേശങ്ങളുണ്ട് അമേരിക്കയിൽ.. “ശരത് പറഞ്ഞു

ഗൗരി വേറെ ഏതോ ലോകത്തായിരുന്നു. അവിടെ ക്ഷീണിച്ച ഒരാൾ ആശുപത്രി കിടക്കയിൽ തന്നെ കാത്ത്.. ജീവിതത്തിൽ ഒരിക്കലും കണ്ടിട്ടില്ലാത്ത ഒരാൾ..

“വരുമോ ഗൗരി? “ചോദിക്കുന്നു

“അമ്മേ.. “അനിൽ വിളിച്ചു

“എനിക്ക്… എനിക്ക് ഇപ്പോൾ ഇവിടെ വിട്ട് വരാനാവില്ല. ” ഒരു നിമിഷം കഴിഞ്ഞു അവർ വീണ്ടും പറഞ്ഞു. “എനിക്ക് ഒരാളെ കാണാൻ പോകണം .. “അവർ വേഗം മുറിയിലേക്ക് പോയി. ബാഗെടുത്തു വസ്ത്രങ്ങൾ അടുക്കി തുടങ്ങി.

മക്കൾ പരസ്പരം അമ്പരന്നു നോക്കി

“അമ്മേ.. “മകൾ കല്യാണി അമ്മയെ ചേർത്ത് പിടിച്ചു

“ആ ആൾ നന്ദൻ ആണോ? ” ഗൗരി ഒന്ന് തലയാട്ടി.

“അമ്മ ഒരിക്കൽ വിളിച്ചപ്പോൾ ആ പേര് എന്നോട് പറഞ്ഞു.. ഒരാളുടെ കാര്യവും പറയാത്ത അമ്മ കുറെ തവണ ആ പേര് ആവർത്തിച്ചിട്ടുണ്ട്.. ” ഗൗരിയുടെ കണ്ണ് നിറഞ്ഞു.

“ഏട്ടന്മാർ തിരിച്ചു പോകട്ടെ ഞാൻ പതിയെ പോകുന്നുള്ളൂ. നമുക്ക് പിന്നീട് ഒരുമിച്ചു പോകാം.. ” ഗൗരി പോരാ എന്ന് അർത്ഥം വരുന്ന പോലെ തലയാട്ടി

“എനിക്കിപ്പോ പോകണം. നന്ദന് വളരെ സീരിയസ് ആണ്. ഡോക്ടർ ആണ് നന്ദന്റെ മകൻ . ഇന്നലെ മോൻ വിളിച്ചപ്പോൾ കൂടി അത് സൂചിപ്പിച്ചു.. കാണാതെ പോയാൽ കഷ്ടം ആകും മോളെ … “

“ശരി ഞാൻ ഡ്രൈവ് ചെയ്യാം. അമ്മ വരൂ “

കല്യാണി കാറിന്റെ താക്കോൽ എടുത്തു.. ഏട്ടന്മാരോട് വന്നിട്ട് പറയാം എന്ന് മാത്രം പറഞ്ഞു. എങ്ങനെയാണ് പരിചയം എന്ന് കല്യാണി ചോദിച്ചില്ല. ഒരിക്കലും കാണാത്ത ഒരാളെ അമ്മ ഇത്രയധികം സ്നേഹിക്കുന്നതെങ്ങനെ എന്നവൾക്ക് മനസിലായുമില്ല. പക്ഷെ അമ്മയ്ക്ക് അയാൾ ജീവനാണെന്നു എന്ത് കൊണ്ടോ അവൾക്ക് തോന്നി.

” ഒരു പുസ്തകം വായിച്ചിട്ട് വിളിച്ചതാ നന്ദൻ. അഞ്ചു വർഷം മുൻപ്. സ്കൂളിൽ മാഷാണ് പാലക്കാട്‌. കഥകളെ ഒക്കെ കീറിമുറിച്ചു വിമർശിച്ചു. ആദ്യം ദേഷ്യാ തോന്നിയെ. എല്ലാരും നല്ലത് എന്ന് പറഞ്ഞു കേട്ടിട്ട് പെട്ടെന്ന്.. പിന്നെ എപ്പോഴോ കൂട്ടായി.. നല്ല കൂട്ടുകാർ. കാണാൻ ഒന്നും തോന്നിട്ടില്ല ട്ടോ. എന്റെ ഫോട്ടോ ഒക്കെ കണ്ടിട്ടുണ്ട്. ഞാൻ അതുമില്ല. മോനെന്നെ വലിയ ഇഷ്ടാ. ഇടയ്ക്ക് വിളിക്കും. അമ്മ എന്നാ വരിക എന്നൊക്കെ ചോദിക്കും.. അമ്മയില്ലാത്ത കുട്ടിയാ അവൻ. അമ്മയെ കണ്ടിട്ടും കൂടിയില്ലത്രേ. വലിയ ഡോക്ടർ ആണെന്ന ഭാവോമില്ല. പാവാ. “

കല്യാണി കേട്ടിരുന്നു.

“നന്ദനെ എനിക്കിഷ്ടാ കല്യാണി.. ഒരു പാട് അസുഖങ്ങൾ ഉള്ള ഒരാളാണ്.. കുറച്ചു കാലം ഒപ്പം വേണം എന്നൊരു തോന്നൽ. നിങ്ങളെ ഓർക്കുമ്പോൾ പറ്റുന്നില്ല “

ആശുപത്രി എത്തി. അമ്മയ്ക്ക് ധൃതി കൂടി എന്ന് അവൾക്ക് തോന്നി..

“ഞാൻ അർജുൻ. എന്റെ അച്ഛനാണ് നന്ദൻ മേനോൻ “മിടുക്കനായ ഒരു യുവാവ്. കല്യാണി പുഞ്ചിരിയോടെ കൈ കൂപ്പി

കണ്ണടച്ച് കിടക്കുകയായിരുന്നു നന്ദൻ. അർജുൻ അയാളുടെ ചെവിയിൽ മെല്ലെ ചുണ്ട് ചേർത്തു.

“അമ്മ വന്നു അച്ഛാ”

കല്യാണിയുടെ കണ്ണ് പെട്ടെന്ന് നിറഞ്ഞു തുളുമ്പി. അവളുടെ ഹൃദയത്തിലേക്ക് വലിയ ഒരു തിരമാല അടിച്ചത് പോലെ. അവൾ അമ്മയെ നോക്കി. അമ്മ ആ കിടക്കയിൽ ഇരുന്നു കയ്യിലെ കൊച്ച് പേഴ്സിലെ ഭസ്മം ആ നെറ്റിയിൽ തൊടുന്നത് കണ്ടു.

“ഗൗരിയാണ് “അമ്മ അയാളുടെ കയ്യിൽ അമർത്തി പിടിക്കുന്നു.നന്ദന്റെ കണ്ണുകൾ … അനങ്ങി അവ മെല്ലെ തുറന്നു.. ഗൗരിയുടെ മുഖത്തേക്ക്..വരണ്ട ചുണ്ടുകൾ ഗൗരി എന്ന് മന്ത്രിച്ചു. കല്യാണിയുടെ കണ്ണുകൾ ഇക്കുറി നിറഞ്ഞൊഴുകി.

“നമുക്ക് പുറത്തു പോയാലോ? “അർജുൻ കല്യാണിയോട് ചോദിച്ചു. അവൾ തലയാട്ടി..

“അച്ഛന് ജീവനാണ് അമ്മയെ. ഗൗരി എന്ന പേര് പറയാതെ ഒരു ദിവസം പോലും കടന്ന് പോയിട്ടില്ല. എനിക്കും വലിയ ഇഷ്ടാണ്.. കല്യാണി ലക്കി ആണ്. You have a wonderful mother “

“ശര്യാ. അച്ഛൻ മരിച്ചപ്പോ എനിക്ക് ഒരു വയസ്. അച്ഛനും അമ്മയും എല്ലാം ഞങ്ങൾ മക്കൾക്ക് അമ്മയാണ്.. അമ്മയുടെ ലോകവും ഞങ്ങൾ ആയിരുന്നു. ഞാൻ പോട്ടെ അർജുൻ.. അമ്മ ഇവിടെ ഉണ്ടാകും. ചെന്നിട് ഏട്ടന്മാരെ convince ചെയ്യണം.. ഭയങ്കര പ്രയാസമുള്ള ജോലിയാ അത്.”

അർജുൻ ചിരിച്ചു. പിന്നെ യാത്ര പറഞ്ഞു..

പിന്നെ ആശുപത്രിക്കാലം കഴിഞ്ഞുള്ള ഒരു സായാഹ്നം..

നന്ദന്റെ വീടിനു മുന്നിലുള്ള പാടശേഖരത്തിന്റെ അരികിൽ ഇരിക്കുകയായിരുന്നു അവർ

“ഫോട്ടോയിനേക്കാൾ ഭംഗി ഉണ്ട് നേരിട്ട്..”നന്ദൻ പ്രണയപൂർവം പറഞ്ഞു.
ഗൗരിയുടെ മുഖത്ത് ഒരു ചിരി വന്നു.

“എന്നെ കണ്ടിട്ടങ്ങനെ? “നന്ദന്റെ ചോദ്യം കേട്ട് ഗൗരി പൊട്ടിച്ചിരിച്ചു

“നമ്മൾ പതിനെട്ടും ഇരുപതും വയസ്സുള്ള കുട്ടികൾ അല്ലട്ടോ “അവർ പറഞ്ഞു

“അങ്ങനെ ആവാം… ഓടി പോകുന്ന കാലത്തെ വട്ടം പിടിക്കാം.. നീ പതിയെ പോകു.. എന്നു പറയാം. എന്റെ പെണ്ണിനെ ഞാൻ ഒന്ന് കൊതി തീരെ കണ്ടിട്ട് അസ്തമിച്ച മതി എന്ന് സൂര്യനോട് വാശി പിടിക്കാം. ഉള്ളിലുള്ള മഴ ഒന്ന് പെയ്തു തോരട്ടെ എന്ന് മേഘങ്ങളോട് കെഞ്ചാം. ഈശ്വരൻമാരെ എനിക്കായ് ഒരു വസന്തം തരിക . “അയാൾ കൈകൾ മുകളിലേക്ക് ഉയർത്തി..

ഗൗരി ആ ചുമലിലേക്ക് ചാഞ്ഞിരുന്നു..

അവർക്ക് മുന്നിലെ നെൽപ്പാടങ്ങളിൽ സൂര്യവെളിച്ചം സ്വർണം പോലെ തിളങ്ങി നിന്നു.

അവരുടെ ജീവിതം പോലെ…

അവരുടെ പ്രണയം പോലെ…

ഞാനും കൽപ്പിക്കുന്നു

കാലമേ മാറി നിൽക്ക.. അവരൊന്നു പ്രണയിച്ചോട്ടെ.. അവരൊന്നു സ്നേഹിച്ചോട്ടെ.. അവരൊന്നു ജീവിച്ചോട്ടെ…

Related Posts

Leave a Reply

Your email address will not be published. Required fields are marked *