ഈ വിവാഹം അച്ഛന്റെ ഇഷ്ടത്തോടെയായിരുന്നില്യ എന്നെനിക്ക് അറിയാം……അച്ഛൻ പിന്മാറാൻ ഒരുപാട് നിർബന്ധിച്ചു… എന്നിട്ടും എന്റെ പ്രണയത്തിൽ………..

വാത്സല്യം

എഴുത്ത്:- ലച്ചൂട്ടി ലച്ചു

വിവാഹത്തിന് രണ്ടു ദിവസം മുൻപേ ഞാൻ ശ്രദ്ധിച്ചു തുടങ്ങിയിരുന്നു അച്ഛന്റെ ഭാവമാറ്റം …

അകാരണമായ വിഷാദവും ടെൻഷനും വിവാഹദിവസം അടുക്കുംതോറും ഏറിവരുന്നത് എന്നെ ചിന്തയിലാഴ്ത്തി..

“എന്താണെങ്കിലും എന്നോട് പറയൂ അച്ഛാ …”

തിരക്കൊഴിഞ്ഞ നേരത്ത് ഞാൻ അച്ഛന്റെ കയ്യിൽ മുറുകെ പിടിച്ചു…

അച്ഛൻ മന്ദഹസിച്ചുകൊണ്ടു എന്റെ ശിരസ്സിൽ തലോടി …

“ഒന്നൂല്യ കണ്ണാ…. നാളെ കഴിഞ്ഞാൽ മോൾ അച്ഛന്റെയടുത്ത് നിന്നു പോകയല്ലേ …”

പറഞ്ഞുതീർന്നതും അച്ഛന്റെ കണ്ണുകൾ നിറഞ്ഞിരുന്നു….

അച്ഛൻ കരയുന്നത് ഞാൻ ഇതുവരെ കണ്ടിട്ടേ ഇല്ല ….

“മാധവൻ നായരിങ്ങോട്ടൊന്നു നോക്കിയേ ….!!”

എന്റെ ഇരുകൈപ്പത്തികളും അച്ഛന്റെ താടിയിൽ സ്ഥാനം പിടിച്ചു ….

“എങ്ങടെക്ക് പോയാലും ഞാൻ ഈ അച്ഛന്റെ അടുത്തേയ്ക്ക് തന്നെ വരില്ലേ …..

എന്റെ പേരവസ്സാനിക്കുന്നത് അച്ഛന്റെ പേരിലൂടെ തന്നെയാവും ….

അതു ഞാൻ വിവാഹം കഴിഞ്ഞാലും മാറ്റില്ല്യ ആ ഒരുടമ്പടി വിവാഹം നിശ്ചയിച്ചപ്പോഴേ ഞാൻ ആളോട് പറഞ്ഞിരിക്കുണു…”

ചെറുചിരിയോടെ ഞാനതു പറഞ്ഞതും അച്ഛനെന്നെ ചേർത്തുപിടിച്ചു …

“ഈ വിവാഹം അച്ഛന്റെ ഇഷ്ടത്തോടെയായിരുന്നില്യ എന്നെനിക്ക് അറിയാം…… അച്ഛൻ പിന്മാറാൻ ഒരുപാട് നിർബന്ധിച്ചു… എന്നിട്ടും എന്റെ പ്രണയത്തിൽ തന്നെ ഞാൻ ഉറച്ചു നിന്നു …..

അവസാനം അച്ഛൻ എന്റെ മുൻപിൽ തോറ്റു തന്നതാണ് എന്നൊരു വിചാരം അച്ഛന്റെ മനസ്സിലുണ്ടോ … എങ്കിൽ ഞാൻ പിന്നെയില്ല്യ …!!”

ഞാൻ ഒന്നുകൂടി അച്ഛനടുത്തേക്ക് ചേർന്നിരുന്നു ..

പരുക്കമായ കൈവിരലുകൾ എന്റെ കവിളുകൾ നനയിച്ച കയ്പുനീരിനെ ഒപ്പിയെടുത്തു…

“മോൾക്കോർമ്മയുണ്ടോ ഒരു വാർഷികപരീക്ഷയ്ക്ക് പ്രോഗ്രസ്സ് കാർഡ് ഒട്ടേറെ തിരുത്തലോടെ അച്ഛന്റെ മുൻപിൽ കൊണ്ടുവച്ചിട്ട് കുട്ടി ഓടിപ്പോയത് ….. അന്നച്ഛൻ മോളെ ആദ്യയിട്ട് തല്ലി …… അതെന്തിനാണെന്നറിയോ ലച്ചൂന് …??”

“അറിയാല്ലോ…. യഥാർഥത്തിലുള്ള മാർക്ക് അച്ഛനെ ടീച്ചർ വിളിച്ചുപറഞ്ഞു ….
അതു കുറവായതുകൊണ്ടല്ലേ….”

ഞാൻ ചമ്മലോടെ മുഖം കുനിച്ചു ….

എന്റെ മുഖം പിടിച്ചുയർത്തി അച്ഛൻ പറഞ്ഞു…

” ഒരിക്കലുമല്ല… നീയ് പരീക്ഷയ്ക്ക് തോറ്റത്തിലല്ലായിരുന്നു അച്ഛന് വിഷമം ….. എന്റെ മോൾ എന്നെ തോൽപ്പിച്ചു …!!

എന്റെ മുൻപിൽ കള്ളം കാണിച്ചു…….

നിനക്ക് എന്തൊരു താഴ്ച ജീവിതത്തിലുണ്ടായാലും അതെന്നോട് പറയാൻ നീ മടിക്കുന്നുവെങ്കിൽ ഒരു അച്ഛനെന്നെ നിലയിൽ അതെന്റെ പരാജയമല്ലേ …!!

ആ ദുഃഖമായിരുന്നു എനിയ്ക്ക് …. “

“അച്ഛനെ അതൊരു പാട് വേദനിപ്പിചൂല്ലെ…

അതുകൊണ്ടല്ലേ അന്ന് രാത്രി അരുംകാണാതെ അടിച്ചയിടത്തെല്ലാം അച്ഛൻ മരുന്ന് പുരട്ടിയതും ഉ മ്മവച്ചതുമെല്ലാം…”

ഞാൻ നിഷ്കളങ്കമായി പറഞ്ഞു ….

“കുട്ടിക്കുറുമ്പി….!! നീ ഉറങ്ങിയിട്ടില്ലായിരുന്നല്ലേ അപ്പോൾ ….”

ഞാൻ കൊലുന്നനെ ചിരിച്ചുകൊണ്ട് അച്ഛനെ കെട്ടിപ്പിടിച്ചു …

“അതുപോലെ തന്നെ ഇതും … ഒരു നിമിഷത്തേക്ക് അച്ഛനേക്കാൾ വലുത് മോൾക്ക് ആ പയ്യനായിമാറി എന്നു അച്ഛന് തോന്നി…. സഹിക്കാൻ കഴിഞ്ഞില്ല്യ…… സാരല്ല…. അതു നിന്റെ വിഷമത്തോളം വരില്ല്യാന്നു തോന്നി ….. അല്ലാതെ വേറൊന്നും ഇല്ല ട്ടോ……

അച്ഛൻ തോറ്റുതന്നതോ ….മോള് അച്ഛനെ തോല്പിച്ചെന്നോ…. അങ്ങനെയൊരു കുറ്റബോധമൊന്നും മനസ്സിൽ വേണ്ട.. !!”

“അച്ഛന് വേറെന്തെങ്കിലും വിഷമം ഉണ്ടോ… ഇതല്ലാതെ…??”

ഞാൻ വീണ്ടും സംശയം തീരാതെ ചോദിച്ചു ….

“പോയി കിടക്കൂ കുട്ടി ….

വെളുപ്പിനെ എഴുന്നേൽക്കാനുള്ളതാണ് അമ്പലത്തിലെ ശീവേലി കണ്ടിട്ടേ നിന്നെ ഒരുക്കാവൂ എന്നു നിന്റെ അമ്മ പറയുന്നുണ്ടായിരുന്നു…..

മോളകത്തേയ്ക്ക് ചെല്ലൂ…”

മനസ്സില്ലാമനസ്സോടെ ഞാൻ അകത്തേയ്ക്ക് പോകുമ്പോഴും അച്ഛൻ എന്നെത്തന്നെ നോക്കി നിൽക്കുന്നുണ്ടായിരുന്നു….

മനസ്സിലൊരു കരടായി അച്ഛന്റെ അജ്ഞാതമായ വേദന കൂടുകൂട്ടി ….

ചമയ മുറിയിലെ ഒരുക്കങ്ങളടങ്ങിയപ്പോൾ അച്ഛൻ എന്നെ കാണാനെത്തി….

എന്റെ നെറുകയിൽ കുറി തൊടുവിച്ചും മൂർദ്ധവിൽ ചും ബിചും അച്ഛന്റെ ലച്ചൂട്ടി മണവാട്ടിപ്പെണ്ണയിട്ടൊ എന്നു പറയുമ്പോഴും അച്ഛന്റെ പകുതി മങ്ങിയ മുഖം എന്നെ ആശങ്കയിലാഴ്ത്തി …

ആരൊക്കെയോ അന്വേഷിക്കുന്നുണ്ടെന്നു വല്യേട്ടൻ വന്നു പറഞ്ഞപ്പോൾ അച്ഛൻ അങ്കലാപ്പോടെ ഓഡിറ്റോറിയത്തിനു പിറകുവശത്തേയ്ക്ക് പോകുന്നത് ഞാൻ കണ്ടു …

അമ്മയുടെയും ചിറ്റമ്മമാരുടെയും കണ്ണുവെട്ടിച്ച് അച്ഛന്റെ പിറകെ പോകാനാണ് തോന്നിയത് … സദ്യാലയത്തിനു കുറച്ചങ്ങോട്ടേക്ക് മാറിയായി അച്ഛനും എന്റെ ആളുടെ അച്ഛനും നിൽക്കുന്നത് ഞാൻ വ്യക്തമായി കണ്ടു ….

കടലാസ്സിൽ പൊതിഞ്ഞ ഒരു പൊതിക്കെട്ട് ആളുടെ അച്ഛന്റെ കയ്യിൽ വച്ചു കൊടുക്കുമ്പോൾ അച്ഛന്റെ കണ്ണു നിറഞ്ഞിരുന്നു….

” മുപ്പതു വർഷം മറുനാട്ടിൽ പോയി കഷ്ടപ്പെട്ട ഫലമായിരുന്നു തറവാട്….

അതിനെ വേരോടെ പറിച്ചെടുത്തപ്പോൾ നേടിയ പണമാണ്….

കുട്ടി ഇതറിഞ്ഞിട്ടില്ല്യ ….”

മുണ്ടിന്റെ കോന്തല കൊണ്ട് അച്ഛൻ വിയർപ്പൊപ്പുന്നെന്ന വ്യാജേന കണ്ണുനീരൊപ്പി …

“അവർക്കുള്ളത് തന്നെയാണല്ലോ മാധവാ …. അവനു പുറംനാട്ടിലേക്ക് പോകാൻ പണം അത്യാവിശ്യായിരുന്നു…..

തന്നോടല്ലാതെ ഞാൻ ആരോടാ ചോദിക്ക്യ മാധവ…..

മോളിതറിയണം എന്നു അവനും താൽപര്യമില്ല….

അല്ലെങ്കിൽ തന്നെ ഇത് സ്ത്രീധനം ഒന്നുമല്ലല്ലോ…. ഞാനും അവനുമൊക്കെ ഇതിനൊക്കെ എതിരാണ് താനും ….”

അദ്ദേഹം അർഥ ഗർഭമായി അച്ഛനെ നോക്കി …

വിണ്ടു പൊട്ടുന്ന മനസ്സോടെ നിൽക്കുന്ന അച്ഛനെ കണ്ടു എന്റെ ചങ്കിടിഞ്ഞു …..

അച്ഛനെന്നെ കാണാതിരിക്കാൻ തൂണിന് മറവിൽ ഒളിച്ചു നിന്നപ്പോഴേയ്ക്കും മറുഭാഗത്തേയ്ക്ക് തളർച്ചയോടെ ചാരിനിന്ന അച്ഛനെ എനിയ്ക്ക് കാണാമായിരുന്നു…..

” മുഹൂർത്തം അടുക്കാറായി …..

കുട്ടിയെ വിളിക്കൂ…..”

പൂജാരിയുടെ നിർദ്ദേശം കേട്ടതും താലപ്പൊലിയേന്തിയ എന്റെ വരവിനായി അക്ഷമയോടെ തിരിഞ്ഞു നോക്കിക്കൊണ്ടിരുന്നു ആളുടെ മുഖം ഞാൻ വെറുപ്പിന്റെ ഭാവത്തിൽ പതിപ്പിച്ചു …

അച്ഛന്റെ കൈപിടിച്ചുകൊണ്ട് മണ്ഡപത്തിലേയ്ക്കെത്തിയ ഞാൻ ആ കൈകൾ വിടാതെ തന്നെ മണ്ഡപത്തിൽ കയറിഇരിക്കുന്നതിൽ നിന്നും മടിച്ചു….

” കയറിയിരിക്കു കുട്ടി…”

” ഈ വിവാഹം നടക്കില്ല ….”

ദൃഡഡ്ത പൂണ്ട എന്റെ വാക്കുകൾ സദസ്സിൽ അലയടിച്ചു…

” എന്താ ലക്ഷ്മി നീയി പറയുന്നത് …??”

അന്ധാളിപ്പോടെ ആൾ മണ്ഡപത്തിൽ നിന്നുമെഴുന്നേറ്റു ….

“എന്റെ തീരുമാനമാണ് പറഞ്ഞത് ഈ വിവാഹം നടക്കില്ല്യ….

നടക്കണമെന്ന് നിങ്ങൾക്ക് മോഹമുണ്ടെങ്കിൽ ഈ നിമിഷം ഞാൻ പറയുന്ന പണം എനിക്ക് നൽകണം ….”

അന്തിച്ചു നോക്കുന്ന വരനെയും വീട്ടുകാരെയും ഞാൻ അവഗണിച്ചു …

അച്ഛൻ എന്റെ കയ്യിൽ അമർത്തിപ്പിടിച്ചു

” ലച്ചൂ കുട്ടിക്കളിയല്ല ഇത്… അച്ഛനെ അപമാനിക്കാതെ മോള് കയറിയിരിക്ക്‌ ….”

” ഞാൻ അച്ഛനെ അപമാനിച്ചതല്ല ….

എന്റെ അഭിമാനം സംരക്ഷിച്ചതാണ് എന്റെ സന്തോഷത്തോടൊപ്പം എന്റെ അഭിമാനവും സംരക്ഷിക്കപ്പെടണമെന്ന് അച്ഛന് ആഗ്രഹമില്ലേ ….??”

എന്റെ ചോദ്യങ്ങൾ അച്ഛനിൽ ഭീതി പടർത്തുന്നുണ്ടായിരുന്നു…..

ഞാൻ വീണ്ടും ആളുടെ നേർക്കു തിരിഞ്ഞു…

“വിവാഹം കഴിക്കുന്നതിലൂടെ ഞാനും എന്റെ കുടുംബവും നിങ്ങൾക്ക് വിധേയപ്പെട്ടു എന്നു കരുതരുത് …..

എന്നെ ആഗ്രഹിച്ചു എന്നാണ് പ്രണയിച്ചിരുന്നപ്പോൾ എന്നോട് പറഞ്ഞിരുന്നത് …

ആ ആഗ്രഹം എന്റെ സ്വത്തിലേക്ക് മാറിയത് എപ്പോഴാണ്…??”

കോപം പൂണ്ട എന്റെ ദൃഷ്ടി നേരിടാനകതെ ആൾ തലതാഴ്ത്തി…

“ഈ മൗനം തന്നെ തെളിവാണ് എല്ലാം നിങ്ങളുടേകൂടി കൗടില്യമായിരുന്നു എന്നു മനസ്സിലാക്കാൻ…

ഞാനെന്ന സ്ത്രീ സ്വന്തം അച്ഛനമ്മമാരെ ഉപേക്ഷിച്ചു ജനിച്ചു ജീവിച്ച വീടുപേക്ഷിച്ചു ഒരു വിശ്വാസത്തിന്റെ പിന്തുണയിൽ ഒരു താലിചരടിന്റെ ബലത്തിൽ മാത്രം നിങ്ങളിലേക്കെത്തുമ്പോൾ ധനം നിങ്ങൾ എനിക്കിങ്ങോട്ടാണ് തരേണ്ടത് ….

ശരിയല്ലേ …!!”

പറയുന്ന സമയമോരൊന്നും കണ്ണീർ പൊഴിയരുതേ യെന്നപ്രാർഥനയോടെ ഞാൻ എന്റെ വാക്കുകളെ ശരങ്ങളാക്കി ആളുടെ മേൽ വർഷിച്ചു …

“എന്റെ പ്രണയമാണ് ഇവിടെ മരിച്ചു വീണത് ….

നോട്ടുകൾ കൊണ്ടു നിങ്ങളതിനു വിലയിട്ടു….

എന്റെ അച്ഛയ്ക്ക് എന്നോടുള്ള സ്നേഹം മുതലെടുത്തു…

പക്ഷെ ഒന്നുണ്ട്….

എന്റെ പ്രണയത്തേക്കാൾ എന്റെ പ്രണനേക്കാൾ വലുതാണെന്റെ അച്ഛൻ അദ്ദേഹത്തിൽ നിന്നുമൊഴുകി അദ്ദേഹത്തിൽ ചെന്നു ചേരാൻ കൊതിയ്ക്കുന്ന ഒരു മകളാണ് ഞാൻ…..

അച്ഛന്റെ അനുവാദം കൂടാതെ ഞാൻ ചെയ്ത ആദ്യത്തെയും അവസാനത്തെയും തെറ്റായി മാറട്ടെ നിങ്ങളുമായുള്ള ബന്ധം … “

അച്ഛന്റെ കൈപിടിച്ചു കൊണ്ടുതന്നെ മണ്ഡപത്തിൽ നിന്നിറങ്ങുമ്പോൾ ആ മുഖം വിറയ്ക്കുന്നുണ്ടായിരുന്നു….

” ഒരവസരം കൂടി കൊടുക്കമായിരുന്നില്ലേ അവന്…??”

എന്റെ മനസ്സിലെ പിടപ്പ് അച്ഛൻ തൊട്ടറിഞ്ഞതുപോലെ …..!!

“അച്ഛൻ കണ്ടെത്തിയ ആളായിരുന്നെങ്കിൽ മകൾക്ക് വിലയിടുന്ന ഒരാളെ സ്വീകരിയ്ക്കാൻ എന്നെ സമ്മതിയ്ക്കുമായിരുന്നോ …..??’

അച്ഛൻ മൗനമായി ഒപ്പം നടന്നു…..

” ഞാൻ കണ്ടെത്തിയെന്ന ഒറ്റക്കാരണത്താൽ….. ഞാൻ സ്നേഹിച്ചതെന്ന ഒറ്റക്കാരണത്താൽ….. എല്ലാം ത്യജിച്ചുകൊണ്ടു അയാളെ എനിയ്ക്ക് നേടിതന്നത് എന്റെ സന്തോഷത്തിനു വേണ്ടിയല്ലേ….!!

എന്നാൽ അച്ഛന്റെ മോൾക്ക് സന്തോഷത്തിൽ അൽപ്പം കുറവ് വന്നാലും സംതൃപ്തിയാണ് …..

അപ്പോഴും ആത്മാഭിമാനം എനിക്ക് കൂട്ടുണ്ടല്ലോ എന്ന സംതൃപ്തി ….!!”

വിയർപ്പു പൂണ്ട ആ കരവലയം എൻറെ തോളോട് ചുറ്റിവരിഞ്ഞപ്പോൾ ഞാൻ മനസ്സിലാക്കുന്നുണ്ടായിരുന്നു…..

” ഒരിയ്ക്കലും വറ്റാത്ത സുരക്ഷിതത്വത്തിന്റെ നീരുറവയാണ് എന്റെ അച്ഛന്റെ വിയർപ്പ്”

Related Posts

Leave a Reply

Your email address will not be published. Required fields are marked *