എനിക്ക് വിശപ്പില്ലമ്മേ അമ്മ കുടിച്ചോ… എനിക്കിനി ഉച്ചയ്ക്ക് പള്ളിക്കൂടത്തിന്ന് കഞ്ഞി കിട്ടും. ഇതമ്മ കുടിച്ചോ. അപ്പൻ കാണണ്ട ഇല്ലെങ്കിൽ……

അപ്പു

Story written by Sabitha Aavani

നിർത്താതെ പെയ്ത മഴ മുഴുവൻ ഓലക്കീറുകളില്‍ നിന്നകത്തേയ്ക്ക് ഊർന്നു വീണുകൊണ്ടിരുന്നു.

അവിടിവിടെ നിരത്തി വെച്ച പാത്രങ്ങളിൽ വെള്ളത്തുള്ളികൾ വീണു ശബ്ദമുണ്ടാകുമ്പോള്‍ അപ്പൂന് ഉറക്കം നഷ്ടപ്പെടും.

ഒപ്പം ഇടയ്ക്കിടയ്ക്ക് മുഖത്ത് വീഴുന്ന വെള്ളം പുതപ്പു കൊണ്ട് തുടച്ച് തലവഴിയെ പുതപ്പു മൂടി അവൻ കമഴ്ന്നു കിടക്കും.

ചിലപ്പോള്‍ അറിയാതെ ഉറങ്ങി പോകും.

കാലത്ത് എഴുന്നേൽക്കുമ്പോൾ കിടന്ന പായും തുണിയും ഒക്കെ നനഞ്ഞ് കുതിർന്നിരിക്കും.

അപ്പു പായിൽ നിന്നെഴുന്നേറ്റ് നേരെ പോയത് അടുക്കളപ്പുറത്തേയ്ക്കാണ്.

ഇല്ല ഇന്നും അടുപ്പ് പുകയുന്നില്ല.

ആ എട്ടുവയസ്സുകാരന്റെ കണ്ണുകളിൽ നിരാശ പടർന്നിറങ്ങി.

“‘അമ്മാ…”

തൊടിയിലെവിടെയോ നിന്നൊരു ശബ്ദം.

“തൊള്ള കീറേണ്ട ഞാൻ ഇവിടെ പണിയിലാ”

കാലുറപ്പിച്ച് തൊടിയിലേക്ക് നടക്കവേ അവന്റെ കാലുകൾ ചെളിവെള്ളത്തിൽ പുതഞ്ഞു.

മുട്ടോളം പറ്റിയ ചെളിയുമായി അവൻ അമ്മയുടെ അടുക്കലേക്ക് ചെന്നു.

ഇന്നലെ മഴയത്ത് ഒടിഞ്ഞു വീണ വാഴയുടെ പൊട്ട് കായും വെട്ടി, വാഴ പിണ്ടിയും, വാഴക്കൂമ്പും എടുത്ത് വെച്ചിരിക്കുന്നു അമ്മ കൈകി.

നീളൻ വാഴ പിണ്ടിയിൽ കൈ ചൂണ്ടി അവൻ ചോദിച്ചു.

” ഇത് ഉപ്പേരി വെക്കാനാ?” അപ്പുന്റെ കണ്ണുകളിൽ തെളിച്ചം.

” അല്ല…വടക്കയിലെ നാണിയ്ക്ക് കൊടുക്കാൻ… ഇത് കൊടുത്താൽ ചിലപ്പോ അവളല്പം അരി തരാതിരിക്കില്ല.ഇന്നെങ്കിലും ഇത്തിരി കഞ്ഞി വെയ്‌ക്കേണ്ടേ അപ്പൂ…”

“ദാഹിക്കുന്നു.”

ഇടറിയ തൊണ്ട നനയ്ക്കാനിത്തിരി വെള്ളം… കൈകിയുടെ മനസ്സ് പിടഞ്ഞു.

“അടുക്കളപ്പുറത്ത് ഇത്തിരി ചായ വെള്ളം ഇരുപ്പുണ്ട്”

അപ്പു വേഗം അകത്തേയ്ക്ക് ഓടി.

കാലിലെ ചെളിയും അഴുക്കും അടുക്കളവാതിലിൽ ചവിട്ടി തേച്ച് അവൻ ചായവെള്ളത്തിനായി പരതി.

ഒരു ഗ്ലാസിലിരുന്ന മഞ്ഞ നിറത്തിലെ വെള്ളം അവൻ ആക്രാന്തത്തോടെ ഉള്ളിലാക്കി.

മധുരമില്ലാത്ത പലയാവർത്തി തിളപ്പിച്ച് ഇല്ലാതായ തേയില ചണ്ടിയുടെ അവസാന ചായയാവും ഇത്.

ഉമ്മറത്ത് അപ്പൻ ഇനിയും ഉണർന്നിട്ടില്ല.

ഇന്നലെ ചാ രായം മോ ന്തി വന്നേൽ പിന്നെ കണ്ണ് തുറന്നിട്ടില്ല.

അപ്പു ഓടി അപ്പനരികിൽ ചെന്നു.

ശ്വാസമുണ്ടോന്ന് സൂക്ഷിച്ചു നോക്കി.

” ആം അനക്കമുണ്ട്…”

അവൻ ചിരിച്ചുകൊണ്ട് മുറ്റത്തേക്കിറങ്ങി.

പോക്കുവെയിൽ ഉമ്മറത്ത് കാഴ്ച്ചകൾ നിറച്ച് വെച്ചിരിയ്‌ക്കുന്നു.

മഴ പെയ്തു കെട്ടിയ വെള്ളം പതിയെ ഉൾവലിയുന്നു.

പെട്ടന്നാണ് പള്ളിക്കൂടത്തിൽ പോകണം എന്ന കാര്യം ഓർമ്മ വന്നത്.

അവിടെ പോയാൽ ഉച്ചയ്ക്ക് കഞ്ഞി കിട്ടും.

പക്ഷേങ്കില് പഠിക്കാൻ പുസ്തകമില്ലാതെ ഇനി അങ്ങോട്ട് ചെല്ലണ്ടന്നു മാഷ് പറഞ്ഞത് ഓർമ്മയുണ്ട്.

ക്ലാസിനു പുറത്ത് മുട്ടുകാലിൽ നിർത്തും.

കഴിഞ്ഞ രണ്ടുദിവസം മാഷ് വന്നില്ല അതുകൊണ്ടു രക്ഷപെട്ടു. പക്ഷെ ഇന്ന് മാഷ് വന്നാൽ തന്റെ അവസ്ഥ.

” അപ്പൂ … പള്ളിക്കൂടത്തിൽ പോവാണ്ടിരുന്ന് കിനാവ് കാണാ നീയ്? പോയി കുളിച്ചു കുപ്പായം എടുത്തിട്ട് പോ ചെക്കാ. നാലക്ഷരം പഠിച്ച് എങ്കിലേ ഇനി രക്ഷയുള്ളൂ. അല്ലാണ്ട് നിന്റെ അപ്പനെ പോലെ ജോലി ചെയ്തതിനു മുഴുവൻ ചാ രായം കു ടിച്ച് വീട്ടിൽ കയറിവന്നു എന്റെയും നിന്റെയും കൂടി ജീവിതം നശിപ്പിക്കും പോലെ ആവരുത്.”

അപ്പു എഴുന്നേറ്റ്‌ അയയിൽ കിടന്ന തോർത്തുമെടുത്ത് തോട്ടിലേക്ക് കുളിയ്ക്കാനായി പോയി.

കുളികഴിഞ്ഞ് വരുമ്പോഴും അപ്പൻ ആ കിടപ്പ് കിടന്നു.

” അപ്പൂ ദേ നാരായണി തന്ന ഇത്തിരി കഞ്ഞിയുണ്ട് നിനക്ക് തന്നതാ മോനിത് കുടിയ്ക്ക്”

” എനിക്ക് വിശപ്പില്ലമ്മേ അമ്മ കുടിച്ചോ… എനിക്കിനി ഉച്ചയ്ക്ക് പള്ളിക്കൂടത്തിന്ന് കഞ്ഞി കിട്ടും. ഇതമ്മ കുടിച്ചോ. അപ്പൻ കാണണ്ട ഇല്ലെങ്കിൽ ഇന്നും അമ്മ പട്ടിണിയാവും.”

ഒരെട്ടുവട്ടസ്സുകാരന്റെ കരുതൽ.

കൈകിയുടെ കണ്ണുകൾ നിറഞ്ഞു.

കയ്യിൽ കിട്ടിയ പഴയ പുസ്തകങ്ങളുമായി അപ്പു പോയി.

വഴിയറ്റം നിന്നവനെ യാത്രയാകുമ്പോൾ കൈകിയുടെ കണ്ണുകൾ നിറഞ്ഞിരുന്നു.

പള്ളിക്കൂടത്തിന്റെ ഗേറ്റ് കടക്കുമ്പോഴേ മാഷ് വരാന്തയിലൂടെ നടന്നു പോകുന്നത് കണ്ടു.

ഇന്ന് പുറത്ത് തന്നെ അവൻ ഉറപ്പിച്ചു.

അതെ അതന്നെ സംഭവിച്ചു!

പരുപരുത്ത സിമെന്റ് തറയിൽ മുട്ടുകുത്തി അവൻ നിന്നു.

പുറത്ത് കഞ്ഞിപ്പുരയിലേക്ക് നോക്കുമ്പോൾ മനസ്സ് നിറയുന്നപോലെ തോന്നി അവന്.

ചൂട് കഞ്ഞിയും പുഴുങ്ങിയ പയറും പട്ടിണിയകറ്റുന്ന കുഞ്ഞ് മനസ്സിന് അതേറെ ആശ്വാസമായിരുന്നു.

ഉച്ചയാവാൻ ഇനിയും കുറെ സമയമുണ്ട്.

മുട്ടുകൾ ഉരഞ്ഞ് നീറി തുടങ്ങിയിരുന്നു.

ദേ വടക്കതിലെ നാണിയേടത്തി ക്ലാസ് ലക്ഷ്യമാക്കി വരുന്നു.

അവർ തന്നെ കണ്ടു.

അവൻ തലതാഴ്ത്തി ആ നിൽപ് തുടർന്നു.

അവർ വന്നു മാഷിനോടെന്തോ സംസാരിച്ചു.

” അപ്പു വീട്ടിൽ പൊയ്ക്കോളൂ.”

മാഷിന്റെ ആ വാക്കുകൾ അവസാനിപ്പിച്ചത് മുഴുപട്ടിണിയായ ഒരു കുഞ്ഞിന്റെ ആഹാരമെന്ന പ്രതീക്ഷയെയാണ്.

” ഉച്ച കഞ്ഞി കഴിഞ്ഞ് പോകാം…”

ആ കുഞ്ഞിന്റെ വാക്കുകൾ ആ മാഷിനെ അത്രയധികം വേദനിപ്പിച്ചിട്ടുണ്ടാവണം.

പട്ടിണിയുടെ വശങ്ങൾ കാണാതെ പോകുന്ന ഒരു മനുഷ്യനെന്ന നിലയിൽ അയാൾ കുറ്റബോധം കൊണ്ട് ചൂളി പോന്നിരിക്കും.

” അപ്പു വാ ഏടത്തി കൊണ്ടുപോകാം.”

നാണിയുടെ വാക്കുകളിൽ ഊർന്ന സഹതാപം ആ കുഞ്ഞ് മനസ്സ് അറിഞ്ഞിട്ടുണ്ടാവുമോ?

അവിടുന്ന് നാണിയ്ക്കൊപ്പം പോകുമ്പോൾ ആ കുഞ്ഞി കണ്ണുകൾ നീണ്ടത് കഞ്ഞിപ്പുരയിലേക്ക് തന്നെയായിരുന്നു.

തൊടിയിലേക്ക് എത്തുമ്പോഴേക്കും ആളുകൾ കൂട്ടം കൂടി നില്കുന്നു.

നാണി അവനെ അടുക്കളവഴി അകത്തേയ്ക്ക് കൊണ്ടുപോയി.

അപ്പൻ ആ കിടപ്പ് തന്നെ…

പഴകിയ ഒരു തുണിയിട്ടു പുതപ്പിച്ചെന്നു മാത്രം.

അമ്മയുടെ അലമുറയിടൽ കണ്ണുനീരും അവനെ നോവിക്കുന്നു.

അതിലേറെ വിശപ്പിന്റെ വിളിയും.

കൈകിയുടെ നിലവിളിയും പതിയെ പതിയെ ഇല്ലാതാവുന്നു.

അപ്പന്റെ അടക്കത്തിന് തോർത്തുടുത്ത് നിന്ന് കർമ്മം ചെയ്യുമ്പോഴും ആ പിഞ്ചു മനസ്സ് നിറയെ രാവിലെ നാണിയേടത്തി തന്ന കഞ്ഞി അമ്മ കുടിച്ചിട്ടുണ്ടാകുമോ എന്നായിരുന്നു.

എല്ലാവരും പോയി കഴിഞ്ഞ് നാണിയേട്ടത്തി പാത്രത്തിൽ കൊണ്ടുവന്ന ചോറും ചമ്മന്തിയും വാഴപ്പിണ്ടി ഉപ്പേരിയും കഴിച്ച് അന്നത്തെ പട്ടിണി അവസാനിപ്പിക്കുമ്പോൾ ആ കുഞ്ഞ് മനസ്സ് നിറയെ സന്തോഷമായിരുന്നു.

“നാണിയേടത്തിടെ ചമ്മന്തിയ്ക്ക് എന്ത് രുചിയാ അല്ലേ അമ്മേ ?”

എന്ന് ചോദിക്കുമ്പോഴും കൈകി മിണ്ടിയില്ല.

അപ്പന്റെ മരണം ഓർക്കുമ്പോൾ ഇന്നും ആ എട്ടുവയസ്സുകാരന്റെ ഓർമ്മകളിൽ ആദ്യം തെളിയണത് നാണിയേടത്തി കൊണ്ടുവന്ന ചോറും ചമ്മന്തിയുമാണ്.

വിശപ്പിനു അപ്പനെക്കാൾ വിലയുണ്ടെന്ന് ആ ബാല്യം കരുതിയിരുന്നിരിക്കും അല്ലേ.

Related Posts

Leave a Reply

Your email address will not be published. Required fields are marked *