കുറച്ചു ദിവസങ്ങളായി വിനയനൊരു വയ്യായ്ക. ആകെ ഒരു ക്ഷീണം. നടുവിനൊരു വേദന, എന്തു കഴിച്ചാലും ഓക്കാനം.വടക്കേലെ പാറു അമ്മയെ കൊണ്ട് പഞ്ചസാര ഊതി കഴിച്ചിട്ടും……

ലാബ് ടെസ്റ്റിംഗ്

എഴുത്ത് :-:രാജീവ്‌ രാധാകൃഷ്ണപണിക്കർ

കുറച്ചു ദിവസങ്ങളായി വിനയനൊരു വയ്യായ്ക. ആകെ ഒരു ക്ഷീണം. നടുവിനൊരു വേദന, എന്തു കഴിച്ചാലും ഓക്കാനം.

വടക്കേലെ പാറു അമ്മയെ കൊണ്ട് പഞ്ചസാര ഊതി കഴിച്ചിട്ടും, കവലയിലെ വാസുദേവൻ വൈദ്യരുടെ കയ്യിൽ നിന്നും അരിഷ്ടം വാങ്ങി സേവിച്ചിട്ടും ശമനമില്ലാതെ വന്നപ്പോഴാണ് പഞ്ചായത്ത്‌ ഓഫിസിന് സമീപമുള്ള വറീത് ഡോക്ടറെ കാണാൻ പോയത്.

വിശേഷമെല്ലാം പറഞ്ഞു കഴിഞ്ഞപ്പോൾ ഡോക്ടർ രക്തോം മൂത്രോം പരിശോധിക്കാൻ പറഞ്ഞു.

എന്നാപ്പിന്നെ അതങ്ങു പരിശോധിക്കാമെന്നു കരുതി ലാബിലേക്ക് നടക്കുമ്പോഴാണ് ആൽത്തറ വാസന്തി പ്രത്യക്ഷപ്പെട്ടത്.

“നീയെങ്ങോട്ടാടാ വിനയാ?”

“രക്‌തോം മൂത്രോം പരിശോധിക്കണം. ചേച്ചിയെങ്ങോട്ടാ?”

“ഞാനും ലാബിലേക്കടാ. മൂത്രം പരിശോധിക്കണം”

ഒരു കള്ളച്ചിരിയോടെ വാസന്തി പറഞ്ഞു.

വസന്തി കൂടെക്കൂടിയപ്പോൾ സമയം പോയതറിഞ്ഞില്ല.മിണ്ടീം പറഞ്ഞും നടക്കാൻ ആളുണ്ടെങ്കിൽ ദൂരം അറിയില്ലെന്നേ.

“രക്തം ഭക്ഷണത്തിനു മുൻപ് ടെസ്റ്റ്‌ ചെയ്യേണ്ടതാ. ഇയ്യാള് വല്ലതും കഴിച്ചോ?”

ലാബിൽ ചെന്ന് ചീട്ടു കൊടുത്തപ്പോൾ വെള്ളക്കുപ്പായമിട്ട മാലാഖ കടന്നൽ കുത്തിയ മുഖത്തോടെ ചോദിച്ചു.

രാവിലെ വറീത് ഡോക്ടറെ കാണാൻ ഇറങ്ങിയപ്പോൾ തട്ടി വിട്ട രണ്ടു കുറ്റി പുട്ടും കടലയും വയറ്റിലിരുന്ന് ഞൊളക്കുന്നുണ്ട്.

എന്നാപ്പിന്നെ മൂത്രം ടെസ്റ്റ്‌ ചെയ്യാൻ കൊടുത്തിട്ട് രക്തം പിറ്റേന്ന് രാവിലെ ആകാമെന്നു കരുതി.

വാസന്തിയുടെ ടെസ്റ്റ്‌ കഴിയുന്നത് വരെ കാത്തുനിന്ന് ഓളോട് മിണ്ടീം പറഞ്ഞും തിരിച്ചു പൊന്നു.

വീട്ടിൽ വന്ന് ക്ഷീണം കാരണം ഒന്ന് മയങ്ങാമെന്ന് കരുതി സോഫയിൽ തല ചായ്ച്ചപ്പോഴാണ് കലി തുള്ളി മീര മുന്നിൽ.

“വാസന്തിക്ക് വയറ്റിലുണ്ടാക്കീട്ട് നിങ്ങള് ടെസ്റ്റ്‌ ചെയ്യാൻ കൊണ്ടോയേക്കായിരുന്നല്ലേ .?

“വാസന്തിക്കോ! ഞാനോ! നീയെന്താ മീരാ ഈ പറയുന്നത്?”

“നിങ്ങള് ഒരുമാതിരി ഞഞ്ഞാപിഞ്ഞാ വർത്താനം പറയരുത്. ഈ മെസേജ് നോക്ക്യേ”

“എന്റമ്മേ. വാസന്തീടെ യൂറിൻ പരിശോധിച്ച റിസൾട്ട്‌ വാട്സ്ആപ്പിൽ വന്നു കിടക്കുന്നു. അതിൽ എന്തോ പോസിറ്റീവ് എന്നെഴുതിയിട്ടുണ്ട്.

വിനയൻ തലയ്ക്കു കൈ കൊടുത്തു.

വർത്തമാനത്തിനിടയിൽ ലാബിലെ പെങ്കൊച്ചിന് കൊടുത്ത ഫോൺ നമ്പർ മാറിപ്പോയി.

ശേഷം ചിന്ത്യം.

മംഗളം…

Leave a Comment