Story written by Suresh Menon
“കൊ ന്നതാണല്ലെ” എത്ര അടക്കിപിടിച്ചിട്ടും അമർന്നു പോകാത്ത വിമ്മിഷ്ടം ദേഷ്യം എല്ലാം സുമതിയുടെ ചോദ്യത്തിലുണ്ടായിരുന്നു
അയാൾ അപ്പോഴും ഒന്നും മിണ്ടാതെ തിരിഞ്ഞു കിടക്കുകയായിരുന്നു.
“ദുഷ്ടാ .എങ്ങിനെ തനിക്ക് മനസ്സു വന്നെടൊ “
സുമതിക്ക് ദേഷ്യം അടക്കാനായില്ല കൂട്ടത്തിൽ കണ്ണിൽ നനവും
“ടീ ഒരു കാര്യം ഞാൻ പറഞ്ഞേക്കാം മര്യാദക്ക് സംസാരിക്കണം”
വല്ലാതെ പ്രകോപിതനായി സുമതിയുടെ മുഖത്തേക്ക് കൈവിരൽ ചൂണ്ടി രാജേന്ദ്രൻ കിടക്കയിൽ ചമ്രം പടിഞ്ഞിരുന്നു.
” അതേടി ഞാൻ തന്നെയാണ് കൊ ന്നത് .മനുഷ്യന് സ്വൈര്യം തരാത്ത അസത്ത് ‘ വീട് മുഴുവൻ തൂ റി നാറ്റി വൃ ത്തികേടാക്കാൻ’ അവൾടെ ഒരു പട്ടിയും പൂച്ചയും നായയും….”
ഒന്നു നിർത്തി രാജേന്ദ്രൻ തുടർന്നു.
“ഞാൻ പണ്ടേ നിന്നോട് പറഞ്ഞിട്ടുണ്ട്. എൻ്റെ വഴിക്കു കുറുകെ എന്ത് വന്നാലും ഞാൻ ഒഴിവാക്കും .കൊ ന്നിട്ടായാലും ”…. അത് നീയായാലും ശരി. “
സുമതി പല്ലുകൾ കുട്ടികടിച്ച് തീ പാറുന്ന നോട്ടവുമായി എഴുന്നേറ്റ് ജനവാതിൽ തുറന്നു. പറമ്പിൽ ഒരു മൂലക്കായി തൻ്റെ പ്രിയപ്പെട്ട റോസിയെ കുഴിച്ചിട്ട സ്ഥലത്തേക്ക് ജനലഴി പിടിച്ച് നോക്കി നിന്നു .ദുഖം സഹിക്കാൻ കഴിയാഞ്ഞപ്പോൾ കണ്ണുകൾ അടച്ചു. കെട്ടിനിർത്തിയ വെള്ളം കവിളിലൂടെ അലിഞ്ഞിറങ്ങി…….
“.എൻ്റെ കൈ കൊണ്ട് തന്നെ അവൾക്ക് കൊലച്ചോറ് ഇട്ടു കൊടുക്കേണ്ടി വന്നു. താൻ ഒന്നും അറിഞ്ഞിരുന്നില്ല. മഹാപാപി എല്ലാം മറച്ച് വെച്ച് തന്നെ കൊണ്ടത് ചെയ്യിച്ചു “
ദേഷ്യം സഹിക്കാനായില്ല .അവൾ പല്ലുകൾ കൂട്ടി കടിച്ചു. കൈകൾ കൂട്ടി തിരുമ്മി.
ഉറക്കം ഒട്ടും വരാത്ത രാത്രി കഴിഞ്ഞപ്പോൾ അടുക്കളവാതിൽ പതിയെ തുറന്നു. പതിവ് പോലെ രണ്ട് കപ്പ് ചായ .ആവിപറന്നുയർന്നു .ഗ്രില്ലിലൂടെ വർക്ക് ഏരിയയിലേക്ക് ഒന്നു നോക്കി. ഒരാഴ്ച മുൻപ് മേടിച്ച കീടനാശിനി അവിടെ യിരിപ്പുണ്ട്. തൻ്റെ റോസിയുടെ ജീവനെടുത്തത്.
സുമതി രണ്ട് കപ്പ് ചായയിലേക്കും നോക്കി. ഇനി ഈ ദുഷ്ടൻ്റെ കൂടെ ഒരു ജീവിതം ഇല്ല. ആ കീടനാശിനി പതിയെ കയ്യിലെടുത്തു.
മനസ്സിൽ ചോദ്യങ്ങളും ഉത്തരങ്ങളും മാറി മാറി വന്നു.
” ഇവൻ്റെ ജീവിതത്തിൽ നിന്ന് എന്നെന്നേക്കുമായി ഒഴിഞ്ഞു പോകാം അതോ തൻ്റെ ജീവിതത്തിൽ നിന്ന് എന്നെന്നേക്കുമായി അവനെ ഒഴിവാക്കണൊ “
ആവി പറക്കുന്ന ആ രണ്ട് കപ്പ് ചായയിലേക്കും അവൾ മാറി മാറി നോക്കി .പതിയെ കീടനാശിനിയുടെ അടപ്പ് തുറക്കാൻ തുടങ്ങി
ആ രണ്ട് കപ്പ് ചായയും അവളുടെ ഉത്തരത്തിനായി കാതോർത്തിരിക്കുക യായിരുന്നു അപ്പോൾ