നാളെ മുഹൂർത്തം വരെ സമയമുണ്ട് തീരുമാനങ്ങളെടുക്കാൻ.. ഞാൻ വീട്ടിൽ നിന്നിറങ്ങുന്ന സമയത്ത് തന്നെയൊന്ന് വിളിക്കാം. അപ്പോൾ പറഞ്ഞാൽമതി…….

പറയാൻ വന്നത്.

എഴുത്ത്:- ഭാഗ്യലക്ഷ്മി. കെ. സി.

റിനി കാറിലിരുന്ന് കരയുകയായിരുന്നു. വീട്ടിൽനിന്ന് ഒളിച്ചോടുമ്പോൾ എടുത്ത ഡ്രസ്സും മറ്റുമടങ്ങിയ ബാഗ് അവൾ മാറോടടുക്കിപ്പിടിച്ചിട്ടുണ്ട്.

വിവിധ് കണ്ണാടിയിലൂടെ പിറകിലിരിക്കുന്ന റിനിയെ നോക്കി. നാളെ നമ്മുടെ വിവാഹം നടക്കേണ്ടതാണ്… അതിനിടയിൽ അവൾ ഇഷ്ടപ്പെട്ട ആളോടൊപ്പം ഇറങ്ങിപ്പോയതാണ്. തന്നെ വൈകുന്നേരം മൂന്ന് മണിയോടെ റിനി വിളിച്ചിരുന്നു.

വിവീ.. എനിക്ക് ഒരു കാര്യം പറയാനുണ്ട്…

അവൾ എന്തോ പറയാൻ തുനിഞ്ഞതാണ്. പെട്ടെന്ന് ഫോൺ കട്ടായി. അതിനിടയിൽ പരുഷമായ എന്തോ ഒരു ശബ്ദം കേട്ടു. അതാണ് തന്നെ ഇവിടെ എത്തിച്ചത്.

ഫോൺ വെച്ചിട്ടും മനസ്സിന് സമാധാനം കിട്ടിയില്ല. റിനി എന്താണ് തന്നോട് പറയാൻ വന്നത്..?

വിവിധ് കുറച്ചുപ്രാവശ്യം അവളെ തിരിച്ചുവിളിച്ചുനോക്കി. എടുക്കുന്നില്ല. മനസ്സ് നിയന്ത്രണത്തിൽ വരാതെ അസ്വസ്ഥമായപ്പോൾ റിനിയുടെ അച്ഛനെ വിളിച്ചു.

എന്താ മോനേ..? ഇവിടെ എല്ലാവരും ആഘേഷത്തിലാണ്…

റിനിയെ വിളിച്ചിട്ട് എടുക്കുന്നില്ല…

അവൾ ഒരുങ്ങുകയാവും.. സാരമില്ല, ഇന്നിനി തിരക്കല്ലേ… നാളെ കാണാലോ..

അദ്ദേഹം ധൃതിയിൽ ഫോൺ കട്ട് ചെയ്തു.

എവിടെയോ എന്തോ ഒരു സംശയം കിടന്ന് പെരുകി.

വീണ്ടും അവളുടെ അച്ഛനെ വിളിച്ചു:

റിനി അവിടെ വീട്ടിൽത്തന്നെയുണ്ടോ? അതറിഞ്ഞാൽ മതി…

എന്തേ മോനേ..?

അദ്ദേഹം പെട്ടെന്ന് അപകടം മണത്തു.

അവൾ എന്നെ അല്പം മുമ്പ് വിളിച്ചിരുന്നു. എന്തോ പറയാൻ വന്നതാ…

പക്ഷേ…

എന്താ മോനേ നീ പറയുന്നത്..?

അപ്പുറത്ത് തള൪ന്ന ശബ്ദം കേട്ടതോടെ വിവിധ് പറഞ്ഞു:

ഒരു കാര്യം ചെയ്യൂ, റിനി അവിടെത്തന്നെ ഉണ്ടോ എന്നുറപ്പാക്കി എന്നെയൊന്ന് വിളിക്കൂ… അവളോട് ആരോ കയ൪ത്ത് സംസാരിച്ചതുപോലെ എനിക്ക് തോന്നി.

മോളേ.. എന്നൊരു പരിഭ്രാന്തമായ വിളിയോടെ ഫോൺ കട്ടായി..

അടുത്ത നിമിഷം മോനേ.. അവൾ.. എന്ന് പറഞ്ഞ് ഏങ്ങിക്കരയുന്ന അച്ഛന്റെ ശബ്ദമാണ് കേൾക്കാനായത്.

വിവീ, അവൾ ഇവിടില്ല. കൂട്ടുകാരിയോട് പറഞ്ഞത്രേ പോവുകയാണെന്ന്.. ഡ്രസ്സും മറ്റുമടങ്ങിയ ബാഗുമെടുത്തിട്ടുണ്ടത്രേ..

അമ്മയാണ് കരച്ചിലിനിടയിൽ അത്രയും പറഞ്ഞൊപ്പിച്ചത്. അല്പം മുമ്പ് വിളിച്ചപ്പോഴൊക്കെ അവിടെനിന്ന് കേട്ടുകൊണ്ടിരുന്ന പാട്ടും ഡാൻസും ശബ്ദവുമൊന്നും കേൾക്കാനില്ല. ആകെ നിശ്ശബ്ദമായിരിക്കുന്നു…

ആരാണവൻ..? അവനെന്തിനാണ് അവളെ ശാസിക്കുന്നത്..? അവൾ സന്തോഷത്തോടെയാണോ അവനൊപ്പം പോയത്..?

വിവിധിന്റെ മനസ്സിൽ സംശയങ്ങളുണ൪ന്നു.

നമുക്കന്വേഷിക്കാം…

അത്രയും പറഞ്ഞ് അവൻ ഫോൺ കട്ട് ചെയ്തു.

ഉടനെത്തന്നെ കാറുമായി പുറത്തിറങ്ങി സിറ്റിയിൽ ഒരു വലംവെച്ചു. എവിടെ പോയി അന്വേഷിക്കാനാണ്.. എങ്ങനെ കണ്ടെത്താനാണ്.. റിനിയെ ആദ്യമായി കണ്ട നിമിഷങ്ങൾ അവന്റെ മനസ്സിൽ ഓടിയെത്തി.

ഒരു മാളിലെ എസ്കലേറ്ററിൽ‌ കയറാൻ മടിച്ചുനിന്ന കൊച്ചുപെൺകുട്ടിയെ കൈപിടിച്ച് സഹായിച്ച് അവളുടെ അച്ഛനമ്മമാരെ നോക്കി ചിരിക്കുന്ന റിനി അവന്റെ ഹൃദയത്തിലേക്കാണ് നേരെ കയറിവന്നത്.

യാദൃച്ഛികമായാണ് പിന്നീട് അവളെ അമ്പലത്തിൽവെച്ച് വീണ്ടും കാണുന്നത്. അവളുടെ മമ്മിയും അമ്മയും ഒരേ കോളേജിൽ പഠിച്ച് പരസ്പരം പരിചയമുള്ളവരായിരുന്നു. അങ്ങനെയാണ് വിവാഹാലോചന പ്രൊസീഡ് ചെയ്തത്. നിശ്ചയം കഴിഞ്ഞശേഷം അനേകം തവണ ഫോണിലൂടെ സംസാരിച്ചിട്ടുമുണ്ട്. പക്ഷേ അപ്പോഴൊന്നും ഇങ്ങനെ ഒരു കാര്യം തന്നോട് പറഞ്ഞിട്ടില്ല.

പോലീസിനെ അറിയിച്ചാലോ…

ഒരുനിമിഷം വിവിധ് ആലോചിച്ചു. പെട്ടെന്നാണ് തന്റെ കൂടെ പഠിച്ച ശ്രാവൺ സൈബ൪സെല്ലിലുണ്ടല്ലോ എന്ന് അവന് ഓ൪മ്മ വന്നത്..വിവിധ് ശ്രാവണിനെ വിളിച്ച് കാര്യങ്ങൾ പറഞ്ഞു.

ആരാണ് അവളെ കൂട്ടിക്കൊണ്ടുപോയത് എന്നറിയണം. അവൾ സേഫാണോ എന്നറിയാഞ്ഞുള്ള ഒരു വിഷമം.. അത്രേയുള്ളൂ..

വിവിധിന്റെ വാക്കുകൾ കേട്ട് ശ്രാവൺ ചിരിച്ചു.

അവൾ നിന്നെ കളഞ്ഞിട്ട് പോയതല്ലേ.. സുരക്ഷിതയല്ലെങ്കിൽ നിനക്കെന്താ..?

ശ്രാവൺ വിവിധിനെ തണുപ്പിക്കാനായി കളിയായി പറഞ്ഞു.

വിവിധ് പെട്ടെന്ന് മൗനം പാലിച്ചു. അതോടെ ശ്രാവൺ താനൊന്ന് അവളുടെ നമ്പറിലേക്ക് വരാറുള്ള സാധാരണ കോളുകളും ലാസ്റ്റ് വന്ന കോളും നോക്കട്ടെ എന്ന് പറഞ്ഞ് ഫോൺ വെച്ചു.

കാ൪ പാലത്തിനടുത്ത് പാ൪ക്ക് ചെയ്ത് വിവിധ് ഒന്ന് പുറത്തിറങ്ങി. കാറിൽനിന്ന് വെള്ളക്കുപ്പിയെടുത്ത് മുഖം കഴുകി, ലേശം കുടിച്ചു. ഫോണെടുത്ത് നോക്കിയപ്പോൾ അച്ഛന്റെ ഒരുപാട് മിസ്കാളുകൾ.. അച്ഛനെ വിളിച്ചു.

മോനേ എല്ലാവരും നിന്നെ ചോദിച്ചുകൊണ്ടിരിക്കുകയാ… നീയെവിടെയാ പോയത്..?

ദേ, വന്നു.. വന്നിട്ട് എല്ലാം പറയാം..

ഫോൺ ഓഫ്‌ ചെയ്ത് കാറിലേക്ക് കയറാൻ നോക്കുമ്പോഴാണ് പാലത്തിനടിയിൽ നിന്ന് ഒരു ഞരക്കം കേട്ടത്. പോയിനോക്കുമ്പോൾ റിനിയാണ്…

അവളുടെ കൈകൾ കെട്ടിയിട്ടിരിക്കുന്നു. വായിലും എന്തോ തിരുകിവെച്ചിട്ടുണ്ട്. അടുത്തെങ്ങും ആരുമില്ല. വേഗം തന്നെ കെട്ടുകളഴിച്ച് അവളെ കൂട്ടി കാറിനടുത്തെത്തി.

അവൾക്ക് വെള്ളം എടുത്തുകൊടുത്ത് മുഖം കഴുകാൻ പറഞ്ഞു. അവൾ കുറേ വെള്ളം ദാഹം തീരുന്നതുവരെ ആ൪ത്തിയോടെ കുടിച്ചു. അപ്പോഴാണ് ശ്രാവണിന്റെ ഫോൺ വന്നത്.

വിവീ, ഒരുത്തനെ പിടിച്ചിട്ടുണ്ട്, അവൻ സ്വ൪ണ്ണം വിൽക്കാൻ ജ്വല്ലറിയിൽ കയറിയിരിക്കുകയായിരുന്നു. അവ൪ക്കെന്തോ സംശയം തോന്നി പോലീസിനെ വിളിച്ചതാണ്.. അവന്റെ കൈയിലാണ് റിനിയുടെ ഫോണുള്ളത്… അവനാണ് സ്ഥിരമായി ആ നമ്പറിൽ വിളിച്ചുകൊണ്ടിരുന്നത്..

റിനിയെ ഞാൻ കണ്ടെത്തി.. ഇനി ആ കേസ് ഏതായാലും നടക്കട്ടെ..

വിവിധ് ഫോണിൽ സംസാരിക്കുന്നതൊക്കെ റിനി കേൾക്കുന്നുണ്ടായിരുന്നു.
അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകി. റോഷൻ തന്നെ വഞ്ചിച്ചിരിക്കുന്നു എന്ന സത്യം അവൾക്ക് ഉൾക്കൊള്ളാനായില്ല.. മൂന്ന് വ൪ഷം പ്രണയിച്ചുനടന്നതാണ്..

കാറിന്റെ ഡോ൪ തുറന്ന് വിവിധ് വന്നുകയറുന്നതും കാ൪ മുന്നോട്ട് പോകുന്നതും അവൾ ഏതോ ലോകത്തിലെന്നവണ്ണം അറിഞ്ഞു. ഡോ൪ തുറന്ന് പുറത്തേക്ക് ചാടിയാലോ എന്ന് കരുതി ഹാന്റിലിൽ കൈവെച്ചതാണ്…

വിവിധ് കാ൪ നി൪ത്തി.

റിനീ, താനിവിടെ മുന്നിൽവന്നിരിക്കൂ…

അവൻ മൃദുവായി പറഞ്ഞു. തലകുനിഞ്ഞുപോയ റിനിയെ അവൻതന്നെ കൈപിടിച്ച് മുന്നിലിരുത്തി.

കാ൪ മുന്നോട്ട് എടുക്കവേ അവൻ പറഞ്ഞു:

നാളെ മുഹൂർത്തം വരെ സമയമുണ്ട് തീരുമാനങ്ങളെടുക്കാൻ.. ഞാൻ വീട്ടിൽ നിന്നിറങ്ങുന്ന സമയത്ത് തന്നെയൊന്ന് വിളിക്കാം. അപ്പോൾ പറഞ്ഞാൽമതി, വരണോ വേണ്ടയോ എന്ന്… ഇന്ന് നടന്നത് ഒരു ദുഃസ്വപ്നംപോലെ മറന്നേക്കൂ…

കണ്ണുനീ൪ നിറഞ്ഞുകവിയുന്ന മിഴികളുയ൪ത്തി റിനി അവനെ ദയനീയമായി നോക്കി. അവനാ കൈകൾ തന്റെ ഇടതുകരത്തിലേക്ക് ചേ൪ത്തുപിടിച്ച് ഡ്രൈവ് ചെയ്തു.

സാരമില്ല.. ഇതും ഒരു അനുഭവമാണ്.. മനുഷ്യന് തെറ്റുകൾ പറ്റും.. പക്ഷേ അതിൽനിന്നും പാഠങ്ങൾ പഠിക്കണം.. ഒന്ന് ഇടറിവീണു എന്നുകരുതി ജീവിതം അവിടെ നിന്നുപോകരുത്.. എഴുന്നേറ്റ് മുന്നോട്ട് പോകണം.

അവൾ തള൪ച്ചയോടെ അവന്റെ ചുമലിലേക്ക് തലചായ്ച്ചു. കാ൪ റിനിയുടെ വീട്ടിലേക്ക് എത്തിച്ചേ൪ന്നു. റോഡിനിരുവശവും വ൪ണ്ണദീപങ്ങൾ അപ്പോഴും കത്തിനിൽപ്പുണ്ടായിരുന്നു. ഒരുവീടുമുഴുവൻ ഗേറ്റിലേക്ക് ഓടിവരുന്നു. ഡോ൪ തുറന്നപ്പോഴേക്കും കുഴഞ്ഞുപോയ റിനിയെ അച്ഛനും അമ്മയും ബന്ധുക്കളും വാരിയെടുത്തു.

വിവിധ് പറഞ്ഞു:

അവളോടൊന്നും ചോദിക്കേണ്ട… അവളൊന്ന് വിശ്രമിക്കട്ടെ… നമുക്ക് നാളെ കാണാം..

തിരിച്ച് കാറിൽ കയറാൻപോയ വിവിധിനെ റിനിയുടെ അച്ഛൻ പിടിച്ചുനി൪ത്തി.

മോനേ… അയാൾക്ക് ഗദ്ഗദം കാരണം വാക്കുകൾ പുറത്തുവന്നില്ല.. അയാൾ തൊഴുകൈകളോടെ വിവിധിന്റെ മുന്നിൽ തലകുനിച്ചുനിന്നു.

വിവിധ് പറഞ്ഞു:

സാരമില്ല.. അവളെ വഴക്ക് പറയേണ്ട… നന്നായി ഒന്നുറങ്ങട്ടെ.. നാളെ അവളോട് എന്നെ വിളിക്കാൻ പറയണം…

പിറ്റേന്ന് പൊൻപുലരി വിരിയുന്ന ശബ്ദത്തിനൊപ്പം കല്യാണവീടുമുണ൪ന്നു. വിവിധ് ‌ചെറുതല്ലാത്ത ടെൻഷൻ നിറഞ്ഞ മുഖത്തോടെ ഓടിനടക്കുന്നുണ്ട്. കല്യാണവസ്ത്രങ്ങൾ എടുത്ത് കട്ടിലിൽവെച്ച് അവനൊന്ന് സംശയിച്ചുനിന്നു.

അപ്പോഴാണ് ഫോൺ റിങ് ചെയ്തത്..

ഹലോ…

റിനിയാണ്…

പറയൂ..

അത് പിന്നെ…

എന്താ പറയാൻ വന്നത്..?

പുറപ്പെട്ടോളൂ എന്ന് പറയാൻ വിളിച്ചതാ..

അവൾ പതിഞ്ഞശബ്ദത്തിൽ പറഞ്ഞു. വിവിധ് സന്തോഷത്തോടെ ചിരിച്ചുകൊണ്ട് പറഞ്ഞു:

ഓകെ… ദാ, വരുന്നൂ..

Related Posts

Leave a Reply

Your email address will not be published. Required fields are marked *