പത്തുവർഷങ്ങൾക്ക് മുമ്പ് എന്റെ അമ്മ മരിച്ചപ്പോൾ നാൽപ്പതുകളിലാണെന്ന് പോലും നോക്കാതെ ഞാൻ പൊട്ടി കരഞ്ഞിട്ടുണ്ട്. എനിക്ക് അമ്മയുടെ അതേ സ്വഭാവമാണെന്ന് ഇടക്കെന്റെ ഭാര്യയും മകളുമൊക്കെ പറയുന്നത് വളരേ ശരിയാണ്……

എഴുത്ത്:-ശ്രീജിത്ത് ഇരവിൽ

എപ്പോൾ വേണമെങ്കിലും തട്ടിപ്പോകാൻ പാകം അച്ഛൻ ആശുപത്രിയിലാണ്. വേണെമെങ്കിൽ കിടത്താം. വേണ്ടായെങ്കിൽ കൊണ്ടുപോകാം. അച്ഛനെ വീട്ടിലേക്ക് കൊണ്ടുപോകാൻ അന്നുഞാൻ തീരുമാനിച്ചു.

സാധാരണയെല്ലാ വൃദ്ധരുടേയും സ്വാഭാവിക മരണ കാരണമായ ഹൃദയധമനികളുടെ പരിക്കാണ് അച്ഛനും. സ്വന്തം പിതാവിന്റെ വിഷയത്തിൽ വളരെയേറെ വിഷമമൊന്നും എനിക്ക് തോന്നിയില്ല. എപ്പോഴും മരണവേർപാടിന്റെ സൂചിമുന ഹൃദയത്തിൽ വന്ന് മുട്ടുന്നത് പ്രിയപ്പെട്ടവരെ ഭൗതിക ജീവിതത്തിൽ നിന്ന് നഷ്ട്ടപ്പെടുമ്പോഴാണല്ലോ…!

പത്തുവർഷങ്ങൾക്ക് മുമ്പ് എന്റെ അമ്മ മരിച്ചപ്പോൾ നാൽപ്പതുകളിലാണെന്ന് പോലും നോക്കാതെ ഞാൻ പൊട്ടി കരഞ്ഞിട്ടുണ്ട്. എനിക്ക് അമ്മയുടെ അതേ സ്വഭാവമാണെന്ന് ഇടക്കെന്റെ ഭാര്യയും മകളുമൊക്കെ പറയുന്നത് വളരേ ശരിയാണ്. അതുകൊണ്ട് തന്നെയാണ് അമ്മയ്ക്ക് മരണം വരെ വെറുക്കാൻ പറ്റാതിരുന്ന അച്ഛനോട് എനിക്ക് ഇപ്പോൾ മുഖം തിരിക്കാൻ സാധിക്കാത്തത്.

അങ്ങനെ, എന്റെയൊക്കെ പൊടിപ്രായത്തിലേ അമ്മയെ ഉപേക്ഷിച്ച് പോയ അച്ഛനേയും കൊണ്ട് ഞാൻ യാത്രയായി. മൂന്നാഴ്ച്ചകളോളം അച്ഛനെ കിടത്തി പരിശോധിച്ചതിന്റെ വമ്പൻ തുകയെന്നോട് ഈടാക്കിയ ആശുപത്രിയുടെ ആംബുലൻസിൽ തന്നെയാണ് ഞാൻ വീട്ടിലെത്തിയത്.

മുറ്റത്തേക്ക് ആംബുലൻസ് വരുന്നത് കണ്ടപ്പോൾ എന്റെ ഭാര്യ പരിഭ്രാന്തിയായി. അലക്ക് കല്ലിനടുത്ത് നിന്ന് കുത്തിപ്പിഴിഞ്ഞയൊരു തുണിയുമായി അവൾ ഓടി വന്നു. വാഹനത്തിൽ നിന്ന് ഞാൻ ഇറങ്ങിയപ്പോഴാണ് പെണ്ണിന് സമാധാനമായത്.

കെട്ടിച്ച് വിട്ട മകളുടെ മുറിയൊരുക്കാൻ അവളോട് പറഞ്ഞുകൊണ്ട് അച്ഛനെ വീൽ ചെയറിലേക്ക് ഞാൻ ഇരുത്തി. തുടർന്ന് അകത്തേക്ക് ഉരുട്ടി.

ഒരു സഹായമുണ്ടായാൽ അത്യാവശ്യം നടക്കാനും പതുക്കെ സംസാരിക്കാനുമൊക്കെ അച്ഛന് സാധിക്കും. എന്നിട്ടും എന്നോട് യാതൊന്നും പറയാൻ പുള്ളി ശ്രമിച്ചില്ല. ഞാൻ തൊടുമ്പോഴെല്ലാം പരീക്ഷയിൽ തോറ്റുപോയ കുട്ടിയെപ്പോലെ അച്ഛന്റെ തല കുനിഞ്ഞിരിക്കും.

മിക്കപ്പോഴും അച്ഛന്റെ കണ്ണ് നിറഞ്ഞിരിക്കാറുണ്ടെന്ന് ഒരുനാൾ ഭാര്യയെന്നോട് പറഞ്ഞു. കുറ്റബോധം കൊണ്ടായിരിക്കുമെന്ന് ഞാൻ മറുപടി കൊടുത്തു. അന്നുരാത്രിയിൽ ഞാൻ അച്ഛന്റെ മുറിയിലേക്ക് പോയി കഴിഞ്ഞതൊക്കെ മറന്ന് സന്തോഷമായിരിക്കൂവെന്നും, ഞങ്ങളൊക്കെ കൂടെയുണ്ടെന്നും പറഞ്ഞു. അതുകേട്ടപ്പോൾ പിടച്ചലോടെ എന്റെ നേരേക്ക് അച്ഛന്റെ കുഴഞ്ഞ കൈകൾ നീണ്ടു. ഞാൻ ആ കൈവെള്ളയിൽ മുറുക്കെ പിടിച്ചപ്പോൾ അച്ഛന്റെ കണ്ണുകൾ നിറയുന്നുണ്ടായിരുന്നു. വിറയലോടെ ആ ചുണ്ടുകൾക്കിടയിൽ നിന്ന് നാവിന്റെ തുമ്പുമാത്രമിളകി മോനേയെന്ന് വിളിച്ചപ്പോൾ…. പുറത്തേക്ക് ഒഴുകിയില്ലെങ്കിലും എന്റെ കണ്ണുകളും നിറഞ്ഞുപോയി.

വേണ്ടപ്പെട്ടവരെ പരിഗണിക്കാതെ തന്നിഷ്ട്ടത്തിൽ നടന്ന് അവസാനം ജീവിതത്തിൽ ആരുമില്ലാതെ അവസാനിച്ച് പോകുമായിരുന്നു അച്ഛൻ. അത് ആരെക്കാളും കൂടുതൽ അച്ഛനും അറിയാം. ആ അറിവിൽ നിന്നുള്ള സകല കുറ്റംബോധവും ആ കണ്ണുകളിൽ നിന്ന് ഒലിച്ചിറങ്ങുന്നത് ഞാൻ നോക്കിയിരുന്നു. എങ്ങനെയൊക്കെ ഒരാൾ ജീവിക്കാൻ പാടില്ലായെന്ന കുമ്പസാര കണ്ണീരായിരുന്നുവത്..!

പശ്ചാത്താപം ആ കണ്ണുനീർ തുള്ളികളെ മുത്തുകളായി രൂപാന്തരപ്പെടുത്തി. അതിന്റെ തിളക്കം അച്ഛന്റെ മുഖമാകെ പടരുന്നത് പോലെ എനിക്ക് തോന്നുകയായിരുന്നു. മോക്ഷം കിട്ടിയവന്റെ ആഹ്ലാദമായിരുന്നു ആ തുറന്ന കണ്ണുകളിലപ്പോൾ…

നോക്കിയിരിക്കെ അച്ഛന്റെ കൈകൾ എന്റെ പിടുത്തം വിട്ട് കിടക്കയിലേക്ക് ഊർന്നു വീണു ! ഞാൻ വിറച്ചില്ല ! പരിഭ്രാന്തനായില്ല ! പെരുമഴയത്ത് നിന്ന കുളിരുമായി ഞാൻ എഴുന്നേറ്റ് പുറത്തേക്ക് പോയി. ആംബുലൻസ് വരുന്നതുവരെ ആ തിളക്കവുമായി അച്ഛന്റെ കണ്ണുകൾ തുറന്നുതന്നെ കിടന്നിരുന്നു…!!!

Related Posts

Leave a Reply

Your email address will not be published. Required fields are marked *