വനജയുടെ ഈ സ്നേഹം കാണുമ്പോൾ, പക്ഷേ വനജാ… ഞാനിപ്പോൾ വട്ടപ്പൂജ്യമാണ്, എൻ്റെ കൈയ്യിലൊന്നുമില്ല, എല്ലാം ശരണ്യയുടെ പേരിലാണ്…….

Story written by Saji Thaiparambu

ശാരൂ… എൻ്റെ ട്യൂബൊന്ന് മാറ്റി താ .. നന്നായി ലോഡായിട്ടുണ്ട്, വല്ലാത്ത വേദന

നിലക്കണ്ണാടിയിൽ നോക്കി തടിച്ച് മലർന്ന ചുണ്ടിലെ ലിപ്സ്റ്റിക് കടിച്ചമർത്തുന്ന ശരണ്യയെ നോക്കി സുധീഷ് പറഞ്ഞു.

ഓഹ് വെരിസോറി., സുധീ… , എനിക്കിന്ന് എക്സിക്യുട്ടീവ്സിൻ്റെ മീറ്റിംഗുണ്ട്, ഇപ്പോൾ തന്നെ ഒരുപാട് ലേറ്റായി, വനജ ,ഉടയെത്തും, തത്കാലം ഒന്ന് അഡ്ജസ്റ്റ് ചെയ്യ്

കാറിൻ്റെ കീയുമെടുത്ത് ശരണ്യ വേഗം മുറിയിൽ നിന്ന് പുറത്തേയ്ക്കിറങ്ങി.

തന്നെയൊന്ന് തിരിഞ്ഞ് നോക്കാതെ, നിർദ്ദയയായി ഇറങ്ങിപ്പോകുന്ന ഭാര്യയെ നോക്കി, രോഗശയ്യയിൽ കിടന്ന് കൊണ്ട് സുധീഷ് നെടുവീർപ്പിട്ടു.

അവൾക്ക് തന്നോടുള്ള ഈ അവഗണന തുടങ്ങിയിട്ട് നാളുകൾ കുറെയായി , രണ്ട് വർഷം മുമ്പുണ്ടായ ഒരാക്സിഡൻ്റിൽ കൂട്ടിയോജിപ്പിക്കാൻ കഴിയാത്ത വിധത്തിൽ സുധീഷിൻ്റെ നട്ടെല്ല് തകർന്ന് പോയിരുന്നു.

നഗരത്തിലെ അറിയപ്പെടുന്ന ഐടി കമ്പനിയിലെ മാനേജിങ് ഡയറക്ടറായിരുന്ന സുധീഷ് അതോടെ കിടപ്പിലായി.

ഭർത്താവിന് സംഭവിച്ച ദുരന്തത്തിൽ പകച്ചിരുന്ന ശരണ്യയെ സുധീഷ് തന്നെയാണ് ആശ്വസിപ്പിച്ചതും നിലവിൽ കമ്പനി ഡയറക്ടറായിരുന്ന ശരണ്യയെ മാനേജിങ്ങ് ഡറക്ടറാക്കിയതും

പിന്നീട് അവളിലുണ്ടായ മാറ്റം സകലരെയും ആശ്ചര്യപ്പെടുത്തുന്നതായിരുന്നു.

അതോടെ, സുധീഷിൻ്റെ പ്രാഥമികാവശ്യങ്ങൾ നിറവേറ്റിക്കൊടുത്ത് കൊണ്ടിരുന്ന ശരണ്യ , അന്ന് മുതൽ, വനജയെന്ന ഒരു ഹോം നഴ്സിനെ ഏർപ്പാടാക്കി.

എങ്കിലും വൈകിട്ട് ഓഫീസിൽ നിന്ന് വന്ന് കഴിഞ്ഞ് ശരണ്യ തൻ്റെ ഭർത്താവിൻ്റെ യരികിൽ വന്നിരുന്ന് ,അന്നത്തെ വിശേഷങ്ങളൊക്കെ പങ്ക് വയ്ക്കുകയും,ബിസിനസ്സ് കാര്യങ്ങൾ ചർച്ച ചെയ്യുകയും ചെയ്യുമായിരുന്നു

പതിയെ പതിയെ ആ പതിവും ഇല്ലാതാവുകയും ,ശരണ്യ രാത്രി വളരെ വൈകി വീട്ടിലെത്താനും തുടങ്ങി.

നാളുകൾ കഴിഞ്ഞ്, ഒരു ദിവസം പാതിരാത്രി, ബെഡ് റൂമിലേക്ക് ആടിയാടി കയറിവന്ന ശരണ്യയ്ക്ക്, മ ദ്യത്തിൻ്റെ ഗന്ധമുണ്ടെന്ന് സുധീഷ് തിരിച്ചറിഞ്ഞു.

നീയിത് വരെ എവിടെയായിരുന്നു ശരണ്യാ …?

കിടന്ന കിടപ്പിൽ നിന്നെഴുന്നേല്ക്കാൻ കഴിയാത്ത നിസ്സഹായാവസ്ഥയിൽ തൻ്റെ രോഷം മുഴുവനും വാക്കുകളിൽ പൊതിഞ്ഞ് കൊണ്ടയാൾ, ഭാര്യയോട് ഗർജ്ജിച്ചു.

ക്ളബ്ബിലിന്ന്, സൂസൻ്റെ ബർത്ഡേ പാർട്ടി ഉണ്ടായിരുന്നു, അവള് നിർബന്ധിച്ചപ്പോൾ,, ഞാൻ കുറച്ച്, സ്കോച്ച് ടേസ്റ്റ് ചെയ്തു ,തലയ്ക്ക് ചെറിയ പെരുപ്പ് തോന്നിയപ്പോൾ, പിന്നെയും കുടിച്ചു , എന്താ ഒരു ഫീൽ,? കുറെ നാളുകൾക്ക് ശേഷമാണ്, മനസ്സും ശരീരവും ഒന്ന് റിലാക്സ്ഡായത്, എല്ലാം മറക്കാൻ ,മ ദ്യം നല്ലൊരു ഔഷധമാണ് സുധീഷ്…

ഉന്മാദിനിയെ പോലെ അവൾ അട്ടഹസിച്ചപ്പോൾ, സുധീഷ് കോപാന്ധനായി .

ഷട്ട് യുവർ ബ്ളഡി മൗത്ത് ,ഞാൻ കഷ്ടപ്പെട്ടുണ്ടാക്കിയ എൻ്റെ കമ്പനിയുടെ പേരും പ്രശസ്തിയുമൊക്കെ നിൻ്റെ അഴിഞ്ഞാട്ടം കൊണ്ട് ഇല്ലാതാക്കു വാനാണെങ്കിൽ? ശരണ്യേ.. നീ ഓർത്തോ, ദിസ് ഈസ് ലാസ്റ്റ് വാണിങ്ങ്, ഇനി ഇതാവർത്തിച്ചാൽ, കമ്പനിയുടെ എംഡി സ്ഥാനത്ത് നിന്ന് മാറ്റിയിട്ട് , പഴയത് പോലെ നിന്നെ വീട്ടിലിരുത്താനും എനിക്ക് യാതൊരു മടിയുമുണ്ടാവില്ല, കമ്പനി നടത്തിക്കൊണ്ട് പോകാൻ എനിക്ക്, എഴുന്നേറ്റ് പോയി കമ്പനിയിലെ ഓഫീസ് റൂമിൽ ചെന്നിരിക്കണമെന്നില്ല, ഈ കിടന്ന കിടപ്പിൽ തന്നെ, എനിക്കതിന് കഴിയുമെന്ന് നീ മനസ്സിലാക്കിക്കോ?

ഹ ഹ ഹ ,ഒന്ന് അ പ്പിയിടണമെങ്കിൽ പോലും മറ്റൊരാളെ ആശ്രയിക്കേണ്ട നിങ്ങളാണോ, ഒരു കമ്പനി നടത്താൻ പോകുന്നത്? പിന്നെ, എന്നെ എംഡി സ്ഥാനത്ത് നിന്ന് മാറ്റാൻ, നിങ്ങൾക്കെന്താണ് അധികാരം? ,അല്ല എനിക്കറിയാൻ വയ്യാഞ്ഞിട്ട് ചോദിക്കുവാണ്? നിങ്ങൾക്കിപ്പോൾ കമ്പനിയിലെ ഒരു സ്വീപ്പറിൻ്റെ സ്ഥാനം പോലുമില്ലാതിരിക്കുമ്പോൾ, നിങ്ങളെങ്ങനെയാണ്, എന്നെ പുറത്താക്കുന്നത്? ,ചുമ്മാ പിച്ചും പേയും പറയാതെ കിടന്നുറങ്ങാൻ നോക്ക് , എന്നെ കാണുമ്പോൾ കുരയ്ക്കാതെ വാലും ചുരുട്ടിക്കിടന്നാൽ, നിങ്ങൾക്ക് കൊള്ളാം, ഇല്ലെങ്കിൽ എൻ്റെ പേരിലുള്ള ഈ വീട്ടിൽ നിന്ന് പോലും, നിങ്ങളെ ഞാനെടുത്ത് വെളിയിൽ തളളും, പറഞ്ഞേക്കാം,…

ശരണ്യയുടെ ആക്രോശം കേട്ടപ്പോൾ ,ഉള്ളിലൊരു സ്ഫോടനം നടന്ന പ്രതീതി യായിരുന്നു സുധീഷിന്.

കുറച്ച് നേരത്തേയ്ക്ക് ചുറ്റിനും അന്ധകാരം നിറഞ്ഞത് പോലെ തോന്നിയ സുധീഷിന്, താൻ വെറുംവട്ടപ്പൂജ്യമാണെന്ന് മനസ്സിലായി ,നിറഞ്ഞ് വന്ന മിഴികളിൽ നിന്നും അടർന്ന് വീണ അശ്രുകണങ്ങളൊഴുകി വന്ന്, അയാളുടെ തൊണ്ട ക്കുഴിയിൽ വീണുടഞ്ഞു.

പിറ്റേന്ന് പതിവ് സമയമായിട്ടും ശരണ്യയുടെ ശബ്ദകോലാഹലങ്ങളൊന്നും കേൾക്കാതിരുന്നപ്പോൾ അയാൾക്ക് തോന്നി ,അവൾ ഇന്നലെ കഴിച്ച മ ദ്യത്തിൻ്റെ ഹാങ്ങ് ഓവറിലായിരിക്കുമെന്ന്

കുറച്ച് കഴിഞ്ഞപ്പോൾ നിറപുഞ്ചിരിയോടെ വനജ കയറി വന്നു.

ഗുഡ് മോർണിങ്ങ് സാർ.,,

അതിന് മറുപടി പറയാതെ അയാൾ വെറുതെയൊന്ന് മൂളുക മാത്രം ചെയ്തു.

സുധീഷിൻ്റെ മുഖത്തെ മ്ളാനത അവളിൽ ഉദ്വേഗം ജനിപ്പിച്ചു.

ഇതെന്താ സാർ, ഇന്നലെ അത്താഴം കഴിച്ചില്ലേ?

ടേബിളിന് മുകളിൽ മൂടിവച്ചിരുന്ന പൊടിയരിക്കഞ്ഞിയിൽ മണിയനീച്ച പാറുന്നുണ്ടായിരുന്നു.

മറുപടി പറയാതെ സീലിങ്ങിലേക്ക് കണ്ണുനട്ട് കിടക്കുന്ന സുധീഷിൻ്റെ മുഷിഞ്ഞ വസ്ത്രങ്ങളും മറ്റും മാറ്റിയിട്ട്, വനജ ചൂടുവെള്ളത്തിൽ കിടന്ന കോട്ടൺ തുണി പിഴിഞ്ഞെടുത്ത് അയാളുടെ ദേഹം മുഴുവൻ തുടച്ച് വൃത്തിയാക്കി.

ശരണ്യ എഴുന്നേറ്റിട്ടുണ്ടാവില്ലല്ലേ?

അയാൾ ജിജ്ഞാസയോടെ ചോദിച്ചു.

മേഡത്തെ വിജയ് സാറ് വന്ന് കൂട്ടികൊണ്ട് പോയല്ലോ?,

അത് കേട്ട് അയാളുടെ കണ്ണുകളിൽ കനലെരിഞ്ഞു . ശരണ്യയുടെ മുറച്ചെറുക്കനാണ് വിജയ് ,അവനൊരു സ്ത്രീല മ്പടനാണെന്നും, അത് കൊണ്ട് തനിക്കവനെ വെറുപ്പാണെന്നും ശരണ്യ മുമ്പ് പല തവണ പറഞ്ഞിട്ടുള്ളത്, ആത്മനിന്ദയോടെ അയാളോർത്തു.

ചെന്നൈയിലേക്ക് പോകുവാണെന്നും, അവിടെന്തോ മീറ്റിങ്ങുണ്ടെന്നും, രണ്ട് ദിവസം കഴിഞ്ഞേ വരുള്ളുവെന്നും, എന്നോട് പറഞ്ഞു ,സാറിനോട് ഒന്നും പറഞ്ഞില്ലേ? മേഡത്തെ രണ്ട് ദിവസം കാണാൻ കഴിയില്ലെന്ന വിഷമത്തിലാണ്, സാറ് മൂഡൗട്ടായതെന്നാണ് ഞാൻ കരുതിയത്,..?

വനജ അനുഭാവത്തോടെ അയാളോട് ചോദിച്ചു.

മ്ഹും, ഹു ഹു ഹു…

വനജ പറഞ്ഞത് കേട്ട് പുച്ഛത്തോടെ അയാൾ ചിരിച്ചു.

ഡോ തനിക്കറിയാമോ ?ആക്സിഡൻ്റായ ആദ്യ ദിവസങ്ങളിലൊക്കെ, അവൾക്ക് എൻ്റെ അരികിൽ തന്നെ കിടക്കണമെന്ന് വാശി പിടിച്ചപ്പോൾ ,എൻ്റെ ഞരക്കവും മൂളലും പിന്നെ മൂത്രത്തിൻ്റെ ദുർഗന്ധവുമൊക്കെ അവളുടെ ഉറക്കത്തെ ബാധിക്കേണ്ടെന്ന് കരുതിയിട്ട് ,ഞാനാണവളെ നിർബന്ധിച്ച് ഈ മുറിയിൽ തന്നെ മറ്റൊരു കട്ടിലിട്ടിട്ട് കിടന്നോളാൻ പറഞ്ഞത്, അന്നവൾക്ക് ഞാൻ പ്രിയപ്പെട്ട ഭർത്താവായിരുന്നു, അതിന് ശേഷം, അവളെൻ്റെ കമ്പനിയുടെ ബോസായപ്പോൾ എൻ്റെ കട്ടിലിൽ നിന്നും മറ്റൊരു കട്ടിലുകളിലേക്കുള്ള മാറ്റം, ഞങ്ങളുടെ ഇടയിൽ മാനസികമായും, അകലം സൃഷ്ടിക്കുകയായിരുന്നുവെന്ന തിരിച്ചറിവ്, പിന്നീടാണ് എനിക്കുണ്ടായത് ,അതിൻ്റെ സൂചനയായിരുന്നു ,അവൾ മറ്റൊരു മുറിയിലേക്ക് മാറിയതും, എന്നെ ശുശ്രൂഷിക്കാൻ വനജയെ ഏർപ്പാടാക്കിയതും, കുറച്ച് നാളുകളായി എൻ്റെയരികിൽ ശരണ്യയെക്കാൾ കൂടുതൽ സമയം ചിലവഴിക്കുന്നതും, എന്നോടെന്തെങ്കിലും സ്നേഹത്തോടെ സംസാരിക്കുന്നതും വനജ മാത്രമാണ് ,അത് കൊണ്ട് തന്നെ, ഞങ്ങളുടെ ഇടയിലെ പൊരുത്ത ക്കേടുകളും വഴക്കുമൊക്കെ, വനജയ്ക്കും അറിയാമെന്നാണ് ഞാൻ കരുതിയത് ,എന്തായാലും അധികം വൈകാതെ, ഏതെങ്കിലും അഗതിമന്ദിരത്തിലേക്കോ, അല്ലെങ്കിൽ തെരുവിലേക്കൊ അവളെന്നെ വലിച്ചെറിയും, അതിന്നലെ രാത്രിയിലവൾ അസന്നിഗ്ദ്ധമായി പ്രഖ്യാപിച്ച് കഴിഞ്ഞു ,അത് വരെ മാത്രമേ വനജയ്ക്കും ഇവിടെ ജോലി ഉണ്ടാവുകയുള്ളു ,എൻ്റെ കാര്യത്തിൽ എനിക്ക് തീരെ ആശങ്കയില്ല, പക്ഷേ രോഗിയായ അമ്മയുടെ മരുന്ന് വാങ്ങാനും, നിങ്ങൾ രണ്ട് പേരുടെയും വയറ് നിറയ്ക്കാനും വനജയ്ക്കിനി മറ്റൊരിടം തേടി നടക്കണമല്ലോ? എന്നോർക്കുമ്പോൾ ഒരു വിഷമം,..

അയാൾ ഒരു നെടുവീർപ്പോടെ പറഞ്ഞ് നിർത്തി.

സർ, എന്നോടിങ്ങനെയൊന്നും പറയരുത്,..

ഗദ്ഗദത്തോടെയവൾ നനഞ്ഞ തോർത്ത് കൊണ്ട്, അയാളുടെ നിറഞ്ഞ കണ്ണുകൾ മെല്ലെ തുടച്ചു .

എനിക്കെല്ലം അറിയാമായിരുന്നു സർ ,വിജയ് സാർ ഇന്ന് മാത്രമല്ല, ഇതിന് മുമ്പും പല പ്രാവശ്യം ഇവിടെ വന്നിട്ടുണ്ട് ,മേഡത്തെയും വിജയ് സാറിനെയും ഒരിക്കൽ ബെഡ് റൂമിൽ വച്ച് മോശമായ രീതിയിൽ എനിക്ക് കാണേണ്ടിയും വന്നിട്ടുണ്ട്, അത് പക്ഷേ, സാറിനോട് പറയാനുള്ള മനക്കട്ടി എനിക്കില്ലായിരുന്നുവെന്ന് മാത്രമല്ല ,സുധീഷ് സാറിനോടെങ്ങാൻ പറഞ്ഞാൽ, നിന്നെ ഞാനിവിടുന്ന് പറഞ്ഞ് വിടുമെന്ന്, മേഡം എന്നെ ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നത് കൊണ്ടാണ്, ഇത് വരെ ഞാനത് മറച്ച് വച്ചത്, ഇനി എനിക്ക് ഇവിടെ നിന്ന് പോകാൻ ഭയമില്ല സർ, കാരണം, ഞാൻ പോകുന്നത് തനിച്ചായിരിക്കില്ല ,മേഡത്തിന് വേണ്ടെങ്കിലും, സാറിനെ എനിക്ക് സംരക്ഷിക്കണം, അത് ഞാനെൻ്റെ അമ്മയ്ക്ക് കൊടുത്ത വാക്കാണ്, അത് വേറൊന്നുമല്ല , ഇപ്പോഴും എൻ്റെ അമ്മ ജീവനോടെ ഇരിക്കുന്നുണ്ടെങ്കിൽ ,.. അതിന് കാരണക്കാരൻ, സാറ് തന്നെയാണ്,..

അത് കേട്ടയാൾ വനജയെ ആശ്ചര്യത്തോടെ നോക്കി.

വനജ എന്തൊക്കെയാണ് പറയുന്നത്? എനിക്കൊന്നും മനസ്സിലാകുന്നില്ല,..

നാലഞ്ച് വർഷങ്ങൾക്ക് മുമ്പ്, സാറ് ,കിഡ്നി ഡൊണേറ്റ് ചെയ്ത, ഒരു ജാനകിയെ ഓർക്കുന്നുണ്ടോ? ആ ജാനകിയുടെ ഒരേ ഒരു മകളാണ് ഞാൻ, അന്ന് സാറിൻ്റെ മനസ്സലിവ് കൊണ്ട് മാത്രമാണ് ,എനിക്കെൻ്റെ അമ്മയെ ജീവനോടെ തിരികെ കിട്ടിയത് ,ഇല്ലെങ്കിൽ ഈ ലോകത്ത് ഞാനാരുമില്ലാത്തവളായി ഏതെങ്കിലും അനാഥമന്ദിരത്തിൽ പോകേണ്ടി വന്നേനെ , അന്ന് എന്നെ അനാഥയാക്കാതെ സംരക്ഷിച്ച സാറിനെ, എൻ്റെ ജീവനുള്ളിടത്തോളം കാലം ഞാൻ കൈവിടില്ല,..

എനിക്ക് സന്തോഷം തോന്നുന്നു,.. വനജയുടെ ഈ സ്നേഹം കാണുമ്പോൾ, പക്ഷേ വനജാ… ഞാനിപ്പോൾ വട്ടപ്പൂജ്യമാണ്, എൻ്റെ കൈയ്യിലൊന്നുമില്ല, എല്ലാം ശരണ്യയുടെ പേരിലാണ്, വെറും തെരുവ് തെ ണ്ടിയാകേണ്ട എന്നെ സംരക്ഷിച്ചിട്ട്, നിനക്കെന്ത് കിട്ടാനാണ് ,മാത്രമല്ല, നീയൊരു അവിവാഹിതയായ സ്ത്രീയാണ് ,അന്യപുരുഷനായ ഞാൻ ,നിങ്ങളുടെ കുടുംബത്തിലുള്ളിടത്തോളം കാലം, ഭാവിയിൽ നിനക്കൊരു നല്ലൊരു വിവാഹ ജീവിതം പോലും കിട്ടില്ല

അതിപ്പോൾ അല്ലെങ്കിലും എൻ്റെ വിവാഹം നടക്കില്ല, കാരണം എൻ്റെ വിവാഹം ഒരിക്കൽ കഴിഞ്ഞതാണ്, എൻ്റേത്പാ പജാതകമായിരുന്നു സർ , അത് കൊണ്ട് തന്നെ, കുടുംബത്തിൽ പിറന്ന സൽസ്വഭാവികളായ പുരുഷൻമാരൊന്നും, എന്നെ തേടി വരാതിരുന്നത് കൊണ്ട്, അമ്മയുടെ നിരന്തരമായ അന്വേഷണങ്ങൾ ക്കൊടുവിൽ ‘ ജാതകത്തിലൊന്നും വിശ്വാസമില്ലാത്തൊരു ചെറുപ്പക്കാരൻ്റെ ആലോചന വന്നു, സ്ത്രീധനമായിട്ടൊന്നും ചോദിക്കാതിരുന്നത് കൊണ്ട്, അമ്മ അത് വരെ അദ്ധ്വാനിച്ചുണ്ടാക്കിയ, പത്ത് പവൻ സ്വർണ്ണാഭരണമണിഞ്ഞ എന്നെ ,അയാൾ താലികെട്ടി, പക്ഷേ ആ സന്തോഷം അധികനാൾ നിന്നില്ല, അയാളൊരു മുഴുക്കു ടിയനായിരുന്നു , പലപ്പോഴും കളവ് പറഞ്ഞ്, എൻ്റെ ദേഹത്തെ സ്വർണ്ണാഭരണങ്ങൾ ഓരോന്നായി വാങ്ങിക്കൊണ്ട് പോയത് ,അയാൾക്ക് കുടിച്ച് തീർക്കാനായിരുന്നുവെന്ന്, ഞാനും അമ്മയും മനസ്സിലാക്കിയപ്പോഴേക്കും , ഒരു പാട് വൈകിപ്പോയിരുന്നു, എൻ്റെ കൈയ്യിൽ നിന്നും ഇനിയൊന്നും കിട്ടാനില്ലന്ന് മനസ്സിലായത് കൊണ്ടാവാം, എന്നെ ഉപേക്ഷിച്ച് അയാൾ മറ്റൊരുവളെയും കൊണ്ട് നാട് വിട്ടത്, അതിലെനിക്ക് സങ്കടമൊന്നുമില്ല സർ ,സന്തോഷമേയുള്ളു , കാരണം, അതിന് ശേഷമാണ് എൻ്റെ അമ്മ, അയാളുടെ പുളിച്ച തെ റി വിളി കേൾക്കാതെയും , ഞാനയാളുടെ മർദ്ദനമേൽക്കാതെയും സമാധാനത്തോടെ ഉറങ്ങാൻ തുടങ്ങിയത്,..

ആദ്യവിവാഹം പരാജയപ്പെട്ടെന്ന് കരുതി ,ഇനിയൊരു നല്ല ഭർത്താവിനെ കിട്ടില്ലെന്നോർത്ത് മുൻ വിധിവേണ്ട, ചിലപ്പോൾ വനജയെ സംരക്ഷിക്കാൻ കരുത്തനായ സൽസ്വഭാവിയായ ഒരു ചെറുപ്പക്കാരൻ വന്നേക്കാം, ആ ഒരു സൗഭാഗ്യത്തെ എന്നെ തലയിലേറ്റി വച്ചത് കൊണ്ട് വെറുതെ ഇല്ലാതാകണ്ട,..

അയാൾ സ്നേഹത്തോടെ പറഞ്ഞു.

ആര് പറഞ്ഞു, ഞാൻ സാറിനെ തലയിലാണ് ഏറ്റിയതെന്ന്,? ഞാനെൻ്റെ മനസ്സിനകത്താണ് സാറിനെ കുടിയിരുത്തിയത് ,ഒരു പുരുഷനുമായുള്ള ദാമ്പത്യ ജീവിതം, എല്ലാ സ്ത്രീകളും ആഗ്രഹിക്കാറുണ്ട് ,ചിലർ സുമുഖനായ അരോഗദൃഡഗാത്രനായ ചെറുപ്പക്കാരെയാവും പ്രതീക്ഷിക്കുന്നത്, മറ്റ് ചിലർ സമ്പത്തും,സമൂഹത്തിൽ പദവിയുമുള്ളവരെ ആഗ്രഹിക്കും ,എനിക്കതിനുള്ള യോഗ്യതയില്ലെന്ന് തോന്നിയത് കൊണ്ടാവാം, ഞാനാഗ്രഹിച്ചത് എന്നെപ്പോലെ ദരിദ്രനായ എന്നാൽ നല്ല മനസ്സ് കൊണ്ട് സമ്പന്നനായ ഒരാളെയാണ് സ്വപ്നം കണ്ടത് ,സാറിനെ ഞാനിപ്പോൾ കാണുന്നത്, എൻ്റെ സങ്കല്പത്തിലുള്ള പുരുഷനായിട്ടാണ് ,കൂടുതലൊന്നും വേണ്ട സർ, എൻ്റെ കാണപ്പെട്ട ദൈവം എൻ്റെ അമ്മയാണ് ,ആ അമ്മയുടെ മുന്നിൽ വച്ച് മഞ്ഞച്ചരടിൽ കോർത്ത ഒരു താലി എൻ്റെ കഴുത്തിലണിയിച്ചാൽ മാത്രം മതി ,വേറൊന്നിനുമല്ല, ഇനിമുതൽ സാറിനെ ശുശ്രൂഷിക്കുമ്പോൾ, ഇപ്പോഴുള്ള ഈ ചെറിയ അകലം കൂടി ഇല്ലാതാകാനാണ് സാർ,…

വനജേ.. ഞാൻ.. ഞാൻ.. എന്താണ് നിന്നോട് പറയേണ്ടത് എനിക്കറിയില്ലഡോ,…

സാറൊന്നും പറയേണ്ട, സാറിന് സമ്മതമാണെങ്കിൽ, ഞാനിപ്പോൾ തന്നെ അമ്മയെ വിളിച്ച് വിവരങ്ങൾ ധരിപ്പിക്കാം, എന്നിട്ട്, ഒരു ആംബുലൻസും കൂട്ടി അമ്മയോടിങ്ങോട്ട് വരാൻ പറയാം ,ഇന്ന് മുതൽ, നമുക്കൊരുമിച്ച് എൻ്റെ കൊച്ച് വീട്ടിൽ, ഉള്ള സൗകര്യത്തിൽ സന്തോഷത്തോടെ കഴിയാം,..

അതിന് മറുപടിയായായി ,അയാൾ അവളെ നോക്കി സ്നേഹത്തോടെ ഒന്ന് പുഞ്ചിരിക്കുക മാത്രം ചെയ്തു .

Related Posts

Leave a Reply

Your email address will not be published. Required fields are marked *