വീട്ടിലേയ്ക്ക് കയറുന്നതിനു മുൻപേ ബ്രോക്കർ വാസുവേട്ടൻ ഗിരീഷിന് മുന്നറിയിപ്പ് കൊടുത്തിരുന്നു…..

നല്ല പാതി….

എഴുത്ത് :- സൂര്യകാന്തി

താൻ കഴിച്ചു കഴിഞ്ഞിട്ടും ഗിരി പ്ലേറ്റിലെ ചോറിൽ വെറുതെ കയ്യിട്ടിളക്കി കൊണ്ടിരിക്കുന്നത് കണ്ടാണ് വിദ്യ അയാളുടെ ചുമലിൽ ഒന്ന് തട്ടിയത്..

ആലോചനയിൽ നിന്നും ഞെട്ടിയത് പോലെ അവളെയൊന്ന് നോക്കി ഗിരീഷ്.. പിന്നെ കൈ പ്ലേറ്റിലേയ്ക്ക് തന്നെ കുടഞ്ഞു എഴുന്നേറ്റു പോയി കൈ കഴുകി…

പാത്രത്തിൽ ഒരു വറ്റ് പോലും ബാക്കി വെക്കാത്തയാളാണ്..ഭക്ഷണം വെറുതെ കളയാൻ പാടില്ലെന്ന് എപ്പോഴും പറയാറുമുണ്ട്..

ഇതിപ്പോൾ രണ്ടു മൂന്ന് ദിവസമായി ഇങ്ങനെ.. ചോദിച്ചാൽ ഒന്നും തുറന്നു പറയത്തുമില്ല, ചാടിക്കടിക്കാനും വരും..

പക്ഷെ, ആ മുഖത്തൊരു ഭാവവ്യത്യാസം ഉണ്ടായാൽ പോലും,തിരിച്ചറിയാൻ ആവുന്നത് കൊണ്ട്,കാര്യമെന്തെന്ന് അറിയാതെ തനിക്കൊരു സമാധാനവും ഉണ്ടാവാറില്ല..

കൂടെക്കൂടിയ കാലം മുതൽ പറയുന്നതാണ് മനസ്സിൽ ഉള്ളതൊക്കെ തുറന്നു പറയാൻ.. പണ്ടേ തന്നെ ടെൻഷനും പ്രയാസങ്ങളുമൊന്നും,ആരോടും തുറന്നു പറഞ്ഞു ശീലമില്ലെന്ന്,അറിയാവുന്നത് കൊണ്ടു നിർബന്ധിച്ചിട്ടും കാര്യമില്ല…

ഗിരീഷിന്,പത്തു പതിനഞ്ച് വയസ്സുള്ളപ്പോഴാണ്, അച്ഛൻ മരിക്കുന്നത്.. പക്വതയെത്തും മുൻപേ അമ്മയുടെയും ഇളയ സഹോദരങ്ങളുടെയും ജീവിതം ചുമലിലേറ്റിയതാണ്.. അതുകൊണ്ട് തന്നെയാണ് ഗൾഫിൽ ജോലി ശരിയായതും കടൽ കടന്നത്..

ഏറ്റവും ഇളയ സഹോദരിയുടെ വിവാഹം കൂടെ കഴിഞ്ഞിട്ട് മതി തന്റേതെന്ന്, വാശി പിടിച്ചതും, ഗിരീഷ് തന്നെയായിരുന്നു..

പാല് ചുരത്തിക്കൊണ്ടിരിക്കുന്ന പശുവിനെ വിൽക്കാൻ,തങ്ങളായിട്ട് ഒരവസരം ഉണ്ടാക്കേണ്ടെന്നോർത്താവും, അമ്മയല്ലാതെ മറ്റാരും വിവാഹത്തിനു നിർബന്ധിച്ചതുമില്ല..

എല്ലാവരെയും മനസ്സിലാക്കിയത് കൊണ്ടാവണം,വയ്യാതെ കിടക്കുന്ന അമ്മ, മരിക്കുന്നതിനു മുൻപ് മൂത്ത മകന്റെ വിവാഹം കാണണമെന്ന് നിർബന്ധം പിടിച്ചതും…

അങ്ങനെയാണ് ശ്രീവിദ്യ ഗിരീഷിന്റെ ജീവിതത്തിലേയ്ക്ക് എത്തുന്നത്..

വിവാഹക്കമ്പോളത്തിൽ,സാമ്പത്തികശേഷി കുറവുള്ള വീട്ടിലെ,സൗന്ദര്യത്തിന്റെ നിർവചനങ്ങളിലും കുറവുണ്ടായിരുന്ന, ഏട്ടത്തിയെ ഒഴിവാക്കി,കാണാൻ കൊള്ളാവുന്ന അനിയത്തിയെ കാണിക്കാനാണ്,ഗിരിയെ ബ്രോക്കർ വാസു കൂട്ടി കൊണ്ടു പോയത്…

“മൂത്തതിനേക്കാൾ കാണാൻ നല്ലതും പഠിപ്പും ഇളയതിനാന്നെ.. കുറേ ആലോചന ഞാൻ തന്നെ കൊണ്ടു ചെന്നതാ.. എല്ലാർക്കും അനിയത്തിയെ മതി..ഇത് വരെ മൂത്തതിന്റെ കഴിഞ്ഞിട്ടേയുള്ളൂവെന്നും പറഞ്ഞു നിന്നതാ..”

വീട്ടിലേയ്ക്ക് കയറുന്നതിനു മുൻപേ ബ്രോക്കർ വാസുവേട്ടൻ ഗിരീഷിന് മുന്നറിയിപ്പ് കൊടുത്തിരുന്നു…

ഇടവഴിയിൽ നിന്നും ,ഓടിട്ട ആ ചെറിയ വീടിന്റെ മുറ്റത്തേയ്ക്ക് കയറുമ്പോൾ, അറിയാതെ, ഗിരീഷിന്റെ നോട്ടം എത്തിയത്.. വീടിന്റെ പിന്നാമ്പുറത്തെ അയയിലേയ്ക്ക് തുണികൾ വിരിച്ചിടുന്ന പെണ്ണിലാണ്..

ഇരുണ്ടതെങ്കിലും ഐശ്വര്യമുള്ള മുഖം.. ഒരു കൈ കൊണ്ടു,പാറിപ്പറക്കുന്ന തലമുടി ഒതുക്കി വെക്കുന്നതിനിടയിലാണ്,അവൾ മുറ്റത്ത് നിൽക്കുന്നവരെ കണ്ടത്…

വെപ്രാളത്തോടെ കയ്യിലുള്ള തുണി ബക്കറ്റിലേയ്ക്ക് തന്നെയിട്ട് അപ്പുറത്തേയ്ക്ക് ഓടിയവളെ കണ്ടതും ഗിരിയുടെ ചുണ്ടിലൊരു ചിരിയൂറിയിരുന്നു..

അവിടത്തെ അച്ഛൻ വന്നു ക്ഷണിച്ചു അകത്തേയ്ക്ക് ഇരുത്തി.. അല്പസമയത്തിനു ശേഷം മുൻപിലെത്തിയ സുന്ദരിയായ പെൺകുട്ടിയുടെ, ചിരിയ്ക്കുള്ളിൽ ഒളിപ്പിച്ച തൃപ്തിക്കുറവ്, പെട്ടെന്ന് തന്നെ ഗിരീഷിനു മനസ്സിലായിരുന്നു..

ഇടയ്ക്കെപ്പോഴോ,അകത്തേയ്ക്കുള്ള വാതിപ്പാളിയുടെ മറവിൽ നിന്നെത്തി നോക്കിയ,വന്നപ്പോൾ കണ്ട,ആ മുഖം ഗിരി കണ്ടിരുന്നു…

ചെറുക്കനും പെണ്ണും തനിച്ചു സംസാരിച്ചോട്ടെയെന്ന വാക്കുകൾ ക്കൊടുവിൽ,മുൻപിലെത്തിയവളോട് ചേച്ചിയുടെ പേരെന്തായെന്ന ചോദ്യത്തിനു തെല്ലതിശയത്തോടെയായിരുന്നു മറുപടി..

“ശ്രീവിദ്യ…”

ഇറങ്ങുന്നതിനു മുൻപായി അവളുടെ അച്ഛനോട്‌ ഗിരീഷ് പറഞ്ഞു..…

“എനിക്ക് വിവാഹത്തിന് സമ്മതമാണ്.. പക്ഷെ വധു ശ്രീവിദ്യയായിരിക്കണം.. പ്രായം കൊണ്ടും പഠിപ്പ് കൊണ്ടും എനിക്ക് ചേരുന്നത് അവളാണ്..”

അയാൾ ഞെട്ടി മുഖമുയർത്തുമ്പോൾ വാസുവേട്ടന്റെ പകച്ച മുഖത്തോടൊപ്പം അകത്തു നിന്ന് എത്തി നോക്കിയ കണ്ണുകളിലെ അമ്പരപ്പും ഗിരിയുടെ കണ്ണിൽ പെട്ടിരുന്നു…

ആഡംബരങ്ങളൊന്നുമില്ലാത്തൊരു വിവാഹത്തിനൊടുവിൽ,ശ്രീവിദ്യയെ സ്വന്തമാക്കിയത്,നിറഞ്ഞ മനസ്സോടെയായിരുന്നു..

പിന്നെയും പ്രവാസത്തിലേയ്ക്ക്.. അമ്മ മരിച്ചപ്പോഴാണ് നാട്ടിലെത്തിയത്.. മോന് അപ്പോഴേക്കും വയസ്സ് രണ്ടു കഴിഞ്ഞിരുന്നു…..

കുടുംബവീട്,ഏട്ടന് മാത്രം അവകാശപ്പെട്ടതല്ലെന്നും, സ്വത്ത് ഭാഗം വെക്കണ മെന്നും, സഹോദരങ്ങൾ മുറുമുറുത്ത് തുടങ്ങിയതോടെയാണ്, തന്നോട് പങ്കു വെയ്ക്കാതെ,വിദ്യ സങ്കടങ്ങൾ ഏറെയും മറച്ചു വെച്ചിരുന്നുവെന്ന് ഗിരി മനസ്സിലാക്കിയത്…

ആരോടും മറുത്തു പറയാനോ വാദിക്കാനോ നിന്നില്ല.. കിട്ടിയ വിഹിതവുമായി പടിയിറങ്ങുമ്പോൾ, പണ്ടെപ്പോഴോ അമ്മയുടെ നിർബന്ധത്താൽ,സ്വന്തം പേരിൽ വാങ്ങിയിട്ട അഞ്ച് സെന്റ് ഭൂമിയിലായിരുന്നു ആശ്വാസം കണ്ടെത്തിയത്…

ഉള്ളതെല്ലാം പെറുക്കിയും ലോണെടുത്തും ചെറിയ ഒരു വീട് തട്ടിക്കൂട്ടി..

അവളെയും മക്കളെയും തനിച്ചാക്കി വീണ്ടും പ്രവാസത്തിലേയ്ക്ക് മടങ്ങിയില്ല.. നാട്ടിൽ തന്നെ ചെറിയൊരു ഹോട്ടൽ തുടങ്ങാമെന്ന് അവളോടാണ് ആദ്യം പറഞ്ഞത്…അറിയാവുന്ന പണി അതാണ്..…

ഒടുവിൽ,കൂട്ടിയാൽ കൂടുമോയെന്ന ചിന്തയിലൊന്ന് പതറിയത് അറിഞ്ഞ പ്പോഴാണ്,വീട് പണിയ്ക്ക് പോലും ചോദിക്കാൻ തനിയ്ക്ക് മനസ്സ് വരാതിരുന്നതും, എന്നിട്ടും അവളെടുത്ത് തന്നതുമായ ആഭരണങ്ങളുടെ ശേഷിപ്പുമായി വിദ്യ മുൻപിലെത്തിയത്..

ഒരു മാലയും മൂന്ന് നാല് വളകളും..

മോളുടെ നേർത്ത സ്വർണമാലയും, അതിൽ കൊരുത്തിട്ട താലിയും മാത്രം ബാക്കിയായി…

ഒരു സഹായിയുമായി തുടങ്ങിയ ഹോട്ടൽ, വലിയ പ്രശ്നങ്ങളൊന്നുമില്ലാതെ പോയിക്കൊണ്ടിരിക്കവേയാണ് കോറോണയെത്തിയത്.. പിറകെ ലോക്ക് ഡൗണും…

ഹോട്ടൽ അടച്ചിടേണ്ടി വന്നു.. പതിയെ വീട്ടു ചിലവുകൾ പോലും ഭാരമായി തുടങ്ങി…

കയ്യിൽ കാശുള്ള സമയത്ത്, ഭാര്യയും മക്കളും എന്താവശ്യം പറഞ്ഞാലും അത് നടത്തി കൊടുത്തിരുന്നു ഗിരീഷ്…

പക്ഷെ ബുദ്ധിമുട്ടുകൾ ഒരു പരിധിയ്ക്കപ്പുറം ആരുമായും പങ്കു വെയ്ക്കാത്ത പഴയ സ്വഭാവത്തിനു മാറ്റമൊന്നും വന്നതുമില്ല..

ഇടയ്ക്കിടെയുണ്ടാവുന്ന ഭാവമാറ്റങ്ങൾക്ക് കാരണം സാമ്പത്തിക പ്രയാസങ്ങളാണെന്ന് വിദ്യ മനസ്സിലാക്കിയെങ്കിലും ഗിരീഷ് ഒന്നും തുറന്നു പറഞ്ഞില്ല…

വിഷമങ്ങളൊക്കെ ഉള്ളിലൊതുക്കി ശീലിച്ചത് കൊണ്ടും,സന്തോഷങ്ങളല്ലാതെ, സങ്കടങ്ങൾ പങ്കു വെച്ചാൽ അത് പ്രിയ്യപ്പെട്ടവരെ കൂടി വേദനിപ്പിക്കുമെന്ന് അറിയാവുന്നത് കൊണ്ടുമാവണം …

രാത്രിയിലെപ്പോഴോ,ഉറക്കം ഞെട്ടിയ വിദ്യ കണ്ടിരുന്നു,നെഞ്ചുമുഴിഞ്ഞു തലങ്ങും വിലങ്ങും മുറിയ്ക്കുള്ളിൽ നടക്കുന്നയാളെ..

ചോദിച്ചാൽ ഒന്നും വ്യക്തമായി പറയില്ലെന്ന് അറിയാവുന്നത് കൊണ്ടു അവളും ഉറക്കമില്ലാതെ കിടന്നു.. മനസ്സ് പിടയുന്നുണ്ടായിരുന്നു.. തങ്ങൾക്ക് വേണ്ടിയാണ് ആ നെഞ്ച് പുകയുന്നതെന്ന് അറിയാം..

പിറ്റേന്ന് മോളുടെ സ്കൂളിലെ മീറ്റിംഗിന് പോയി വരുന്ന വഴി,വിദ്യ ഹോട്ടലിലെ സഹായിയായ ദിനേശനെ കണ്ടിരുന്നു…

രാത്രി അടുക്കളജോലിയൊക്കെ ഒതുക്കി വിദ്യ മുറിയിൽ എത്തുമ്പോൾ കട്ടിലിന്റെ ക്രാസിയിൽ ചാരി കണ്ണുകളടച്ച് ഇരിപ്പുണ്ടായിരുന്നു ഗിരീഷ്..

അടുത്തിരുന്നു വിദ്യ ഒന്ന് തോണ്ടിയപ്പോൾ, കണ്ണുകൾ തുറന്നെങ്കിലും,ഗിരീഷ് ഒന്നും മിണ്ടിയില്ല…

“ഞാൻ നിങ്ങടെ ആരാ ഗിരിയേട്ടാ…?”

ഗിരി അവളെ ഒന്ന് തുറിച്ചു നോക്കി…

“പറയ്..”

അവൾ വീണ്ടും കയ്യിൽ തോണ്ടി വിളിച്ചു…

“നീയെന്താടി തമാശ കളിക്കുവാണോ..?”

ഇത്തിരി കനത്തോടെയുള്ള മറുപടി കേട്ടിട്ടും വിദ്യ പിടി വീട്ടില്ല..

“ഹാ.. ഞാൻ ചോദിച്ചതിന് ഉത്തരം പറ, ഞാൻ ഗിരിയേട്ടന്റെ ആരാ..?”

ശല്യം ഒഴിവാക്കാനെന്ന പോലെ കനത്തിൽ തന്നെ മറുപടി കിട്ടി…

“ഭാര്യ..”

ശ്രീവിദ്യ ഒന്ന് ചിരിച്ചു..

“ആണേ.. ഭാര്യയെന്നത് സന്തോഷങ്ങൾ മാത്രം പങ്കിടാനുള്ള ഒരാളാണോ..?”

മറുപടിയില്ല..

പലവട്ടം മുൻപും പറഞ്ഞിട്ടുള്ളതാണ് ഇതൊക്കെ…

“പറയ്..”

“വിദ്യേ … ഞാൻ….ഇതൊക്കെ നിങ്ങളോട് പറഞ്ഞിട്ട് നിങ്ങളുടെ വിഷമം കൂടെ ഞാൻ കാണണ്ടെ..?”

അക്ഷമയോടെയുള്ള മറുപടി…

“ഗിരിയേട്ടന് എത്ര പറഞ്ഞാലും മനസ്സിലാവാത്ത ഒന്നുണ്ട്.. ഈ മുഖത്തൊരു ഭാവമാറ്റം വന്നാൽ അതെനിക്ക് മനസ്സിലാവും.. എന്തേലും മനസ്സിൽ വെച്ച് നീറ്റുമ്പോൾ,അത് എന്തിനാണെന്ന് പോലും അറിയാതെ അതിലുമിരട്ടി എന്റെ മനസ്സ് നീറാറുണ്ട്…”

ഗിരി ഒന്നും പറഞ്ഞില്ല..…

“ഞാൻ ഇന്ന് ദിനേശനെ കണ്ടിരുന്നു.. ഹോട്ടൽ അടച്ചിടേണ്ടി വരുമെന്ന് അവൻ പറഞ്ഞു…”

ഗിരി തല താഴ്ത്തി ഇരുന്നതേയുളൂ…

“എന്നോട് പറയാത്തതെന്താ..?”

” പറഞ്ഞിട്ട് വെറുതെ നീയും കുഞ്ഞുങ്ങളും കൂടെ തീ തിന്നുന്നതെന്തിനാടി.. അന്നേരം പറയാമെന്നു വെച്ചു.. “

“അത് വരെ ഒറ്റയ്ക്ക് തീ തിന്നാമെന്ന് വെച്ചു അല്ലെ..?”

ഗിരി മിണ്ടിയില്ല…

“വേറെ.. വേറെന്തെലും നോക്കാം.”

വിദ്യ മിണ്ടാതെയിരിക്കുന്നത് കണ്ടു തെല്ലു നേരം കഴിഞ്ഞു ഗിരി പറഞ്ഞു.. പക്ഷെ ആ വാക്കുകൾക്ക് ഉറപ്പ് കുറവായിരുന്നു…കാരണം വിദ്യയ്ക്ക് അറിയാ മായിരുന്നു…

നീക്കിയിരിപ്പ് ഒന്നുമില്ല.. അല്ലറ ചില്ലറ കടങ്ങളൊക്കെ ഉണ്ട് താനും…

ഗിരിയെ ഒന്ന് നോക്കി,വിദ്യ പതിയെ എഴുന്നേറ്റ് അലമാര തുറന്നു.. അവളുടെ കയ്യിലെ നോട്ടുകൾ കണ്ടു ഗിരീഷ് അമ്പരപ്പോടെ നോക്കിയപ്പോൾ വിദ്യ പറഞ്ഞു..

“ഒരു തട്ടുകടയെങ്കിലും തുടങ്ങാനുള്ള കാശുണ്ടായിരുന്നെങ്കിലെന്ന് ദിനേശനോട് പറഞ്ഞെന്നറിഞ്ഞു…”

ഗിരിയുടെ അരികിലേയ്ക്ക് നടക്കുന്നതിനിടെ വിദ്യ പറഞ്ഞു..

കാശ് ഗിരിഷിന്റെ കയ്യിൽ വെച്ച്, കട്ടിലിൽ ഇരുന്നു കഴുത്തിലെ കുഞ്ഞ് ചെയിനിന്റെ കൊളുത്ത് ഊരി മാറ്റുന്നതിനിടെ വിദ്യ പറഞ്ഞു…

“കുടുംബശ്രീയിൽ നിന്നും ലോണെടുത്തു..”

മേശയിലേക്ക് കയ്യെത്തിച്ച് എടുത്ത,ഒരു കറുത്ത ചരടിലേയ്ക്ക് താലി മാറ്റിയിടുന്നത് കണ്ടു ഗിരീഷിന്റെ ഉള്ളൊന്ന് പിടഞ്ഞു…

ചിരിയോടെയവൾ ആ ചരട് ഗിരീഷിന്റെ നേർക്ക് നീട്ടി…

“എനിക്ക് ഇത് മതിയെന്നെ.. നമുക്ക് വേണ്ടിയല്ലേ “

ഒന്ന് രണ്ടു നിമിഷത്തെ നിശബ്ദതയ്ക്കൊടുവിൽ,വിദ്യയുടെ നിർബന്ധത്തിനു വഴങ്ങി ആ കഴുത്തിലേയ്ക്ക് അത് കെട്ടിക്കൊടുക്കുമ്പോൾ ഗിരീഷിന്റെ കൈകൾ വിറച്ചിരുന്നു..…

“അതേയ്,തട്ടുകടയിൽ ഒരു ജോലിയ്‌ക്കാരിയ്ക്ക് ഒഴിവ് വെച്ചേക്കണേ..”

പകപ്പോടെ നോക്കിയ ആളുടെ മുഖത്തേക്ക് നോക്കി ചിരിച്ചു കൊണ്ടവൾ പറഞ്ഞു…

“അഭിമാനം നോക്കിയിരുന്നാൽ വയറു നിറയത്തില്ല ഗിരിയേട്ടാ..”

ഗിരീഷ് മറുപടി ഒന്നും പറഞ്ഞില്ല..

തന്റെ കഴുത്തിലേയ്ക്ക് ആ മുഖം അമർന്നപ്പോൾ വിദ്യ അയാളെ ചേർത്ത് പിടിച്ചിരുന്നു.. കഴുത്തിൽ കണ്ണീരിന്റെ നനവറിഞ്ഞപ്പോൾ അവളോർത്തു.…

ആണുങ്ങൾ കരയാറില്ലെന്ന് ആരാ പറഞ്ഞത്..?

💕

Related Posts

Leave a Reply

Your email address will not be published. Required fields are marked *