ഡിസ്ചാർജ് വാങ്ങിയശേഷം മീര ടീച്ചറെ ഓർഫനേജിലേക്ക് ആക്കുവാനായി മഹാലക്ഷ്മി വണ്ടിയുമായി ഡ്രൈവറേ അയച്ചിരുന്നു.അവർ വന്നിട്ട് ഭദ്രയെയും ടീച്ചറേയും ആയിട്ട് പോയത്..
ടീച്ചറമ്മേ….ഭദ്രവിളിച്ചതും മീര അവളെ നോക്കി.
ഒട്ടും വയ്യാതിരിക്കുവല്ലേ… ഇന്നെന്റെ കൂടെ ഞങ്ങളുടെ വീട്ടിലേക്ക് വരാമോ.
വേണ്ട മോളെ… അതൊന്നും ശരിയാവില്ല… എന്നെ ഓർഫനേജിലേക്ക് ആക്കി തന്നാൽ മതി.
ഇങ്ങനെ വാശി പിടിക്കരുത്…. ഞാൻ പറയുന്നത് അനുസരിയ്ക്ക്.
ഹേയ്… ഇല്ല.. ഞാൻ വരുന്നില്ലടാ….
അതെന്താ ടീച്ചർ…
ഒന്നുമുണ്ടായിട്ടല്ല.. ഓർഭനേജിൽ കുട്ടികളെല്ലാവരും എന്നെ കാത്തിരിക്കുകയാണ്..
അവിടെ ചെന്നിട്ട് ടീച്ചറമ്മയുടെ ആരോഗ്യസ്ഥിതി ഒക്കെ നമുക്ക് അറിയിക്കാം.. അതിനുശേഷം എന്റെ കൂടെ പോരണം.
ഭദ്ര തീർത്തു പറഞ്ഞു.
മോളെ..
ടീച്ചറിന് എന്താണ് മടിപോലെ… മറ്റാരുമല്ലല്ലോ ഞാനല്ലേ… ഞാൻ സ്വന്തം മകൾ ആണെന്നല്ലേ പറയുന്നത്.. എന്നിട്ട് എന്നോടൊപ്പം കഴിയണമെന്ന് പോലും ടീച്ചറിന് ആഗ്രഹമില്ലേ.
നിന്നോടൊപ്പം ഒരുമിച്ച് ജീവിക്കുവാൻ അല്ലേ ഞാൻ ഇ ത്യാഗങ്ങളൊക്കെ സഹിച്ചത്… എന്നിട്ട് നീയെന്താ മോളെ ഇങ്ങനെ പറയുന്നത്.
മീരയുടെ കണ്ണു നിറഞ്ഞു.
രവീന്ദ്രൻ സാർ എന്തോ തിരക്കായിട്ട് പോയതാണ്… വൈകുന്നേരം വീട്ടിലേക്ക് വരും എന്ന് ഹരിയേട്ടൻ വിളിച്ചുപറഞ്ഞതുമാണ്. അതുകൊണ്ടാണ് ഭദ്ര എങ്ങനെയെങ്കിലും മീരടീച്ചറെയും വീട്ടിലേക്ക് കൊണ്ടുവരാമെന്ന് കരുതിയിരിക്കുന്നത്. ഹരിയോട് പറഞ്ഞപ്പോൾ അവൻ എതിർത്തൊന്നും പറഞ്ഞില്ല..
ഓർഭനേജിന്റെ വാതിൽക്കൽ വണ്ടി നിറുത്തിയ ശേഷം മീരയെയും ചേർത്തുപിടിച്ചുകൊണ്ട് ഭദ്ര ഓഫീസിലേക്ക് പോയി.
ടീച്ചറിന് തീരെ വയ്യെന്നും ആരോഗ്യസ്ഥിതി മോശമാണെന്നും ചെക്കപ്പിനായി രണ്ടുമൂന്നു ദിവസം അടുപ്പിച്ച് ഹോസ്പിറ്റലിൽ പോകണമെന്നും യാത്ര സൗകര്യത്തിനായി താൻ താമസിക്കുന്ന വീട്ടിലേക്ക് ടീച്ചറിനെ കൂടി കൊണ്ടുപോകാനാണ് വന്നതെന്നും ഒക്കെ ഭദ്ര ദേവി അമ്മയോടും അവിടുത്തെ മറ്റ് അന്തേവാസികളോടും പറഞ്ഞു.
ടീച്ചർ പോകുവാണെന്നറിഞ്ഞതും എല്ലാവരുടെയും മുഖം വാടി.
എന്നാൽ പോയിട്ട് രണ്ടു ദിവസത്തിനുള്ളിൽ ടീച്ചറിന്റെ ഹെൽത്ത് ഓക്കെ ആയ ശേഷം ഇവിടേക്ക് തിരികെ കൊണ്ടുവരാമെന്ന് പറഞ്ഞു സമ്മതിപ്പിച്ചുകൊണ്ട് ആവശ്യത്തിന് ഉള്ള ഡ്രെസ്സും മറ്റു മെഡിസിനും ഒക്കെ എടുത്തു ഭദ്ര അവരെയും കൂട്ടിക്കൊണ്ട് വീട്ടിലേക്ക് പോയത്.
പോകുംവഴിയ്ക്ക് അവൾ ഹരിയുടെ ഫോണിലേക്ക് ഒരു മെസ്സേജ് അയച്ചു..
ഹരിയേട്ടാ അമ്മയേ ഒരു പ്രകാരത്തിൽ ഞാൻ കൂട്ടിട്ടുണ്ട്. ഇനി അച്ഛന്റെ കാര്യമാണ്. എന്തായാലും വൈകുന്നേരം വരുമെന്ന് പ്രതീക്ഷിക്കാം.. എനിക്ക് എന്റെ അച്ഛനും അമ്മേം വേണം .. രണ്ടാളും വേണം….ഹരിയേട്ടൻ എന്നെ സഹായിക്കില്ലേ…
താൻ വിഷമിക്കേണ്ട എല്ലാം നേരെയാക്കാം കേട്ടോ.
അവൻ മറുപടിയും അയച്ചു.
ഹരിയും ഭദ്രയും താമസിക്കുന്ന വാടകവീട്ടില് അങ്ങനെ മീര ടീച്ചർ വന്നിറങ്ങി.
അവർക്ക് വല്ലാത്ത സങ്കടവും ബുദ്ധിമുട്ടും പരവേശവും ഒക്കെയാണ്..
ടീച്ചർ…കയറി വരുന്നേ…
ഭദ്ര വിളിച്ചതും മീരടീച്ചർ ഉമ്മറത്തേക്ക് കയറി.
ഭദ്രയപ്പോൾ ചാവി ഉപയോഗിച്ച വാതിൽ തുറക്കുകയായിരുന്നു.
രണ്ടാളും കൂടെ ഹോളിലേക്ക് കയറി.
ഇരിയ്ക്ക് ടീച്ചർ.. ഞാൻ ചായ എടുക്കാം..
ഇപ്പൊ ഒന്നും വേണ്ട മോളെ…
സാരല്ല്യ.. ഞാൻ പെട്ടന്ന് എടുക്കാം. ക്ഷീണം ഒക്കെയൊന്നു മാറട്ടെ.
അവൾ അടുക്കളയിലേക്ക് പോയി. വേഗത്തിൽ ചായ റെഡിയാക്കി.
ടീച്ചർ….
അവൾ ചായയും കുറച്ചു സ്നാക്ക്സും കൂടി അവർക്ക് കൊണ്ട് പോയി കൊടുത്തു.
മോൾക്ക് വേണ്ടേ…
ഹമ്.. എടുത്തിട്ട് വരാം.
തിരിഞ്ഞു വീണ്ടും അവൾ അടുക്കളയിലേക്ക് പോയി.
എന്നിട്ട് ഭദ്രയും കൂടി ഒരു ഗ്ലാസ് ചായ എടുത്തു കൊണ്ടു വന്നി ട്ട്
ടീച്ചർന്റെ അരുകിൽ ഇരുന്നു.
മോൾക്ക് എന്നോട് ദേഷ്യം ഉണ്ടെന്ന് അറിയാം.. എനിക്ക് വേറെ യാതൊരു മാർഗവും ഇല്ലായിരുന്നു. രവിയേട്ടന്റെ അച്ഛനും അമ്മയും അവരുടെ ബന്ധുക്കളും ഒക്കെ അത്രമേൽ ഭീകരമായിട്ട് എന്നോട് പെരുമാറിയത്.
എന്റെ ചെറിയ പ്രായം… ഒരു തിരിച്ചറിവും എനിക്കില്ലായിരുന്നു.
രവിയേട്ടനോട് പറയാൻ പോലും ഭയം.. അന്നത്തെ എന്റെ ചുറ്റുപാട് അങ്ങനെയൊക്കെ ആയിരുന്നു..
ഞാൻ മറ്റൊന്നും ഓർത്തില്ല.. നിന്നെ… നിന്നെ മാത്രം ചിന്തിച്ചു കൊണ്ട് അവിടെ നിന്നും പോന്നത്.
മീര കരയുകയാണ്.
.
സാരമില്ല…എന്റെ ടീച്ചറു വിഷമിക്കണ്ട.. പോട്ടെ….
അവളവരുടെ കൈകളിൽ കൂട്ടിപിടിച്ചു കൊണ്ട് പറഞ്ഞു.
എന്നാലും ഈ അമ്മ പാപിയായി പോയി.. എത്രയോ തവണ എന്റെ മോള് എന്നോട് ചോദിച്ചിട്ടുണ്ട് എന്റെ അച്ഛനും അമ്മയും ആരാണെന്ന് അറിയുമോ എന്ന്… നിന്നോട് സത്യാവസ്ഥ പറയുവാൻ എനിക്ക് പറ്റിയില്ല.. അറിഞ്ഞു കഴിയുമ്പോൾ നീ എന്നെ വിട്ടു പോകുമോ എന്ന് പോലും ഞാൻ പേടിച്ചു.. അതാണ് മോളെ…
നീ.. നീ എനിക്ക് മാപ്പ് തരണം
.
മതി പറഞ്ഞത്.. അതെല്ലാം കഴിഞ്ഞില്ലേ.. ഇനി ഒന്നും ഓർക്കേണ്ട…
ഭദ്ര അവരുടെ തോളിൽ തട്ടി.
രവിയേട്ടൻ പാവമാണ് മോളെ.. അദ്ദേഹത്തിനോട് ഒന്നും തുറന്നു പറയാൻ പറ്റിയില്ല. അതുകൊണ്ട് സംഭവിച്ചു പോയതാ…. തെറ്റുകാരി ഞാൻ മാത്രമാണ്.
ഇങ്ങനെയൊക്കെ നടക്കണമെന്നുള്ളത് മുകളിൽ ഇരിക്കുന്നവന്റെ തീരുമാനം ആയിരിക്കും. പോട്ടെ.. കഴിഞതെല്ലാം ഒരു സ്വപ്നം പോലെ കരുതാം….
മോളെ… എനിക്ക് എങ്ങനെയെങ്കിലും തിരിച്ചു പോയാൽ മതി എന്നേയുള്ളൂ.. നീ ദയവുചെയ്ത് എന്നെ ഓർഫനേജിലേക്ക് കൊണ്ടുപോയി വിടുമോ..
ഇല്ല…. ടീച്ചറമ്മ ഇനി എന്റെ കൂടെ നിന്നൽ മതി.. എവിടേക്കും ഞാൻ അയക്കില്ല….
മോളെ…
വേണ്ട വേണ്ട.. ഇങ്ങോട്ട് ഒരു സംസാരവും വേണ്ട.. എനിക്ക് എന്റെ ടീച്ചറമ്മയേ വേണം. അതുപോലെ എന്റെ അച്ഛനെയും.
ഭദ്ര……അത് വേണ്ട മോളെ.
വേണം.. ഞാനല്ലേ പറയുന്നത്.
രണ്ടാളും സംസാരിച്ചുകൊണ്ടിരുന്നപ്പോഴാണ് ഹരിയുടെ വണ്ടി വരുന്ന ശബ്ദം ഭദ്ര കേട്ടത്.
ഏട്ടൻ വന്നുല്ലൊ.. പറഞ്ഞുകൊണ്ട് അവൾ ചാടി എഴുന്നേറ്റു.
ഉമ്മറത്തേക്ക് ചെന്നപ്പോൾ കണ്ടു ഹരിയുടെ വണ്ടിയിൽ നിന്നും ഇറങ്ങി വരുന്ന രവീന്ദ്രൻ സാർ.
തുടരും
