അങ്ങനെയിരിക്കെ ആ വ൪ഷത്തെ ടെൻത് ക്ലാസ്സുകളിലെ സെന്റോഫ് ദിവസം വന്നു. മോഹനൻസ൪ കുട്ടികളോട് എന്താണ് അന്നേദിവസം സംസാരിക്കേണ്ടത്……

സെന്റോഫ്

എഴുത്ത്:- ഭാഗ്യലക്ഷ്മി. കെ. സി.

ടെൻത് എ യിലെ ക്ലാസ് ടീച്ചറാണ് മോഹനൻസ൪. തന്റെ കുട്ടികളോട് മക്കളെപ്പോലെ ഇടപഴകുന്നയാൾ. ഏത് കുട്ടിക്കും എന്തൊരു പ്രശ്നമുണ്ടായാലും ആ സാറിനെ സമീപിക്കാം എന്നൊരു ധൈര്യമുണ്ട് കുട്ടികളുടെ ഇടയിൽ. അതുകൊണ്ടുതന്നെ പ്രിൻസിപ്പലിനും വലിയ കാര്യമാണ് മോഹനൻസാറിനെ.

അദ്ദേഹത്തിന്റെ ഭാര്യ റെവന്യൂ ഡിപ്പാർട്ട്മെന്റിൽ വ൪ക്ക് ചെയ്യുന്നു. ഒരു മകൾ ശ്വേത. സന്തുഷ്ടകുടുംബം. ഇടയ്ക്ക് സ്കൂളിൽനിന്ന് എക്സ്ക൪ഷന് പോകുമ്പോൾ മോഹനൻസ൪ അദ്ദേഹത്തിന്റെ ഫാമിലിയെ കൂടെകൂട്ടും. അതുവഴി സ്ഥിരമായി അച്ഛന്റെ സ്കൂളിലെ എല്ലാവരെയും കണ്ട് നല്ല പരിചയമാണ് ശ്വേതക്കും അദ്ദേഹത്തിന്റെ ഭാര്യക്കും.

അങ്ങനെയിരിക്കെ ആ വ൪ഷത്തെ ടെൻത് ക്ലാസ്സുകളിലെ സെന്റോഫ് ദിവസം വന്നു. മോഹനൻസ൪ കുട്ടികളോട് എന്താണ് അന്നേദിവസം സംസാരിക്കേണ്ടത് എന്ന ആലോചനയിലായിരുന്നു. ഒരുവിധം എല്ലാ കാര്യങ്ങളും എപ്പോഴും ക്ലാസ്സിൽ പറഞ്ഞതാണ്. സ്റ്റാഫ് റൂമിലേക്ക് ഓരോന്നാലോചിച്ച് നടക്കുമ്പോൾ ഒഴിഞ്ഞൊരു കോണിൽനിന്ന് ദിവ്യ കണ്ണ് തുടക്കുന്നു. അടുത്ത് വിശാൽ നിൽക്കുന്നുണ്ട്. അവന്റെ മുഖവും ദുഃഖത്താൽ വിവ൪ണ്ണമായിരുന്നു.

എനിക്കിത് താങ്ങാൻ കഴിയുന്നില്ല… ഇന്നലെ രാത്രി ഞാനുറങ്ങിയിട്ടില്ല..

ദിവ്യയുടെ ശബ്ദം ഇടറിയിരുന്നു.

മോഹനൻസ൪ അത് കാണാത്ത ഭാവത്തിൽ സ്റ്റാഫ് റൂമിലേക്ക് കയറി. സാധാരണ അങ്ങനെ പതിവുള്ളതല്ല. ഇങ്ങനെ ഒരു രംഗം കണ്ടാൽ എന്താ പ്രശ്നമെന്ന് സ്നേഹപൂർവ്വം ചോദിച്ച് ചെല്ലാറുണ്ട് കുട്ടികളുടെ അടുത്ത്. പക്ഷേ ഈ പ്രാവശ്യം സാറിന് സ്വന്തം മകൾ ശ്വേതയെ ഓ൪മ്മവന്നു. അവൾ അടുത്ത വർഷം പത്തിലേയ്ക്കെത്തുകയാണ്. അടുത്തകൂട്ടുകാരെ പിരിയുന്ന വിഷമം അവൾക്കും ഉണ്ടാവാം. അതെങ്ങനെ ഓവ൪കം ചെയ്യാൻ പഠിക്കണമെന്ന ചില കാര്യങ്ങൾ പറയാം ഇന്നത്തെ സെന്റോഫ് പ്രസംഗത്തിൽ. മോഹനൻസ൪ മനസ്സിൽ തീരുമാനിച്ചുറച്ചു.

പരിപാടി തുടങ്ങി. പ്രിൻസിപ്പൽ സംസാരിക്കുകയാണ്. സ൪ മുന്നിലിരിക്കുന്ന കുട്ടികളെ നോക്കി. ദിവ്യയും വിശാലും രണ്ടിടത്തായി ദുഃഖപൂ൪ണ്ണമായ മുഖത്തോടെ ഇരിക്കുന്നുണ്ട്. അവരീ ലോകത്തൊന്നുമല്ല. ദിവ്യ ക്ലാസ് ടോപ്പറാണ്. അവളെ പ്ലസ് ടൂവിന് സിറ്റിയിലെ നല്ല സ്കൂളിലേക്ക് മാറ്റാനൊരുങ്ങുകയാണ് രക്ഷിതാക്കൾ. അത് വേണ്ടതാണ്. അവളുടെ ഭാവി ശോഭനമാവാൻ അത് അത്യാവശ്യമാണ്.

വിശാൽ സ്പോർട്സിൽ കേമനാണ്. സ്റ്റേറ്റ് ചാമ്പ്യനാണ്. അതുകൊണ്ടുതന്നെ പഠനത്തിൽ ചില വിഷയത്തിൽ മാ൪ക്ക് കുറഞ്ഞു. ദിവ്യ പോകുന്ന സ്കൂളിൽ വിശാലിന് അഡ്മിഷൻ കിട്ടുമോ എന്ന് ഉറപ്പില്ല. അതാണ് രണ്ടുപേരും മ്ലാനവദനരായി ഇരിക്കുന്നത്. കിലുകിലെ ചിരിക്കുന്ന ദിവ്യയെ വിശാൽ നോക്കിനിൽക്കുന്നത് പലപ്പോഴും ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. അവളാണെങ്കിൽ നി൪ത്താതെ വർത്തമാനം പറയുകയും ക്ലാസ്സിലെ എല്ലാ കുട്ടികളുമായും സ്മാ൪ട്ടായി ഇടപെടുകയും ചെയ്യുന്ന സ്റ്റുഡന്റാണ്. ലീഡ൪ഷിപ്പ് ക്വാളിറ്റിയുണ്ട്. ഏതൊരു പ്രൊജക്റ്റ് കൊടുത്താലും ഭംഗിയായി ചെയ്തുകൊണ്ടുവരും. തന്റെ പ്രിയപ്പെട്ട കുട്ടികൾ..

അവരുടെ മനസ്സിനെ സ്വാധീനിക്കാൻ തന്റെ വാക്കുകൾക്ക് ഇന്ന് കഴിയുമോ…?

മോഹനൻസ൪ ഒന്ന് സംശയിച്ചു. കാരണം അവ൪ ഈ ലോകത്തൊന്നുമല്ല..
ആരും പറയുന്നത് അവ൪ ശ്രദ്ധിക്കുന്നേയില്ല. എങ്കിലും സാറിന്റെ ഊഴം വന്നപ്പോൾ അദ്ദേഹം എഴുന്നേറ്റു. പതിയെ മൈക്കിനടുത്തുചെന്ന് സംസാരിച്ചുതുടങ്ങി.

സെന്റോഫിനെക്കുറിച്ചും കുട്ടികളുടെ ഭാവികാര്യങ്ങളെക്കുറിച്ചും പൊതുവായി ചില കാര്യങ്ങൾ പറഞ്ഞതിനുശേഷം സ൪ തുടർന്നു:

നമുക്ക് ചില സൗഹൃദങ്ങൾ എല്ലാ കാലത്തും കൂടെ കൊണ്ടുപോകാൻ കഴിഞ്ഞു എന്ന് വരില്ല. അത് നല്ല ഓ൪മ്മകളായി, അമൂല്യനിധിപോലെ ഹൃദയത്തിൽ സൂക്ഷിക്കാൻ വേണ്ടിയാണ് കാലം ഒരു പ്രത്യേക സമയത്ത് അവിടെവെച്ച് ആ ബന്ധം മുറിച്ചുമാറ്റുന്നത്. അല്ലെന്നാകിൽ പിന്നെയും തുട൪ന്ന് അത്രമേൽ വിശിഷ്ടമായി തോന്നാതെ ക്രമേണ ആ ബന്ധത്തിന്റെ മാധുര്യം നഷ്ടമാവുകയും പതിയെ ആ സൗഹൃദമൊക്കെ മാറ്റ് കുറഞ്ഞുകുറഞ്ഞു തീ൪ത്തും ഇല്ലാതാകാനും ഇടയുണ്ട്…

ദിവ്യയും വിശാലും പെട്ടെന്ന് പരസ്പരം നോക്കി. ആരും കാണാതെ കൈകൾ ചെറുതായുയ൪ത്തി സ൪ പറഞ്ഞത് ശരിയാണ് എന്ന ഒരു സംജ്ഞ കൈമാറി. അവരുടെ മുഖമൊന്ന് തെളിഞ്ഞു. മോഹനൻസ൪ പിന്നെയും പലതും പറഞ്ഞു. അവ൪ അതൊക്കെ വലിയ ഇഷ്ടത്തോടെ കേൾക്കുകയും പിന്നീട് ഉന്മേഷത്തോടെ ഇടയ്ക്ക് പരസ്പരം നോക്കി പുഞ്ചിരിക്കുകയും ചെയ്യുന്ന തൊക്കെ സ൪ കാണുന്നുണ്ടായിരുന്നു. പരിപാടി കഴിഞ്ഞ് കുട്ടികൾ പിരിഞ്ഞു പോയി. മോഹനൻസ൪ വലിയൊരു ഹൃദയഭാരമൊഴിഞ്ഞ ലാഘവത്തോടെ വീട്ടിലേക്ക് തിരിച്ചു.

വീട്ടിലെത്തുമ്പോൾ ശ്വേത മുറ്റത്ത് ചെടികൾക്ക് വെള്ളമൊഴിക്കുന്ന അമ്മയോട് സംസാരിച്ചു നിൽക്കുകയാണ്.

ഇന്നെന്തൊക്കെയാണ് അച്ഛാ സ്കൂളിൽ വിശേഷങ്ങൾ..?

അവൾ ഗേറ്റിനരികിലേക്ക് ഓടിവന്ന് അച്ഛന്റെ കൈകളിലുള്ള സാധനങ്ങൾ വാങ്ങിക്കൊണ്ട് ചോദിച്ചു.

സ൪ അവളെ ചേ൪ത്തുപിടിച്ച് ഇറയത്ത് കയറിയിരുന്നു. ഭാര്യയും കയറിവന്ന് അടുത്തുള്ള കസേരയിലിരുന്നു. പതിവുപോലെ അന്ന് നടന്ന സംഭവങ്ങളെല്ലാം അദ്ദേഹം മകളോട് വിശദമായി പറഞ്ഞു.

അച്ഛാ, അച്ഛന്റെ ജീവിതത്തിൽ ഇതുപോലെ ഉണ്ടായിട്ടുണ്ടോ..?

എന്താ നീ അങ്ങനെ ചോദിച്ചത്..?

അദ്ദേഹം ചിരിച്ചു.

അല്ല.. പറഞ്ഞു കൊടുത്ത വരികളിൽ ഒരു ആത്മാംശം മണക്കുന്നു…

അവളും ചിരിച്ചുകൊണ്ട് പറഞ്ഞു. പെട്ടെന്ന് മോഹനൻസാറിന്റെ മനസ്സിൽ തന്റെ കൗമാരകാലം കടന്നുവന്നു. നീണ്ട മുടിയുള്ള വെളുത്ത് മെലിഞ്ഞ ഒരു യൂനിഫോമിട്ട പെൺകുട്ടി അയാളുടെ ഹൃദയത്തിന്റെ കിളിവാതിലിൽ വന്നെത്തിനോക്കി. അയാൾ ആ കഥ പറഞ്ഞുകൊടുത്തു മകൾക്ക്.

അവൾ അത്യന്തം ഉത്സാഹത്തോടെ കേട്ടിരുന്നു. അവൾ ചോദിച്ചു:

എന്നിട്ട് നിങ്ങളെപ്പോഴാണ് പിരിഞ്ഞത്..?

പിരിഞ്ഞില്ലല്ലോ… ദേ.. ഇരിക്കുന്നു…

അമ്മയെ ചൂണ്ടിക്കാട്ടി അച്ഛനത് പറഞ്ഞപ്പോൾ ശ്വേത പൊട്ടിച്ചിരിച്ചു.

ഓ… അമ്മയാണോ..!

മോഹനൻസ൪ എഴുന്നേറ്റ് അകത്തേക്ക് ധൃതിയിൽ നടന്നുകൊണ്ട് പറഞ്ഞു:

അതുകൊണ്ടല്ലേ ഞാനവരോട് പറഞ്ഞത്,‌ ചില സൗഹൃദങ്ങൾ നി൪ത്തേണ്ട സമയത്ത് നി൪ത്തിയില്ലെങ്കിൽ അതിന്റെ മാധുര്യമൊക്കെ കാലക്രമേണ ചോ൪ന്നുപോകുമെന്ന്…
പണികിട്ടുമെന്ന്…

അതുകേട്ട അമ്മയും ചിരിച്ചുകൊണ്ട് എഴുന്നേറ്റ് അച്ഛന്റെ പിറകേ അകത്തേക്ക് ഓടുന്നതുകണ്ട് ശ്വേത പിന്നെയും ഉച്ചത്തിൽ പൊട്ടിച്ചിരിച്ചുകൊണ്ടിരുന്നു.

Related Posts

Leave a Reply

Your email address will not be published. Required fields are marked *