പുന്നാഗവരാളി
Story written by Nisha Pillai
സൂര്യാസ്തമയസമയം ,വിജനമായ റോഡ് ,ഇരുവശത്തും വന്മരങ്ങളുടെ നീണ്ട നിര .ഒരു മനുഷ്യജീവിയെ പോലും അവിടെയെങ്ങും കാണാനുമില്ല.സമീപത്തെ പറമ്പിൽ മേയാൻ വിട്ടിരുന്ന പശു ഇടയ്ക്കിടയ്ക്ക് തലയുയർത്തി നാലുപാടും നോക്കുന്നുണ്ടായിരുന്നു .അതിന്റെ യജമാനനെ തിരയുകയാവാം.
കുത്തനെയുള്ള ഇറക്കത്തിലൂടെ ഒരു ബുള്ളറ്റ് വരുന്നുണ്ടായിരുന്നു.അത് ഓടിച്ചിരുന്ന സുന്ദരനായ യുവാവ് പെട്ടെന്ന് വണ്ടി ബ്രേക്കിട്ടു നിർത്തി,ഹെൽമെറ്റ് മാറ്റി ഫോണിൽ സംസാരിക്കാൻ തുടങ്ങി .അയാളുടെ മുഴക്കമുള്ള ശബ്ദം ആ പ്രദേശത്തിൻെറ വിജനയതെ പ്രകമ്പനം കൊള്ളിക്കാൻ തുടങ്ങി.അസ്തമയ സൂര്യൻ അതിന്റെ യാത്രയുടെ അന്തിമ ഘട്ടത്തിൽ എത്തി.യുവാവ് ഫോൺ കട്ട് ചെയ്തു ഗൗരവത്തോടെ പുറകിലിരുന്ന യുവതിയെ നോക്കി.കണ്ണുകൾ കൊണ്ട് അവളോട് ഇറങ്ങാൻ ആംഗ്യം കാണിച്ചു .പെട്ടെന്ന് യുവതി ബൈക്കിൽ നിന്ന് ഇറങ്ങി
ജീൻസും ടോപ്പും ധരിച്ച ഒരു മെലിഞ്ഞ പെൺകുട്ടി അവനെ ദേഷ്യത്തോടെ നോക്കി.
“എനിക്ക് പേടിയാകുന്നു .നീ എന്നെ മെയിൻ റോഡിൽ വിട്ടേക്ക് “
അവളുടെ മുഖം വിളറിയിരുന്നു.നിവർന്നു നിന്ന് അവൾ തന്റെ ട്രാവെല്ലിങ് ബാഗ് ശെരിപ്പെടുത്തി.
“എന്തിനാ പേടിക്കുന്നത്? ഈ പറമ്പു കടന്നാൽ മെയിൻ റോഡ് ആയല്ലോ .അവിടെ നിന്ന് രണ്ടു മിനിട്ടു പോരെ നിന്റെ വീട്ടിലെത്താൻ “
“പക്ഷെ നേരം ഇരുട്ടി തുടങ്ങി .എനിക്ക് ചെറുതായി പേടി തുടങ്ങി”
“പേടിയോ ? നിനക്കോ ?നമ്മൾ രാത്രി ഷിഫ്റ്റ് വർക്ക് ചെയ്യുന്നവരല്ലേ.നീ ഒരു ഐടീ ഭൂതം.നമ്മളെക്കാൾ വല്യ ഭൂത പ്രേതാദികൾ ഈ ലോകത്തു ഇല്ല തന്നെ.”
“എനിക്ക് എന്തോ വല്ലാണ്ട് ,നീ കാരണമാ ഇത്രേം ഞാൻ വൈകിയത് ,നിന്റെ പിറന്നാളും ആഘോഷവും”
“നിന്നെ വീട്ടിൽ ഡ്രോപ്പ് ചെയ്യാൻ ഇഷ്ടം ഇല്ലാഞ്ഞിട്ടല്ല .നിന്റെ അച്ഛൻ വക്കീൽ കൃഷ്ണൻ നായർക്ക് എന്നെ തീരെ പിടിക്കില്ലല്ലോ “
“ഡാ ജസീമേ നിന്നെ എങ്ങനെ പിടിക്കും .നിന്റെ വാപ്പ മുഹമ്മദ് ഹാജി എന്റെ അച്ഛൻ വക്കാലത്തു ഫീസ് ഇനിയും കൊടുത്തു തീർത്തില്ല .”
“ഞാൻ വരുന്നില്ല നിന്റെ വീട്ടിലേക്കു ” അവൻ കൈ കൂപ്പുന്നു ” നീ വേഗം ഈ പറമ്പിലൂടെ അപ്പുറത്തേക്ക് കടന്നാൽ നിനക്ക് വേഗം വീട്ടിലെത്താം ,അപ്പോൾ ബൈ നാളെ കാണാം “
യുവാവ് തന്റെ ബുള്ളറ്റ് സ്റ്റാർട്ട് ചെയ്തി,യുവതിയെ കൈ വീശി കാണിച്ചു യാത്രയായി .അവൾ ഒരു നിമിഷം അവൻ പോകുന്നതും നോക്കി നിന്നു്.പിന്നെ ചുറ്റുപാടും ഒന്ന് നോക്കി ഒരു അവലോകനം നടത്തി .അടുത്ത് തന്നെ ഒരു പശു അവളെ അമ്പരപ്പോടു നോക്കി നില്കുന്നു
മുൻപിലെ പറമ്പു പെട്ടെന്ന് കടക്കണം .അവൾ തന്റെ ചെരുപ്പിന്റെ സ്ട്രാപ്പ് മുറുക്കി ഓടാൻ തയാറെടുത്തു .നാലഞ്ചു മിനിട്ടു ഓടിയപ്പോൾ മുന്നിൽ ഒരു പഴയ കെട്ടിടം കണ്ടു.ഒരു എട്ടുകെട്ടു മോഡൽ തറവാട്.ഇങ്ങനെയൊരു വീട് മുൻപ് കണ്ടതായി ഓർമ്മയില്ല .ഭയം തോന്നി .ശരീരം മെല്ലെ വിറക്കാൻ തുടങ്ങി.തന്റെ ഹൃദയമിടിപ്പിന്റെ ശബ്ദം ഒരു പെരുമ്പറയുടെ കൊട്ട് പോലെ അവളുടെ തന്നെ കാതിൽ മുഴങ്ങാൻ തുടങ്ങി .ഇനി തിരിഞ്ഞോടാൻ വയ്യല്ലോ .മുന്നോട്ടു തന്നെ പോകാം .വീട് കൊണ്ട് പറമ്പു നിറഞിരിക്കുന്ന പോലെ .പുറത്താരെയും കാണ്മാനില്ല.തുറന്നു കിടന്ന വാതിലിനു മുൻപിൽ ഒരു നിലവിളക്കു കത്തിച്ചു വച്ചിരിക്കുന്നു .അവൾ വാതിലിലൂടെ അകത്തു കടന്നു .ഒരു മുറിയിലൂടെ ഒരു വരാന്തയിൽ പ്രവേശിച്ചു .അവിടെ നിന്നു് ഒരു വലിയ ഹാളിൽ കടന്നു.അവിടെ ഒറ്റമുണ്ട് മാത്രം ധരിച്ച കുറെ ആളുകൾ നിരന്നു ഇരിക്കുന്നു .അവർക്കു നിർദ്ദേശങ്ങൾ നൽകി കൊണ്ട് കുടുമ ധരിച്ച ഒരാൾ അവൾക്കു പുറം തിരിഞ്ഞു നില്കുന്നു .അവൾ പതിയെ ചെരു പ്പൂരി കയ്യിൽ പിടിച്ചു .പെട്ടെന്നയാൾ തിരിഞ്ഞു അവളെ നോക്കി .മെല്ലെ പുഞ്ചിരിച്ചു .അവളും അയാളെ നോക്കി ചിരിച്ചു .കുറച്ചു ദുർമേദസ്സ് ഉണ്ടെങ്കിലും സുന്ദരനായ ഒരു മധ്യ വയസ്കന് .
“ഇതൊരു വീടാണല്ലേ”
“അല്ല ഇതൊരു സംഗീത പഠന കേന്ദ്രമാണ് “
അപ്പോഴാണ് അവൾ മൂലയിലിരിക്കുന്ന യുവാക്കളെ ശ്രദ്ധിച്ചത്.അവരുടെയെല്ലാം നാവു ഭയാനകമായ വിധം പുറത്തേക്കു നീട്ടി ഇട്ടിരിക്കുന്നു.ചിലതിൽ നിന്നു് ഉമിനീര് ഇട്ടിട്ടു വീഴുന്നു
“എന്താണ് ഇവരെ ഇങ്ങനെ ഇരിക്കുന്നത് ? രോഗികൾ ആണോ ,നാവിനു രോഗം ബാധിച്ചവർ “
അയാൾ ഉറക്കെ ചിരിച്ചു,ചിരിയോടൊപ്പം അയാളുടെ വലിയ ശരീരവും ആഞ്ഞു കുലുങ്ങി .
“അല്ല ,ഇവർ സംഗീതത്തിലെ ചില രാഗങ്ങൾ പരിശീലിക്കുകയാണ് “
“രാഗമോ”
“അതെ ,പുന്നാഗവരാളി”
“പു ………. നാഗം “
“അതെ അതെ “
പെട്ടെന്ന് അവളുണ്ട് മനസ്സിലേക്ക് കാവും നാഗങ്ങളും ഓടിയെത്തി .എന്തോ പ്രശ്നമുള്ള പോലെ .ഇവിടെനിന്നു രക്ഷപ്പെടണം .
അയാളോട് യാത്ര പോലും പറയാതെ അവൾ മുന്നോട്ടു നടന്നു .അകത്തെ മുറികളിലൂടെ നടന്നു അവൾ മറ്റൊരു വരാന്തയിൽ എത്തി .അവിടെ കുറെ കുട്ടികൾ ആഹാരം കഴിക്കാൻ ഇരിക്കുന്നുണ്ടായിരുന്നു .നിലത്തു നിരന്നിരിക്കുന്ന അവരുടെ മുൻപിൽ പത്രങ്ങളിൽ ആവി പറക്കുന്ന കഞ്ഞിയും കറിയും ഈർക്കിലി കുത്തിയ പഴുത്ത പ്ലാവിലയും വെച്ചിട്ടുണ്ടായിരുന്നു .കഞ്ഞിയുടെ മുന്നിൽ ഇരുന്ന കുട്ടി കളിൽ പലരുടെയും കണ്ണ് തന്റെ നേരെ ഉയരുന്നത് അവൾ ശ്രദ്ധിച്ചു .വരാന്ത കടന്നു പുറകു വശത്തെ മുറ്റത്തു എത്തിയ അവൾ ,വീണ്ടും ചെരുപ്പ് ധരിച്ചു ഓടാൻ തയാറെടുത്തു .അവിടെയെങ്ങും ഒരു സ്ത്രീയും ഉണ്ടായിരുന്നില്ല എന്ന കാര്യം അവളെ അത്ഭുത പെടുത്തി.
വീടിനു പുറകു വശത്തു നിന്നിരുന്ന വന്മരങ്ങൾ പിന്നിട്ടു അവൾ ഓടി .മുട്ടറ്റം വളർന്നു നിന്നിരുന്ന പുൽക്കൂട്ടങ്ങളിൽ പാമ്പുണ്ടാകുമോ എന്നവൾ പേടിച്ചു ,ഓടി ഒരു വല്യ ഗേറ്റിനു മുൻപിൽ എത്തി .മൂന്നു പാളികളുള്ള ഒരു എമണ്ടൻ ഗേറ്റ് .തള്ളി നോക്കി.തുറക്കുന്നില്ല .എങ്ങനെ പുറത്തിറങ്ങും .ഗേറ്റിനു വെളിയിൽ റോഡ് അരികിലായി ഒരു യുവാവ് നില്കുന്നു.
“ഇത് തുറക്കാൻ കഴിയുമോ” അവൾ അയാളോട് ഉച്ചത്തിൽ ചോദിച്ചു .
“അറിയില്ല” എന്നയാൾ തലയാട്ടി
അവൾക്കു ദേഷ്യം തോന്നി .ഇയാളെന്താ ഊമയാണോ ?.അവൾ ഗേറ്റ് തള്ളി തുറക്കാൻ ശ്രമിച്ചിട്ടും അയാൾ അവളെ ശ്രദ്ധിക്കുകയോ സഹായിക്കുകയോ ചെയ്തില്ല.അയാളുടെ ദൃഷ്ടികൾ വിദൂരതയിലാണ്.
“ഇയാളാരാ ഗന്ധർവനാണോ”
അവളെ അയാൾ തീരെ ശ്രദ്ധിച്ചതേയില്ല .അവൾ ഗേറ്റിൽ പിടിച്ചു ആഞ്ഞുകുലുക്കി .എങ്ങനെയോ ഗേറ്റിന്റെ ഒരു പാളി മെല്ലെ തുറന്നു വന്നു .തൻ്റെ മെലിഞ്ഞ ശരീരം തുറന്ന വിടവിലൂടെ പുറത്തു കടത്താൻ അവൾ ശ്രമിച്ചു .ഗേറ്റിനു മുൻപിൽ നിൽക്കുന്ന കറുത്ത നായയെ അവൾ അപ്പോഴാണ് ശ്രദ്ധിച്ചത് .നേരത്തെ കണ്ട യുവാവിനെ കാണാനും ഇല്ല .
“ഇയാൾ എവിടെ പോയി”
“ഇപ്പോൾ ഇവിടെ ഉണ്ടായിരുന്നല്ലോ “
ഭയം ഒരു മിന്നൽ പിണർ പോലെ അവളിലൂടെ കടന്നു പോയി.നാവു നീട്ടിയ കറുത്ത നായ അവളെ നോക്കി ഉച്ചത്തിൽ കുരച്ചു.അതിന്റെ ചുവന്ന കണ്ണുകളും തീഷ്ണമായ നോട്ടവും അവളെ വല്ലാതെ ഭയപ്പെടുത്തി.
പെട്ടെന്ന് പിന്നിൽ നിന്ന് ഒരാൾ അവളെ ശക്തിയായി വശത്തേക്ക് തള്ളി മാറ്റി .ഗേറ്റിനെ ഇളകിയ പാളി അയാള് കാല് കൊണ്ട് ചവിട്ടി തുറന്നു .അതിന്റെ അരികുകളിൽ പറ്റിയിരുന്ന തുരുമ്പു പൊടികൾ മണ്ണിലേക്ക് അടർന്നു വീണു .
അയാൾ പെട്ടെന്ന് റോഡിലേക്ക് കുതിച്ചു.അയാളുടെ പുറത്തേക്കു തള്ളിയ നാവിൽ നിന്ന് ഉമിനീർ ഇട്ടിട്ടു വീണു .
അയാൾ അവളോട് ഓടി രക്ഷപെടാൻ പറഞ്ഞു അവൾ ചാരി നിന്നിരുന്ന ഗേറ്റിന്റെ പാളി ഞരക്കത്തോടെ ഇളകി വീണു.അവൾ അത് വഴി റോഡിലേക്ക് കുതിച്ചു.വീട് നിൽക്കുന്ന ദിക്കിലേക്ക് ഒരൊറ്റയോട്ടം .ഓട്ടത്തിനിടയിലും നാവുനീട്ടിയ ഒറ്റമുണ്ട്ട് ഉടുത്ത യുവാവിനെ അവൾ തിരിഞ്ഞു നോക്കി .അവൾക്കു അയാളോട് നന്ദി തോന്നി.
കാലിൽ ശക്തമായ ഒരു അടി കിട്ടി അവൾ ഞെട്ടി ഉണർന്നു.കാല് വേദനിക്കുന്നു .കയ്യിൽ അവളുടെ മൊബൈൽ ഫോണുമായി അമ്മ നില്കുന്നു.
“എന്തൊരു ഉറക്കമാണ് , രാവിലെ മുതൽ ഫോൺ നിർത്താതെ റിങ് ചെയ്യുവാണല്ലൊ.”
ഫോൺ അവൾക്കു നേരെ നീട്ടി
“ഹാലോ”
“എടി ഞാനാ ജസീം ,പിറന്നാൾ ആയിട്ടു ഒരു വിഷെങ്കിലും ആവാമായിരുന്നു ,ഇന്നലെ മൂക്കറ്റം വെട്ടി തിന്നതല്ലേ ,ഇന്ന് വരുന്നില്ലേ “
“യെസ്,ഞാൻ റെഡി ആകുന്നു .ഇന്ന് ഒരു പുതിയ സ്ഥലത്തു പോകണം ,ഒരു ഇൻവെസ്റ്റിഗേഷൻ ആണ് “
“ഓക്കേ”
ഫോൺ കട്ട് ആയി
അവൾ ചാടി എണീറ്റ് കണ്ണാടിയുടെ മുൻപിൽ ചെന്ന് അവളുടെ നാവു പുറത്തേക്കു ഇട്ടു പരിശോധിച്ചു
“ഹോ കുഴപ്പമില്ല ,സമാധാനമായി ,ഇന്ന് വൈകിട്ട് ക്രൈം സീൻ ഒന്ന് ചെക്ക് ചെയ്യണം “
അവൾ ഓഫീസിൽ പോകാനായി റെഡി ആകുമ്പോൾ താഴെ അടുക്കളയിൽ അമ്മയുടെ FM റേഡിയോ യിൽ നിന്ന് പുന്നാഗവരാളി രാഗത്തിൽ കീർത്തനം കേൾക്കുന്നുണ്ടായിരുന്നു
✍️നിശീഥിനി