അമ്മക്കിപ്പോ അറുപത്തിയഞ്ചു വയസ്സായി. ഒറ്റയ്ക്ക് ആ വലിയ വീട്ടിൽ എത്ര നാളാ .. ഒന്ന് വീണ് പോയ ആരുണ്ട്. ഞങ്ങൾ അറിയുമോ……

കാലം മാറ്റുമ്പോൾ…

Story written by Ammu Santhosh

“അമ്മ കേൾക്കുന്നുണ്ടോ?”

അമ്മ മൊബൈൽ ഫോൺ ഇടത്തെ ചെവിയിൽ നിന്ന് വലത്തേ ചെവിയിലേക്ക് മാറ്റിപ്പിടിച്ചു.

“പറഞ്ഞോ ക്ലിയർ ആണ് “

“ആ അപ്പോ ഞാൻ പറഞ്ഞു വരുന്നത്.. ഞാൻ മാത്രം അല്ല കേട്ടോ ഞങ്ങൾ മൂന്ന് പേർക്കും ഇതെ അഭിപ്രായം ആണ്. അമ്മക്കിപ്പോ അറുപത്തിയഞ്ചു വയസ്സായി. ഒറ്റയ്ക്ക് ആ വലിയ വീട്ടിൽ എത്ര നാളാ .. ഒന്ന് വീണ് പോയ ആരുണ്ട്. ഞങ്ങൾ അറിയുമോ? പിന്നെയും ഞങ്ങൾ മാത്രം അല്ലെ നോക്കാനുള്ളത്?”

നാലു ചുവട് നടന്നാൽ കിതയ്ക്കുന്നവന്റെ വർത്തമാനം കെട്ടവർക്ക് ചിരി വന്നു.

“ആരാ ആദ്യം വീഴുന്നത് എന്ന് ആർക്കാ അറിയുക?” അവർ മൂർച്ചയോട് ചോദിച്ചു

“അതൊക്കെ ശരിയാ.. എന്നാലും ഞങ്ങൾക്ക് ഒരു സമാധാനം വേണ്ടേ? ഇവിടെ ആകുമ്പോൾ ഞങ്ങൾ മൂന്ന് പേരും അത്ര ദൂരത്തിലല്ലാതെ ഉണ്ട്. അമ്മക്ക് മാറി മാറി നിൽക്കാം “

“ആദ്യം നിങ്ങൾ മൂന്ന് പേര് ഇങ്ങോട്ട് വാ.വർഷം കുറെയായില്ലേ നാട് കണ്ടിട്ട്.? ഓണത്തിന് പോലും വന്നില്ലല്ലോ. “

“അമ്മയ്ക്ക് അറിഞ്ഞു കൂടെ തിരക്ക്? മാറി നിൽക്കാൻ വയ്യ. ഓണമൊന്നു മില്ലായിരുന്നു. ഹോട്ടലിൽ നിന്ന് റീനു മൂന്ന് സദ്യ വാങ്ങി. അത് കിട്ടിയപ്പ വൈകുന്നേരം ആയി. ആരൂ തിന്നാൻ?ജോലിക്കാർക്ക് പോലും വേണ്ട.ഒടുവിൽ കളഞ്ഞു.”

“ജോലിക്കാരൊക്കെ വീട്ടിൽ സദ്യ ഉണ്ടാക്കിയിട്ടുണ്ടാകും ആർക്കു വേണം ഹോട്ടൽ സദ്യ.? ഞാൻ എന്തായാലും ഉടൻ അങ്ങോട്ടില്ല. ഇവിടെ പാടത്ത് കൃഷി ഇറക്കുന്ന സമയം ആയി. മേൽനോട്ടത്തിന് വിനു ഉണ്ടെങ്കിലും ഞാൻ ഇവിടെ വേണം “

“അമ്മേ.. ഞാൻ.. പറഞ്ഞത്?”

“നീ അനിയന്മാരെ കൂട്ടി വാ. ആലോചിക്കാം “

അമ്മ ഫോൺ വെച്ചു

അയാൾ ഫോൺ കയ്യിൽ പിടിച്ചു തന്നെ നോക്കിയിരിക്കുന്ന അനിയന്മാരെ നോക്കി

“അങ്ങോട്ട് ചെല്ലാൻ പറഞ്ഞു “

“അതിന് നമുക്ക് എവിടെ ആണ് സമയം? അങ്ങോട്ട് യാത്ര തന്നെ മൂന്നാല് മണിക്കൂർ ഉണ്ട്. രണ്ടു ദിവസം പോയിക്കിട്ടും.എനിക്ക് അടുത്ത മാസമെങ്കിലും പണം കിട്ടണം. അറിയാമല്ലോ ബിസിനസ് കുറച്ചു dull ആണ് “

ഒരു അനിയൻ പറഞ്ഞു

“എന്റെ ഭാര്യയും അമ്മയും കൂടി ചേരില്ല. അവൾക്ക് അങ്ങോട്ട് പോകുന്നുവെന്ന് പറയുന്നതേ ഇഷ്ടമല്ല. പക്ഷെ ഒരു അപാർട്മെന്റിനു അധ്വാൻസ് കൊടുത്തു പോയി. അമ്മയ്ക്കെന്തിന് വയസാം കാലത്ത് ഇത്രയും സ്വത്ത് ?”

രണ്ടാമത്തെയാൾ ചോദിച്ചു

“ടോട്ടൽ എത്ര ഏക്കർ വരും ഏട്ടാ?'”ഏറ്റവും ഇളയ ആൾ

“ടോട്ടൽ രണ്ടേക്കർ ആണ്. കൃഷി ചെയ്യുന്ന രണ്ടേക്കർ വേറെ. “

ഏട്ടൻ പറഞ്ഞു

“ഒരു രണ്ടു കോടി കിട്ടില്ലേ? നാട്ടിൻ പുറമല്ലേ?”വലിയ വിലയൊന്നും കിട്ടില്ല.”
അനിയൻ മനസ്സിൽ കണക്ക് കൂട്ടി

ഏട്ടൻ മറുപടി പറഞ്ഞില്ല.

ആ സ്ഥലത്തിന് വ്യവസായി ജോൺ സക്കറിയ പത്തു കോടി ഓഫർ ചെയ്ത കാര്യം അയാൾ മിണ്ടിയില്ല.ഉടനെ തന്നെ അവിടെയടുത്ത് ഒരു ഗവണ്മെന്റ് മെഡിക്കൽ കോളേജ് വരുന്നത് കൊണ്ട് സ്ഥലത്തിന് വില കൂടുന്നതൊന്നും ഈ വിഡികൾക്ക് അറിയില്ല.കാര്യമൊക്കെ നടന്നു കഴിഞ്ഞാൽ ഓരോ കോടി ഇവന്മാർക്ക് കൊടുത്തു ഒതുക്കി ബാക്കിയുള്ള ക്യാഷ് സ്വന്തം പോക്കറ്റിൽ ആക്കാനാണയാളുടെ ഉന്നം. അമ്മയെ കൂടി ഇവന്മാരുടെ തലയിൽ വെച്ചു കൊടുക്കാൻ എന്താ വഴി എന്നാണ് അയാളുടെ ഇപ്പോഴത്തെ ചിന്ത.

“എന്തായാലും നമുക്ക് ഒന്ന് പോയി വരാം. അമ്മയെ ഒന്ന് അന്വേഷിച്ചു എന്നുമായല്ലോ. ആ പരിഭവം അങ്ങ് തീരട്ടെ “

ഒരാൾ പറഞ്ഞു. മനസ്സിലാമനസ്സോടെ ബാക്കിയുള്ളവരും സമ്മതിച്ചു.അങ്ങനെ അവർ ആ വെള്ളിയാഴ്ച തന്നെ വീട്ടിലെത്തി.

“ആഹ.. എല്ലാരുമുണ്ടല്ലോ… അമ്മ ജിമ്മിൽ പോയി. ഒരു മണിക്കൂർ കഴിഞ്ഞു വരും. നിങ്ങൾ വരുന്ന കാര്യം പറഞ്ഞില്ലല്ലോ ” അമ്മയുടെ സഹായി വിനു പറഞ്ഞപ്പോൾ അവർ മൂവരും മുഖത്തോട് മുഖം നോക്കി

“ജിമ്മിലോ അമ്മയോ? ഈ നാട്ടിൻപുറത്ത് ജിം ഒക്കെയുണ്ടോ?ഈ വയസ്സ് കാലത്ത് അമ്മ എന്തിനാ ജിമ്മിലൊക്കെ?”

“എന്റെ പൊന്നു ചേട്ടന്മാരെ. ഇവിടെ ഒക്കെ ജിം വന്നിട്ട് പത്ത് വർഷമായി.അമ്മ ജിമ്മിൽ പോയി തുടങ്ങിയിട്ട് ഏകദേശം ആ കാലമായി.നിങ്ങൾ അറിയാഞ്ഞിട്ടാ. രാവിലെ യോഗക്ലാസ്സ്‌ ഉള്ളത് കൊണ്ടാണ് വൈകുന്നേരം പോകുന്നത്. പകൽ അമ്മയ്ക്ക് ഇഷ്ടം പോലെ ജോലിയുണ്ടല്ലോ.. വാ വാ. ഇരിക്ക്ഞാ ൻ അമ്മയെ ഒന്ന് വിളിച്ചു പറയാം ട്ടോ “വിനു ഫോൺ എടുത്തു

അവർ അവിടെയുള്ള സെറ്റികളിൽ ഇരുന്നു.. തങ്ങളുടെ വീട്ടിൽ ഉള്ളതിനേക്കാൾ വില പിടിപ്പുള്ളതും ഭംഗിയുള്ളതുമായ ഫർണിച്ചറുകൾ.ഇങ്ങോട്ട് വന്നിട്ട് ഏകദേശം നാലഞ്ച് വർഷമായി. അമ്മ മിക്കവാറും അങ്ങോട്ട്‌ വരുകയാണ് പതിവ്. രണ്ടു വർഷമായി അതുമില്ല. മാസത്തിൽ ഒരിക്കൽ ഫോൺ വിളിച്ചു സംസാരിക്കും അത്ര തന്നെ.

പുറത്ത് കാർ വന്നു നിന്നു

അമ്മ കാർ ലോക് ചെയ്തു ഇറങ്ങുന്നു

അമ്മയെ കണ്ടാൽ അമ്പത് പോലും മതിക്കില്ല. തനിക്ക് അതിൽ കൂടുതൽ പ്രായം തോന്നിക്കും. മൂത്തവൻ തന്റെ കുടവയർ ഒതുക്കി പിടിച്ചു കൊണ്ട് ഓർത്തു.

“ഒന്ന് ഫ്രഷ് ആയിട്ട് വരാം. ഒന്നിച്ചു ഭക്ഷണം കഴിക്കാം. ഇന്ന് പോകുന്നില്ലല്ലോ “

അമ്മ മൂന്ന് പേരോടുമായി ചോദിച്ചു

“അവർ ഇല്ലന്നോ ഉണ്ടെന്നോ വ്യക്തമാകാത്ത പോലെ തല ഇളക്കി

ഭക്ഷണം കഴിഞ്ഞു

മുൻവശത്തെ മുറ്റത്തു നാല് കസേര നിരന്നു

“ഇനി പറ എന്താ വരവിന്റെ ഉദ്ദേശം?”

അമ്മ പുഞ്ചിരിച്ചു

“അമ്മേ എനിക്ക് ബിസിനസ് കുറച്ചു dull ആണ്. ഉള്ളത് പറയാമല്ലോ. കുറച്ചു പൈസ വേണം. ഇവിടെ അമ്മ തനിച്ചാണല്ലോ ഇത്രയും സ്ഥലം ഒറ്റയ്ക്ക് നോക്കി നടത്താൻ ബുദ്ധിമുട്ട് അല്ലെ?”ഏറ്റവും ഇളയവൻ തുടങ്ങി വെച്ചു

“ഹേയ് എനിക്കൊരു ബുദ്ധിമുട്ടും ഇല്ല. സഹായിക്കാൻ ഇഷ്ടം പോലെ ആളുണ്ട് ‘അമ്മ കൂസലില്ലാതെ പറഞ്ഞു

“എനിക്ക് ഒരു അപാർട്മെന്റ് വാങ്ങിച്ചാൽ കൊള്ളാമെന്നുണ്ട്. ഒരു കോടി അമ്പത് ലക്ഷം ആണ് വില. അമ്പത് ഞാൻ കൊടുത്തു. ബാക്കി..”

രണ്ടാമൻ പാതിയിൽ നിർത്തി പ്രതീക്ഷയോടെ അമ്മയെ നോക്കി ..

“ഇനി നീ പറ “അമ്മ മൂത്തവനെ നോക്കി

“അമ്മയ്ക്കറിയാമല്ലോ എനിക്ക് രണ്ടു പെണ്മക്കൾ ആണ്. മൂത്തവൾ അമേരിക്കയിൽ ഉപരിപഠനത്തിന് വേണ്ടി ശ്രമിക്കുന്നുണ്ട്. എങ്ങനെ പോയാലും കുറെ കാശ് ആകും. രണ്ടാമത്തെ ആൾക്ക് മെഡിക്കൽ അഡ്മിഷന് ചിലവ്.. ഏകദേശം ഒരു കോടിയാകും.അറിയാല്ലോ “

അമ്മ അതും കേട്ട് തല കുലുക്കി

“അപ്പൊ ഇത് വിറ്റാൽ നിങ്ങളുടെ കടം തീരുമോ?”

അവർ ആഹ്ലാദത്തിൽ പരസ്പരം നോക്കി

“ഉറപ്പായും “

“അപ്പൊ ഞാൻ?”

“അമ്മക്ക് ഞങ്ങളുടെ ആരുടെ കൂടെ വേണേൽ നിൽക്കാമല്ലോ “

മൂത്തവൻ ആവേശത്തോടെ പറഞ്ഞു

“നിന്റെ ഒപ്പം തന്നെ നിൽക്കാം. നീ അല്ലെ മൂത്തത്?”

ഇളയ രണ്ടു പേരുടെയും മുഖം ആശ്വാസത്തിൽ വിടർന്നു

“എന്റെ കൂടെ നിൽക്കുന്നതിനു എന്താ? എനിക്ക് സന്തോഷമേയുള്ളൂ. പിന്നെ ഞങ്ങളു ചിലപ്പോൾ അഡ്മിഷൻ കാര്യത്തിന് ഒക്കെ പോകുമ്പോൾ ഇവരുടെ കൂടെ നിൽക്കാമല്ലോ “

“അയ്യോ അമ്മക്ക് എന്റെ ഭാര്യയെ ഇഷ്ടമേയല്ല. അമ്മ ചേട്ടന്റെ കൂടെ നിൽക്കും അല്ലെ ചേട്ടാ?”

ഏറ്റവും ഇളയവൻ രണ്ടാമത്തെ മകന്റെ നേരേ നോക്കി

“അതെയതെ… എന്റെ കൂടെ നിൽക്കാം.. ഇടക്ക് എല്ലാരുടെയും കൂടെ മാറി മാറി നിൽക്കാമല്ലോ “അവൻ അലസമായി പറഞ്ഞു

അമ്മ എഴുനേറ്റു

“എന്നാലേ കേട്ടോ. ഞാൻ ഇത് വിൽക്കുന്നില്ല. ഇന്നെന്നല്ല ഒരിക്കലും വിൽക്കുന്നില്ല.. നിങ്ങൾക്ക് ആർക്കും ഇതിൽ അവകാശവുമില്ല “

മൂത്തവൻ പെട്ടെന്ന് ചാടിയെഴുനേറ്റു

“ഇത് ഞങ്ങളുടെ അച്ഛന്റെ വസ്തുവാ. അച്ഛന്റെ സ്വത്തിൽ മക്കൾക്കും അവകാശം ഉണ്ട് “

“ഇരിക്കെടാ അവിടെ “അമ്മ കൈ ചൂണ്ടി ഉഗ്രമായി പറഞ്ഞു

” നിങ്ങളുടെ അച്ഛൻ ഉണ്ടാക്കിയത് മുഴുവനും അദേഹത്തിന്റെ ചികിത്സക്കും നിങ്ങളുടെ പഠനത്തിനും വിവാഹത്തിനും ബിസിനസ് തുടങ്ങാനും ചിലവഴിച്ചു തീർത്തു. ഓർമ്മയുണ്ടോ മക്കൾക്ക് കുറെ വർഷം മുന്നേ അമ്മ ഒരു വാടക വീട്ടിൽ ആയിരുന്നു. അന്ന് ആർക്കും വേണ്ടാതെ കിടന്ന ഈ സ്ഥലം അവശേഷിച്ച എന്റെ സ്വർണം വിറ്റാണ് ഞാൻ പാട്ടത്തിനെടുത്തത് . . ഈ ഭൂമിയിൽ കൃഷി ചെയ്താണ് അന്ന് ഞാൻ ജീവിച്ചത്. തരിശായി കിടന്ന ഒരേക്കർ ഭൂമി ഞാൻ എന്റെ ചോ രയും നീരും കൊടുത്തു കൃഷി സ്ഥലമാക്കി. പിന്നെ ഈ വസ്തു മേടിച്ചു വർഷങ്ങൾ കഴിയവേ കുറച്ചു കുറച്ചു വീതം വാങ്ങി ഇതിനോട് ചേർത്ത് വെച്ചു..ഇന്നിത് അഞ്ചേക്കർ ഭൂമിയാണ്.. പക്ഷെ അതിന് പിന്നിൽ എന്റെ മാത്രം കഠിനധ്വാനം അല്ല. ഒപ്പം നിന്ന ഒത്തിരി പേരുണ്ട്. അവരിൽ നിങ്ങൾ ഇല്ല. ഒരിക്കലും അമ്മക്ക് എന്തെങ്കിലും വേണോ എന്ന് ചോദിച്ചിട്ടുമില്ല. “

മക്കൾക്ക് ശബ്ദം നഷ്ടപ്പെട്ടു

“ഇന്ന് നിന്റെ ബിസിനസ് മോശമായപ്പോൾ എന്നെ ഓർത്തു. നിനക്ക് കോടികളുടെ വീട് വേണ്ടപ്പോൾ അമ്മയെ ഓർത്തു. നിനക്ക് സ്വന്തം മക്കളുടെ ആവശ്യം വന്നപ്പോൾ എന്നെ ഓർത്തു.”അവർ തല കുനിച്ചു നിൽക്കുന്ന മക്കളെ ഓരോരുത്തരെയായി നോക്കി പറഞ്ഞു.

” നിങ്ങൾ മക്കളുടെ ഒരു വിളിയൊച്ച കാത്തിരുന്ന ഒരു കാലം എനിക്ക് ഉണ്ടായിരുന്നു. ഓരോ അവധിക്കും നിങ്ങളെ കാത്തിരുന്ന ഒരു കാലം. നിങ്ങൾ വരാതെയിരുന്നപ്പോ ഞാൻ അങ്ങോട്ട് വന്നു. അതും നിങ്ങൾക്ക് ഒരു ബുദ്ധിമുട്ട് ആണെന്ന് കണ്ടപ്പോൾ ആ വരവ് ഞാൻ നിർത്തി “

നിശബ്ദത…

“ഇന്ന് എനിക്ക് നൂറു കണക്കിന് മക്കൾ ഉണ്ട്. ഞാൻ ഇവിടെ ഒരു സ്കൂൾ നടത്തുന്നുണ്ട്. പാവങ്ങളുടെ മക്കളെ സൗജന്യമായി പഠിപ്പിക്കുന്ന ഒരു സ്കൂൾ.. അവരെന്നെ അമ്മേയെന്നു വിളിക്കും.. അവരെന്നെ കാത്തിരിക്കും… ഓരോ ദിവസവും ഒരു നേരമെങ്കിലും കണ്ടില്ലെങ്കിൽ ഇങ്ങോട്ട് വരും…”അവരുടെ ശബ്ദം ഇടറി

“ജന്മം കൊണ്ട് മാത്രം മക്കൾ ആവില്ല മക്കളെ…എനിക്ക് നിങ്ങളോട് യാതൊരു പിണക്കവുമില്ല. നിങ്ങൾ ചോദിക്കുന്ന പണവും എന്റെ കയ്യിൽ ഇല്ല. അത് കൊണ്ട് രാവിലെ തന്നെ തിരിച്ചു പൊക്കൊളു.”

അവർ ഒന്നും പറയാതെ അവരവരുടെ മുറികളിലേക്ക് മടങ്ങി

“വെറുതെ സമയം കളഞ്ഞു “മൂത്തവൻ പിറുപിറുത്തു

“സത്യം “ഇളയവർ മെല്ലെ പറഞ്ഞു

പിറ്റേന്ന് പോകുമ്പോൾ അമ്മ മുറ്റത്തുണ്ടായിരുന്നു.

“ഭാവിയിൽ അമ്മ ഇല്ലാതെയാകുമ്പോൾ ഇത് വിറ്റു കളയാം എന്നൊന്നും വ്യാമോഹിക്കരുത് എന്റെ മക്കൾ … ഇപ്പൊ ഞാൻ ഇതൊക്കെ ഒരു ട്രസ്റ്റ്‌ ആക്കിയിരിക്കുകയാണ്. ആർക്കും വിൽക്കാൻ സാധിക്കില്ല. ഇതൊക്കെ എന്റെ കാലശേഷവും നിലനിൽക്കണം. അത് കൊണ്ട് അതോർത്തു അന്ന് ഇങ്ങോട്ട് വരണ്ട..”

അവർ ഒന്നും മിണ്ടാതെ അവരവരുടെ കാറുകളിൽ കയറി പോയി

“അവരെന്താ അമ്മേ രാവിലെ തന്നെ പോകുന്നത്?”

വിനു ചോദിച്ചു

“അവർ ബിസിനസ് ആവശ്യത്തിന് വന്നതാ.പ്രതീക്ഷിച്ച പോലെ വിജയിക്കില്ലെന്ന് മനസിലായപ്പോ തിരിച്ചു പോയി. അത്ര തന്നെ.”

വിനുവിന് ഒന്നും മനസിലായില്ല. പക്ഷെ അവൻ കൂടുതൽ ഒന്നും ചോദിച്ചമ്മയെ വിഷമിപ്പിക്കാൻ ആഗ്രഹിച്ചില്ല.

“സ്കൂളിലേക്ക് പോയാലോ അമ്മേ?”

അമ്മ വിനുവിനെ നോക്കി പുഞ്ചിരി തൂകി

വർഷങ്ങൾക്ക് മുന്നേ ഒരു ആക്‌സിഡന്റിൽ പെട്ട് റോഡിൽ ആരോ ഉപേക്ഷിച്ച നിലയിൽ കിടന്നവനെ മൂന്ന് മാസം ശുശ്രുഷിച്ചതിനു ജീവിതം മുഴുവനും തന്റെ ഒപ്പം നിൽക്കാൻ തീരുമാനിച്ച അനാഥ പയ്യൻ. അന്ന് ആരൂമില്ലാത്ത, ഒന്നുമില്ലാത്ത തനിക്ക് മകനായവൻ.ഇന്നീ കാണുന്നതിന്റെയൊക്കെ അധ്വാനത്തിന്റെ പിന്നിൽ അവനുമുണ്ട്. ഒന്നും ആഗ്രഹിക്കാതെ തന്റെ നിഴലായി…

അല്ലെങ്കിലും മകനാകാൻ ഗർഭത്തിൽ ചുമക്കെണ്ടതില്ലല്ലോ…

Related Posts

Leave a Reply

Your email address will not be published. Required fields are marked *