ചിരിയുടെ രഹസ്യം.
എഴുത്ത്:- രാജീവ് രാധാകൃഷ്ണപണിക്കർ
പടിഞ്ഞാറേലെ സരസു എന്തിനാണ് തന്നെ നോക്കി ചിരിച്ചതെന്ന് ഉൾപ്പലാക്ഷന് മനസ്സിലായില്ല
കണ്ടാൽ ചിരിക്കുവാൻ തക്ക അടുപ്പം ഒന്നും തങ്ങൾ തമ്മിൽ ഇല്ല.
കാര്യം അയൽക്കാരൊക്കെയാണെങ്കിലും സരസുവിന്റെ കുടുംബവുമായി ഒരു സമ്പർക്കവും ഇല്ല.
നിത്യേനയുള്ള പ്രഭാത സവാരിക്കിടയിൽ സരസു ബസ് സ്റ്റോപ്പിലേക്ക് ഓടുന്നത് കണ്ടിട്ടുണ്ട്.
പക്ഷേ ഇത്രയും കാലമായിട്ടും ആ ചുണ്ടുകളിൽ ഒരു മന്ദഹാസം പോലും വിരിഞ്ഞു കണ്ടിട്ടില്ല.
പക്ഷേ ഇന്നങ്ങനെയല്ല.
സരസു ചിരിച്ചു.
അതും നല്ല വെടിപ്പായി.
മനസ്സ് കുളുർത്തു.
ആ ചിരിയിൽ മയങ്ങി മുന്നോട്ട് നടക്കുമ്പോൾ തോമാച്ചന്റെ മകൾ ക്‌ളാര ദേ ചിരിച്ചു കൊണ്ട് കടന്നു പോകുന്നു.
പള്ളീന്നുള്ള വരവാണ്.
ഈ ചിരിയും ആദ്യമായാണ്.
ഇടം കണ്ണിട്ടു നോക്കിയപ്പോൾ അവൾ വായ പൊത്തി ചിരിക്കുന്നു.
ഒരു പക്ഷേ തന്റെ തക്കിട തരികിട പോസ്റ്റ്‌കൾ ഇവരൊക്കെ വായിക്കുന്നുണ്ടാകും.
എന്തായാലും ഇന്ന് ശുഭദിനം തന്നെ.
നാട്ടിലെ സുന്ദരികൾ മുഴുവൻ തന്നെ നോക്കി ചിരിക്കുന്നു.
ആനന്ദലബ്ധിക്ക് ഇനിയെന്ത് വേണം?
ആ ഉന്മേഷത്തിലാണ് ഇട്ടുണ്ണ്യേട്ടന്റെ കടയിലേക്ക് ചായ കുടിക്കാൻ കയറിയത്.
ദേ ഓനും ചിരിക്കുന്നു.
ആ ചിരിക്ക് ഒരു പന്തികേട് തോന്നി
എന്താ ഇട്ടുണ്യേട്ടാ രാവിലെ ഒരു വഷളൻ ചിരി.
അസഹ്യതയോടെ ചോദിച്ചു.
“ഉൽപ്പൂ നീയെന്താ കെട്ട്യോൾടെ ചുരിദാറിന്റെ ബോട്ടം ഇട്ടിറങ്ങിയിരിക്കുന്നത് . പുതിയ ഫാഷനാ?”
ഉത്പലാക്ഷൻ ഞെട്ടലോടെ താഴേക്ക് നോക്കി.
അയയിൽ നിന്നും ട്രാക്ക് സ്യൂട്ട് എടുത്തിട്ടപ്പോൾ മാറിപ്പോയി.
എന്താല്ലേ😄
***************