“നട തള്ളൽ”
എഴുത്ത്:- സാജുപി കോട്ടയം.
“ഭക്തജനങ്ങളുടെ ശ്രദ്ധയ്ക്ക് നെല്ലിയാമ്പതിയിൽ നിന്നു വന്ന കല്യാണിയമ്മ മകൻ മാധവനെ തിരക്കി അറിയിപ്പ് ഓഫീസിന്റെ മുമ്പിൽ കാത്തുനിൽക്കുന്നു. “
നേരം വൈകി തുടങ്ങിയിരിക്കുന്നു. സൂര്യൻ പടിഞ്ഞാറ് നിന്ന് ചാഞ്ഞു കല്യാണി അമ്മയെ നോക്കിക്കൊണ്ട് പറഞ്ഞു.
“എന്റെ സമയമായി ഞാനും പോവുകയാണ് “.കല്യാണ വിഷമത്തോടെ സൂര്യനെ നോക്കി…
“നീ പോയാലെങ്ങനാ…. എന്റെമോൻ മാധവൻ ഇരുട്ടിൽ വഴിയറിയാതെ….” പാതിയിൽ നിർത്തി ആത്മഗതം പോലെ എന്തൊക്കെയോ പുലമ്പി കൊണ്ടിരുന്നു.
രാവിലെ കണ്ട ചെറുപ്പക്കാരൻ വീണ്ടും വന്നു. ” അമ്മയുടെ മോൻ ഇതുവരെ വന്നില്ലേ…? “
” വരും…. വരും ഞങ്ങൾ അങ്ങ് ദൂരെന്ന് വന്നതാണ്…. അവൻ മാത്രമേ കൂടെയുണ്ടായിരുന്നുള്ളൂ…. ഇപ്പൊ വരാമെന്ന് പറഞ്ഞു പോയതാ..”
“അമ്മ എന്റെ കൂടെ പോരുന്നോ ” ഒരുപാട് നേരമായില്ലേ മോൻ പോയിട്ട് .
ഇല്ല മോനെ….. എന്റെ മോൻ മാധവൻ വരും…. അവൻ എന്നെ കാണാതിരിക്കാൻ ആവില്ല.
ആ…ചെറുപ്പക്കാൻ നിർവികാരതയോടെ അല്പസമയം കൂടെ അവിടെ നിന്ന ശേഷം… ഓഫീസിലിരുന്നആളോട്.
പോലീസിൽ അറിയിച്ചേക്ക്. ഇത്രയും സമയമായില്ലേ .. ഇനി ആരും തിരക്കി വരുമെന്ന് തോന്നുന്നില്ല. “നടതള്ളിയതാവും “
ഓഫീസിലിരുന്നയാൾ തലയാട്ടി.
********************
മാധവൻ കണ്ണുതുറന്നു ചുറ്റും നോക്കി…… അപരിചിതമായ ഒരു സ്ഥലത്ത് ഒരു മുറിക്കുള്ളിലാണ് താനിപ്പോൾ .. ദേഹമാസകലം വേദനിക്കുന്നുണ്ട് .. കയ്യിലും തലയിലും കെട്ടുകൾ മരുന്നുകളുടെ സമ്മിശ്ര മണം മാധവന്റെ മൂക്കിലേക്ക് അരിച്ചിറങ്ങി….. താനിപ്പോൾ ഹോസ്പിറ്റലിലാണ് ഇതെങ്ങനെ സംഭവിച്ചു…? അയാൾ ഓർത്തെടുക്കാൻ ശ്രമിച്ചു.
അമ്മയുടെ ഒരുപാട് നാളത്തെ ആഗ്രഹമായിരുന്നു… ഗുരുവായൂരപ്പനെ കാണണമെന്ന്…
അത്രയും ദൂരം ഒറ്റയ്ക്ക് അമ്മയും കൊണ്ട് പോകേണ്ട… ഞാനുടെ വരാംമെന്ന് ഭാര്യ പറഞ്ഞതാണ്.
അതു വകവയ്ക്കാതെയാണ് വെളുപ്പിനെ അമ്മയെയും കൂട്ടി ഗുരുവായൂർ പുറപ്പെട്ടത്.
ബസിലരിക്കുമ്പോൾ പുറത്തെ കാഴ്ചകൾ ഒക്കെ കണ്ട് അയാളുടെ കൈകളിൽ മുറുകെ പിടിച്ചു കൊച്ചു കുഞ്ഞുങ്ങളെ പോലെ ഇടയ്ക്കിടെ കല്യാണിയമ്മ ചിരിച്ചുകൊണ്ടിരുന്നു.
അമ്പലത്തിൽ നല്ല തിരക്കായിരുന്നു…… രാവിലെ മുതൽ ഭക്ഷണമൊന്നും കഴിക്കാത്തതിനാൽ ഏതെങ്കിലും ചായക്കടയിൽ കയറാം എന്ന് പറഞ്ഞിട്ടും….. കല്യാണിയമ്മ സമ്മതിച്ചില്ല.
” എനിക്ക് എന്റെ കണ്ണനെ കണ്ടിട്ട് വല്ലതും കഴിച്ചാൽ മതി ” കല്യാണിയമ്മ വാശി പിടിച്ചു.
“എന്നാൽ അമ്മ ഇവിടെ ഇരിക്ക് ഞാൻ പോയി ഒരു കുപ്പി വെള്ളം എങ്കിലും വാങ്ങിച്ചു കൊണ്ടുവരാം “
റോഡിലിറങ്ങി ഒരു കുപ്പി വെള്ളവുമായി തിരിച്ചുവരുന്ന… മാധവന്റെ പിന്നിൽ വന്നു എന്തോ വാഹനം ഇടിക്കുന്നത് മാത്രമേ അയാൾക്ക് ഓർമ്മയുള്ളു. വഴിയിൽ കിടന്ന തന്നെ ആരൊക്കെയോ എടുത്തുകൊണ്ടുവന്ന ഹോസ്പിറ്റലിൽ ആക്കിയതാണ്
അയാൾ കിടന്നിരുന്ന ആ മുറിയിലെ ക്ലോക്കിലേക്ക് നോക്കി… സമയം രാത്രി 7 മണിയോളം ആയിരുന്നു.
പെട്ടെന്നാണ് അയാൾക്ക് ബോധോദയം ഉണ്ടായത്…… ഇത്രയും സമയമായോ അമ്മയും ഞാനും വേർപിരിഞ്ഞിട്ട്
“അയ്യോ………അമ്മേ “
എന്ന് ഉറക്കെ നിലവിളിച്ചുകൊണ്ട് അയാൾ ബെഡിൽ നിന്ന് ചാടി എഴുന്നേറ്റു പുറത്തേക്ക് ഓടി.
അപ്പോഴും കല്യാണിയമ്മ പിറുപിറുത്തു കൊണ്ടിരിക്കുകയായിരുന്നു.
“എന്റെ മോൻ വരും…. മാധവൻ എന്നെ വലിയ ഇഷ്ടമാണ്. ഞങ്ങൾ ദൂരെയെന്നാണ് വന്നത്….. അവൻ എന്റെ കയ്യിൽ പിടിച്ചിട്ട് ഉണ്ടായിരുന്നു “
NB( ഒരാൾ ഈ ഗ്രൂപ്പിൽ എഴുതിയ ഒരു കഥയുടെ ബാക്കി ഭാഗമാണ് ഇത്. അമ്മയുടെ മോനെ അമ്പലത്തിൽ വച്ച് കാണാതാവുന്ന ഭാഗം വരെ അവിടെ ഉണ്ടായിരുന്നുള്ളൂ. അതെന്റെ മനസ്സിൽ ഒരു വിഷമമുണ്ടാക്കി അതുകൊണ്ടാണ് ഇങ്ങനെ ഒരു ക്ലൈമാക്സ് കഥയ്ക്ക് വേണ്ടി ഞാൻ ഉണ്ടാക്കിയത്)