വിവാഹം കഴിഞ്ഞ ആദ്യ ആഴ്ചകളിൽ പീ രീഡ്‌സ് ആണെന്നും പറഞ്ഞ് അവളെന്നിൽ നിന്നും അകന്നു മാറി കിടന്നു. ദിവസങ്ങൾ ചെല്ലും തോറും അവളുടെ അകൽച്ച കൂടിയതല്ലാതെ…….

കൈക്കുടന്ന നിറയെ

Story written by Sindhu Manoj

“ഹായ്… ഗുഡ്മോർണിംഗ് രഘുവേട്ടാ”

തുറന്നവാതിലിനപ്പുറം ബാഗും തൂക്കി യാതൊരു ഭാവഭേദവുമില്ലാതെ ചിരിച്ചു കൊണ്ടു നിൽക്കുന്ന ദീപയെ കണ്ടതും അയാൾ പകച്ചു പോയി.

“നീയെങ്ങനെ ഇവിടെയെത്തി?

“ബാംഗ്ലൂർന്ന് അങ്കമാലി വരെ ട്രെയിൻ. സ്റ്റേഷനിൽ ഇറങ്ങി അവിടുന്ന് ഒരു ടാക്സി വിളിച്ചു. അമ്മ വഴിയൊക്കെ പറഞ്ഞു തന്നിരുന്നു. അതോണ്ട് ഡോക്ടർ രഘുരാമന്റെ വീട് കണ്ടുപിടിക്കാൻ അധികം ബുദ്ധിമുട്ടേണ്ടി വന്നില്ല.

ഇന്നലെയിവൾ ഒരുപാട് തവണ വിളിച്ചിട്ടും കാൾ എടുക്കാഞ്ഞത് മനപ്പൂർവ മായിരുന്നു..വാട്ട്സാപ്പിൽ വന്ന ടെക്സ്റ്റ്‌ മെസ്സേജും കണ്ടതായി നടിച്ചില്ല. തിരിച്ചു പോകുന്നെങ്കിൽ പൊയ്ക്കോട്ടേ എന്ന് കരുതി. എന്നിട്ടും തേടിപ്പിടിച്ചു വന്നല്ലോ എന്നോർത്തപ്പോൾ രഘുവിന് ദീപയോട് വല്ലാത്ത ദേഷ്യം തോന്നി.

“വാതിൽക്കലേന്ന് മാറിയെങ്കിൽ എനിക്കങ്ങു അകത്തോട്ടു കേറായിരുന്നു.”

വാതിൽപാളിയിൽ പിടിച്ചു തറഞ്ഞു നിൽക്കുന്ന രഘുവിനെ നോക്കി പറഞ്ഞു കൊണ്ട് അവൾ താഴെ വെച്ചിരുന്ന ബാഗ് കുനിഞ്ഞെടുത്തു

” ടാക്സി തിരിച്ചു പോയിട്ടില്ലെങ്കിൽ വേഗം ഇതൊക്കെ വാരിയെടുത്തു സമയം കളയാതെ വന്ന വഴിക്ക് പോകാൻ നോക്കിക്കോ. ഇങ്ങോട്ട് കയറണ്ട.”

വെളുപ്പാൻ കാലത്ത് മനുഷ്യന്റെ ഉറക്കം കളയാനായിട്ട്. പിറുപിറുത്തു കൊണ്ട് അയാൾ വാതിലടക്കാൻ തുടങ്ങി.

“രഘു, വീട്ടിൽ കയറി വരുന്നവരോട് ഇങ്ങനെയാണോ പെരുമാറാൻ പഠിച്ചേക്കുന്നെ?

പിന്നിൽ അമ്മയുടെ ശാസന കലർന്ന ചോദ്യം കേട്ട് അയാൾ തിരിഞ്ഞു നിന്ന് അവരെയൊന്നു നോക്കിയിട്ട് വാതിലിൽ നിന്നു മാറി തന്റെ മുറിയിലേക്ക് കയറിപ്പോയി.

മുറിയിൽ കയറി കിടന്നെങ്കിലും,മോള് വാ. അവന്റെ ദേഷ്യം കാര്യമാക്കണ്ടയെന്ന് അമ്മ പറയുന്നതും ദീപ അകത്തേക്ക് കയറി വരുന്നതുമെല്ലാം അയാൾ അറിഞ്ഞു.മനസ്സമാധാനം വീണ്ടും നഷ്ടപ്പെടുകയാണോ എന്നോർത്ത് അയാൾ തലയിണയിൽ മുഖമമർത്തി കമിഴ്ന്നു കിടന്നു.

വീട്ടിൽ അങ്ങനെയൊരാൾ കൂടിയുണ്ട് എന്നറിയാത്തപോലെ, ദീപയുടെ ചോദ്യങ്ങൾക്ക് മറുപടി കൊടുക്കാതെ അവളെ മൈൻഡ് ചെയ്യാതെ ദിവസങ്ങൾ തള്ളി നീക്കുന്നത് അയാളിൽ വല്ലാത്ത വീർപ്പുമുട്ടലുണ്ടാക്കി. പാറു മോൾ അവളുടെ കയ്യിൽ ഇരിക്കുന്ന സമയത്തു മോളോട് പോലും അയാൾ മുഖം തിരിച്ചു.

ദിവസങ്ങൾക്ക് ശേഷം, ഒരു രാവിലെ ഹോസ്പിറ്റലിൽ പോകാനിറങ്ങുമ്പോൾ ദീപയും വേഷം മാറി അയാൾക്കരികിലെത്തി.

“രഘുവേട്ടാ ഞാനും ഉണ്ട്. എന്നെയൊന്നു ടൗണിൽ ഇറക്കിയെക്ക് “

അയാളത് കേട്ടതായി ഭാവിക്കാതെ കാറിനടുത്തേക്ക് നടന്നു.

“രഘു, ഇവളും വരുന്നുണ്ടെന്ന് പറഞ്ഞത് നീ കേട്ടില്ലേ?

അമ്മയുടെ ചോദ്യം അയാളെ ദേഷ്യം പിടിപ്പിച്ചു.

“ഓട്ടോ വിളിച്ചു പോകാൻ പറ.

എന്നെക്കൊണ്ട് വയ്യ.

അമ്മയോട് ഒന്ന് പറഞ്ഞേക്കാം,ആവശ്യമില്ലാത്ത കാര്യങ്ങളിൽ ഇടപെട്ട് അമ്മയെന്നെ ചോദ്യം ചെയ്യാൻ വരരുത്. അതെനിക്കിഷ്ടമല്ല.

“ഓ… നിന്റെ ഇഷ്ടക്കേട് ഞാനങ്ങു സഹിച്ചു. ദീപേ, നീ ചെന്ന് കാറിൽ കയറ്. ഇവിടുന്നു ഒരു വണ്ടി ടൗണിലേക്ക് പോകുമ്പോ നീ ഓട്ടോ വിളിച്ചു പോകേണ്ട യാതൊരു ആവശ്യവുമില്ല.

രഘുവിന്റെ ദേഷ്യം കാര്യമാക്കാതെ ദീപ വേഗം ഡോർ തുറന്നു അകത്തു കയറി.

“എന്നെ ഇനിയെങ്കിലും ഒന്ന് വെറുതെ വിട്ടു കൂടെ. എല്ലാം മറന്ന് ഇത്തിരി മനസ്സമാധാനം തേടിയാ ഇങ്ങോട്ട് വന്നത്. ഇവിടെയും സ്വസ്ഥത തരില്ലെന്നുണ്ടോ.?

ഗേറ്റ് കടന്നു റോഡിലേക്കിറങ്ങി അല്പദൂരം കഴിഞ്ഞപ്പോൾ കാർ സൈഡിലേ ക്കൊതുക്കി നിറുത്തി അയാൾ ദീപയോട് ചോദിച്ചു.

“എന്താ രഘുവേട്ടാ എന്നോട് ഇങ്ങനെയൊക്കെ സംസാരിക്കുന്നെ. ഞാനിപ്പോഴും പഴയ ദീപതന്നെയാ.”

“അതൊക്കെ ശരി തന്നെ. പക്ഷേ ഞാനിപ്പോ നിന്റെ പഴയ രഘുവേട്ടനല്ല.. എനിക്കിനി അങ്ങനെയാകാൻ കഴിയില്ല. അനുഭവങ്ങൾ എന്നെ ഒരുപാട് മാറ്റിക്കളഞ്ഞു.ഉണങ്ങാൻ തുടങ്ങുന്ന മുറിവുകളെ കിള്ളിപ്പൊളിച്ചു രസിക്കാൻ ഞാൻ ആരെയും അനുവദിക്കില്ല. അതിനായിട്ടാ നിന്റെയീ വരവെങ്കിൽ ദൈവത്തെയോർത്ത് നീ ഇപ്പോ തന്നെ തിരിച്ചു പോ.. പ്ലീസ്.. പ്ലീസ് ഡോണ്ട് ബോദർ മി…

“രഘുവേട്ടാ.. ദീപ അയാളുടെ തോളിൽ പതിയെ തൊട്ടു.

എന്നോട് ഇങ്ങനെയൊന്നും പറയല്ലേ. എനിക്കതു സഹിക്കില്ല. ദിവ്യേച്ചിയെ കല്യാണം കഴിച്ചു വീട്ടിൽ വന്ന നാൾ മുതൽ നമ്മൾ ഏട്ടനും അനിയത്തിയും മാത്രമല്ലായിരുന്നുലോ. ബെസ്റ്റ് ഫ്രണ്ട്സ് കൂടിയല്ലായിരുന്നോ.

“സമ്മതിച്ചു. അന്ന് ദിവ്യയെക്കാൾ അടുപ്പം നിന്നോട് തന്നെയായിരുന്നു. പക്ഷേ ഇപ്പൊ നീയൊ നിന്റെ വീട്ടുകാരോ ആരും എന്റെ മനസ്സിലില്ല.

“എനിക്ക് അറിയാൻ വയ്യാഞ്ഞിട്ട് ചോദിക്കുവാ വാട്ട്സ് യുവർ ഇന്റെൻഷൻ?

“എനിക്ക് രഘുവേട്ടൻ കരുതുന്നപോലെ ഒരുദ്ദേശവുമില്ല. ദിവ്യേച്ചി പ്രഗ്നൻറ്റാണെ ന്നറിഞ്ഞപ്പോ സന്തോഷിച്ചതിനു കണക്കില്ല. വീട്ടിൽ ആദ്യമായിട്ട് ഉണ്ടാകാൻ പോകുന്ന കുഞ്ഞുവാവയല്ലേ. മോനാണോ മോളാണോ എന്നൊക്കെ ആലോചിച്ചു ഉറക്കം കളഞ്ഞിട്ടുണ്ട്..ആറ്റു നോറ്റിരുന്നു അവളിങ്ങു വന്നപ്പോൾ സ്വപ്നത്തിൽ പോലും വിചാരിക്കാത്ത രീതിയിൽ എല്ലാം തകിടം മറിഞ്ഞു പോയില്ലേ.

എന്തോരം സങ്കടപ്പെട്ടന്നോ അന്നൊക്കെ.

ആയിടെ ദിവസവുംരഘുവേട്ടന്റെ അമ്മയെ വിളിക്കുമായിരുന്നു. മോൾടെ വിശേഷം ചോദിക്കാൻ. ആദ്യമൊക്കെ അമ്മക്കും എന്നോട് സംസാരിക്കാൻ ഭയങ്കര മടിയായിരുന്നു. പിന്നെയാ ദേഷ്യമൊക്കെ അലിഞ്ഞു പോയി.വീണ്ടും ഞാൻ അമ്മയുടെ പ്രിയപ്പെട്ട ദീപ മോളായി.

ദിവസവും മണിക്കൂറോളം സംസാരിച്ചിട്ടുണ്ട്. മോളെ കുളിപ്പിക്കുന്നതും ചോറ് കൊടുക്കുന്നതും ഉറക്കുന്നതുമെല്ലാം വീഡിയോ കാളിൽ കൂടി ഞാൻ കണ്ടിട്ടുണ്ട്.

അന്നൊക്കെ ഭയങ്കര കൊതിയായിരുന്നു പാറു മോളെ ഒന്നെടുത്തു കൊഞ്ചിക്കാൻ.

ലാസ്റ്റ് വീക്ക് വിളിച്ചപ്പോൾ അമ്മയാ പറഞ്ഞത്,വിഷുവിന് ഇങ്ങോട്ട് പോരെ. മോൾടെ ആദ്യത്തെ വിഷുവല്ലേ. അവളുടെ പിറന്നാളും അന്ന് തന്നെയാ. വേറെ ആരെയും ക്ഷണിക്കാനില്ല. ഞാനും ഇവളുടെ അച്ഛനും മാത്രമല്ലേ സ്വന്തംന്ന് പറയാൻ എന്റെ കുഞ്ഞിനുള്ളു. അവളുടെ അമ്മയെപ്പോലെ തന്നെ അമ്മ വീട്ടുകാർക്കും അവളന്യയായി. എങ്ങനെ സാധിക്കുന്നു നിന്റച്ചനും അമ്മയ്ക്കും ഈ കുഞ്ഞിനെ ഒന്ന് വന്ന് കാണാതിരിക്കാൻ.

അതു കേട്ടപ്പോൾ എനിക്കു തോന്നി ആരൊക്കെ എതിർത്താലും മോൾടെ പിറന്നാളിന് കൂടണം ന്ന്.

“ഉം.. എനിക്കു നിന്നോട് ദേഷ്യമൊന്നുമില്ല. നീയിപ്പോഴും കഥയില്ലാത്തൊരു പൊട്ടിപ്പെണ്ണാ എനിക്ക്.എല്ലാ ഓർമ്മകളിൽ നിന്നും വിടുതൽ തേടിയാ ഇങ്ങോട്ട് പോന്നത്. അമ്മയുടെ തറവാടാ ഇത്. അമ്മാവനിതു വിൽക്കാൻ പോകുന്നു എന്നറിഞ്ഞപ്പോ അമ്മക്കൊരു മോഹം ഇത് സ്വന്തമാക്കണമെന്ന്. അപ്പൊ പിന്നെ വേറൊന്നും ആലോചിച്ചില്ല. അവിടുത്തെ വീട് വാടകക്ക് കൊടുത്തിട്ട് നേരെയിങ് പോന്നു.

ഹോസ്പിറ്റലിലേക്ക് ഒരു മണിക്കൂർ കൂടുതൽ ഡ്രൈവ് ചെയ്യണം എന്നേയുള്ളു. ബാക്കിയെല്ലാം ഓക്കേ.

“ആക്ച്വലി നിങ്ങളുടെ ലൈഫിൽ എന്താ സംഭവിച്ചേ. അന്നൊക്കെ എക്സാമിന്റെ തിരക്കിൽ പെട്ട് ഒന്നും അറിയാതെ പോയി.

ദിവ്യേച്ചിയുടെ പ്രണയം തുടക്കം മുതലേ എനിക്കറിയായിരുന്നു. ഈ കല്യാണം ഉറപ്പിച്ചപ്പോൾ ഞാൻ തമാശയായ് ചോദിക്കുകയും ചെയ്തു കാമുകനെ തേച്ചോയെന്ന്.

കല്യാണം കഴിഞ്ഞയിടക്ക് ഞാനവളെ കാണാൻ വരുമ്പോഴൊക്കെ ഒട്ടും സന്തോഷ മില്ലാത്തപോലെയായിരുന്നു. വീട്ടിലെ ശോകമൂകമായ അന്തരീക്ഷത്തിനു ഒരയവു വരുത്താനാ ഞാനവിടെ വന്നു കലപില കൂട്ടിയിരുന്നത്. എന്നിട്ടും അവൾക്കു ഒരു മാറ്റവുമില്ല.അപ്പോഴൊക്കെ ഞാൻ കരുതി വിപിനെ ഓർത്തുള്ള സങ്കടമാകുമെന്ന്. എനിക്കും സ്കൂൾ ലൈഫ് തൊട്ടേ വിപിനെ അറിയാം. ഒരു പാവം.

“അതേ, അവനൊരു പാവമായിരുന്നു. എല്ലാമറിഞ്ഞപ്പോൾ ഞാനവനെ വിളിച്ചു സംസാരിച്ചിരുന്നു. അച്ഛനും അമ്മയും വിവാഹപ്രായമെത്തിയ സഹോദരി മാരുമടങ്ങുന്ന കുടുംബത്തിലെ ഒരു പ്രാരാബ്ദക്കാരൻ. നിന്റച്ചന് ഒരിക്കലും അവനെ അംഗീകരിക്കാൻ കഴിയില്ലായിരുന്നു. അതാ അവളുടെ എതിർപ്പിനെ അവഗണിച്ചു എന്നെക്കൊണ്ട് വിവാഹം കഴിപ്പിക്കാൻ മുൻകൈ എടുത്തത്.

വിപിനന്ന് ഗൾഫിലേക്ക് പോയിരുന്നു. അവൻ വരുന്ന വരെ വീട്ടിൽ നിന്നിറങ്ങി ഏതെങ്കിലും ഹോസ്റ്റലിൽ താമസിക്കാനും, പെട്ടെന്ന് എന്തെങ്കിലുമൊരു ജോലി കണ്ടെത്താനുമൊക്കെ അവനവളോട് പറഞ്ഞു. പക്ഷേ അവൾക്കു അച്ഛന്റെ സ്വത്ത്‌ വേണമായിരുന്നു. വിവാഹം കഴിഞ്ഞാൽ സ്വന്തം പേരിൽ എഴുതി ക്കിട്ടാനിരുന്ന ഫ്ലാറ്റും, കിലോകണക്കിന് സ്വർണ്ണവുമെല്ലാം കണ്ടിട്ടാ അവളീ വിവാഹത്തിനു സമ്മതിച്ചത്. അതു കിട്ടിക്കഴിഞ്ഞാൽ ജീവിതം സുരക്ഷിതമായല്ലോ.

പക്ഷേ, ചതിയിൽ പെട്ട് തകർന്നു പോയത് ഞാനാ.ഇപ്പൊ ദാ എന്റെ മോളും. അവൾക്കവകാശപ്പെട്ട അ മ്മിഞ്ഞപ്പാൽ മധുരം പോലും അന്യമായി എന്റെ കുഞ്ഞിന്.

എന്റെ മോൾടെ വിധി ഇങ്ങനെയാകാൻ ഞാനും ഒരു കാരണമായിരുന്നു.

അയാൾ നിർത്തിയിട്ട കാർ റോഡിലേക്കെടുത്തു കൊണ്ട് വീണ്ടും പറഞ്ഞു തുടങ്ങി.

വിവാഹം കഴിഞ്ഞ ആദ്യ ആഴ്ചകളിൽ പീ രീഡ്‌സ് ആണെന്നും പറഞ്ഞ് അവളെന്നിൽ നിന്നും അകന്നു മാറി കിടന്നു. ദിവസങ്ങൾ ചെല്ലും തോറും അവളുടെ അകൽച്ച കൂടിയതല്ലാതെ കുറഞ്ഞില്ല.

വീട്ടിൽ നിന്നും മാറിനിന്നിട്ടുള്ള വിഷമം കൊണ്ടാകും എന്ന് കരുതി ഞാനും അമ്മയും അത്രയേറെ സ്നേഹത്തോടെയും, കരുതലോടെയുമായിരുന്നു അവളോട് ബിഹേവ് ചെയ്തിരുന്നത്.

പക്ഷേ, അവളിൽ ഒരു മാറ്റവും ഉണ്ടായില്ല. എപ്പോഴും ഒരു നിർവികാരത. അല്ലെങ്കിൽ ഭയങ്കര ദേഷ്യം.

ആയിടെ നിന്റെ അച്ഛൻ വന്ന് പുതിയ ഫ്ലാറ്റിന്റെ താക്കോലും അതവളുടെ പേരിൽ എഴുതി കൊടുത്തതിന്റെ ഡോക്യുമെന്റ്സും കൈമാറി.അതോടെ താമസം മാറണമെന്ന വാശിയായി.

അമ്മയെ ഒറ്റക്കാക്കി പോകാൻ ഒട്ടും ഇഷ്ടമില്ലായിരുന്നു.പക്ഷേ അമ്മ എന്റെ നല്ല ഭാവിയെക്കരുതി ഇങ്ങോട്ട് നിർബന്ധിച്ചുകൊണ്ടിരുന്നു.

ഫ്ലാറ്റിലേക്കു മാറിയിട്ടും അവളുടെ സ്വഭാവത്തിൽ യാതൊരു മാറ്റവും വന്നില്ല.

ഒടുവിൽ സഹികെട്ട ഞാൻ ഒരു ദിവസം അവളോട് ഒരല്പം കയർത്തു സംസാരിച്ചു.

എത്ര ചോദിച്ചിട്ടും അവളതു തുറന്നു പറയാൻ കൂട്ടാക്കിയില്ല. അവളുടെ മൗനം എന്നെ ഭ്രാന്ത്‌ പിടിപ്പിച്ചു. അന്ന് ഞാനവളുടെ സമ്മതമില്ലാതെ, ഒരല്പം ബലമായി തന്നെ എന്റെ വി കാരങ്ങളുമായി അവളിലേക്ക് ആഴ്ന്നിറങ്ങി.

അതോടെ അവൾ മുഴു ഭ്രാന്തിയെപ്പോലെയായി. കുറ്റബോധം കൊണ്ട് ഞാനും നീറി.അങ്ങനെയാണ് എന്റെ ഹോസ്പിറ്റലിൽ തന്നെയുള്ള സൈക്യാട്രിസ്റ്റ് ഡോക്ടർ മോഹൻദാസിനെ കാണാൻ തീരുമാനിച്ചത്.

ഡോക്ടറോട് അവളെല്ലാം തുറന്നു പറഞ്ഞു. അവൾക്കു വിപിനെ മാത്രമേ സ്നേഹിക്കാൻ കഴിയൂ എന്ന സത്യം.

അന്നാണ് ഞാൻ വിപിനെ വിളിച്ചു സംസാരിച്ചത്.അവനും അവളെ ജീവനായിരുന്നുവെന്ന് അവന്റെ വാക്കുകളിൽ നിന്നും ഞാൻ മനസ്സിലാക്കി.

പ്രണയിച്ചതും ഒരുമിച്ചു ജീവിക്കാൻ ആഗ്രഹിച്ചതുമൊന്നും അവരുടെ തെറ്റല്ല. അതിൽ ഞാനവളെ കുറ്റപ്പെടുത്തില്ല. പക്ഷേ അവരുടെ ജീവിതം സുരക്ഷിത മാക്കാൻ ഒരു തെറ്റും ചെയ്യാത്ത എന്റെ ജീവിതം ചവിട്ടിയരച്ചു.എന്റെ മോളെ അമ്മയില്ലാത്തവളാക്കി. അതു ഞാൻ ഒരിക്കലും ക്ഷമിക്കില്ല.എന്റെ മരണം വരെ ഞാനവളോട് പൊറുക്കില്ല.

അയാൾ കോപത്തോടെ ആക്സിലേറ്ററിൽ കാലമർത്തി

ബി കൂൾ രഘുവേട്ടാ. ബി കൂൾ.

ദീപ മൃദുവായി അയാളുടെ കയ്യിൽ തൊട്ടു.

മുറിഞ്ഞു പോയ സമനില വീണ്ടെടുത്തു അയാൾ കാറിന്റെ വേഗം കുറച്ചു.

ഡിവോഴ്സിന് കുടുംബകോടതിയിൽ കേസ് ഫയൽ ചെയ്യാൻ തീരുമാനിച്ച ദിവസമാണ് അവൾ പ്രഗ്നന്റാണെന്നറിഞ്ഞത്.

എല്ലാം കലങ്ങിത്തെളിയുകയാണെന്ന് ഞാനും അമ്മയും ആശ്വാസം കൊണ്ടു. പക്ഷേ ആ കുഞ്ഞിനെ അബോർട്ട് ചെയ്യാൻ പറഞ്ഞായിരുന്നു പിന്നെയവളുടെ പരാക്രമം. ഇവളൊരു സ്ത്രീയാണോ എന്നു പോലും ഞാൻ സംശയിച്ചു.

വിപിൻ നാട്ടിലെത്തിയപ്പോൾ മോളെ എന്നെയേൽപ്പിച്ച് അവളിറങ്ങി പോയി. അവനും കുറെ ഉപദേശിച്ചു കഴിഞ്ഞതൊക്കെ മറന്ന് മോൾടെ അമ്മയായി എന്റെ കൂടെ ജീവിക്കാൻ. പക്ഷേ അവനുപേക്ഷിച്ചാൽ സൂ യിസൈഡ് ചെയ്യും എന്നായി അവൾ.

ഇഷ്ടമില്ലാത്ത ഒരാൾ റേ പ്പ് ചെയ്താൽ അതിലുണ്ടാകുന്ന കുഞ്ഞിനെ സ്നേഹിക്കാനും സ്ത്രീകൾക്ക് കഴിയില്ലായിരിക്കും എന്നെനിക്ക് തോന്നി.നൊന്തു പെറ്റ കുഞ്ഞിനെ നിർദാക്ഷിണ്യം തെരുവിലും, അമ്മത്തൊട്ടിലും ഉപേക്ഷിക്കുന്ന സ്ത്രീകളുടെ മറ്റൊരു പതിപ്പായിരുന്നു നിന്റെ ദിവ്യേച്ചിയും.

എനിക്കിനിയും ഒരു പെൺകുട്ടിയെ കിട്ടും ഭാര്യയുടെ സ്ഥാനത്ത്. പക്ഷേ എന്റെ മോൾക്കൊരു അമ്മയെ കിട്ടോ.ഗദ്ഗദം കൊണ്ട് വാക്കുകൾ മുറിഞ്ഞപ്പോൾ അയാൾ ദീർഘമായി ഒന്ന് നിശ്വസിച്ചു

പിന്നെ കുറെ നേരത്തേക്ക് മൗനമായിരുന്നു കാറിനുള്ളിൽ. ഒന്നും മിണ്ടാനാകാതെ ദീപ സൈഡ് ഗ്ലാസ്സിലൂടെ റോഡിലേക്ക് നോക്കിയിരുന്നു.

“രഘുവേട്ടാ ഇവിടെ നിർത്തിക്കോളൂ. എനിക്കിവിടെ ഇറങ്ങിയാ മതി.

ടെക്സ്റ്റയിൽസ് ഷോപ്പുകൾ നിരന്നു നിന്നിടത്തെത്തിയപ്പോൾ ദീപ രഘുവിനോട് പറഞ്ഞു.

“അധികം നേരം ഇവിടെ കിടന്നു കറങ്ങണ്ട. വേഗം ഷോപ്പിംഗ് തീർത്തു വീട്ടിൽ പോകാൻ നോക്കണം.”

ഡോർ തുറന്നു ഇറങ്ങാൻ തുടങ്ങുമ്പോൾ അയാൾ അവളോട് പറഞ്ഞു.

അവൾ മനോഹരമായ ഒരു പുഞ്ചിരി അയാൾക്ക് സമ്മാനിച്ചു കൊണ്ട് ചോദിച്ചു

“രഘുവേട്ടാ, ചേച്ചിയും അച്ഛനും ചെയ്ത തെറ്റിന് ഞാൻ പ്രായ്ശ്ചിത്തം ചെയ്യട്ടെ.നഷ്ടപ്പെട്ടുപോയ ഇന്നലെകളുടെ സന്തോഷങ്ങളെ അതിലേറെ മനോഹരമായി തിരിച്ചു തന്നുകൊണ്ട്.?

അവൾ പറഞ്ഞതിന്റെ പൊരുൾ പെട്ടെന്ന് മനസ്സിലാകാതെ ചോദ്യഭാവത്തിൽ അവളെയുറ്റുനോക്കുന്ന രഘുവിനെ നോക്കി ചിരിച്ചു കൊണ്ട് അവൾ റോഡിലേക്കിറങ്ങി ഡോർ വലിച്ചടച്ചു.

*****************”

വിഷുത്തലേന്ന്, കണിയൊരുക്കാനുള്ള കൊന്നപ്പൂക്കളും, പറമ്പിൽ വിളഞ്ഞു കിടക്കുന്ന കണി വെള്ളരിയും, മാങ്ങയും ചെറിയ കുട്ടയിൽ പറിച്ചു വെക്കുമ്പോൾ ദീപ മോളെയും എടുത്തുകൊണ്ടു രഘുവിനരികിലേക്ക് വന്നു.

“കിലുക്കം സിനിമയിൽ രേവതി പറയുന്ന അങ്കമാലിയിലെ പ്രധാനമന്ത്രിയെ ഓർത്ത് എന്തോരം ചിരിച്ചിട്ടുണ്ട്. പക്ഷേ ഈ അങ്കമാലി ഇങ്ങനെയൊരു സുന്ദരിക്കുട്ടിയാണെന്ന് അറിയുന്നത് ഇപ്പോഴാട്ടോ. ഈ തൊടിയും താഴെക്കൂടി ഒഴുകുന്ന പുഴയും, അതിനോട് ചേർന്നൊരു കുഞ്ഞു വീടും സ്നേഹിക്കാൻ മാത്രമറിയുന്നൊരമ്മയും ഹോ… എല്ലാം കൂടി എന്തൊരു ഫീലാ.

സ്ഥിരമായിട്ട് ഇവിടെയങ്ങു കൂടാൻ തോന്നുവാ.എനിക്കവിടെ മടുത്തു തുടങ്ങി. രാത്രി പോലും ഉറക്കമില്ലാതെ ഉരുകുന്നൊരു നഗരമാ ബാംഗ്ലൂർ.

“നിന്റെ കോടീശ്വരൻ ത ന്ത ഇമ്മാതിരി സമ്പാദിച്ചു കൂട്ടുമ്പോൾ നീയെന്തിനാ വെറുതെ വല്ല നാട്ടിലും കിടന്നു കഷ്ടപ്പെടുന്നേ. ചേച്ചിക്ക് കൊടുത്തപോലെ ഫ്ലാറ്റോ, വില്ലയോ ഇവിടെഎവിടേലും മേടിച്ചു തരാൻ പറ. അങ്ങേരുടെ സ്റ്റാറ്റസിനൊത്തൊരു മരുമകനെയും കണ്ടു പിടിച്ചു തരും. അവനേം കെട്ടി സുഖമായ് കഴിയാലോ.

“മതി എന്റച്ഛനെ കളിയാക്കിയത്. എനിക്ക് ദിവ്യയേച്ചിയെപ്പോലെ ആർത്തി യൊന്നുമില്ല അച്ഛന്റെ സ്വത്തിൽ.

ഓ… നന്നായി. അയാൾ ചുണ്ടു കോട്ടി ചിരിച്ചു.

രഘുവേട്ടാ, ഞാനന്ന് ചോദിച്ചതിന് ഒരു റിപ്ലൈ കിട്ടിയില്ല ല്ലോ ഇതുവരെ.

“എന്ത് ?

“ചേച്ചി ചെയ്ത തെറ്റിന് പ്രായ്ശ്ചിത്തം ചെയ്യട്ടേ ന്ന്?

” നീയെന്താ ഉദ്ദേശിക്കുന്നത്. വളച്ചു കെട്ടാതെ കാര്യം പറ.”

“പാറൂട്ടിയുടെ അമ്മയായി ഞാനും ഇവിടെ കൂടിക്കോട്ടെ ന്ന്”

അവൾ പറഞ്ഞതിന്റെ പൊരുൾ തേടി ഒരു നിമിഷം അയാൾ അവളെ തുറിച്ചു നോക്കി.

“ഹേയ്.. അതൊന്നും ശരിയാകില്ല. രഘു പെട്ടെന്ന് അവളിൽ നിന്നും മുഖം തിരിച്ചു കയ്യിലിരുന്ന തോട്ടി കൊണ്ട് പൂക്കൾ ഇറുത്തിടാൻ തുടങ്ങി.

“വൈ നോട് രഘുവേട്ടാ?

ഭാര്യ മരിച്ചു പോയവർ കുഞ്ഞിനെ നോക്കാൻ വേണ്ടിയെങ്കിലും ഭാര്യയുടെ അനിയത്തിയെ വിവാഹം ചെയ്യുന്നത് അത്ര പുതുമയുള്ള കാര്യമൊന്നുമല്ല.

അതല്ല ദീപാ, ഞാനിപ്പോ ഒരു വിവാഹത്തക്കുറിച്ച് ചിന്തിക്കുന്നില്ല. പാറുമോൾക്ക് ഞാനും അമ്മയും മതി.

അമ്മയും ഇതൊന്നും സമ്മതിക്കില്ല. പിന്നെ നിന്റെ അച്ഛനും. ഒരു മുറിവ് ഉണങ്ങി തുടങ്ങുന്നേയുള്ളു. ഇനിയും അമ്മയെ വേദനിപ്പിച്ചുകൊണ്ട് ഒന്നും വേണ്ടയെനിക്ക്.

“അമ്മക്ക് സമ്മതമല്ലെന്നു ആരാ പറഞ്ഞെ. നൂറു വട്ടം സമ്മതിച്ചു കഴിഞ്ഞു. നേരത്തെ ചേച്ചിയുള്ളപ്പോൾ ഞാനിവിടെ വന്ന് കാടിളക്കി പോകുന്ന സമയം മുതൽ അമ്മ ആഗ്രഹിച്ചതാത്രെ, ദിവ്യക്ക് പകരം ദീപമോളെ എനിക്കെന്റെ മരുമകളായി കിട്ടിയിരുന്നെങ്കിൽ എന്ന്.

“ചേച്ചിയെപ്പോലെ ആരെയെങ്കിലും കണ്ടു വെച്ചിട്ട് അവൻ വരുന്നത് വരെ സുരക്ഷിതയായിരിക്കാനുള്ള അടവാണോ ഇത്? അല്ല, നിന്റെ ചേച്ചി പഠിക്കാൻ വേണ്ടി പോലും എറണാകുളം വിട്ട് എവിടെയും പോകാതെ കു ലസ്ത്രീയായി വീട്ടിലിരുന്നിട്ട് ഇത്രയുമൊക്കെ ഒപ്പിച്ചു. വർഷങ്ങളോളം ചെന്നൈലും ബാംഗ്ലൂരു മൊക്കെ കറങ്ങി നടന്ന നീ ഇനി എന്തൊക്കെ ഒപ്പിക്കില്ല എന്നാർക്കറിയാം.

“രഘുവേട്ടാ, മൈൻഡ് യുവർ വേർഡ്‌സ്. എന്നെക്കുറിച്ച് ഇത്രയും ചീപ്പ് ആറ്റിറ്റ്യൂടുള്ള ഒരു വ്യക്തിയായിരുന്നോ രഘുവേട്ടൻ.

ദിവ്യയല്ല ദീപ. അതുപോലെ തന്നെ എല്ലാ സ്ത്രീകളും ഒരുപോലെയല്ല. അത്രയും ഓർത്തോളൂ.

ദീപയുടെ പെട്ടന്നുള്ള ഭാവമാറ്റം കണ്ടപ്പോൾ,തമാശയായി പറഞ്ഞതാണെങ്കിലും അത്രയും കടത്തി പറയണ്ടായിരുന്നു എന്നയാൾക്ക് തോന്നി.

ദീപയുടെ ദേഷ്യം കരച്ചിലിലേക്ക് വഴി മാറിയതറിഞ്ഞിട്ടും വാക്കുകൾ തൊണ്ടയിൽ തടഞ്ഞ് അയാളപ്പോഴും മൗനം വാരിപ്പുതച്ചു നിൽക്കുകയായിരുന്നു.

“ഓക്കേ… നമുക്കീ സബ്ജെക്ട് വിടാം. ബട്ട്‌ ഇനിയുള്ള കാലം ദീപയുടെ ലൈഫിലേക്ക് ആരെയും കടന്നു വരാൻ ഞാൻ സമ്മതിക്കില്ല. രഘുവേട്ട നിഷ്ടമുള്ള ഒരാളെ മാരി ചെയ്യാം. എനിവേ പാറൂട്ടിയെ കാണാൻ ഞാനിവിടെ വരും. രഘുവേട്ടൻ കണ്ടെത്തുന്ന പെൺകുട്ടിക്ക് അവളെ എത്രമാത്രം സ്നേഹിക്കാൻ കഴിയുമെന്ന് പറയാൻ പറ്റില്ല ല്ലോ.

കയ്യിലിരുന്ന കവർ അവൾ അവന് നേരെ നീട്ടി, ഇത് രഘുവേട്ടന് വാങ്ങിയതാ മോൾക്ക് ഡ്രസ്സെടുത്തപ്പോൾ.

രഘുവത് കൈ നീട്ടി വാങ്ങി. പാറുവിനെയും ഒക്കത്തെടുത്തു നടന്നു നീങ്ങുന്ന ദീപയെ കണ്ണിമചിമ്മാതെ ഉറ്റു നോക്കികൊണ്ട്‌ അയാൾ പിന്നെയും അവിടെത്തന്നെ നിന്നു.

പുലർച്ചെ ബെഡിലിരുന്ന ഫോൺ വൈബ്രേറ്റ് ചെയ്യുന്നതറിഞ്ഞു രഘു ഉറക്കമുണർന്നു. ദീപ കാളിംഗ് എന്നു കണ്ടതും അയാൾ പരിഭ്രമത്തോടെ ഫോണെടുത്തു.

ഇന്നലെ തന്റെ വാക്കുകൾ അവളെ ഒരുപാട് വേദനിപ്പിച്ചീട്ടുണ്ട്. ആ ദേഷ്യത്തിന് ഇറങ്ങി പോയിക്കാണുമോ എന്നോർത്തപ്പോൾ അയാൾക്ക് വല്ലാത്ത വേദന തോന്നി.

“ഇതെന്തൊരു ഉറക്കാ ഡോക്ടറെ… കണി കാണണ്ടേ ?

കാൾ ബട്ടൻ അമർത്തി ഫോൺ ചെവിയിൽ വെച്ചതും ദീപയുടെ മണികിലുങ്ങും പോലുള്ള ചോദ്യം കേട്ടതും അയാൾ ആശ്വാസത്തോടെ ഒന്ന് നെടുവീർപ്പിട്ടു.

ദാ വരുന്നു എന്ന് പറഞ്ഞ്,കാരണമറിയാതെ മനസ്സിൽ തികട്ടി വരുന്ന ആഹ്ലാദത്തോടെ കാൾ കട്ട്‌ ചെയ്തു അയാൾ കുളിമുറിയിലേക്ക് നടന്നു.

തലേന്ന് ദീപ കൊടുത്ത കവറിലുണ്ടായിരുന്ന കസവു മുണ്ട് ചുറ്റി, മറ്റൊരു കസവു വേഷ്ടിയെടുത്തു പുതച്ച് അയാൾ വാതിൽ തുറന്നപ്പോൾ, കസവു കരയുള്ള കുഞ്ഞു മുണ്ടും ഉടുപ്പിച്ചു പാറുവിനെ കയ്യിലെടുത്തു നിൽക്കുന്ന ദീപയെകണ്ടു.

ഭംഗിയുള്ളൊരു സെറ്റും മുണ്ടും ഞൊറിഞ്ഞുടുത്ത് ദീപയെ കണ്ടപ്പോൾ പതിവിലേറെ സുന്ദരിയായി തോന്നി അയാൾക്ക്.

“കൊള്ളാം, ഭഗവാനെ കണികാണാൻ വിളിച്ചുണർത്തിയിട്ടു ഈ കെണിയാണല്ലോ കാണേണ്ടി വന്നത്.”

രഘുവിന്റെ പറച്ചിലും ചിരിയും കണ്ടപ്പോഴാണ് ദീപക്ക് അബദ്ധം പിണഞ്ഞത് മനസ്സിലായത്.

സോറി രഘുവേട്ടാ, മാറി നിന്നേക്കണം ന്ന് അമ്മ പറഞ്ഞിരുന്നു. ഇത്രയും നേരമായിട്ടും മുറി തുറക്കാതെ വന്നപ്പോൾ ഇനിയും എണീറ്റില്ലേ എന്ന് നോക്കാൻ വന്നതാ.

“സാരമില്ല, എന്റെ പാറൂട്ടിയെ കണി കണ്ടാൽ പിന്നെ വേറൊന്നും വേണ്ട അച്ചക്ക്. അല്ലേടി സുന്ദരി വാവേ എന്നും പറഞ്ഞു അയാൾ കുഞ്ഞിനെ കൈ നീട്ടി വാങ്ങി പൂജാ മുറിയിൽ ഒരുക്കി വെച്ചിരുന്ന കണിയുടെ നേരെ നിന്ന് തൊഴുതു

അമ്മ കൈവെള്ളയിൽ വെച്ചു തന്ന നാണയം വാങ്ങുമ്പോൾ, അച്ഛനോർമ്മകൾ അയാളുടെ കണ്ണിൽ നീറ്റലായി പടർന്നു. ആ നനവ് കണ്ടപ്പോൾ ലക്ഷ്മിയമ്മക്കും നെഞ്ചിലൊരു വിങ്ങൽ അനുഭവപ്പെട്ടു.

നല്ലൊരു ദിവസമായിട്ട് കണ്ണീര് വീഴ്ത്തണ്ട. മോളെയും കൊണ്ട് അമ്പലത്തിൽ പോയിട്ട് വാ. എനിക്കിവിടെ നൂറു കൂട്ടം പണിയുണ്ട്. വന്നിട്ട് രണ്ടാളും എന്റെ കൂടെ അടുക്കളയിൽ കൂടിക്കോ.

കണ്ണിലെ നനവ് സെറ്റിന്റെ തുമ്പുയർത്തി തുടച്ചിട്ട് അവർ ധൃതിയിൽ അപ്പുറത്തേക്ക് പോയി.

രഘു പാറുവിന്റെ കുഞ്ഞിക്കയ്യിലേക്ക് വിഷുക്കൈനീട്ടം ചേർത്തു വെക്കുന്നത് കണ്ടപ്പോൾ ദീപ നടന്നു വന്ന് അയാൾക്ക് നേരെ കൈ നീട്ടി.

“എന്ത്യേ?

കൈ നീട്ടം

അമ്മ തന്നില്ലേ?

മൂത്തവർ താഴെയുള്ളവർക്ക്‌ കൈ നീട്ടം കൊടുക്കുന്നതാ ഞങ്ങളുടെയൊക്കെ നാട്ടിലെ പതിവ്. അത് ഇന്നയാൾ എന്നൊന്നുമില്ല. ആർക്കും കൊടുക്കാം.

അവളുടെ നിൽപ്പും, ചിരിയും കണ്ടപ്പോൾ ഒരു നിമിഷം എന്തൊക്കെയൊ വികാരങ്ങൾ മനസ്സിൽ മുളപൊട്ടുന്നതയാൾ അറിഞ്ഞു.ആദ്യം കാണുന്ന പോലെ കൊതിയോടെ അയാളവളെ നോക്കി നിന്നു.നിമിഷങ്ങളോളം. പിന്നെയാ കയ്യിൽ പിടിച്ച് അവളെ തന്നിലേക്ക് വലിച്ചടുപ്പിച്ച് നെറ്റിയിൽ ചു ണ്ടുകൾ അമർത്തി.

മതിയോ കൈ നീട്ടം എന്ന ചോദ്യം ഒരു മന്ത്രണം പോലെ ചെവിക്കു പിന്നിൽ ഇക്കിളി കൂട്ടിയപ്പോൾ, പോരാ എന്നു കുറുകിക്കൊണ്ട് അവൾ അവനരുകിലേക്ക് ഒന്നുകൂടി ചേർന്നു നിന്നു.

അവളുടെയാ കൊഞ്ചൽ കേൾക്കാൻ കാത്തിരുന്നിട്ടെന്നപോലെ അയാളുടെ ചു ണ്ടുകൾ അവളുടെ കവിളിലേക്കും അ ധരങ്ങളിലേക്കും മാറി മാറി സഞ്ചരിച്ചു കൊണ്ടിരുന്നു.

പാറുമോൾ ഇടതുകയ്യിലിരുന്ന് അയാളുടെ മീശയിലും മുടിയിലും പിടിച്ചു വലിച്ചു കൊണ്ടിരുന്നു.

അനങ്ങാതിരിക്കെടി പാറു എന്നവളെ ശാസിച്ചു കൊണ്ട് വാതിൽക്കലേക്ക് നോക്കിയതും അയാൾ പെട്ടന്നവളിൽ നിന്നും അകന്നു മാറി.ലക്ഷ്മിയമ്മ വാതിൽക്കൽ അവരെ ഉറ്റു നോക്കി നിൽപ്പുണ്ടായിരുന്നു.

“ഭഗവാന്റെ മുന്നിലാന്ന് ഒരു ബോധോം ഇല്ല്യാണ്ടായല്ലോ നിങ്ങക്ക്.”

അമ്മയുടെ ആവലാതി ശരിയാണല്ലോയെന്നോർത്തു ജാള്യതയോടെ,രഘു വിനെ നോക്കി ചിരിച്ചു കൊണ്ട് ദീപ പൂജാ മുറിയിലെ കണിത്തട്ടിലിരിക്കുന്ന കൃഷ്ണനെ നോക്കി.കണ്ണാ പിണങ്ങല്ലേ എന്ന ഭാവത്തോടെ.

മഞ്ഞപ്പട്ടുടുത്ത്, ഓടക്കുഴലൂതി നിന്ന കണ്ണനും അവളെ നോക്കി ചിരിച്ചു.. സാരമില്ലാട്ടോ എന്നൊരു കള്ളച്ചിരി.

Related Posts

Leave a Reply

Your email address will not be published. Required fields are marked *