Story written by Adam John
പഴയ പ്ലാസ്റ്റിക്കുകൾ എടുക്കാനും കുപ്പി പെറുക്കാനും എന്തിനധികം പറയണം പേപ്പർ എടുക്കാനും വരെ ആളുകൾ വീട്ടിലോട്ട് വരും. പക്ഷെ പഴയ ജെ ട്ടി എടുക്കാൻ ആരും കാണുകേല.
നിത്യ ജീവിതത്തിൽ താങ്ങും തണലുമായി കൂടപ്പിറപ്പിനെ പോലെ കഴിഞ്ഞിട്ടെന്നാ കാര്യവാ. അന്ത്യ നിമിഷങ്ങളിൽ അർഹിച്ചൊരു യാത്ര അയപ്പ് പോലും നിഷേധിക്കപ്പെട്ട ജെ ട്ടിയുടെ വേദന ആർക്കും ഉൾക്കൊള്ളാൻ കഴിയുകേല. അതോണ്ട് തന്നെ ആരോടേലും പറഞ്ഞിട്ടും വല്യ കാര്യവുമില്ലെന്നേ.
ഇലാസ്റ്റിക്ക് വലിഞ്ഞു അപ മൃത്യു വരിച്ചതും നരവന്ന് പ്രായവായി മരണപ്പെട്ടതുവായ ജെ ട്ടികൾ എന്ത് ചെയ്യുവെന്നുള്ളത് ഉത്തരം കിട്ടാത്ത ചോദ്യവായി മനസ്സിനെ അലട്ടിയ സമയങ്ങളിലെപ്പോഴോ ആണ് കുഴിച്ചിട്ടാലോ എന്നൊരു ആശയം തോന്നിയെ.
തെങ്ങിന്റെ ചോട്ടിൽ തന്നെ ആയിക്കോട്ടെ. അതിനൊരു വളം ആവുല്ലോന്നും കരുതി. അങ്ങനെ ഒരു ദിവസം ആഴത്തിൽ തന്നെ കുഴിയെടുത്ത് ജെ ട്ടിയുടെ ശവ സംസ്കാരം നടത്തിയ ആത്മ നിർവൃതിയോടെ വീട്ടിലേക്ക് മടങ്ങുവേം ചെയ്തു.
മഴക്കാലം ആവുമ്പോ തെങ്ങിന് തടമെടുക്കുന്ന ഒരു ഏർപ്പാടില്ലായോ. തേങ്ങ കാര്യവായി കിട്ടിയില്ലേലും വല്യപ്പച്ചൻ എല്ലാ കൊല്ലവും കൃത്യവായി അത് ചെയ്ത് പോന്നാരുന്നു.
അക്കൊല്ലവും പതിവ് പോലെ തടമെടുത്തോണ്ടിരിക്കുമ്പോ ഏതോ ഒരു തെങ്ങിന്റെ ചോട്ടീന്ന് പണിയായുധം എന്തിലോ ചെന്നുടക്കി. വല്ല നിധിയോ മറ്റോ ആവൂന്ന് കരുതിയാവും പണിക്കാരെല്ലാം ഓടിക്കൂടി.
ആരൊക്കെയോ പുരാവസ്തു വകുപ്പിനെ അറിയിക്കാനും ഓടിയെന്നാ കേട്ടത്. നിധിയെങ്ങാനും ആന്നെൽ അവര് കൊണ്ടോവത്തില്ലായോ..ഒടുവിൽ ആരാണ്ടൊക്കെയോ ഉടക്കിയ പണി ആയുധം വലിച്ചു പുറത്തേക്കിട്ടപ്പോ ദോണ്ടേ ആയുധത്തിന് മോളിൽ ജെട്ടിയുടെ ഇലാസ്റ്റിക് കുരുങ്ങിയേക്കുവാ.അന്നത്തോടെ ജെ ട്ടി കുഴിച്ചിടുന്ന കാര്യത്തിൽ ഒരു തീരുമാനവായി.
അങ്ങനാ കത്തിക്കാവെന്നുള്ള ആശയത്തിൽ എത്തിച്ചേരുന്നേ. ഏതാണ്ട് കത്തി പാതി ആയപ്പഴേക്കും ചങ്ക് ദെ മണം പിടിച്ചോണ്ട് വന്നേക്കുവാ. വന്ന പാടെ മൂക്കൊക്കെ വിടർത്തി ഒരു ചോദ്യവും. എന്നതാടാ സ്പെഷ്യൽ കരിങ്കോഴിയാന്നോന്ന്. എന്തൊരു ദുരന്തവാടാ വ്വേ.
അവന്റെ സ്വഭാവം വെച്ച് അല്ലെന്ന് പറഞ്ഞാലും വിശ്വസിക്കത്തില്ലെന്നേ. അവസാനം ശല്യം എങ്ങിനെലും ഒഴിവാകട്ടെന്ന് കരുതി ഐശ്വര്യം വരാനായി വവ്വാലിനെ ചുടുവാന്ന് പറഞ്ഞതാരുന്നു. തെളിവിനായി പാതി വെന്തൊരു ജെ ട്ടി കമ്പേൽ തൂക്കിയെടുത്തോണ്ട് കാണിക്കുവേം ചെയ്തു. സത്യം പറയാലോ ശരിക്കും കരിഞ്ഞുണങ്ങിയ വവ്വാലിന്റെ കൂട്ടാരുന്നെന്നേ അതിന്റെ കോലം. പക്ഷെ അവനത് വിശ്വാസവായില്ലെന്ന് തോന്നുന്നു. പോടാ പറ്റിക്കാതെ ന്നും പറഞ്ഞോണ്ട് അവനപ്പോ തന്നെ പോവേം ചെയ്തു.
പിറ്റേന്ന് രാവിലെ ആരാണ്ടൊക്കെയോ വന്നിട്ടുണ്ടെന്ന് കേട്ട് വെളിയിൽ ചെന്ന് നോക്കിയപ്പഴുണ്ട് ചങ്ക് മുറ്റത്ത് നിക്കുന്നു. അവൻ മാത്രവല്ല കുടുമ്മക്കാരെ മുഴുവനായി കൂട്ടി വന്നേക്കുവാ. കാര്യവെന്തെന്ന് ചോദിച്ചപ്പോഴാ ശരിക്കും ഞെട്ടിയത്.അവർക്കും ഐശ്വര്യം വേണവത്രേ.
ഞാനെവിടുന്നെടുത്ത് കൊടുക്കാനാണ് ഈ പറഞ്ഞ സാധനം..വല്ലാത്തൊരു ചതിയായിപ്പോയിന്നെ പറയാൻ പറ്റത്തുള്ളൂ.