എഴുത്ത് :- സൽമാൻ സാലി
” ഇപ്പച്ചീ ഇൻക് ആ കിളിക്കൂട് വേണം ..!
മോൾ വിരൽ ചൂണ്ടിയ പെറ്റ്ഷോപ്പിനടുത്ത് വണ്ടി നിർത്തി ഇറങ്ങാൻ നേരം നിറകണ്ണുകളോടെ സുമി മാനുവിനെ തടഞ്ഞു ..
” വേണ്ട ഇക്കാ .. എന്തിനാണ് .. ?
” സുമിയെ ഇയ്യ് ഒന്ന് മിണ്ടാതിരിക്ക് ന്റെ മോൾ ഇപ്പൊ അമ്പിളിമാമനെ വേണം ന്ന് പറഞ്ഞാൽ ഓൾക് ഞാനതും കൊടുക്കും ..
സുമിയുടെ കൈകൾ മാറ്റി മാനു പെറ്റ് ഷോപ്പിലേക്ക് കേറി ..
വണ്ടി നിറയെ കളിപ്പാട്ടങ്ങളാണ് .. വഴിയിൽ വെച്ച് കാണുന്ന കളിപ്പാട്ടങ്ങൾ വേണമെന്ന് മോൾ പറയുന്നതൊക്കെ വാങ്ങിച്ചു കൊടുക്കുന്നുണ്ട് ..
സുമിയും മാനവും മോളും ഉള്ള സന്തോഷം നിറഞ്ഞ ജീവിതം തകിടം മറിഞ്ഞിട്ട് ഏതാനും മണിക്കൂറുകൾ ആയി ..
രാവിലെ മാനു ജോലിക്ക് പോയ ശേഷമാണ് സുമി മോളേ കുളിപ്പിക്കാനായിട്ട് കൊണ്ടുപോയത് ദേഹത്ത് വെള്ളം വീണതും ശരീരത്തിലെ രോമകൂപങ്ങൾക്കിടയിൽ നിന്നും ചോര വരാൻ തുടങ്ങി . ആദ്യമൊന്ന് ഭയന്നെങ്കിലും രണ്ടാമതും ഒഴിച്ച വെള്ളം ചുവപ്പ് കലർന്ന് ഊർന്നിറങ്ങിയപ്പോ സുമിയുടെ തലകറങ്ങാൻ തുടങ്ങി …
ജോലിക്ക് പോയ മാനുവിനെ തിരിച്ചു വിളിച്ചു കരഞ്ഞുകൊണ്ട് അവൾ ഉമ്മറത്ത് കാത്തിരിക്കുമ്പോൾ മുഴുവൻ ഒരു മാസം മുൻപ് ബ്ലേഡ് ക്യാൻസർ വന്നു മരിച്ച അയൽവാസിയായ മോളുടെ മുഖം മാത്രമാണ് അവളുടെ മനസ്സിൽ ഉണ്ടായിരുന്നത് .. അവൾക്കും ഇതേപോലെ വെള്ളം രോമകൂപങ്ങൾക്കിടയിൽ നിന്നും നഖങ്ങൾക്കിടയിൽ നിന്നും ചോര വരാറുണ്ടെന്ന് സുമി കേട്ടിരുന്നു ..
തിരികെ വന്ന മാനു അയൽവാസിയെ വിളിച്ചു മകളെ കാണിച്ച ഡോക്ടറുടെ വിവരം ചോദിച്ചു ആ ഹോസ്പിറ്റലിലേക്ക് തന്നെ പോയി .. ഡോക്ടർമാർക്കും ആ രോഗത്തെ പറ്റി ഒരു ധാരണയും ഇല്ലായിരുന്നു .. അവർ അറിയാവുന്ന ടെസ്റ്റുകൾ ഒക്കെ ചെയ്തു നോക്കി .. അപ്പോഴാണ് മാനുവിന്റെ സുഹൃത്ത് മെഡിക്കൽ കോളേജിലെ പ്രൊഫസറും അവിടേക്ക് വരുന്നത് .. അവരും റിസൾട്ട് നോക്കിയിട്ട് കാര്യമായിട്ട് ഒന്നും തന്നെ മനസിലവുന്നില്ല് കുട്ടീടെ ദേഹത്ത് വെള്ളം തട്ടുംബൊല് ചോര പൊടിയുന്നത് കണ്ടു സുമിയുടെ ബോധം പോയി ..
അവസാനം ഡോക്ടറുടെ അഭിപ്രായപ്രകാരം വെല്ലൊരിലെക്ക് പോവാൻ തീരുമാനിച്ചത് ..
അപ്പോഴേക്കും സുമിയും മാനുവും തളർന്നിരുന്നു .. മകളുടെ മുഖം കാണുമ്പോൾ വിതുമ്പി കരയുന്ന സുമിയെയും മാനുവിനെയും സമാധാനിപ്പിക്കാൻ അവിടെ ഉള്ളവർക്ക്പോലും കഴിയുന്നുണ്ടായിരുന്നില്ല ..
അന്ന് ഞായറാഴ്ച ആയതുകൊണ്ട് തന്നെ പിറ്റേ ദിവസം വെല്ലൂരിലേക്ക് പോകാമെന്ന് തീരുമാനിച്ചു വീട്ടിലേക്ക് വരുന്ന വഴിയാണ് മകൾ പറയുന്ന കളിപ്പാട്ടങ്ങളൊക്കെ വാങ്ങിച്ചു കൂട്ടിയത് ..
വീട്ടിലെത്തിയിട്ടും രണ്ടുപേർക്കും ഒരുതുള്ളി വെള്ളം തൊണ്ടക്കുഴി വഴി ഇറങ്ങുന്നുണ്ടായിരുന്നില്ല ..
വാങ്ങിച്ചു വന്ന കളിപ്പാട്ടങ്ങളുമായി കളിക്കുന്ന മകളെ നോക്കി കരഞ്ഞുകൊണ്ട് രണ്ടുപേർക്കും അവരുടെ ലോകം തന്നെ അവസനിക്കുന്നപൊലെ തോന്നി …
അകത്ത് നിന്നും ഫോൺ റിങ് ആവുന്നത് കേട്ടിട്ടാണ് മാനു റൂമിലേക്ക് പോയത് ..
ഫോൺ ചെയ്തുകൊണ്ട് റൂമിന്നിറങ്ങുമ്പോളാണ് വാതിലിനടുത്ത് ഇന്നലെ ഷർട്ടിൽ മുക്കാൻ കൊണ്ടുവന്ന ചുവന്ന കളറിന്റെ പാക്കറ്റ് പൊട്ടികിടക്കുന്നത് കാണുന്നത് അതും എടുത്തോണ്ട് മോളോട് ചോദിച്ചപ്പോ അവൾ അതുകൊണ്ട് കളിച്ചിരുന്നു എന്ന് പറയുന്നത് ..
മോളേം എടുത്തുപൊക്കി കുളിമുറിയിൽ ഇട്ട് നന്നായി ഒന്ന് കുളിപ്പിച്ചപ്പോഴാണ് രാവിലെ മുതൽ തീ തീറ്റിച്ച പതിനയ്യായിരം രൂപ മുടക്കി ടെസ്റ്റ് ചെയ്തിട്ടും മനസിലാവാത്ത അപൂർവ രോഗം മൂന്ന് രൂപയുടെ കളർ ആണെന്ന് മനസിലായത് ..
കാര്യമറിഞ്ഞു കിളിപോയി ഉമ്മറത്തിരുന്ന് മകളുടെ കളി കാണുന്ന മാനുവിന്റെ അടുത്തേക്ക് വന്ന സുമി ഒരു പേപ്പർ വെച്ച് നീട്ടി
” ഒരു യതീം കുട്ടിക്ക് ഒരു പവൻ സ്വർണം
” ഓർഫനേജിലേക്ക് ഒരു മുട്ടനാട്
” നൂറ് പേർക്ക് ഭക്ഷണം ..
അവളുടെ നേർച്ചയുടെ ലിസ്റ്റ് കൂടെ കണ്ടപ്പോ മാനു ശരിക്കും ഞെട്ടി ..
അങ്ങിനെ മൂന്ന് രൂപയുടെ കളർ കൊണ്ട് ഒരുലക്ഷം രൂപയുടെ പണികിട്ടി മാനു ഉമ്മറത്ത് തളർന്നിരുന്നു …