കറുപ്പിനെന്നും ഏഴഴക്.
എഴുത്ത്:- ഭാവനാ ബാബു
‘O screen ‘ ടാബ്‌ലെറ്റ് ഉണ്ടോ.”?എന്റെ ചോദ്യം കേട്ടതും , മെഡിക്കൽ ഷോപ്പിലെ പയ്യൻ , ഒന്ന് മുഖം ചുളിച്ച ശേഷം സിസ്റ്റത്തിൽ സെർച്ച് ചെയ്യാൻ തുടങ്ങി….
“ഇല്ല കേട്ടോ… രണ്ടാഴ്ച്ച ആയി ഈ മെഡിസിൻ വരുന്നില്ല…”
ഇതിപ്പോൾ , എത്രാമത്തെ ഷോപ്പ് ആണ് ഞാൻ കേറി ഇറങ്ങുന്നതെന്ന് എനിക്ക് പോലും നിശ്ചയമില്ല…
എല്ലാറ്റിനും കാരണം രാവിലെ ജെസ്സിയുമായുള്ള വാട്ട്‌സ് ആപ്പ് ചാറ്റ് ആണ്…
ഒരു ചെറിയ ഷോപ്പിംഗിന് വേണ്ടിയാണ് , ഞാൻ രാവിലെ തന്നെ പാളയത്തേക്ക്
ബസ് കേറിയത്…
ഇരിക്കാൻ സൈഡ് സീറ്റ് കിട്ടിയപ്പോൾ പതിവ് പോലെ ഫോൺ കൈയിലെടുത്തു…
നെറ്റ് ഓണ് ആക്കിയപ്പോൾ ജസിയുടെ ഒരു ‘ഹായ്’ വന്നു.
ഞാനും ഒരു ലൗ സ്മൈലിയോടെ തിരിച്ചൊരു ‘ഹായ് ‘അയച്ചു…
“നീ എവിടെയാടി”? അവളുടെ ചോദ്യം വന്നതും , സിറ്റിയിലേക്ക് പോകുന്നു എന്നയച്ചു…
സന്തോഷം കൊണ്ട് കണ്ണ് നിറയുന്ന സ്മൈലി അവൾ ഇങ്ങോട്ട് വിട്ടപ്പോഴേ എന്തോ അപകടം മണത്തതാണ്.
സോപ്പിടാൻ നേരത്താണ് അവളിങ്ങനെ എന്നെ സുഖിപ്പിക്കുന്നത്.
“മോളേ , നീ എനിക്ക് ഒരു ടാബ്‌ലെറ്റ് വാങ്ങി കൊണ്ട് വരുമോ ?”
“നിനക്ക് വല്ല അസുഖമോ മറ്റോ”?
ആശങ്കയോടെ ഞാൻ ചോദിച്ചു…
“ഏയ് ഞാൻ ഓക്കേയാ” ഞാൻ ആ ടാബ്‌ലെറ്റ് സ്ട്രിപ്പിന്റെ പിക്ക് അയച്ചിട്ടുണ്ട്. ഇപ്പൊ വരും…
മെസ്സേജ് ടോണ് കേട്ടതും , പുറത്തേക്ക് ഒന്നു പാളിയ എന്റെ ശ്രദ്ധ വീണ്ടും വാട്ട്സിൽ ആയി…
അവൾ അയച്ച പിക് വന്നു…..ഇത് സ്കിന്നിനുള്ള…
ടൈപ്പിംഗ് അവൾ പകുതി വഴിയിൽ നിർത്തി….
അതിന് മറുപടിയായി ഞാൻ ഒന്ന് രണ്ട് ആംഗ്രി സ്മൈലി സെന്റി…
പ്രവാസിയായ അവളുടെ ഭർത്താവ് ചോ ര നീരാക്കി അയക്കുന്നതിൽ പകുതിയും ,ഇവൾ സ്കിൻ സ്പെഷ്യലിസ്റ്റിന് ആണല്ലോ കൊടുക്കുന്നത് എന്ന അമർഷം തന്നെയായിരുന്നു അതിന് പിന്നിൽ….
മുഖക്കുരു പൊന്തുന്നതും , അത് കരിയുമ്പോൾ ബാക്കി നിൽക്കുന്ന പാടുകളും , അതായിരുന്നു ഏത് സമയവും അവളുടെ ഉറക്കം കെടുത്തിയിരുന്നത്…ഇതിനൊക്കെ പുറമെ , കറുപ്പ് നിറം എന്ന അപകർഷതാ ബോധവും…
ഇച്ചിരി കറുത്ത ഇരുന്നാൽ എന്താ ജസി പ്രോബ്ലം…? കുറച്ചു നാളുകൾക്ക് മുൻപുള്ള എന്റെ ചോദ്യം കേട്ട് ആദ്യം അവളൊന്നു ചിരിച്ചു…പിന്നെ എന്തോ ചിന്തിച്ചു , ജനിച്ചപ്പോൾ മുതലുള്ള അനുഭവങ്ങളുടെ വിഴുപ്പ് അവൾ എന്റെ മുന്നിൽ വാരി വലിച്ചിട്ടു….
മേരി _ജോസഫ് ദമ്പതികൾക്ക് ഏറ്റവും ഇളയതായി അതായത് , നാലാമതായി ജനിച്ച സന്താനമാണ് ജെസ്സി.
ആൺ കുട്ടി ആകും എന്ന വിശ്വാസത്തോടെ , തന്റെ നാലാമത്തെ അറ്റെംറ്റും ,അമ്പേ പരാജയപ്പെട്ടു ധർമ്മ സങ്കടത്തിൽ ഹോസ്പിറ്റലിന്റെ മൂലക്ക് മാറി നിന്ന ജോസഫിന്റെ കൈകളിലേക്കാണ് നഴ്‌സ് ജെസ്സിയെ , ഏൽപ്പിക്കുന്നത്.
വെളുത്ത നിറമുള്ള എനിക്കും മേരിക്കും ഇത് പോലൊരു സാധനം എങ്ങനെ ജനിച്ചു? അവളുടെ മുഖം ഒരു കരടായി അയാളുടെ മനസ്സിൽ ഉടക്കി നിന്നു.
ബാക്കി മക്കൾ എല്ലാം വെളുത്തിട്ടായിരുന്നു…അത് കൊണ്ട്ആദ്യമൊക്കെ ജെസ്സിയോട് അടുക്കാൻ അവർക്ക് ലേശം മടി ഉണ്ടായിരുന്നു….
“കാക്കയ്ക്ക് തൻ കുഞ്ഞും പൊൻ കുഞ് “എന്നു പറയുന്നത് പോലെയായി മേരി എന്ന അമ്മയുടെ അവസ്‌ഥ..പെറ്റ വയറിനല്ലേ നോവ് അറിയൂ.മേരിക്ക് ജെസിയെ സ്നേഹിക്കാതിരിക്കാൻ കഴിഞ്ഞില്ല…
മഞ്ഞളും , കടലമാവും സമം ചേർത്ത് അവരെന്നും ആ പൊന്നോമനയെ തേച്ചു കുളിപ്പിച്ചു ഉറക്കി…
എന്നാൽ കാര്യങ്ങളുടെ പോക്ക് വിചാരിച്ച പോലെ അത്ര നിസ്സാരം അല്ലായിരുന്നു…ഒരു ചെറു തരി കനൽ ജെസ്സിയുടെ ജനനം മുതൽക്കേ ജോസഫിന്റെ മനസ്സിലെന്നും അണയാതെ കിടന്നിരുന്നല്ലോ.
“എന്താടാ , നിന്റെ ഇളയ മകൾക്ക് ഒരു നിറ കുറവ്.മാത്രല്ല , നിന്റെ ഛായയും ഇല്ലല്ലോ…”
ക ള്ള് ഷാ പ്പിലെ വഷളന്മാർ ഇങ്ങനെ ഓരോന്ന് പറഞ്ഞു ജോസഫിനെ എരി കേറ്റിക്കൊണ്ടിരുന്നു…
അവഗണനയും , പരിഹാസവും സഹിക്കാൻ വയ്യാതെ , സാഹചര്യത്തിന്റെ സമ്മർദ്ദം കൊണ്ട് , വല്ലപ്പോഴും മാത്രം കുടിച്ചിരുന്ന ജോസഫ് അങ്ങനെ മുഴുക്കുടിയനായി.
ഇതോടെ മേരിയും അറിയാതെ ആണെങ്കിലും ,ഇതിന്റെ ഒക്കെ ഉത്തരവാദി ജെസ്സി ആണെന്ന് സ്വയം വിശ്വസിക്കാൻ തുടങ്ങി…
ജനിച്ചപ്പോൾ മുതൽ അപകർഷതാ ബോധം ഉള്ളിൽ ഉള്ളത് കൊണ്ട് ജെസ്സി കറുപ്പിനെ തീർത്തും വെറുത്തു…കറുപ്പിന്റെ ഒരു ചെറു ലാഞ്ചന ഉള്ള ഡ്രസ് പോലും അവൾ ഇടാതെയായി.
ഡിഗ്രി കഴിഞ്ഞതും അവൾക്ക് വിവാഹാലോചനകൾ വന്നു തുടങ്ങി….ആപ്പോഴേക്കും മൂന്ന് ചേച്ചിമാരുടെയും കല്യാണം ഗംഭീരമായി കഴിഞ്ഞിരുന്നു….
“എനിക്ക് ഒരു കറുത്ത ആളെ മതി മമ്മി..”ചെക്കന്മാരുടെ ഫോട്ടോകൾ കണ്ട് ജെസ്സി മമ്മിയുടെ മുന്നിൽ വാശി പിടിക്കാൻ തുടങ്ങി .
എന്നാൽ ജോസഫിനെ അവൾക്കെന്നും പേടി ആയിരുന്നു…
“മോളേ ,മമ്മിക്കൊന്നും എതിർത്തു പറയാൻ പറ്റില്ല.ഒക്കെ നിന്റെ പപ്പയുടെ ഇഷ്ടം പോലെ”.
സ്വന്തം പപ്പയോട് തന്റെ ഉള്ളിലെ സ്വപ്നങ്ങൾ പറയാൻ അവൾ അശക്തയായിരുന്നു.
വിധിയെ തടുക്കാൻ ആർക്കും കഴിയില്ലല്ലോ , അവളുടെ കഴുത്തിൽ മിന്ന് കെട്ടിയതോ, ആവൾ ഭയപ്പെട്ടത് പോലെ വെളുത്തു തുടുത്തൊരു പ്രവാസിയും….
സാം അതായിരുന്നു അവന്റെ പേര്… സ്നേഹപൂര്ണമായ അവന്റെ പരിഗണനയും ,കരുതലും അവളിലേക്ക് ആവോളം പകർന്നപ്പോൾ , മെല്ലെ മെല്ലെ അവൾക്കും ആത്മവിശ്വാസം വന്നു തുടങ്ങി….
അധികം വൈകാതെ , അവരുടെ പ്രണയവല്ലരിയിൽ ഒരു കുഞ്ഞു പിറന്നു.”അച്ഛന്റെ മോൻ തന്നെ” കണ്ടവർ കണ്ടവർ എല്ലാവരും ഒറ്റ സ്വരത്തിൽ പറഞ്ഞു…
അവിടെയും , ജെസ്സി ഒറ്റപ്പെട്ടത് പോലെയായി…സാമിനെയാണ് എല്ലാവരും അഭിനന്ദിച്ചത്…
തന്റെ വെളുത്ത മകനെ നോക്കി ജെസ്സി വെറുതെ ഒരു നെടുവീർപ്പിട്ടു…
സാമിന്റെയും , ജെസ്സിയുടെയും മകനായ ആദിലിന് നാല് വയസ്സായി…സാമിന് ലീവ് കിട്ടി തിരിച്ചു പോകാൻ ഇനി രണ്ടു ദിവസം മാത്രം…അതിന്റെ ധൃതി അന്ന് അവരിൽ ഏറെ ഉണ്ടായിരുന്നു…നുണയാൻ കൊതിക്കുന്ന മധു ചക്ഷകം പോലെ അവരിരുവരും ഉടൽ പറ്റി കിടന്നു…
ആ പ്രണയത്തിന്റെ ഉന്മാദം വിട്ടൊഴിഞ്ഞ ഇടവേളയിൽ എപ്പോഴോ ആണ് അവളെ ഒന്ന് സുഖിപ്പിക്കാൻ എന്നോണം സാം അത് അവളോട് പറയുന്നത്.
“എന്റെ പൊന്ന് ഇപ്പൊ ഇച്ചിരി കറുത്ത് പോയല്ലോ…പിന്നെ ഈ മുഖക്കുരു വന്ന് പോയ പാടുകൾ ഇപ്പോൾ കൂടുതൽ ഉള്ളത് പോലെ…” ഇതും പറഞ്ഞു അവനെന്തിനോ വേണ്ടിയൊന്ന് മുഖം തിരിച്ചു…
ആ നിമിഷങ്ങളിലെ നിർവൃതിയിലും ,സാമിന്റെ വാക്കുകൾ അവളൊരു നടുക്കത്തോടെ കേട്ടു…
ജെസ്സിയെ , സാം വാക്കുകളുടെ മൂർച്ച കൊണ്ട് ഒരിക്കൽ കൂടി കറുപ്പിനെ വെറുക്കുന്നവൾ ആക്കി…എവിടെ നിന്നാണോ അവൾ യാത്ര തുടങ്ങിയത് , തിരികെ അവൾ അത്രയും ദൂരം പിന്നിലേക്ക് നടന്നെത്തി.
സാം പോയിട്ട് ഇപ്പോൾ ഒരു വർഷം തികഞ്ഞു…അന്ന് മുതൽ , അവളുടെ മുഖം കാണാത്ത ഡോക്ടറുമാർ ഈ നഗരത്തിൽ ഇല്ല എന്ന് വേണമെങ്കിൽ പറയാം…
“ജെസ്സി , നിനക്കറിയോ ,എനിക്ക് ഏറ്റവും ഇഷ്ടമുള്ള നിറം കറുപ്പാണ്…” എപ്പോഴോ ഞാൻ അവളോട് തമാശ മട്ടിൽ പറഞ്ഞു…
“ചെമ്പു , വെളുപ്പ് അഴകുള്ള നിനക്ക് അങ്ങനെ പറയാം.കറുപ്പ് നിനക്ക് നല്ലോണം ചേരുകയും ചെയ്യും…”
” നീയും ഒന്ന് ട്രൈ ചെയ്തു നോക്ക് ജെസ്സി…” ഞാൻ അവളെ ഒന്ന് ഇമ്പ്രെസ് ചെയ്യിക്കാൻ നോക്കി .
“ഇല്ല മോളേ…എന്നെ സംബന്ധിച്ചിടത്തോളം കറുപ്പ് എന്നത് എന്നും ദുഃഖമാണ് , അവഗണനയാണ്. ഒടുവിൽ എപ്പോഴൊ മരണവും…
പിന്നെ അവളെ വിശ്വസിപ്പിക്കാൻ ഞാൻ മെനക്കെട്ടില്ല…കാരണം…ജസിയുടെ മനസ്സിൽ നിറഞ്ഞു നിൽക്കുന്നത് അവൾക്ക് നേരിടേണ്ടി വന്ന അനുഭവങ്ങളാണ്. അതിന്റെ കാഠിന്യം അളക്കാൻ ഞാൻ ആശക്തയും…
നാട്ടുച്ചക്ക് ഉച്ചി പൊള്ളുന്ന വെയിലിൽ , ചിന്തകൾക്ക് തൽക്കാലം വിരാമമിട്ട് പാളയത്തു കൂടി ഞാനെന്റെ യാത്ര തുടർന്നു…
“നീതി മെഡിക്കൽസ് “എന്ന ബോർഡ് കണ്ടതും ഞാൻ അങ്ങോട്ട് കേറി…എന്റെ പതിവ് ചോദ്യം അവിടെയും…
“ഓ സ്‌ക്രീൻ ടാബ്‌ലെറ്റ് ..ഉണ്ടോ ചേട്ടാ…?”