ഞങ്ങൾക്ക് കുഴപ്പമില്ലാന്നു പറഞ്ഞപ്പോൾ ഉടമസ്ഥനും, ഇടനില ക്കാരനും ഹാപ്പിയായി. പിന്നെയെല്ലാം ശടപടേ ശടപടേന്നായിരുന്നു. സജിതയുടെ ഇളയച്ഛൻ, ആദ്യം ഒരു…..

_upscale

ചായക്കട

എഴുത്ത്:- രഘു കുന്നുമ്മക്കര പുതുക്കാട്

ന്യൂനമർദ്ധത്തിൻ്റെ ചിറകിലേറി പെയ്ത ഒരു കന്നിമാസമഴയും ആസ്വദിച്ച്, മധുരം ചേർക്കാത്തൊരു കട്ടൻ ചായ ഊതിക്കുടിച്ച് അന്തിയിൽ ഉമ്മറക്കോലായിലിരിക്കുമ്പോളാണ്, ഞാൻ സജിതയോട് ഒരാശയം പറഞ്ഞത്.

“ഡീ സജ്യേ, കേരള ഫീഡ്സിലെ പണി മാത്രായിട്ട് ജീവിക്കാൻ പറ്റൂന്നു തോന്നണില്ല. മ്മക്ക്, വേറെയെന്തെങ്കിലും വരുമാനമാർഗ്ഗം നോക്ക്യാലോ?”

മഴ പെയ്തുകൊണ്ടിരുന്നു. മുറ്റത്തെ തുളസിക്കൂട്ടങ്ങളെയും, വേപ്പു മരത്തെയും ജലധാരയിൽ മുക്കി വർഷം തുടർന്നു. ചുടുചായ ഒരിറക്കു മൊത്തി, ഞാൻ സജിതയുടെ കണ്ണുകളിലേക്കു നോക്കി. അവളും ആലോചനയിലാണെന്നു ബോധിച്ചു.

“രഘുച്ചേട്ടാ, നമുക്കൊരു ചായക്കട തുടങ്ങിയാലോ? അത്യാവശ്യം പ്രഭാതഭക്ഷണങ്ങളും, ഉച്ചയ്ക്ക് ചോറും, ഈവനിംഗ് ഫുഡുക ളുമൊക്കെ യായി ഒരു കട. മിതമായ വിലയ്ക്ക്, രുചിയുള്ള ഭക്ഷണം കൊടുക്കാം. അജിനാമോട്ടൊയൊന്നും ഇല്ല്യാണ്ട്. ഇപ്പോൾ യൂത്തിനു ഹരം ചായയോടല്ലെ; നല്ലൊരു ചായയും കുടിച്ച്, എന്തെങ്കിലും സ്നാക്സും തിന്ന് കൊച്ചുപീടികകളുടെ മുന്നിൽ നിൽക്കണ ആൾക്കൂട്ടം കണ്ടിട്ടില്ലെ. ഇപ്പോൾ, ചായയാണ് ട്രെൻ്റ് “

സംഗതി ശരിയാണെന്ന് എനിക്കും തോന്നി. സായന്ത നങ്ങളിലും, രാവേറെ വൈകിയാലും പുതുക്കാട്ടെ ദേശീയപാതയുടെ ഓരത്തെ കുഞ്ഞു ചായക്കടകൾക്കു മുൻപിൽ ആവശ്യക്കാരായി അനേകം യുവജനങ്ങളെ കാണാം. ചുവന്ന സന്ധ്യയിൽ, വാഹനത്തിരക്കുകളിലേക്കു മിഴി നട്ട്,
ചുടുചായയ്ക്കൊപ്പം സിiഗരറ്റു ആസ്വദിച്ചു വലിച്ചു നിൽക്കുന്ന ന്യൂജെൻ പിള്ളേര്. കുഴിമന്തിക്കും, ഷവർമ്മയ്ക്കും, അൽഫാമിനുമെല്ലാം ആരാധകർ ഏറെയുണ്ട്. ടീ ഷോപ്പ് കൊള്ളാം; നല്ലൊരു സ്ഥലമുണ്ടെങ്കിൽ.

പിന്നെയുള്ള യാത്രകളിൽ, വഴിയോരങ്ങളിൽ ഞങ്ങൾ തിരഞ്ഞത് ഒരു ടീകാർട്ടിനൊ, കൊച്ചു ചായക്കടയ്ക്കൊ പറ്റിയ ഒരിടമായിരുന്നു. ദേശീയ പാതയുടെ അരികുവശങ്ങളിലെ കടമുറിയുടെ വാടകയും, ആറുവരി പ്പാതയുടെ പണിയുടെ ആരംഭം മൂലമുള്ള ഗതാഗത തടസ്സങ്ങളും ഞങ്ങളുടെ മോഹത്തിന് തീർത്തും പ്രതികൂലമായി വന്നു. എറണാകുളത്തു പോയി, ടീക്കാർട്ടിൻ്റെയും അനുബന്ധ സംഗതി കളുടെയും വില തിരക്കി. നല്ല വിലയാണ് ഭംഗിയുള്ള ടീകാർട്ടിന്.

ഒടുവിൽ, ഞങ്ങളെ തേടി ആ ഹോട്ടലിൻ്റെ ഇടം വന്നു. അയൽ പഞ്ചായത്തിലെ, ദേശീയപാതയോടു അഭിമുഖം നിന്ന ചൊങ്കൻ ഹോട്ടൽ. ഞാനും സജിതയും ഞങ്ങളുടെ ചിരകാല സ്വപ്നയിടത്തിൽ കയറി അടപടലം ചുറ്റിക്കണ്ടു. വിശാലമായ തളത്തിൽ, അടക്കും ചിട്ടയിലുമിട്ട മേശകൾ. കസേരകൾ..ചുവരിൽ പതിപ്പിച്ച ഭംഗിയുള്ള സ്റ്റിക്കറുകൾ. യെമണ്ടൻ ക്യാഷ് കൗണ്ടർ. കാഷ് കൗണ്ടറിൽ ഞാനൊന്നിരുന്നു നോക്കി. ‘മുതലാളി രഘു’ എന്നു സ്വയം പിറുപിറുത്തു.
രോമാഞ്ചം കൊണ്ടു.

തളത്തിൽ നിന്നു പാചകപ്പുരയിലേക്കും, പിന്നെയും രണ്ടടുക്കളകളും, കിടപ്പുമുറിയും ബാത്റൂമുമായി ഹോട്ടലങ്ങനെ വിശാലമായി നിന്നു.

“കച്ചോടം ഇല്ലെങ്കിൽ, വാടക മുതലാക്കാൻ നമുക്കിതൊരു ലോഡ്ജാക്കാം. കിടക്കയും കട്ടിലും ബാത്റൂമും എല്ലാമുണ്ട്”

എന്നു പറഞ്ഞ് ഞാനൊരു അiശ്ലീലച്ചിരി ചിരിച്ചത് സജിതയ്ക്കിഷ്ട്ടപ്പെട്ടില്ല.
അടുക്കളക്കിണറാണ്. അടുക്കളച്ചുവരിനെ ഭാഗിച്ച്, കപ്പിയും കയറും കിണറ്റിലേക്കു നീളുന്നു. ഞങ്ങൾക്കു ശരിക്കും ബോധിച്ചു. ഞങ്ങള് പരസ്പരം നോക്കി പിറുപിറുത്തു. “കൊള്ളാം…..”

‘കിണറ്റിലെ വെള്ളത്തിനു പ്രശ്നമൊന്നുമില്ലല്ലോ, ചേട്ടാ?”

മുന്നിൽ നടന്ന കടയുടമയോടു ഞാൻ ചോദിച്ചു.

“സൂപ്പറ് വെള്ളം ണ്ടാ; നീയാ നീലക്കളറ് കണ്ടില്ലേ? കടയ്ക്കു ലൈസൻസുണ്ട്. മുന്നുണ്ടായ ഗഡികള്, വാടക ചൊവ്വിനു തരാത്ത കാരണം ഒഴിവാക്കീതാ. നിങ്ങളാലോചിച്ച് പറയ്”

ഞങ്ങൾക്ക് കുഴപ്പമില്ലാന്നു പറഞ്ഞപ്പോൾ ഉടമസ്ഥനും, ഇടനില ക്കാരനും ഹാപ്പിയായി. പിന്നെയെല്ലാം ശടപടേ ശടപടേന്നായിരുന്നു. സജിതയുടെ ഇളയച്ഛൻ, ആദ്യം ഒരു ഹോട്ടൽ നടത്തിയിരുന്നു. അതിപ്പോൾ പൂട്ടി. അതിൻ്റെ സകല സംഗതികളും പാത്രങ്ങളും ഞങ്ങൾക്കു ദാനമായി തന്നു.

‘പോയി നന്നാവൂ പിള്ളാരെ’ എന്ന്ഇ ളയച്ഛൻ അനുഗ്രഹിച്ചു. ഇത്തിരിയോളം പാത്രങ്ങൾ പുതിയതു വാങ്ങിച്ചു. കടയുടെ ഉള്ളൊന്നു മോടിയാക്കി. ഹെർത്തു കാർഡ് എടുത്തു. അതിനിടയിൽ, എൻ്റെയൊരു സമാധാനത്തിനു കിണറ്റിലെ വെള്ളം ഉടമയറിയാതെ ടെസ്റ്റു ചെയ്യാനും കൊടുത്തു. റിസൾട്ടു വരാൻ ഒരാഴ്ച്ച സമയമെടുക്കും. ഞങ്ങള്, പുതിയ സംരഭത്തിനുള്ള നാളും തിയതിയും കുറിച്ചു.ഷോപ്പിന് മിന്നൽക്കിടിലൻ പേരും കണ്ടു വച്ചു. ഹോട്ടൽ ഫാസ്റ്റ് & ടേസ്റ്റ്. ഒരിക്കൽ എറണാകുളത്തു പോയപ്പോൾ ലുലൂൻ്റെ ഭാഗത്തു കണ്ട കടയുടെ പേര് മോഷ്ടിച്ചതാണ്.

കാര്യങ്ങളങ്ങനെ വെടിപ്പായി പോകുന്ന സമയത്താണ് ജലപരിശോധന യുടെ റിസൾട്ട് വന്നത്. ഞാനാ റിസൾട്ടുമായി കടയുടമയുടെ മുന്നിൽ ചെന്നു. റിസൾട്ടിൻ്റെ കോപ്പി കൊടുത്തു. അദ്ദേഹം അതു വായിച്ചു നോക്കി.

“രഘൂ, നാളെ വരൂ. നമുക്ക് നാളെ രാവിലെ സംസാരിക്കാം”

അത്രയും പറഞ്ഞ്, ഉടമ പിരിഞ്ഞു. ഞങ്ങളിരുവരും, പിറ്റേന്ന് കടയുടമയുടെ വീട്ടിലെത്തി. അഡ്വാൻസും, ചെലവഴിച്ച കാശും എത്രയെന്നു ചോദിച്ചു. ഞങ്ങള്, തുക പറഞ്ഞു. അങ്ങേര് ഒരു രൂപാ കുറയാതെ പണം തിരികെ തന്നു. തിരികെ നടക്കുമ്പോൾ, ഞങ്ങളുടെ ചിന്തയിൽ വന്നത് ഒറ്റക്കാര്യമായിരുന്നു.

“ഈ മുതലാളിയുടെ കയ്യിൽ ഉള്ളത്ബി സ്‌ലരി വാട്ടർ പരിശോധിച്ച പോലുള്ള റിസൾട്ടാണല്ലൊ!! ഇയാൾക്കിതെവിടന്നു കിട്ടി?”

ഉത്തരമുണ്ടായാലുമില്ലെങ്കിലും, ഒരു ചോദ്യചിഹ്നം പോലെ ഇന്നും ആ ഹോട്ടലവിടെയുണ്ട്. തുറക്കാതെ, തുരുമ്പിച്ച ഷട്ടറുമായി. കടയുടെ പാത്രങ്ങളും, ഹെൽത്തു കാർഡുകളുമായി ഞങ്ങളിവിടെയുമുണ്ട്.
ശുദ്ധജല മുള്ളൊരു ചായപ്പീടികയും തേടി……

Leave a Reply

Your email address will not be published. Required fields are marked *