എഴുത്ത്:-നൗഫു
“എനിക്ക് കോഴിക്കറി വേണം..”
അടുക്കളയിൽ ജോലിയിൽ ആയിരുന്ന അമ്മയുടെ അടുത്തേക് വന്നു പെട്ടന്നായിരുന്നു കുട്ടൻ പറഞ്ഞത്..
“കോഴിക്കറിയോ “
അവനോട് അമ്മ ചോദിച്ചു..
“ആ അമ്മേ…
നജീബിന്റെ വീട്ടീന്ന് കോഴി കറി വെച്ചതിന്റെ മണം അടിച്ചിട്ട് സഹിക്കാൻ പറ്റുന്നില്ല അമ്മേ..
കുറെ കാലം ആയില്ലേ നമ്മുടെ വീട്ടിൽ കോഴി വാങ്ങിച്ചിട്ട്..
അമ്മ അച്ഛനോട് പറഞ്ഞു ഇച്ചിരി കോഴി വാങ്ങിക്കാൻ പറ.. “
കളിക്കാൻ പോയിടത്തു നിന്നും കൂട്ടുകാരന്റെ വീട്ടിലെ അടുക്കളയിൽ നിന്നും മൂക്കിലേക്ക് അടിച്ചു കയറിയ കോഴി കറിയുടെ മണം അവനെ അത്രക്ക് കൊതിപ്പിച്ചിട്ടായിരിക്കാം കുട്ടൻ അമ്മയോട് പറഞ്ഞത്..
“അച്ഛൻ രാവിലെ തന്നെ പണി നോക്കി പോയല്ലോ കുട്ടാ..…
അമ്മേടത് ആണേൽ പൈസയും ഇല്ല.. മോൻ മജീദ്ക്കയുടെ കടയിൽ പോയി വാങ്ങിച്ചോ.. അച്ഛൻ വൈകീട്ട് വരുമ്പോൾ കൊടുത്തോളും..”
കേട്ടപാതി അവൻ അങ്ങാടിയിലേക് ഓടി…അവനെ അതെത്ര കൊതിപ്പിച്ചെന്ന് ആ ഓട്ടത്തിൽ ഉണ്ടായിരുന്നു..
“മജീക്ക
അച്ഛൻ പറഞ്ഞു ഇവിടുന്ന് അൻപതു ഉറുപ്പിയ്ക്ക് ഇറച്ചി വാങ്ങിക്കാൻ…
വൈകീട്ട് പണി കഴിഞ്ഞു വരുമ്പോൾ പൈസ തരാമെന്ന് പറഞ്ഞിട്ടുണ്ട്…”
“വെള്ളിയാഴ്ച ആയത് കൊണ്ട് തന്നെ കുട്ടികളും വലിയവരുമായി പത്തോളം പേര് ആ സമയം കടയിലുണ്ടായിരുന്നത് കൊണ്ട് തന്നെ തെല്ല് ജാള്യതയോടെ ആയിരുന്നു അവൻ മജീദിനോട് ചോദിച്ചത്…”
“ഇത് പലചരക്കു കടയല്ല മോനെ… ഇവിടെ ഇറച്ചിയൊന്നും കടം കൊടുക്കില്ല..
മോന്റെ അച്ഛനെ കാണുമ്പോൾ ഞാൻ പറയാം…”
മജീദിന്റെ മറുപടി അതായിരുന്നു…
“അയാൾ പറഞ്ഞതും അവിടെ കൂടി നിന്നവർ എല്ലാം അവനെ നോക്കി പുച്ഛിച്ചു ചിരിക്കാൻ തുടങ്ങി…
അവൻ ഒന്നും മിണ്ടാതെ തല താഴ്ത്തി പിടിച്ചു അപമാനിതനെ പോലെ അവിടെ നിന്നും തിരികെ നടക്കുമ്പോൾ തൊട്ടടുത്തുള്ള ആളുടെ കണ്ണുകളിലേക്കു ആയിരുന്നു നോക്കിയത്.. “
പത്രം വായിച്ചു ഇരിക്കുന്ന കോയാക്ക ആയിരുന്നു അത്..
“ആ കണ്ണുകളിൽ പെയ്യാൻ നിൽക്കുന്ന കറുത്ത മേഘങ്ങളിലെ പോലെ ജല തുള്ളികൾ നിറഞ്ഞു തുടങ്ങിയിരുന്നു”
“ആരുടെ മകനാണ് മജീദേ അത്..”
തിരക്ക് തേല്ലോന്ന് ഒതുങ്ങിയതും പേപ്പർ വായന നിർത്തി കോയാക്ക അവനോട് ചോദിച്ചു
“അതാ രഘുന്റെ ചെക്കനാ..
കോളനീ ലേ..
തല തെറിച്ച ഒരു സാധനമാണ്.“
മജീദ് എന്നോട് പറഞ്ഞു..
“ഏത്,
കാട് വെട്ടാൻ പോണ രഘുന്റെ..”
ആളെ ഉറപ്പ് വരുത്താൻ എന്നോണം കോയാക്ക അവനോട് ചോദിച്ചു..
“അതേന്ന്…
ഓന്റെ മൂത്തൊൻ…
കാട് വെട്ടാൻ മെഷീനും ബംഗാളികളും വന്നതിൽ പിന്നെ അവന് പണിയെന്നും ഇല്ല…
വല്ലപ്പോഴുമാണ് പണിക് പോകുന്നത് കാണുന്നത് തന്നെ..
ഓനൊരു അൻപതു രൂപക്ക് കോഴി ഇറച്ചി കടം കൊടുത്തു ആ പൈസ വാങ്ങിക്കാൻ ഓന്റെ പിറകെ നടക്കാൻ എനിക്ക് വയ്യ…”
വല്യ എന്തോ കാര്യം ചെയ്തത് പോലെ മജീദ് പറഞ്ഞു..
“ഇയ്യോരു കിലോ കോഴി എടുത്തെ …”
അവന്റെ വാർത്തമാനത്തിൽ ദേഷ്യം വന്നെങ്കിലും അത് പുറത്ത് കാണിക്കാതെ കോയാക്ക പൈസ നീട്ടി കൊണ്ട് പറഞ്ഞു….
“ഹേ..
അതെന്തേ കോയാക്കാ…
ബീഫ് മതി എന്ന് പറഞ്ഞിട്ട്..
കോഴി വാങ്ങിക്കുന്നു..
വെള്ളിയാഴ്ച ബീഫ് കഴിച്ചില്ലേൽ അഹിലു സുന്നത് വൽ ജമാഅതീന്ന് പുറത്താകുമെ.. “
(“മുഹമ്മദ് നബി യുടെ സുന്നത്തും ജീവിത ചര്യയും കൂടെ കൊണ്ട് നടക്കുന്നവർ..
സുന്നത് മുറുകെ പിടിക്കുന്ന നല്ല മുതലാണ് മജീദ്..
Nb: റസൂൽ ബീഫ് തിന്നാൻ പറഞ്ഞിട്ടില്ല..
ബീഫ് കഴിച്ചിട്ടുണ്ടോ എന്ന് പോലും എനിക്ക് അറിയില്ല.. )”
“ഇന്ന് സുന്നത് വേണ്ടടാ…
നീ വേഗം ഒരു കിലോ കോഴി വെട്ടിക്കൊണ്ട..
ബിരിയാണിക്ക് ഉള്ളത് തന്നെ ആയിക്കോട്ടെ.. “
കോയാക്ക അവനോട് പറഞ്ഞതും പിന്നെ ഒന്നും പറയാതെ അവൻ കോഴി വെട്ടി തന്നു…
അടുത്തുള്ള കടയിൽ നിന്നും ഒരു കിലോ ബിരിയാണിക്കുള്ള സാധനങ്ങളും വാങ്ങി കയ്യിൽ പിടിച്ചു..
സാധാരണ വീട്ടിലേക്കു പോകുന്ന വഴി മാറിയായിരുന്നു അന്ന് കോയാക്ക വീട്ടിലേക്കു പോയത്..
കോളനി വഴി..
രഘു വിന്റെ വീട് എത്തിയപ്പോൾ റോഡിനോട് ചേർന്നുള്ള വീട്ടിൽ നിന്നും നേരത്തെ കണ്ട കുട്ടിയുടെ ശബ്ദം പതിയെ എന്നോണം കോയാക്ക കേൾക്കുന്നുണ്ടായിരുന്നു..
“അമ്മേ..
അച്ഛന് പണി ഇല്ലാഞ്ഞിട്ടാവും അല്ലെ ആരും നമുക്കൊന്നും കടം തരാത്തത്..”
അമ്മയുടെ ശബ്ദം ഒന്നും കേൾക്കുന്നില്ലായിരുന്നു..
“കൊതിയായിട്ടാ…
അല്ലാതെ എന്നും കഴിക്കാൻ അല്ലല്ലോ..
ഞാൻ കടം പറഞ്ഞപ്പോൾ അവിടെ ഉള്ളവരെല്ലാം എന്നെ നോക്കി ചിരിക്കായിരുന്നു…
ഒരു തെണ്ടിയെ എന്ന പോലെ നോക്കി..
അൻപതു ഉറുപിയ ഇല്ലാഞ്ഞിട്ടല്ലേ നമ്മുടെ കയ്യിൽ…”
അവൻ അത്രയും പറഞ്ഞതും കരഞ്ഞു പോയിരുന്നു..
“മോൻ കരയല്ലേ…
അച്ഛൻ ഇന്ന് വരുമ്പോൾ എന്തേലും കിട്ടിയാൽ മോന് അമ്മ വാങ്ങിച്ചു തരാം കോഴി.. എന്നിട്ട് നല്ലൊരു കോഴി ക്കറി ഉണ്ടാക്കി തരും…പോരെ..
അവർ അതും പറഞ്ഞു കുട്ടനെ സമാധാനിപ്പിച്ചു…
മോൻ പോയിരുന്നു പടിക്ക് അമ്മ കഞ്ഞിക്ക് വെള്ളം ചൂടാക്കട്ടെ.. “
“രഘു വേ.. രഘു…”
ആരാത്..
എന്റെ വിളി കേട്ടതും രഘു വിനെ ഭാര്യ പുറത്തേക് വന്നു..
കുട്ടനും അവരുടെ പുറകിൽ വന്നു നിന്നു…
“ആരാ…”
അവർ എന്നോട് ചോദിച്ചു..
“ഞാൻ അങ്ങാടിയിൽ ഉള്ളതാ.. രഘു ഇല്ലേ ഇവിടെ..”
ഞാൻ അവരോട് ചോദിച്ചു..
“ഇല്ലല്ലോ..
എന്തേലും പണി കിട്ടുമോ എന്ന് തിരക്കി രാവിലെ പോയതാ…
എന്താ കാര്യം ഇക്കാ.. “
അവർ ഞാൻ എന്തിനാണ് വന്നതെന്ന് അറിയാതെ ചോദിച്ചു…
“ഞാൻ ഈ സാധനങ്ങൾ ഇവിടെ തരാൻ വന്നതാ..
ഒരാൾ തന്നു വിട്ടതാ ഇവിടെ തരാൻ..
കോഴി ഇറച്ചിയും കുറച്ചു അരിയും സാധനങ്ങളുമാണ് കവറിൽ..
പിന്നെ രഘു വിനോട് നാളെ എന്നെ വന്നോന്നു കാണാനും പറയണം…”
എന്റെ കയ്യിലെ കവറുകൾ ഞാൻ അവർക്ക് നേരെ നീട്ടി..
അവർ അത് സന്തോഷത്തോടെ എന്റെ കൈയിൽ നിന്നും വാങ്ങി…
എന്റെ മോന്റെ പ്രാർത്ഥന ദൈവം കേട്ടെന്ന് പറഞ്ഞു കൊണ്ട്..
ഞാൻ അവരോട് യാത്ര പറഞ്ഞു തിരികെ നടന്നു…
“അതയാള് വാങ്ങിച്ചതാണമ്മേ..
ഞാൻ ഇറച്ചി വാങ്ങിക്കാൻ പോയപ്പോൾ അയാൾ അവിടെ ഉണ്ടായിരുന്നു…
മകൻ പറഞ്ഞത് കേട്ടു അവർ ഓടി പുറത്തേക് ഇറങ്ങിയപ്പോയെക്കും അവരുടെ നന്ദി വാക്ക് കേൾക്കാൻ പോലും നിൽക്കാതെ അയാൾ മറഞ്ഞു പോയിരുന്നു…”
ഇഷ്ടപെട്ടാൽ…👍👍🙏
ബൈ
❤️🥰

