ഇതാണെന്റെ സ്വർഗ്ഗം – എഴുത്ത് : മീനാക്ഷി മീനു

ട്രെയിൻ കരുനാഗപ്പള്ളിയിലേക്ക് അടുക്കും തോറും ഹൃദയത്തിൽ തിങ്ങി നിറയുന്ന വിങ്ങൽ അടക്കിപ്പിടിക്കാൻ അവൻ വല്ലാതെ പാടുപെട്ടു. യാത്ര വോൾവോയിൽ വേണ്ട ട്രെയിൻ മതി എന്നു തീരുമാനിച്ചത് തന്നെ മനസ്സിനെ മഥിക്കുന്ന ചിന്തകൾ മാറി ശുഭമായ എന്തെങ്കിലും മനസ്സിൽ നിറയും എന്നോർത്താണ്.

കാരണം ഒരു എൻജിനീയർ ആണെങ്കിലും ജോലി ബാംഗ്ലൂർ പോലൊരു വലിയ നഗരത്തിൽ ആണെങ്കിലും താനിന്നും ഒരു സാധാരണക്കാരൻ ആണല്ലോ. ഒരു കൃഷിക്കാരന്റെ മകൻ. മണ്ണിനെയല്ലാതെ മറ്റൊന്നും അറിയാത്ത സാധാരണക്കാരനായ അച്ഛന്റെ മകൻ. അതുകൊണ്ടാവും മാമ്പൂ മണക്കുന്ന ആ വീട്ടിലെ സന്തോഷവും സമാധാനവും എവിടെയും തനിക്ക് കിട്ടാത്തത്. ഒരു ലക്ഷ്വറി ഫ്ലാറ്റിലും തനിക്ക് ഉറങ്ങാൻ സാധിക്കാത്തത്.

പക്ഷെ എവിടെയാണ് പിഴച്ചത്. ഒരിക്കൽ എങ്കിലും ഞാൻ ആരാണ് എന്നു ഞാൻ മറന്ന ആ നിമിഷം എനിക്ക് എല്ലാം നഷ്ടപ്പെട്ടു തുടങ്ങി. തിരിച്ചറിയാൻ വൈകി….ക്ഷണിക സുഖങ്ങൾ നിലനിൽക്കില്ല എന്ന്. ജീവിതം പുറമെ കാണുന്ന പളപള പ്പല്ല എന്ന്…അല്ലെങ്കിലും പ്രണയം നമ്മളെ നമ്മളല്ലാതെയാക്കുമല്ലോ. വർധിച്ചു വരുന്ന ഇരകളിൽ ഒരാൾ മാത്രം ഞാൻ….

ട്രെയിൻ കരുനാഗപ്പള്ളി സ്റ്റേഷനിൽ നിറുത്തിയതും അരുൺ പുറത്തേക്കിറങ്ങി. ഒന്നു മുഖം കഴുകിയാൽ കൊള്ളാം…അകവും പുറവും ചുട്ടുപൊള്ളുകയാ…അടുത്തുകണ്ട വാഷ് ബേസിനിൽ നിന്നു മുഖം കഴുകി പുറത്തേക്കിറങ്ങി ഒരു ഓട്ടോ പിടിച്ചു.

മുറ്റത്തു ഓരോ ഓട്ടോ വന്നു നിൽക്കുന്ന ശബ്ദം കേട്ട് രമ പശുവിന് കാടി കലക്കിയ കൈ കഴുകിതുടച്ചു അങ്ങോട്ട് വന്നു.

“അപ്പു…” ഒരുപാട് നാളുകൂടി മകനെ കണ്ട സന്തോഷത്തിൽ രമയുടെ കണ്ണ് നിറഞ്ഞു. ഓടിയവർ അവനടുത്തെത്തി.

“എന്താ മോനെ നീ ഒന്നും പറയാതെ…ഈശ്വര കറിയ്ക്ക് കൊള്ളാവുന്ന ഒന്നുല്ലല്ലോ…എന്താ തരുക നിനക്ക്…”

വെപ്രാളപ്പെട്ടു കൊണ്ട് അവർ അവന്റെ കയ്യിൽ നിന്നും ബാഗ് വാങ്ങി.

“ഉള്ളത് എന്താണോ അത് മതി. അമ്മേടെ കൈകൊണ്ട് ഉണ്ടാൽ മാത്രം മതി…”

“എന്ന ഓടി പോയി കുളിച്ചിട്ട് വാ…അമ്മ ഭക്ഷണം എടുത്തു വെയ്ക്കാം. ആകെ കരുവാളിച്ചു നീ…ക്ഷീണിച്ചും പോയി.”

ഒന്നും മിണ്ടാതെ ഗോവണി കയറി അവൻ മുകളിലേക്ക് പോയി.
അമ്മയുടെ മുഖത്തു നോക്കാൻ വയ്യ. അകം കരയുന്നത് അമ്മയറിഞ്ഞാലോ….മുറിയിൽ കയറി കതകടച്ചതും തടഞ്ഞു വെച്ച കണ്ണീർ അണപൊട്ടിയൊഴുകി.

“ഹോ ഗോഡ്…എനിക്ക് പറ്റില്ല നിന്റെയാ ചാണകം മണക്കുന്ന വീട്ടിൽ…ഓർക്കുമ്പോ തന്നെ വോമിറ്റ്‌ ചെയ്യാൻ വരുന്നു. പിന്നെ കുറെ കൾച്ചർ ഇല്ലാത്ത ആളുകളും. എപ്പോ നോക്കിയാലും ചെളിയിലും മണ്ണിലും…” അവളുടെ വാക്കുകൾ വീണ്ടും അവന്റെ ചെവിയിൽ മുഴങ്ങി.

കോട്ടയംകാരി നയന മുരളി ഒരിക്കൽ പോലും ചാണകം കണ്ടിട്ടില്ലായിരിക്കും.

പഞ്ചായത്തു ശ്മശാനം പണിക്കാരനായ മുരളിയുടെ മകൾ. പഠിക്കാൻ മിടുക്കിയായത് കൊണ്ടു മാത്രം നാട്ടുകാരുടെ ചിലവിൽ എൻജിനീയറിങ് നേടിയ മിടുക്കി. പക്ഷെ ബാംഗ്ലൂരിൽ അവൾ എസ്റ്റേറ്റ് മുതലാളിയുടെ മകളാണ്. കയ്യിലുള്ള പണം പൂക്കുമ്പോ ഇടയ്ക്ക് വെയിലത്തു വെയ്ക്കുന്ന ജോലി മാത്രം സ്വയം ചെയ്തു ബാക്കിയെല്ലാം പണിക്കാരെ ഏൽപ്പിക്കുന്ന സമ്പന്നനായ ഡാഡി…ക്ലബ്ബിലേക്ക് മാത്രം പോകാറുള്ള സൊസൈറ്റി മമ്മി…ഇതൊക്കെയാണ് അവൾ അവിടെ പറയുന്ന കഥ…

തന്റെ ഡിപ്പാർട്ട്‌മെന്റ്ൽ തന്നെ ഉള്ള ജിബിൻ ആണ് ഒരിക്കൽ ചിരിച്ചു കൊണ്ട് തന്നോട് പറഞ്ഞത്. “പൂത്ത പണം…മാങ്ങാത്തൊലിയാ…അവട അപ്പന് ശവം തോണ്ടലാണ് പണി. അമ്മ പള്ളിവക സ്കൂളിൽ കഞ്ഞിവെച്ചു ബാക്കി കൊണ്ടു വരുന്ന ഉച്ചക്കഞ്ഞി കൊണ്ടാ അവള് ഈ നിലയിൽ ആയത്…തള്ള് റാണി…അവളെ പഠിപ്പിക്കാനെ എന്റപ്പനും കൊടുത്തതാ പിരിവ്…അവക്ക് എന്നെ അറിയില്ല…പക്ഷെ എനിക്ക് നല്ലോണം അറിയ…”

അന്ന് അതറിഞ്ഞപ്പോ കുറെ ചിരിച്ചു എങ്കിലും ചോദിച്ചില്ല അവളോട്‌…അല്ലെങ്കിലും പ്രേമിക്കുന്ന പെണ്ണിന്റെ വീടും ചുറ്റുപാടും ഒക്കെ എന്തിനറിയണം. അവളായിരിക്കുന്ന അവസ്ഥയിൽ അവളെ സ്നേഹിക്കുക. അവൾക്ക് ഇഷ്ടമുള്ളപ്പോ പറയട്ടെ. പക്ഷെ ഒരിക്കലും പറഞ്ഞില്ല.

പക്ഷെ അപ്പോൾ എങ്കിലും തിരിച്ചറിയണമായിരുന്നു, സത്യസന്ധമായി ഇടപെടാത്ത ഒരാളിൽ നിന്നും നല്ലത് എന്തെങ്കിലും കിട്ടുമോ എന്ന്.

ഒഴിഞ്ഞു മാറി പോയപ്പോഴും പിറകെ വന്നു സ്നേഹിച്ചു. ഞാനില്ലെങ്കിൽ ജീവൻ വിടുമെന്ന് പറയുക മാത്രമല്ല ഒരിക്കൽ അതിന് ശ്രമിക്കുകയും ചെയ്തു. അത്രയുമായപ്പോ…തിരിച്ചു സ്നേഹിക്കാതിരിക്കാൻ കഴിഞ്ഞില്ല…സ്നേഹിച്ചു, ആത്മാർഥമായി തന്നെ. പക്ഷെ ആത്മഹത്യ ശ്രമം പോലും നാടകമായിരുന്നിരിക്കണം എന്നു ഇപ്പോൾ തോന്നുന്നു.

സോപ്പ് മുതൽ കണ്ണാടി വരെ അരുൺ വാങ്ങി കൊടുക്കുമ്പോഴേ സുഖമുള്ളു എന്നു പറഞ്ഞപ്പോ അതും പതപ്പിക്കലാണ് എന്നറിഞ്ഞില്ല.

“അപ്പുവെ…ദാ ഊണ് എടുത്തു വെച്ചേക്കുന്നു. അച്ഛൻ അന്വേഷിക്കുന്നുണ്ട്. വേഗം താഴേക്ക് വാ…” അമ്മയുടെ ശബ്ദം.

ഇനിയാരും ഒന്നും അറിയണ്ട. എല്ലാം ഒന്നു മറക്കാൻ കഴിഞ്ഞാൽ മാത്രം മതിയായിരുന്നു. അവളുടെ ചിരി, കണ്ണുകൾ, ഒന്നും മുന്നിൽ നിന്നും മായുന്നില്ല. അതിലുപരി ചതിക്കപ്പെട്ട വേദന…ഹൃദയം കീറി മുറിക്കുന്ന വേദന…

“ന്താ അപ്പുവെ നീ പെട്ടെന്ന് പൊന്നേ…” ചോറ് ഉരുള പിടിച്ചുകൊണ്ട് അച്ഛൻ ചോദിച്ചു.

“ഞാൻ ഇനി പോണില്ലച്ച…എനിക്ക് ബാംഗ്ലൂർ മടുത്തു.”

“പോകണ്ടെങ്കിൽ പോകണ്ട. അല്ലെങ്കിലും നീ ഇവിടെ ആയിരിക്കുന്നതാ ഞങ്ങൾക്കും സന്തോഷം. നാട്ടിൽ നോക്ക് ജോലി. അത്രയും കാശൊന്നും കിട്ടില്ല, പക്ഷെ നിനക്ക് ഇവിടെ നിൽക്കാലോ…”

“അല്ല..അച്ഛാ..എനിക്കറിയാം, എന്നെ പഠിപ്പിച്ച കടം പോലും ഇതുവരെ വീട്ടിക്കഴിഞ്ഞില്ല. പക്ഷെ…”

“അതൊക്കെ അങ്ങിനെ കിടക്കും അപ്പു. അച്ഛൻ പോയിട്ടും അഞ്ചു പെങ്ങന്മാരെ കെട്ടിച്ചിറക്കിയ ആളാ ഞാൻ. എല്ലാം ഈ മണ്ണിന്ന് തന്നെ…ഇനി ഈ ചെറിയ കടവും അമ്മു മോളും അല്ലെ ബാക്കിയുള്ളൂ…പിന്നെ അമ്മു കല്യാണപ്രായം ആവുമ്പോ ഏട്ടൻ നീയില്ലേ…എനിക്ക് ആശങ്കയില്ല മോനെ…നീ ഇവിടെ ഉണ്ടായാൽ മതി…ഉള്ളത് കൊണ്ട് എല്ലാം നടക്കും.” അവന്റെ കണ്ണിൽ നിന്നും ഒരു തുള്ളി കണ്ണുനീർ ചോറിൽ വീണു.

“അമ്മു മോളെ വിളിക്കാൻ ഇനി അച്ഛൻ പോണ്ടല്ലൊ. അപ്പു പോവില്ലേ ഇന്ന്…”

“പോവാം അമ്മേ…”

വൈകുന്നേരത്തോടെ വണ്ടിയെടുത്തു പുറത്തേക്ക് ഇറങ്ങി. ആൽത്തറ എത്തിയപ്പോ ചിലരൊക്കെ ഇപ്പോഴും ഉണ്ട്. പിറന്ന മണ്ണ് വിട്ടു പോകാൻ മടിയുള്ളവർ. ഉള്ളത് കൊണ്ട് ഒതുങ്ങി കൂടാൻ കെൽപ്പുള്ളവർ. അവരുടെ സന്തോഷത്തിൽ പകുതി പോലും കടൽ കടന്ന് പോയവർക്കില്ല എന്നതാണ് വാസ്തവം.

“അപ്പുവെ…എപ്പോ എത്തിയെടാ…”

“ഉച്ചയ്ക്കെത്തി അണ്ണാ…അമ്മുനെ വിളിക്കാൻ പോവ…”

“ആ…ഓക്കേ…”

സ്കൂളിന് മുന്നിൽ എത്തിയപ്പോഴേക്കും സ്കൂൾ വിട്ടിരുന്നു. പിള്ളേരുടെ വലിയ തിരക്ക്…അവിടെ തന്നെ രണ്ടുമൂന്ന് ട്യൂഷൻ സെന്ററുകളും മുന്നിൽ ഒരുപാട് സൈക്കിളുകളും…പണ്ട് ഇതായിരുന്നു എന്റെയും ലോകം…ഒന്നിനെക്കുറിച്ചും ചിന്തിക്കാതെ, അത്രയും സന്തോഷിച്ച സമയം വേറെയില്ല.

“അപ്പേട്ടാ…ഇതേപ്പഴാ വന്നേ…” അമ്മൂ അവനെ കണ്ടതും ഓടി അടുത്തെത്തി.

“ഉച്ചയ്ക്ക് വന്നതാടി…”

“അപ്പേട്ടൻ ഇനി പോണ്ട…”

“പോണില്ല…”

“ശരിക്കും…അതോ എല്ലായ്പ്പഴും പോലെ പറ്റിക്കുവാണോ എന്നെ…”

“ഇല്ലടി..ഇനി പോണില്ല..മതിയാക്കി പോന്നതാ…”

“എന്റെ പുന്നാര ഏട്ടൻ…”

കെട്ടിപ്പുണർന്നവൾ ബൈക്കിനു പിറകിൽ കയറി അവനെ അള്ളിപിടിച്ചിരുന്നു.

വളവ് തിരിഞ്ഞു വന്നതും പരിചിതമായ മറ്റൊരു മുഖം കണ്ടു. കണ്ടിട്ടും കാണാത്തത് പോലെ ഇതുവരെയും മുഖം തിരിച്ചിട്ടെ ഉള്ളു താൻ…പക്ഷെ ഇപ്പൊ…അവളെ കണ്ടതും അറിയാതെ കാൽ ബ്രേക്കിൽ അമർന്നു.

“ദേവേചി…”

അമ്മുവിന്റെ വിളി കേട്ടിട്ടും മിണ്ടാതെ അവൾ ആശ്ചര്യത്തോടെ എന്റെ നേരെ നോക്കി.

ഒരായിരം ചോദ്യങ്ങൾ ഞാനാ ഉണ്ടക്കണ്ണിൽ കണ്ടു…

“അപ്പേട്ടൻ ഇനി പോണില്ല അറിയോ. ദേവേചി അല്ലെ എപ്പോ കണ്ടാലും അപ്പേട്ടനെ പറ്റി എന്നോട് ചോദിക്കുക…ഇനി നേരിട്ട് ചോദിച്ചോ…”

മുഖത്തു വന്ന ജാള്യത മറച്ചു വെക്കാൻ അവൾ നന്നേ പാട് പെട്ടു. ഒരു ചിരിയോടെ ഞാൻ വണ്ടിയെടുത്തു. എന്നെ തന്നെ തിരിഞ്ഞു നോക്കി നിൽക്കുന്ന ഉണ്ടകണ്ണുകളെ ഞാൻ കണ്ണാടിയിലൂടെ കണ്ടു.

അമ്മാവന്റെ മകളാണ് ദേവിക. ചെറുപ്പം മുതൽ എനിക്കറിയാം അവളെ. പക്ഷെ അവൾക്ക് തോന്നിയ പോലൊരു ഇഷ്ടം എനിക്കൊരിക്കലും അവളോട് തോന്നിയില്ല. മനസ്സ് വലിയ കാര്യങ്ങൾ ആഗ്രഹിച്ചത് കൊണ്ടാവുമോ അവളെ തന്റെ കണ്ണുകൾ കാണാതിരുന്നത്.

കാച്ചിയ എണ്ണ മണക്കുന്ന മുടിയിൽ തുളസി ചൂടി നെറ്റിയിൽ കുറി തൊട്ടു വരുന്ന അവളെക്കാൾ എന്റെ കണ്ണുകൾ കണ്ടത് തോളൊപ്പം വെട്ടിയ മുടി ഷാംപൂ ഇട്ട് പറപ്പിച്ചു ലിപ്സ്റ്റിക്കും തേച്ചു വരുന്ന നയനയെയാണ്…

പക്ഷെ മനസ്സ് കൊണ്ട് പരിഷ്കാരി അല്ലാത്തത് കൊണ്ടാവാം…വിവാഹം കഴിഞ്ഞു ബാംഗ്ലൂര് വേണ്ട, ജോലി വേണ്ട, നാട് മതി എന്നൊക്കെ നയനയോട് പറയാൻ തോന്നിയത്.

ആ നിമിഷം അവൾക്ക് താൻ അന്യനായി. അപ്പോഴും ഞാൻ അതറിഞ്ഞില്ല…മണ്ടൻ…

അവൻ അവരുടെ അവസാന കാഴ്ചയോർത്തു. നിറുത്താതെ കരയുകയായിരുന്നു അവൾ…

“ഡാഡി സമ്മതിക്കുന്നില്ല അരുൺ. ഡാഡിയുടെ ഫ്രണ്ട്ന്റെ മകനാണ്. വലിയൊരു ബിസിനെസ്സ് മാഗ്നെട്. അയാളെയാ ഡാഡി എനിക്കുവേണ്ടി…ഡാഡി വാക്കുകൊടുത്തു. ഞാൻ എന്താ ചെയ്യാ…ധിക്കാരിച്ചാൽ ഡാഡി കൊ, ല്ലും എന്നെ…”

“എന്നിട്ട് പഞ്ചായത്തു വക ശ്മശാനത്തിൽ അയാള് തന്നെ കത്തിക്കൊ…”എന്നു ചോദിക്കണം എന്നുണ്ടായിരുന്നു. ചോദിച്ചില്ല…അപ്പോഴും മൗനം പാലിച്ചു.

“എന്നെ വെറുക്കരുത് അരുൺ. അരുണിന് എന്നെക്കാൾ നല്ല കുട്ടിയെ കിട്ടും. കൃഷി ചെയ്യുന്ന…ചാണകം ഒക്കെ വാരുന്ന…എന്നെ മറന്നേക്ക് അരുൺ. അടുത്ത ജന്മത്തിൽ നമുക്ക് ഒന്നാകാം…”

വാരിയ അത്രയും മതി പെണ്ണേ എന്നു മനസ്സിൽ പറഞ്ഞു അന്ന് അവിടെ നിന്നും ഞാൻ എഴുന്നേറ്റ് പോന്നു…ഇനി അവൾ എന്റേതല്ല എന്ന ബോധം ഉള്ളിൽ പൊട്ടിയൊഴുകി. വല്ലാതെ നീറി…

പിന്നെ അറിഞ്ഞു അവിടെ തന്നെ ജോലി ചെയ്യുന്ന മറ്റൊരാളാണ് വിവാഹം ചെയ്യാൻ പോകുന്നത് എന്നു…
ശ്രീറാം…ബാംഗ്ലൂർ ബേസ്ഡ് ഫാമിലി…നല്ല പണക്കാരൻ…പെണ്ണിന് സൗന്ദര്യത്തെക്കാൾ വലിയ ധനം ഇല്ലല്ലോ…അതുകൊണ്ട് അവനെ അവൾ വിലക്ക് വാങ്ങി. അത്രയുമായപ്പോ പോന്നു ഞാൻ. ഇനി വയ്യ…

ആലോചിച്ചു വീടെത്തിയത് അറിഞ്ഞില്ല.

“വഴിയിൽ വെച്ചു ദേവുനെ കണ്ടമ്മേ…”

“അവള് പുസ്തകശാലയിൽ പോകുവല്ലേ ജോലിക്ക്…”

“ഹോ…ലൈബ്രേറിയൻ എന്നു പറയമ്മേ….” അമ്മു മുഖം ചുളിച്ചു.

“ആ അത് തന്നെ….” അമ്മ അകത്തേക്ക് പോയി.

ഇപ്പൊ നയനയുടെ എൻഗേജ്‌മെന്റ് കഴിഞ്ഞു കാണും. ശ്യേ…ഞാനെന്താ ഇങ്ങനെ…ഓടിയൊളിക്കാൻ ശ്രമിച്ചിട്ടും വീണ്ടും അവളിലേക്ക് തന്നെ എത്തുന്നു മനസ്സും ചിന്തകളും. തലമുടി കശക്കിക്കൊണ്ടു അവൻ അകത്തേക്ക് കയറി.

ഏഴു മണിയോടെ ഒരു കോൾ..
ബാംഗ്ലൂർ നമ്പർ വലിച്ചൂരി കളയണം എന്നോർത്തതാ…മറന്നു…ജിബിൻ ആണ്. എടുക്കണോ…ആ എടുത്തേക്കാം…

“ഹലോ..”

“അരുൺ, നീയറിഞ്ഞോ…നയനയുടെ കല്യാണം മുടങ്ങി.”

“ങേ…എങ്ങനെ…? അവന്റെ അച്ഛൻ പറഞ്ഞ സ്ത്രീധനം കൊടുക്കാൻ പാവം മുരളി ചേട്ടന് കഴിയോ…? ഒന്നും രണ്ടും പറഞ്ഞു അടിയായി. നയന ശ്രീറാംന്റെ കാലു വരെ പിടിച്ചു. ഒന്നും നടന്നില്ല. അവര് പോയി. ഞാനിപ്പോ അവിടെന്ന വരുന്നത്…അവളുടെ അപ്പന്റെ എസ്റ്റേറ്റ് കണ്ടു നമ്മുടെ കോലീഗ്‌സ് എല്ലാം ചിരിച്ചു ചിരിച്ചു….”

ഒരു നിമിഷം എന്തു പറയണം എന്നറിയാതെ നിന്നിട്ട് ഞാൻ ഫോൺ കട്ട് ചെയ്തു.

അടുത്ത നിമിഷം ഫോൺ വീണ്ടും റിങ് ചെയ്തു. സ്ക്രീനിൽ നയനയുടെ മുഖം തെളിഞ്ഞു…നയന കാളിങ്…

***************

“ശരി..ഇറങ്ങട്ടെ അമ്മാവാ..പിന്നെ വരാം…” എന്നു പറഞ്ഞവൻ വണ്ടിയുടെ അടുത്തേക്ക് നടന്നു. അമ്മാവന്റെയും അമ്മായിയുടെയും മുഖം മ്ലാനമായിരുന്നു.

ദേവു വാതിൽ പടിയിൽ വന്നു പ്രതീക്ഷയോടെ നിൽക്കുന്നു. പാതി നടന്ന അവൻ എന്തോ ഓർത്തെന്ന പോലെ തിരികെ അമ്മാവനടുത്തേക്ക് വന്നു. “അമ്മാവാ..ഒരു കാര്യം…ദേവുന് കല്യാണം വല്ലതും നോക്കുന്നുണ്ടോ…”

അവന്റെ ചോദ്യം കേട്ട് അമ്മാവൻ ചോര വറ്റിയ കണ്ണുകളോടെ തിരിഞ്ഞു അവളെ നോക്കി. അവളുടെ കണ്ണുകളിൽ രണ്ട് കണ്ണീർ തുള്ളികൾ ഉരുണ്ടുകൂടിയിരുന്നു…”ഇല്ല..ഇതുവരെ ഒന്നും നോക്കിയില്ല”

“എന്നാ…ഇനിയൊന്നും നോക്കണ്ട…ദേവുനെ ഞാൻ കല്യാണം കഴിച്ചോളാം…”

ഒരു നിമിഷം എല്ലാവരും ഒന്നു ഞെട്ടി. ദേവുന്റെ കണ്ണുനീർ ചിരിയായി മാറി. അമ്മാവന്റെ മുഖവും തെളിഞ്ഞു. എങ്ങിനെയോ പറയാൻ വന്ന കാര്യം പറഞ്ഞ ആശ്വാസത്തിൽ അവനോന്ന് ശ്വാസം വിട്ടു.

“ഒരുപാട് നാൾ വൈകിക്കേണ്ട അമ്മാവാ…ഏറ്റവും അടുത്ത മുഹൂർത്തത്തിൽ ദേവു എന്റേതാവണം…”

“സന്തോഷമേ ഉള്ളു മോനെ…നീയിത് എപ്പോൾ പറയും എന്നെ ഞങ്ങൾ ചിന്തിച്ചിട്ടുള്ളൂ. ഒരു നോട്ടം പോലും നിന്റെ ഭാഗത്ത്‌ നിന്നും ഇല്ലാതായപ്പോ പിടഞ്ഞു എല്ലാവരുടെയും ഉള്ള്. നിന്റെ അച്ഛനും അമ്മയ്ക്കും പോലും പ്രതീക്ഷ ഇല്ലാതെ വന്നപ്പോഴും ദേവു പറഞ്ഞു അപ്പേട്ടനു എന്നെ കണ്ടില്ലെന്ന് വെക്കാൻ കഴിയില്ല…ദേവി എന്റെ പ്രാർത്ഥന കേൾക്കും എന്നു…അവളുടെ പ്രാര്ഥനയാവാം ഇത്…”

“ഇതെന്റെ തിരിച്ചറിവാണ് അമ്മാവാ…എല്ലാവരും ചേർന്ന് അടുത്ത ഒരു തിയതി നിശ്ചയിച്ചോളൂ…” ദേവുനെ നോക്കി ഒന്നു കണ്ണിറുക്കി ഒരു ചിരിയോടെ അവൻ വണ്ടിയെടുത്തു പുറപ്പെട്ടു.

ഇതുവരെ കരഞ്ഞതെല്ലാം പെട്ടെന്നൊരു സന്തോഷത്തിന് വഴി മാറിയതിന്റെ ആശ്വാസത്തിൽ അവന്റെ മുഖം തിളങ്ങി. ആഗ്രഹിച്ച കാര്യം നടക്കാൻ പോകുന്നതിൽ ഇരുവരുടെയും അമ്മയും അച്ഛനും ഒരുപാട് സന്തോഷിച്ചു. ഉടൻ തന്നെ വിവാഹവും തീരുമാനിച്ചു. നിശ്ചയവും കല്യാണവും ഒരു ദിവസം തന്നെ മതിയെന്ന് തീരുമാനമായി. ആഘോഷത്തിമിർപ്പിൽ വീടൊരുങ്ങി.
എല്ലാം മറന്നു അവൻ വല്ലാതെ സന്തോഷിച്ചു. ഇപ്പോൾ കണ്ണടച്ചാൽ ദേവു…അവളുടെ ഉണ്ടക്കണ്ണും ചുവന്ന കവിളുകളും കൂർത്ത നാസികത്തുമ്പും…

വിവാഹതലേന്നു ബാംഗ്ലൂരിൽ നിന്നും വന്ന കൂട്ടുകാരുടെ കൂട്ടത്തിൽ അവൻ വിളിക്കാത്ത, പ്രതീക്ഷിക്കാത്ത ഒരാൾ കൂടി ഉണ്ടായിരുന്നു…നയന…ഒന്നമ്പരന്ന അവൻ ചിരിച്ചെന്നു വരുത്തിക്കൊണ്ട് എല്ലാവരെയും സ്വീകരിച്ചു.

അവളുടെ കണ്ണുകൾ ആകെ കരഞ്ഞു കലങ്ങിയിരിക്കുന്നു. എന്തിനായിരിക്കും ഈ വരവ്…? ആശങ്കകൾ അവനെ പൊതിഞ്ഞു.

അവർ എല്ലാവരും മുകളിലത്തെ മുറിയിൽ ആയിരുന്നു താമസിച്ചത്. രാത്രി ആയതും അരുൺ മുകളിലേക്ക് ചെന്നു…ബാൽക്കണിയിൽ ആഘോഷമായിരുന്നു എല്ലാവരും…

എല്ലാവരിൽ നിന്നും ഒഴിഞ്ഞു മാറി പുറം തിരിഞ്ഞു പുറത്തേക്ക് നോക്കി നിൽക്കുന്നു നയന.

അവൻ പതുക്കെ അവളുടെ അടുത്തേക്ക് ചെന്നു. കരഞ്ഞു കലങ്ങിയ കണ്ണുകളോടെ അവൾ അവനെ ഒന്നു നോക്കി. അടുത്ത നിമിഷം അവന്റെ കാലിലേക്ക് വീണു…

“അരുൺ…എന്നെ ഉപേക്ഷിക്കരുത് അരുൺ…നീയല്ലാതെ എനിക്ക് ജീവിക്കാൻ പറ്റില്ല…നീ പറയുന്ന എന്തും ഞാൻ ചെയ്യാം അരുൺ….പ്ലീസ്” ഞെട്ടി വിറച്ചു അവൻ നിന്നു വിയർത്തു…

******************

അവനൊന്ന് ചുറ്റും നോക്കി…എല്ലാവരും ആഘോഷത്തിമിർപ്പിലാണ്. ആരുടെയും ശ്രദ്ധ ഇങ്ങോട്ട് വന്നിട്ടില്ല…പെട്ടെന്നവൻ വലതുകൈകൊണ്ടു അവളുടെ തോളിൽ പിടിച്ചെഴുന്നേൽപ്പിച് ബാൽക്കണിയുടെ അങ്ങേ മൂലയിലേക്ക് വലിച്ചുകൊണ്ട് പോയി…അവൾക്ക് വല്ലാതെ നൊന്തു…ഇതുവരെ കാണാത്ത ഭാവം അവന്റെ മുഖത്ത് കണ്ടു അവളും ഭയന്നു.

“അരുൺ…യൂ ഹെർട് മീ…” അവന്റെ കൈ വിടുവിച്ചുകൊണ്ടു അവൾ പറഞ്ഞു.

“വേദനയോ…അങ്ങിനെ ഒന്നുണ്ടോ നിനക്ക്….”

“അരുൺ, ഞാൻ പറഞ്ഞില്ലേ..മനപൂർവ്വമല്ല ഒന്നും…ഡാഡി നിർബന്ധിച്ചപ്പോ…എനിക്ക് വേറെ വഴിയില്ലാത്തത് കൊണ്ടല്ലേ ഞാൻ സമ്മതിച്ചു പോയത്. പക്ഷേ എല്ലാം കളഞ്ഞു ഞാൻ വന്നില്ലേ…ഇപ്പോഴും മനസ്സിലാകുന്നില്ലേ എന്റെ സ്നേഹം.”

തിരിഞ്ഞു നിന്നു അവനൊന്ന് പല്ലുകടിച്ചു…എന്നിട്ട് അവളുടെ നേരെ നോക്കി…

“നിന്റെ ഡാഡി…ശ്മശാനം സൂക്ഷിപ്പുകാരൻ എന്നാടി എസ്റ്റേറ്റ് മുതലാളിയായത്…? നിന്റെ സൊസൈറ്റി മമ്മി സ്കൂളിമ് കഞ്ഞി വെക്കുകയല്ലേ…?”

വിശ്വാസം വരാതെ ഞെട്ടിത്തരിച്ചു അവൾ അവനെ നോക്കി. അവളുടെ തൊണ്ടയിലെ ഉമിനീർ വറ്റി…”ഇത്…ഇതൊക്കെ നിനക്കെങ്ങനെ…”

“ഹും..ഇത് ഇപ്പോഴല്ല നയന…നിന്നെ സ്നേഹിച്ച തുടങ്ങുമ്പോഴേ എനിക്കറിയാം. നീ പറയുന്നതൊക്കെ നുണയാണ് എന്നറിഞ്ഞിട്ടും ഒരു പൊട്ടനെപോലെ നിന്ന് തന്നത് ഞാൻ നിന്നെ അത്രയ്ക്ക് സ്നേഹിച്ചത് കൊണ്ടാ…എന്നിട്ടും നിനക്ക് എങ്ങിനെ കഴിയുന്നു ഇപ്പോഴും എന്നെ വിഡ്ഢിയാക്കി സംസാരിക്കാൻ…”

മറുപടിയില്ലാതെ അവൾ നിന്നു.

“നിന്റെ അച്ഛൻ ചെയ്യുന്ന തൊഴിലോ അമ്മയുടെ തൊഴിലോ ഒന്നും അത്ര നാണക്കെടുള്ള ഒന്നല്ല…എനിക്ക് അതൊരു പ്രശ്നവും ആയിരുന്നില്ല…എന്നിട്ടും ഒരു സുപ്രഭാതത്തിൽ നീ ആഗ്രഹിച്ച പോഷ് ലൈഫ് എന്നിലൂടെ കിട്ടില്ല എന്നറിഞ്ഞപ്പോ കറിവേപ്പില പോലെ നീ എന്നെ വലിച്ചെറിഞ്ഞു. എന്നിട്ട് നീയായിട്ടു ഉണ്ടാക്കാൻ നോക്കി നോട്ടുകെട്ടുകൾക്ക് മേലെ ഒരു ജീവിതം. ഒടുവിൽ നിന്നെക്കാൾ വലുത് അവനു ആ നോട്ടുകെട്ടുകൾ ആണെന്ന് മനസ്സിലായത് അവൻ തിരിഞ്ഞു നടന്നപ്പോഴാണ് അല്ലെ…അപ്പോൾ വീണ്ടും എന്നെ വേണം…കോമാളിയായ എന്നെ…”

“അരുൺ…” അവളുടെ കണ്ണ് നിറഞ്ഞൊഴുകി.

“കരയരുത് നയന…ആത്മാർഥമായി കരയാനും വേണം മനസ്സിൽ ഒരു നന്മ. അതില്ലാത്ത നിന്റെ കണ്ണുനീർ പോലും അപഹാസ്യമാണ്. ഇപ്പോൾ ഒരുളുപ്പും ഇല്ലാതെ അവന്റെ കാല് പിടിച്ചത് പോലെ നീ എന്റെ കാലും പിടിച്ചു. എന്റെ സ്ഥാനത്ത് വേറെ വല്ല ആണുങ്ങളും ആയിരുന്നു എങ്കിൽ കരണം നോക്കി ഒന്നു പൊട്ടിച്ചേനെ…പക്ഷേ ഞാൻ അത് ചെയ്യില്ല…അത് നിന്നോടുള്ള സ്നേഹം കൊണ്ടല്ല…തല്ലാൻ മാത്രം ഇപ്പൊ നീയെന്റെ ആരുമല്ല..ആരും…”

“ശരിയാണ് അരുൺ. തെറ്റി പറ്റിപ്പോയി. പക്ഷെ…ഇപ്പൊ ഞാൻ പറയുന്നത് ആത്മാര്തമായാണ്‌…ഒന്നു ക്ഷമിച്ചുകൂടെ എന്നോട്….”

“ഒരു കാര്യമുണ്ട് നയന…സ്നേഹം, പ്രത്യാശ ഇതൊക്കെ എന്നും നിലനിൽക്കും. പക്ഷേ വിശ്വാസം…ഒരിക്കൽ പോയാൽ പിന്നെ വരില്ല. എന്റെ മനസ്സിൽ നിന്നും നീ പോയിക്കഴിഞ്ഞു. പക്ഷേ നിന്നിലൂടെ ഞാൻ കുറെ കാര്യങ്ങൾ പഠിച്ചു. ഞാൻ ആരാണ് എന്ന്…എന്റെ സന്തോഷം എവിടെയാണ് എന്ന്…ഒരിക്കലും കാണാത്ത എന്റെ ദേവുവിന്റെ സ്നേഹം പോലും ഞാൻ തിരിച്ചറിഞ്ഞത് നീ കാരണമാണ്…അതിന് നിന്നോട് ഒരുപാട് നന്ദിയുണ്ട്…ഇതാണെന്റെ സ്വർഗ്ഗം നയന….”

നിശബ്ദമായി കണ്ണീർ പൊഴിക്കുന്ന നയനയെ നോക്കി അവൻ ഒന്നു ചിരിച്ചു.

“ഞാൻ പോയി കിടക്കട്ടെ. നാളെ നേരത്തെ എഴുന്നേൽക്കണം. നീ കാണണം ഞാൻ ദേവുവിന്റേത് ആകുന്നത്, എന്നിട്ട് കെട്ടിയാടിയ വേഷമെല്ലാം എന്നെന്നേക്കുമായി അഴിച്ചു വെക്കണം. എനിക്കിനി ദേവുവിനെ സ്നേഹിക്കണം ഒരു ജന്മം കൊണ്ട് അവൾ എന്നെ സ്നേഹിച്ചതിനെക്കാൾ ഒരുപാട് ഇരട്ടി…”

പറഞ്ഞിട്ടവൻ നടന്നു നീങ്ങി. അവൾ അതേ നിൽപ്പ് നിന്നു. ഒടുവിൽ മുഖം പൊത്തി പൊട്ടിക്കരഞ്ഞു.

ദേവു എന്നും തൊഴുന്ന ദേവി ക്ഷേത്രത്തിൽ വെച്ചാവണം വിവാഹം എന്ന് ദേവുന് ആഗ്രഹമുണ്ടായിരുന്നു. അവളുടെ ആഗ്രഹം പോലെ അതേ ക്ഷേത്രത്തിൽ സ്വാമിയുടെ നേതൃത്വത്തിൽ ആയിരുന്നു വിവാഹം. മണ്ഡപത്തിലേക്ക് അമ്മാവന്റെ കയ്യും പിടിച്ചു വരുന്ന ദേവിയെ വരന്റെ ഇരിപ്പിടത്തിൽ ഇരുന്നുകൊണ്ട് അരുൺ ഒന്നു നോക്കി. ഇത്രയും ഭംഗിയുണ്ടായിരുന്നോ എന്റെ ദേവുന്…

ചുവന്ന സാരിയിലും നിറഞ്ഞ ആഭരണങ്ങളും അവൾ ശ്രീകോവിലിൽ നിന്നും ഇറങ്ങി വന്ന ദേവിയെ പോലെ തോന്നിച്ചു…

മണ്ഡപം വലം വെചു വന്ന അവൾ അവന്റെ അടുത്തായി ഇരുന്നു…ചുവന്ന കവിളുകൾ ഒന്നുകൂടി തുടുത്തിരിക്കുന്നു…നീണ്ട മൂക്കിലെ ചുവന്ന മൂക്കുത്തി ഒന്നു തിളങ്ങി…നാണത്തോടെ അവൾ അരുണിനെ നോക്കി…അവളെ നോക്കി അവനും നുണക്കുഴി കാട്ടി ചിരിച്ചു. മേളം മുറുകവേ അരുൺ ദേവുവിന്റെ കഴുത്തിൽ താലി കെട്ടി…

ഒടുവിൽ സീമന്തരേഖയിൽ ഒരു നുള്ള് കുംങ്കുമം ചാർത്തിയതും അവൻ അവളുടെ വിടർന്ന നെറ്റിയിൽ അധരങ്ങളമർത്തി…അത് കണ്ട് കാഴ്ചക്കാരെല്ലാം ഒരു നിമിഷം സ്‌തബ്ധരായി. പിന്നെ അവിടൊരു കൂട്ടച്ചിരി ഉയർന്നു…സ്വാമി പോലും ചിരിച്ചു പോയി…നാണത്താൽ ദേവു കണ്ണുകളടച്ചു…

ആൾക്കൂട്ടത്തിനിടയിൽ നിന്നും ഒരു വിങ്ങലോടെ നയന അതു കണ്ടു നിന്നു. അത് കഴിഞ്ഞുള്ള ഓരോ ചടങ്ങുകളും…വലതു കാൽ വെച്ചു നിലവിളക്കുമായി ദേവു അരുണിന്റെ വീട്ടിലേക്ക് കയറുന്നത് വരെ ഇമ മുറിയാതെ അവൾ കണ്ടു…ഒടുവിൽ തിരക്കൊഴിഞ്ഞ അവനടുത്തേക്ക് അവൾ ചെന്നു. അവളെ കണ്ടതും ആൾക്കൂട്ടത്തിൽ നിന്നും അവനൊന്ന് മാറി നിന്നു.

“പോവുകയാണ് അരുൺ…ജീവിതം…അത് എന്താണെന്ന് ഇപ്പോൾ എനിക്ക് കാണിച്ചു തന്നിരിക്കുന്നത് നീയാണ്…ലഭിക്കേണ്ടിയിരുന്ന എത്ര വലിയ ഭാഗ്യമാണ് ഞാൻ തട്ടി കളഞ്ഞതെന്ന ഈ നഷ്ടബോധം മാത്രം മതി ഈ ജന്മം മുഴുവൻ എന്നെ നോവിക്കാൻ…”

“ഇനിയെങ്കിലും എല്ലാരോടും സത്യസന്ധത കാണിക്കാൻ ശ്രമിക്ക് നയന…എനിക്ക് നിന്നോട് ദേഷ്യമൊന്നുമില്ല. അച്ഛനെയും അമ്മയെയും അവരായിരിക്കുന്ന അവസ്ഥയിൽ ചൂണ്ടിക്കാണിക്കാൻ മനസ്സുണ്ടാകുമ്പോഴേ നമ്മൾ നല്ല മക്കളാകൂ…അവരുടെ അനുഗ്രഹമേ നമുക്ക് സന്തോഷമുള്ള ഒരു ജീവിതം നൽകൂ. നീ അന്ന് പറഞ്ഞതും ശരിയാണ്. കൃഷി ചെയ്യുന്ന, ചാണകം വാരാൻ മടിയില്ലാത്ത, മണ്ണിന്റെ മണമുള്ള ഒരു പെണ്ണാണ് എനിക്ക് ചേരുക…എന്റെ ദേവു…അതവളാണ്…”

“ശരിയാണ് അരുൺ…പക്ഷെ…എപ്പോഴോ ഞാനും നിന്നെ സ്നേഹിച്ചിരുന്നു എന്നു തോന്നുന്നു. അതാവും ഇപ്പോൾ നിന്നെ നഷ്ടമായപ്പോ…എനിക്ക്…എനിക്ക്….കരച്ചിൽ പിടിച്ചു നിർത്താൻ കഴിയാഞ്ഞത്. പോകട്ടെ…ഇനിയൊരു കാഴ്ചയില്ല…” അടക്കി പിടിച്ച കരച്ചിലോടെ ഇത് പറഞ്ഞു കണ്ണു തുടച്ചിട്ട് അവൾ തിരിഞ്ഞു നടന്നു.

അരുൺ അവൾ പോകുന്നത് കണ്ടുകൊണ്ട് നിന്നു.

“അപ്പേട്ട…” പുറകിൽ നിന്നൊരു വിളി.

ദേവുവാണ്‌…അവൻ ചിരി വരുത്തിക്കൊണ്ട് അവൾക്ക് അരികിൽ വന്നു.

“പോയോ കൂട്ടുകാരി…”

“ഉം..പോയി…”

“വിഷമായോ അപ്പേട്ടന്…വിഷമിക്കണ്ട…അവൾ തോൽപ്പിക്കാൻ ശ്രമിച്ചപ്പോഴും എന്റെ അപ്പേട്ടൻ ജയിച്ചില്ലേ…” അരുൺ വിശ്വാസം വരാതെ അവളെ നോക്കി.

“എനിക്കറിയാം അപ്പേട്ടനെ…അറിയാതെ പോയത് അവളാ…അത് എന്റെ ഭാഗ്യമാവും…”

“അല്ല ദേവു…നിന്നെപ്പോലെ ഒരു പെണ്ണിനെ കിട്ടിയത്…എന്റെ ഭാഗ്യമാണ്…” അവൻ അവളെ വലിച്ചു നെഞ്ചിലേക്കിട്ടു, എന്നിട്ട് മുറുകെ കെട്ടിപ്പുണർന്നു.

“യ്യോ..അപ്പേട്ട…ആരേലും കാണും…”

“കണ്ടോട്ടെ…എന്റെ ഉടമസ്ഥാവകാശം…ദേ ഈ കഴുത്തിൽ ഉണ്ടല്ലോ…”

ഒരു ചിരിയോടെ അവളും അവനെ ചേർത്തു പിടിച്ചു.

അവസാനിച്ചു

Leave a Reply

Your email address will not be published. Required fields are marked *