ഇന്നലെ രാത്രിയും ഇതുവരെ കാണാത്ത സ്നേഹം കണ്ടപ്പോൾ, അത് രാത്രിയിൽ മാത്രം കാണിക്കുന്ന താൽക്കാലികമായ ഒന്നാണെന്ന് അവൾ കരുതി…..

ആനന്ദം.

എഴുത്ത്:-നവാസ് ആമണ്ടൂർ

“ആദി നീയും ഇരിക്ക്, നമുക്ക് ഒരുമിച്ച് കഴിക്കാം…”

ഫസൽ ആദിലയെ നോക്കി പുഞ്ചിരിയോടെ ഭക്ഷണം കഴിക്കാൻ ക്ഷണിച്ചു. അത് കേട്ടപ്പോൾ ആദിക്ക് വിശ്വാസം വരാതെ അവനെത്തന്നെ നോക്കി നിന്നുപോയി.

കല്യാണം കഴിഞ്ഞിട്ട് പത്തു കൊല്ലം കഴിഞ്ഞു, ആദ്യമായിട്ടാണ് ഇങ്ങനെ. ഇന്നലെ രാത്രിയും ഇതുവരെ കാണാത്ത സ്നേഹം കണ്ടപ്പോൾ, അത് രാത്രിയിൽ മാത്രം കാണിക്കുന്ന താൽക്കാലികമായ ഒന്നാണെന്ന് അവൾ കരുതി.

പക്ഷേ, രാവിലെയും ആ സ്നേഹം തുടരുന്നു. അവന്റെ ക്ഷണം കേട്ട് അടുക്കളയിൽ ഉണ്ടായിരുന്ന ഉമ്മയും ഞെട്ടി. തൊട്ടതിനും പിടിച്ചതിനുമൊക്കെ കുറ്റം പറയുകയും ചെറിയ കാര്യങ്ങൾക്ക് പോലും വഴക്കിടുകയും ചെയ്യുന്ന സ്വഭാവമാണ് ഫസലിന്റേത്.

ഇടയ്ക്കിടെ ഉമ്മ അവനോട് പറയുമായിരുന്നു അവളോട് സ്നേഹത്തോടെ സംസാരിക്കാൻ, പക്ഷേ മാറ്റം ഉണ്ടായില്ല.

“ഇക്ക കഴിച്ചോ… ഞാൻ ഇവിടെ നിന്നോളാം.” ഫസലിന്റെ സംസാരത്തിലെ മാറ്റം അവളെ അത്ഭുതപ്പെടുത്തുന്നുണ്ട്. വിസ്മയത്തോടെ നോക്കി നിൽക്കുന്ന അവളുടെ കണ്ണുകൾ തിളങ്ങി.

കഴിഞ്ഞ ദിവസം രാവിലെ കുടുംബശ്രീ (സ്ത്രീശക്തി) അടവിന്റെ പൈസ ചോദിച്ചതിന് എന്തൊക്കെയാണ് അവൻ പറഞ്ഞത്!

“ഇക്കാ… ഇന്നാണ് പൈസ അടയ്ക്കേണ്ടത്.”

“ചോദിക്കുമ്പോൾ എടുത്തു തരാൻ എനിക്ക് നോട്ട് അടിയൊന്നുമില്ല.”

“ഇക്കാ, ഇത്താത്തയുടെ വീടു കൂടലിന് ഒരു വഴിയുമില്ലാതിരുന്ന സമയത്ത് സ്ത്രീശക്തിയിൽ നിന്ന് എടുത്തതല്ലേ നമ്മൾ…”

“നിന്റെയൊരു ഒലക്ക ശക്തി! നീ വന്നുകയറിയപ്പോൾ മുതൽ ചിലവാണ്.”

“ഞാൻ എന്ത് ചിലവാക്കി ഇക്കാ…?

“മിണ്ടാതിരുന്നോ…”

“ഞാൻ പറയാതെ പിന്നെ എങ്ങനെയാ ഇക്കാ?”

“എന്നെക്കൊണ്ട് പറയിപ്പിക്കണ്ട… വല്ലാതെ സംസാരിച്ചാൽ ചുമരിൽ വെച്ച് തേയ്ക്കും ഞാൻ.”

അത് കേട്ടപ്പോൾ അവൾ മിണ്ടാതെ നിന്നു. എല്ലാം പറഞ്ഞു കഴിഞ്ഞ് പേഴ്സിൽ നിന്നും ഫസൽ പണമെടുത്ത് കൊടുത്തു. നിറഞ്ഞ കണ്ണുകളോടെയാണ് അവൾ അത് വാങ്ങിയത്.

ടൗണിലാണ് ഫസൽ ഓട്ടോ ഓടിക്കുന്നത്. രാവിലെ പോയാൽ പിന്നെ രാത്രിയേ തിരിച്ചുവരൂ. അതിനിടയിൽ ഒന്ന് വിളിക്കുന്നത് പോലും അവന് ഇഷ്ടമല്ല.

പലപ്പോഴും ആദില ചിന്തിക്കാറുണ്ട് എന്തിനാണ് അവന് അവളോട് ഇത്രയും ദേഷ്യമെന്ന്. ദേഷ്യമില്ലാത്തത് ചില രാത്രികളിൽ മാത്രമാണ്. ആ സമയം മാത്രം കുറച്ചു സ്നേഹം പ്രകടിപ്പിക്കും. രണ്ട് മക്കളായി; നാളെ ശരിയാവും എന്ന് കരുതി ഓരോ ദിവസവും തള്ളിനീക്കുന്നു. അതിനിടയിലാണ് ഫസലിന് ഇങ്ങനെയൊരു മാറ്റം.

ഭക്ഷണം കഴിഞ്ഞ് കൈ കഴുകി ഫസൽ അവളുടെ അരികിലേക്ക് ചെന്നു. അവളുടെ മുഖത്തേക്ക് നോക്കി നിന്നു. അവളുടെ കണ്ണുകളിലേക്ക് നോക്കാൻ കഴിയാതെ അവൻ പലവട്ടം മുഖം വെ,ട്ടിച്ചു.

“വൈകുന്നേരം വരുമ്പോൾ എന്തെങ്കിലും വാങ്ങണോ?”

“വേണ്ട ഇക്കാ… എല്ലാം ഉണ്ട്.”

“എന്തെങ്കിലും ആവശ്യം ഉണ്ടെങ്കിൽ വിളിക്ക്. ഞാൻ പോയി വരാം.”
അവൻ യാത്ര പറഞ്ഞ് ഓട്ടോ എടുത്തു പോയി. ഇങ്ങനെയൊക്കെ ആദ്യമാണ്. ഭർത്താവ് സന്തോഷത്തോടെ യാത്ര പറഞ്ഞ് പോകുന്നത് എത്ര വട്ടം അവൾ ആഗ്രഹിച്ചതാണ്! വർഷങ്ങൾ കഴിഞ്ഞപ്പോൾ ആ ആഗ്രഹങ്ങളും മോഹങ്ങളും അവളിൽ ഇല്ലാതായി മാറിയിരുന്നു. ഒരു യന്ത്രം പോലെ അവൾ ജീവിതം ജീവിച്ചു തീർക്കുകയായിരുന്നു.

“മോളെ, അവൻ ആകെ മാറിപ്പോയല്ലോ?” ഉമ്മ ചോദിച്ചു.

“അതെ ഉമ്മ…

“അവന്റെ ഈ സ്വഭാവം കാരണം ഉമ്മാക്ക് എപ്പോഴും സങ്കടമായിരുന്നു. ഇനി എല്ലാം മാറിക്കോളും.”

“എനിക്കും അങ്ങനെ തോന്നുന്നു. എന്നാലും പെട്ടെന്ന് എന്താണ് ഇങ്ങനെ?”

“എന്തായാലും ഇത് സന്തോഷമുള്ള കാര്യമാണ് മോളെ.” ഫസൽ വണ്ടിയെടുത്ത് ടൗണിലേക്ക് പോകുന്ന സമയത്ത്, ഇനി എന്നും അവളോട് സ്നേഹത്തോടെ മിണ്ടണമെന്നും നിസ്സാര കാര്യങ്ങൾക്ക് വഴക്കിടരുതെന്നും തീരുമാനിച്ചു. ഇടയ്ക്ക് മൊബൈലിൽ വിളിച്ചാൽ സമയം ഉണ്ടെങ്കിൽ സംസാരിക്കണം. മാറണം… ഇന്നലെ വരെ ഉണ്ടായിരുന്നത് പോലെയാവില്ല ഇനി എന്ന് അവൻ സ്വയം പറഞ്ഞു.
മാറാനുള്ള കാരണം അവൻ ആരോടും പറഞ്ഞില്ലെങ്കിലും, ആ കാരണം മനസ്സിൽ നിറഞ്ഞു നിൽക്കുമ്പോൾ അവന് അങ്ങനെ ചിന്തിക്കാനേ കഴിയൂ.

കഴിഞ്ഞ ദിവസം ടൗണിലെ ഹോസ്പിറ്റലിൽ നിന്ന് ഒരു ഓട്ടം കിട്ടി. അരയ്ക്ക് താഴെ തളർന്ന ഒരു പെണ്ണും അവളുടെ ഭർത്താവുമായിരുന്നു ഓട്ടോയിൽ കയറിയത്. ഓട്ടോയുടെ അരികിൽ വരെ അവളെ വീൽചെയറിൽ കൊണ്ടുവന്ന അയാൾ, അവളെ പതുക്കെ പൊക്കിയെടുത്ത് ഓട്ടോയിലേക്ക് ഇരുത്തി. അയാളെ കണ്ടപ്പോൾ എവിടെയോ കണ്ടു മറന്ന മുഖം പോലെ ഫസലിന് തോന്നി. വണ്ടി മുന്നോട്ട് പോയപ്പോൾ ഫസൽ ചോദിച്ചു:

“എവിടെയാ വീട്?” സ്ഥലം പറഞ്ഞപ്പോൾ ഫസലിന് മനസ്സിലായി. അവൻ പഠിച്ചതൊക്കെ അവിടെയുള്ള സ്കൂളിലായിരുന്നു.

“ഫസലേ, നിനക്ക് എന്നെ ഓർമ്മയില്ലേ?” വണ്ടി നിർത്തി ഫസൽ പിന്നിലേക്ക് തിരിഞ്ഞു.

“ശരീഫ്… അല്ലേ?”

“അതേ… ഇത് എന്റെ ഭാര്യ റംസി.”

“എത്ര കാലമായി നിന്നെ കണ്ടിട്ട്! ഭാര്യക്ക് എന്ത് പറ്റി?”

“ഇവൾക്ക് ആദ്യത്തെ പ്രസവത്തിൽ ഡോക്ടർക്ക് പറ്റിയ ഒരു കൈയബദ്ധത്തിൽ ഇങ്ങനെ ആയതാണ്.”

പക്ഷേ, രണ്ടുപേരുടെയും മുഖത്ത് സങ്കടമോ നിരാശയോ ഇല്ല. ഓട്ടോയിൽ കയറിയ സമയം മുതൽ അവൻ ശ്രദ്ധിക്കുന്നുണ്ട്; അവർക്കിടയിൽ സ്നേഹം മാത്രം. അവന് എന്തൊരു കരുതലാണവളോട്! അവളെ ചേർത്തുപിടിച്ചാണ് അവന്റെ ഇരിപ്പ്.

“നീ ഇപ്പോൾ പാടാറൊന്നുമില്ലേ?” ഫസൽ ചോദിച്ചു.

“എന്റെ പൊന്നോ, ഓർമ്മിപ്പിക്കല്ലേ ഇക്കാ… ഞാനും മോളുമാണ് പുള്ളിയുടെ പാട്ടിന്റെ ഇരകൾ!” റംസി ചിരിച്ചുകൊണ്ട് പറഞ്ഞു.

“അത്രയ്ക്ക് മോശമാണോ എന്റെ പാട്ട്?” ശരീഫ് കളിയായി ചോദിച്ചു.

“ഞാൻ ചുമ്മാ പറഞ്ഞതല്ലേ… എന്റെ ഇക്കയുടെ പാട്ട് സൂപ്പറല്ലേ!”

“ഓഹോ… ഫസലേ കേട്ടില്ലേ? പണ്ട് എനിക്ക് സ്റ്റേജിൽ പാടിയിട്ട് കുറേ സമ്മാനങ്ങൾ കിട്ടിയിട്ടുണ്ട്. പക്ഷേ ഇവൾ ഇടയ്ക്ക് കളിയാക്കി യാണെങ്കിലും പാട്ട് സൂപ്പർ ആണെന്ന് പറയുമ്പോൾ ഒരു അവാർഡ് കിട്ടിയത് പോലെയാണ്.” മൂന്നുപേരും ചിരിച്ചു. കുറച്ചുനേരത്തിന് ശേഷം വീടെത്തി. ശരീഫ് ഓട്ടോയിൽ നിന്നിറങ്ങി വീൽചെയർ എടുത്തു താഴെ വെച്ചു.

“ഡാ, ഞാൻ പിടിക്കണോ?” ഫസൽ ചോദിച്ചു.

“വേണ്ടടാ… ഇവൾ ഇതുവരെ എനിക്കൊരു ഭാരമായി തോന്നിയിട്ടില്ല. അതുകൊണ്ട് തന്നെ എത്ര ദൂരം വേണമെങ്കിലും എന്റെ പെണ്ണിനെ ഞാൻ ഇങ്ങനെ കൊണ്ടുപോകും.”

കല്യാണം കഴിഞ്ഞ് ഒരു കൊല്ലം കഴിഞ്ഞപ്പോൾ അരയ്ക്ക് താഴെ തളർന്ന ഭാര്യ. അവളെ ശുശ്രൂഷിച്ചും സ്നേഹിച്ചും മടുപ്പില്ലാതെ കൂടെ നിൽക്കുന്ന ഭർത്താവ്. അത്രയും വലിയ സങ്കടം ഉണ്ടായിട്ടും അവൾക്ക് നിരാശയി ല്ലാത്തത് അവൻ നൽകുന്ന കരുതല് കാരണമാണെന്ന് ഫസൽ തിരിച്ചറിഞ്ഞു.

അവിടെ നിന്ന് പോന്നിട്ടും അവരുടെ സ്നേഹവും ചിരിയും സന്തോഷവും അവന്റെ മനസ്സിൽ നിന്ന് മായുന്നില്ല. “ഇവൾ പടച്ചോൻ എനിക്ക് തന്ന അനുഗ്രഹമാണ്. എന്റെ മരണം വരെ എന്റെ ഭാര്യയെ സന്തോഷത്തോടെ ഞാൻ നോക്കും” എന്ന ശരീഫിന്റെ വാക്കുകൾ അവനെ ചിന്തിപ്പിച്ചു. ആ സമയം മുതൽ അവൻ ആദിലയെ പറ്റി ഓർക്കുകയാണ്. അവളൊന്ന് ചിരിച്ചു കണ്ടിട്ട് കാലമെത്രയായി! അവളുടെ മുഖത്തേക്ക് അവൻ സന്തോഷത്തോടെ നോക്കാറില്ല. സ്നേഹത്തോടെ സംസാരിക്കാറില്ല. എപ്പോഴും വഴക്കിടും. ശരീഫും റംസിയും ഒരു കുഞ്ഞു വെളിച്ചമായി ഫസലിന്റെ മനസ്സിൽ തെളിയുമ്പോൾ, ആദിയെ ഓർത്ത് അവന് സങ്കടം വന്നു.

“ഫസലേ… നീയും മക്കളും ഈ വീടുമല്ലേ അവളുടെ ലോകം. നീ ഇങ്ങനെ അവളോട് പെരുമാറരുത്. അവൾ നിന്റെ ജീവന്റെ പാതിയല്ലേ മോനെ…” എന്ന് ഉമ്മ പലപ്പോഴും പറഞ്ഞിട്ടും കേൾക്കാത്ത കാര്യങ്ങൾ ഇപ്പോൾ അവൻ തിരിച്ചറിയുന്നു. രാത്രി വീട്ടിലെത്തി കിടന്നപ്പോൾ ഫസൽ അവളെ ചേർത്തുപിടിച്ചു.

“സോറി മോളെ…”

“എന്തേ ഇക്കാ?”

“ഒന്നുമില്ല…”

ഇരുട്ടായതുകൊണ്ട് അവൻ കണ്ണുനിറഞ്ഞത് അവൾ കണ്ടില്ല..ഓട്ടോ സ്റ്റാൻഡിൽ എത്തിയപ്പോൾ ഫസൽ മൊബൈൽ എടുത്ത് അവളെ വിളിച്ചു.

“ഞാൻ കുറച്ച് നേരത്തെ വരാം. നമുക്ക് എല്ലാവർക്കും കൂടി പുറത്തുപോയി ഭക്ഷണം കഴിക്കാം.”

“ഇക്കാക്ക് എന്താ പറ്റിയത്?” അവൾ അത്ഭുതത്തോടെ ചോദിച്ചു.

“എനിക്ക് ഒന്നും പറ്റിയില്ല ആദി… ഇന്നലെ വരെ എനിക്ക് നീ ഭാരമായിരുന്നു. പക്ഷേ ഇപ്പോൾ അങ്ങനെയല്ല. നിന്നെ ഞാൻ ഒരുപാട് സങ്കടപ്പെടുത്തിയിട്ടുണ്ട്. ഇനി അങ്ങനെയൊന്നും ഉണ്ടാവില്ല.”

അവൻ പറഞ്ഞത് കേട്ടപ്പോൾ സന്തോഷം കൊണ്ട് ആദിലയുടെ കണ്ണുകളും നിറഞ്ഞു.

ചിലരുടെ സ്നേഹം കാണുമ്പോൾ നമ്മുടെ അകക്കണ്ണുകൾ തുറക്കും. ആ സ്നേഹം മാറ്റങ്ങളുടെ വഴിയിൽ വെളിച്ചമായി മാറും.നമ്മുടെ ജീവിതത്തിൽ സന്തോഷം ഉണ്ടാക്കേണ്ടത് നമ്മൾ തന്നെയാണ്. സ്‌നേഹത്തോടെ ചേർത്ത് നിർത്തി സന്തോഷത്തിന്റെ ചെടികൾ നടുക.നാളെയുടെ വസന്തം നിങ്ങൾക്ക് ഉള്ളതാണ്.

Leave a Reply

Your email address will not be published. Required fields are marked *