എത്ര ചടുലമായാണവൾ സംസാരിക്കുന്നതെന്നു യദുവോർത്തു.അവളുടെ സല്ലാപങ്ങളിലെ മധുരം ആവോളം നുകരാൻ തനിക്കാവുന്നില്ലെന്നും അവൻ വേദനയോടെ തിരിച്ചറിഞ്ഞു………

_upscale

തിരകൾ

എഴുത്ത് :- രഘു കുന്നുമ്മക്കര പുതുക്കാട്

കടൽക്കരയിൽ തിരക്കൊഴിഞ്ഞിരുന്നു. നേരം വൈകിയെന്ന വ്യഥയാലാകണം; പടിഞ്ഞാറെ ചക്രവാളത്തിന്റെ അതിരുകൾക്കപ്പുറത്തു നിന്നും ഇനമേതെന്നു തീർച്ച പറയാൻ കഴിയാത്ത ഒരു കൂട്ടം പക്ഷികൾ കിഴക്കു തേടി പറന്നകന്നു കൊണ്ടിരുന്നു. വിസ്തൃതമായ മാനത്ത്, അവയൊരു കറുത്ത കണ്‌ഠാഭരണം കണക്കേ തോന്നിച്ചു. പറവകളുടെ ശരപൊളി മാല. പാശ്ചാത്യദിക്കിൽ ഇന്ന്, അന്തിയുടെ കനൽവെട്ടച്ചുവപ്പ് തീർത്തുമില്ലായിരുന്നു. വരാനിരിക്കുന്ന പെരുമഴയുടെ അണിയറക്കാരായ കരിമേഘങ്ങൾ, വാനത്തേയും സമുദ്രത്തേയും ഒരേ നിറമാക്കിയിരിക്കുന്നു. കാളിമ പുരണ്ട അസ്തമയമുഹൂർത്തം. ഉപ്പുജലം ഈറനണിയിച്ച തീരത്ത്, യദുവും ശ്വേതയും മാത്രമായി.

യദു, വിദൂരതയിലേക്കു മിഴികളെറിഞ്ഞങ്ങനേയിരുന്നു. നീർക്കണങ്ങൾ പുരണ്ട കാറ്റിൽ; അവന്റെ മുടിയിഴകൾ ചിതറിയുലഞ്ഞു. അവനോടു ചേർന്നിരുന്ന്, ശ്വേത ഇടതടവില്ലാതെ വിശേഷങ്ങൾ തുടർന്നു കൊണ്ടേയിരുന്നു. കടൽ മായ്ച്ച തീപ്പൊട്ട്, അവളുടെ സിന്ദൂരരേഖയിൽ ജ്വലിച്ചു നിന്നു. അവളുടെ തീരാത്ത വാമൊഴികൾ, തിരയിളക്കങ്ങളുടെ അനുപദമായി.പുഞ്ചിരിയുടെ നിലാവു പുതച്ച പ്രണയഭാഷണങ്ങൾ.വാചാലതയെ ആർദ്രമാക്കുന്ന കൊഞ്ചലുകൾ.

എത്ര ചടുലമായാണവൾ സംസാരിക്കുന്നതെന്നു യദുവോർത്തു.അവളുടെ സല്ലാപങ്ങളിലെ മധുരം ആവോളം നുകരാൻ തനിക്കാവുന്നില്ലെന്നും അവൻ വേദനയോടെ തിരിച്ചറിഞ്ഞു. അതും, വിവാഹം കഴിഞ്ഞ് വെറും നാലുമാസം മാത്രം പിന്നിട്ട ഈ അവസരത്തിലായിട്ടു പോലും. കഴിഞ്ഞ ദിനത്തിലേ, വൈകിയ രാത്രിയിൽ സംഭവിച്ച സഫലസുരതത്തിനിടയിൽ അവൾ മൊഴിഞ്ഞ, ആ വേളയിൽ മാത്രം പ്രിയങ്കരമായ, പകലിൽ അരോചകം തീർക്കുന്ന വാക്കുകൾ പോലെ, ഹൃദയത്തിൽ സൂക്ഷിക്കാനാകാത്ത സംഭാഷണങ്ങൾ. അങ്ങനേയേ തോന്നാൻ സാധിക്കുന്നുള്ളു. എന്തുകൊണ്ടാണ് തനിക്കങ്ങനെ തോന്നുന്ന തെന്നോർത്ത്, അയാൾ വ്യഥ പൂണ്ടിരുന്നു. ശ്വേത, തുടർന്നുകൊണ്ടേയിരുന്നു.

നിമിഷയുമൊന്നിച്ച്, എത്രയോ തവണ ഈ കടൽക്കരയിൽ വന്നിരിക്കുന്നു. എത്രയോ സായന്തനങ്ങളിൽ; അന്നൊക്കെ വർത്തമാനപ്പട്ടത്തിന്റെ ചരടഴിച്ചു വിടുന്നത് താനായിരുന്നു. യദു ഓർത്തു. നിമിഷയെന്നും മിതഭാഷിയായിരുന്നു. കടൽത്തിരകളുടെ വെളുപ്പും, അസ്തമയത്തിന്റെ ചുവപ്പും, കടൽക്കാറ്റിന്റെ കുളിരും ഹൃദയത്തിൽ ചേർത്തു വച്ച് , അതെല്ലാം അക്ഷരപ്പൂക്കളായി ഇതൾ വിടർത്തി തനിക്കു മാത്രം വായിക്കാൻ തന്ന കവിതകൾ തീർത്തവൾ.

നാട്ടുവഴികളിലൂടെ വിരലുകൾ കോർത്ത്, പെരുമഴയത്ത് ഒറ്റക്കുടയുടെ പരിമിതികളിൽ ചുമലുകൾ നനഞ്ഞൊട്ടി, ചേർന്നു നടന്നവൾ. തന്റെ ബൈക്കിന്റെ പുറകിൽ ചേർന്നിരിക്കുമ്പോൾ, ഇടയ്ക്ക് കാതിൽ മൊഴിയുന്ന കവിത തുളുമ്പുന്ന വാക്കുകൾ. സഹപാഠി, സൗഹൃദം എന്നീ ഭാവങ്ങളിലൂടെയൊഴുകി, പ്രണയത്തിന്റെ വഴിത്തിരിവിലൂടെ സമുദ്രങ്ങൾ തേടിപ്പോയ ജീവന്റെ നിർഝരി. ആറു വർഷങ്ങൾ എത്ര വേഗമാണ് കടന്നുപോയത്. മറവി ചാരം പുരട്ടുമ്പോളും, ഓർമ്മകളുടെ കാറ്റലകളിൽ ജ്വലിക്കുന്ന കനലായി ഹൃദയത്തേ പൊള്ളിയടർത്തുന്ന, നിമിഷയേക്കുറിച്ചുള്ള ഓർമ്മകൾ.

“ശ്വേതാ, നമുക്കു പോകാം”

യദു എഴുന്നേറ്റു.

“യദൂന് ഇത്ര വേഗം മടുത്തോ? ഏറെ പ്രിയങ്കരമാണു കടലെന്നു പറഞ്ഞതോർക്കുന്നുണ്ടു ഞാൻ”

അവൾ എഴുന്നേറ്റു.കാറ്റിലവളുടെ ചെമ്പിച്ച മുടിയിഴകൾ പറന്നു പാറി. തെല്ലു നേരം മുമ്പേ മറഞ്ഞ കതിരവൻ, അവളുടെ ചായം തേച്ച അധരങ്ങളിൽ മറഞ്ഞിരിക്കുന്നതായി തോന്നി. ഇവൾക്കൊരു കുറി വരച്ചാലെന്താ?മനസ്സു ചോദിച്ചു.ഒത്തിരി തവണ താൻ പറയണമെന്നു കരുതിയുപേക്ഷിച്ച, നെറ്റിക്കുറിയും എണ്ണമയമുള്ള മുടിയും വീണ്ടും ചിന്തകളിലേ വിഷയമാകുന്നു.

ബൈക്ക് സ്റ്റാർട്ടു ചെയ്തു. ജീൻസിൽ പറ്റിപ്പിടിച്ച മണൽത്തരികളേ തട്ടിക്കുഞ്ഞ്, ശ്വേത പുറകിൽ കയറി. ബൈക്ക്, മുന്നോട്ടു നീങ്ങി. യദുവിന്റെ അരക്കെട്ടിനു മുകളിലൂടെ,ഗാഢം പുണർന്ന് അവൾ ചേർന്നിരുന്നു. അവൾക്കപ്പോൾ, പനിച്ചൂടുണ്ടായിരുന്നു.

ആറു വർഷം മുൻപ്, ആ ചിങ്ങം ഒന്നിന്റെ സായന്തനത്തിൽ ഇതുപോലൊരു മടക്കമായിരുന്നു. നിമിഷ, കസവു സാരിയിലെത്ര സുന്ദരിയായിരുന്നു. കടൽ ക്കാറ്റിനും കവരാൻ കഴിയാഞ്ഞ ചന്ദനക്കുറി. തുമ്പു കെട്ടിയ മുടിയിൽ ഇനിയും വാടാത്തൊരു കൃഷ്ണതുളസിക്കതിര്. തന്റെ ചുമലിൽ ചേർത്തുവച്ച അവളുടെ വെളുത്തു വിളറിയ കൈത്തലം.

“യദൂ, ഒന്നു വേഗം വിടൂ, എത്ര പതുക്കെയാ പോകുന്നേ”

കാതിനു പിന്നിൽ, ശ്വേതയുടെ കാതരസ്വനം. പുറത്തമരുന്ന അവളുടെ മാറിനു തീച്ചൂട്. കഴുത്തിനു പുറകിൽ പതിയുന്ന നിശ്വാസങ്ങളിൽ ഊഷ്മാവിന്റെ വർദ്ധനവുണ്ട്. വേഗത തെല്ലും കൂട്ടിയില്ല. കൂട്ടാൻ തോന്നിയില്ല.

“പതുക്കേ പോ, യദൂ…. യദൂന്, അല്ലെങ്കിലും സ്പീഡു ഭയങ്കര കൂടുതലാണ്. എത്ര തവണ ഞാൻ പറഞ്ഞിരിക്കുന്നു.”

നിമിഷയുടെ പതിഞ്ഞ ശബ്ദം വീണ്ടുമോർമ്മകളിൽ വിരുന്നെത്തുന്നു. ഒപ്പം, അന്നത്തേ ചിങ്ങം ഒന്നും.

“ഈ സാരി, വല്ലാത്തൊരു ബുദ്ധിമുട്ടു തന്നേ; യദൂന്റെ സന്തോഷത്തിനു വേണ്ടി വാരിച്ചുറ്റിയതാണ്”

അവൾ തുടർന്നു. പുഞ്ചിരിച്ചു കൊണ്ടാണതിനു മറുമൊഴി പറഞ്ഞത്.

“നിമിഷയ്ക്ക്, സാരി നല്ല ഭംഗിയുണ്ട്. നമുക്കിതു ശീലമാക്കിയാലോ?”

“ഓ, പിന്നേ; എനിക്കു ചുരിദാർ മതി. അതുതന്നേ സുഖവും, സൗകര്യവും.”

അവളുടെ മറുപടി പൊടുന്നനേ വന്നു.

ടാർ റോഡ് അവസാനിക്കുന്നിടത്ത്, ചെമ്മൺ പാതയുടെ തുടക്കത്തിൽ; എന്താണു സംഭവിച്ചതെന്നു രണ്ടുനാൾ കഴിഞ്ഞാണറിഞ്ഞത്. ആശുപത്രി ക്കിടക്കയിൽ, അസ്ഥികൾ തകർന്ന്, ഉടലാകമാനം മുറിവേറ്റു കിടക്കുമ്പോൾ;
കൂട്ടുകാരുടെ വാക്കുകളിൽ നിന്നും. അവർ പറഞ്ഞ വാചകങ്ങളിൽ, കുതിച്ചു പായുന്ന ബൈക്ക് പുനർജ്ജനിച്ചു. ചക്രങ്ങൾക്കിടയിൽ കുടുങ്ങിയ കസവുസാരിയുടെ തലപ്പ്. യാത്ര പറയാതെ പോയ, നിമിഷ…

“എന്താ യദൂ, പെട്ടെന്നു വണ്ടി നിർത്തിത്?”

ശ്വേതയുടെ ചോദ്യം.

“ഒന്നുമില്ല ശ്വേതാ….”

യദു, ബൈക്കു മുന്നോട്ടെടുത്തു. ആറുവർഷങ്ങൾക്കപ്പുറം, ചെമ്മൺപാതയും ടാർ നിരത്തായി പരിണമിച്ചിരുന്നു. യദുവിന്റെ ബൈക്ക്, മുന്നോട്ടു നീങ്ങി. ഓർമ്മകൾ പുറകോട്ടും….

Leave a Reply

Your email address will not be published. Required fields are marked *