എന്തിനാണ് ഇത്രേം കഷ്ടപ്പെട്ട് ടൈപ്പ് ചെയ്യുന്നതെന്ന് ശബ്ദ ശകലങ്ങളായി അയാൾ ഇടക്ക് എന്നോട് ചോദിക്കാറുണ്ട്. ഫോണിന്റെ മൈക്ക് തകരാറിലാണെന്ന കള്ളം……

എഴുത്ത്:-ശ്രീജിത്ത് ഇരവിൽ

‘ന്റുമ്മോ… ഫെയ്സൂക്കോ…!’

“ഫെയ്സൂക്കല്ല… ഫേസ് ബുക്ക്.. മലയാളത്തില് മുഖപുസ്തകമെന്ന് പറയും… ഒരു സോഷ്യൽ മീഡിയ ആണ് മോളേ…”

കുടിക്കാൻ കൊടുത്ത ചായയിൽ കൊറിക്കാൻ വെച്ച മിച്ചറിട്ട് ഇളക്കിക്കൊണ്ടാണ് കെട്ട്യോനത് പറഞ്ഞത്. അക്കൗണ്ട് താൻ തന്നെ എടുത്ത് തരാമെന്ന് പറഞ്ഞ് അങ്ങേര് ലാപ്ടോപ് തുറന്നപ്പോൾ ഞാൻ അതിലേക്ക് മിഴിച്ചുനോക്കി. കാര്യം  പഴയ പ്രീഡിഗ്രി ആണെങ്കിലും ഈ വക കാര്യങ്ങളൊന്നും എന്റെ തലയിൽ കയറില്ലായിരുന്നു. അവസാനം രണ്ടാം ക്ലാസ്സിൽ പഠിക്കുന്ന ഇളയമോൻ അനായാസം ലാപ്ടോപ്പും മൊബൈലുമൊക്കെ  ഉപയോഗിക്കുമ്പോഴാണ് എന്റെ സാങ്കേതികയുടെ തല കുനിഞ്ഞത്..

ഉപയോഗിക്കുന്ന ബട്ടൺ ഫോൺ കെട്ടിയോന്റെ കയ്യിൽ കൊടുത്ത് തൊട്ടാൽ പായുന്നയൊരു മൊബൈൽ ഫോൺ വാങ്ങിത്തരാൻ ഞാൻ ആവിശ്യപ്പെട്ടു. എന്റെ ആവിശ്യങ്ങളെല്ലാം നടത്തി തരുന്ന അങ്ങേരത് ഉടൻ സാധിച്ചു തന്നു.. ഉപയോഗിക്കേണ്ടത് എങ്ങനെയെന്ന് പഠിപ്പിച്ചും തന്നു. എനിക്ക് വായനയോടുള്ള കമ്പം കൊണ്ട് അങ്ങേര് തന്നെ മുന്നിട്ടാണ് എന്നെ ഫേസ് ബുക്കിൽ സൂക്ഷ്മതയോടെ ഇങ്ങനെ ചേർക്കുന്നത് .. അനുസരണയുള്ള ഒരു കുട്ടിയുടെ മനസ്സുമായി ചേരാൻ ഞാൻ വെമ്പി നിന്നു..

‘നിന്റെ പേര് മുസ്തഫയെന്നാണുട്ടോ..’

എന്റെ പേര് മുനീറയാണെന്ന് പറഞ്ഞ് കെട്ടിയോനോട് ഞാൻ ചിണുങ്ങി.. ഇതിനകത്ത് ഇടപെടുമ്പോൾ ഇതാണ് നല്ലതെന്ന് പറഞ്ഞ് അങ്ങേര് മുസ്തഫയെ നിർമ്മിച്ച് എന്റെ ഫോണിൽ തുറന്ന് തന്നു. വായിക്കാനുള്ള ഒന്നിൽ കൂടുതൽ ഇടങ്ങളിലേക്ക് അന്ന് തന്നെ ഞാൻ ചേക്കേറി. മുസ്തഫയെന്ന മുഖം മൂടിയിൽ ഞാൻ ഭദ്രമായിരുന്നു…

അങ്ങനെയിരിക്കെ വായിക്കാൻ ഇറങ്ങി ചെല്ലുന്ന ഇടത്ത് നിന്ന് ഒരുനാൾ ഞാൻ ഒരാളെ കണ്ടുമുട്ടി. അയാളുടെ എഴുത്തിലെ അക്ഷരത്തെറ്റുകൾ ഞാൻ ചൂണ്ടി കാണിച്ചു. തനിക്ക് തെറ്റിയിട്ടില്ലെന്ന് വാദിച്ചുകൊണ്ട് അയാളെന്റെ വായ അടപ്പിച്ചു. ഇവിടെയൊരു അക്ഷരത്തെറ്റ് പോലും പറയാൻ പറ്റുന്നില്ലല്ലോയെന്ന് ഓർത്ത് ഞാൻ പടച്ചോനോട്‌ ദുഃഖിച്ചു. എത്ര ദുഃഖിച്ചാലും കണ്ടില്ലെന്ന് നടിക്കുന്ന ശെയ്ത്താനാണോ ഈ പടച്ചോനെന്ന് പോലും ഞാൻ ഇടക്ക് ചിന്തിക്കാറുണ്ട്…

അന്നേ നാൾ എനിക്ക് ഉറക്കം വന്നില്ല. പിറ്റേന്ന് പുരയിലെ പണിയെല്ലാം തീർത്ത് വായനയിലേക്ക് തിരിഞ്ഞപ്പോഴാണ് തലേന്ന് തർക്കിച്ച ആ എഴുത്തുകാരന്റെ ഒരു സന്ദേശം ഞാൻ കണ്ടത്.. ക്ഷമിക്കൂവെന്നും സുഹൃത്ത് പറഞ്ഞതാണ് ശരിയെന്നും മാത്രമേ അതിൽ വായിക്കാനുണ്ടായിരുന്നുള്ളൂ…

വെറുതേയൊന്ന് മുട്ടിയാൽ വാടുന്ന എന്നിലെ തൊട്ടാവാടിക്ക് അത്രേം മതിയായിരുന്നു വീണ്ടും വിടരാൻ. ആ സന്തോഷം അയാളുമായി ഞാൻ പങ്കുവെച്ചു. മുസ്തഫയെ എല്ലാർക്കുമെന്നോണം ആ എഴുത്തുകാരനും ബോധിച്ചു. പുതിയ സുഹൃത്തിനെ കിട്ടിയ കാര്യം കെട്ടിയോനോട് പറഞ്ഞപ്പോൾ അങ്ങേര് എന്നോടൊന്ന് ചിരിക്കുക മാത്രം ചെയ്തു. അല്ലെങ്കിലും എന്നെ കണ്ണടച്ച് വിശ്വസിക്കുന്നതാണ് അങ്ങേർക്ക് ഇഷ്ടം. ആ ഇഷ്ടം അറിയുന്നത് കൊണ്ട് അരുതാത്തത് ഒന്നും ഞാൻ ചെയ്യില്ലെന്ന്  ആരെക്കാളും ഉറപ്പ് എനിക്കുണ്ട്….

മാസങ്ങൾക്കുള്ളിൽ മുസ്തഫയും ആ എഴുത്തുകാരനും എന്നും സംസാരിക്കുന്ന വിധത്തിലേക്ക് സൗഹൃദപ്പെട്ടു.. പരസ്പരം പങ്കുവെക്കാൻ ആവർത്തന വിരസതയില്ലാത്ത ഏറെ വിഷയങ്ങൾ ഞങ്ങൾക്കിടയിൽ സുലഭമായിരുന്നു. ജീവിതത്തിൽ മുസ്തഫയെന്ന സുഹൃത്തിനെ സമ്മാനിച്ച തെറ്റിയ അക്ഷരങ്ങളോട് അയാൾ ഇടക്ക് നന്ദി പറയാറുണ്ട്.. ആ പറച്ചിൽ കേൾക്കാൻ തന്നെയൊരു സുഖമായിരുന്നു. വളരേ ആത്മാർത്ഥയുള്ള ഒരു മനുഷ്യൻ….

എന്തിനാണ് ഇത്രേം കഷ്ടപ്പെട്ട് ടൈപ്പ് ചെയ്യുന്നതെന്ന് ശബ്ദ ശകലങ്ങളായി അയാൾ ഇടക്ക് എന്നോട് ചോദിക്കാറുണ്ട്. ഫോണിന്റെ മൈക്ക് തകരാറിലാണെന്ന കള്ളം കൊണ്ട് ഞാൻ അതിനെ മൂടി വെക്കുകയും ചെയ്തു. അയാൾക്ക് ഒന്നിനും പരിഭവമുണ്ടായിരുന്നില്ല…

ഒരുനാൾ തമ്മിൽ കണ്ട് നമുക്കൊന്ന് കൂടേണ്ടേയെന്ന് അയാൾ എന്നോട് ചോദിച്ചു. മറുപടി നൽകാൻ എനിക്ക് കഴിഞ്ഞില്ല. ഞാൻ വീണ്ടും കെട്ട്യോനിൽ വീണ് ഉപദേശം തേടി.. നിനക്കിഷ്ടമുള്ളത് പോലെ ചെയ്യൂവെന്ന് മാത്രമായിരുന്നു ആ ഉപദേശം…

ഒരു സൗഹൃദത്തിന്റെ എല്ലാ തലങ്ങളിലേക്കും എന്നെ കൈപിടിച്ച് ഉയർത്തിയ ആ എഴുത്തുകാരൻ മനുഷ്യനോട് ഒടുവിൽ സത്യം പറയാൻ ഞാൻ തീരുമാനിച്ചു. അയാൾ തലയിൽ പച്ച വെളിച്ചവുമായി പ്രത്യക്ഷപ്പെടുന്നതും കാത്ത് ഞാൻ കാത്തിരുന്നു.  എന്റെ കെട്ടിയോനും അപ്പുറം ജീവിതത്തിൽ ആദ്യമായി എനിക്ക് ലഭിച്ചയൊരു സുഹൃത്താണ് അയാളെന്ന് പറഞ്ഞ് ആരോ ഉള്ളിൽ  മുട്ടുന്നത് പോലെ…

അയാൾ വന്നപ്പോൾ മുസ്തഫയുടെ പിറകിലെ മുനീറയുടെ കഥ ശബ്ദമായി ഞാൻ വിവരിച്ചു. കഥകൾ മെനയാൻ പ്രയാസമില്ലാത്ത അയാൾ ചിരിച്ചുകൊണ്ട് എന്നെ കേട്ടു. എന്നോട് ക്ഷമിക്കണമെന്ന് ഞാൻ പറഞ്ഞപ്പോൾ അതിനും മാത്രം കുറ്റമൊന്നും താൻ ചെയ്തില്ലല്ലോയെന്ന് അയാൾ പറഞ്ഞു. വല്ലാത്ത കുറ്റബോധത്തോടെയാണ് അന്ന് ഞാൻ പിൻവാങ്ങിയത്..

പിന്നീടുള്ള ഞങ്ങളുടെ സംസാരങ്ങളെല്ലാം ഒരേ നീളത്തിലും വീതിയിലും ആരോ തുന്നിയ തൂവാല പോലെയായിരുന്നു. പൗഡർ പൂശിയ ഭാവത്തിന് മുകളിൽ വെറുതേ ഒപ്പാനുള്ള പിന്നിയ തൂവാലകൾ…

എന്തുകൊണ്ടോ പഴയ അടുപ്പം കാട്ടാൻ സോഷ്യൽ മീഡിയയിൽ നിന്ന്  ആദ്യമായി എനിക്ക് ലഭിച്ച ആ സുഹൃത്തിന് പിന്നീട് ഇതുവരെ സാധിച്ചിട്ടില്ല. മുഖം മൂടിയോടെ ഒരുബന്ധവും നിരന്തരം വാഴില്ലെന്ന് പരിപൂർണ്ണമായി എനിക്ക് ബോധ്യമായി. അയാൾ സൗഹൃദം ആഗ്രഹിച്ച് അടുത്തതും ഇഷ്ടപെട്ടതുമെല്ലാം മുസ്തഫയെ ആയിരുന്നല്ലോ… അല്ലെങ്കിലും, തൊട്ടാൽ വാടുന്ന ഈ തട്ടക്കാരിയായ മുനീറയെ  ഇവിടെ ആർക്കറിയാമല്ലേ…..!!!

Leave a Reply

Your email address will not be published. Required fields are marked *