മുന് ഭാഗം വായിക്കാന് ഇവിടെ ക്ലിക്ക് ചെയ്യൂ
ഗംഗ രാവിലെ തന്നെ കുളിച്ച് സിസ്റ്റർ ലിനെറ്റിന്റെ അടുത്ത് ചെന്നു.
സിസ്റ്റർ ഇവിടുത്തെ എല്ലാ രീതികളും എനിക്കറിയില്ല.പറഞ്ഞു തന്നാൽ മതി.
മോളേ…. മോളിവിടെ ഒന്നും ചെയ്യണ്ട. ഇവിടെ എല്ലാ ജോലികൾക്കും ആളുണ്ട്. അനന്തു നോക്കിയും കണ്ടും ചെയ്തിരുന്നത് പോലെ മോള് എല്ലാ കാര്യങ്ങളും ഒന്ന് ശ്രദ്ധിച്ചാൽ മാത്രം മതി.
അതുപോലെ മോൾക്ക് എന്ന് മുതലാ ക്ലാസ്സിൽ പോകേണ്ടത്? അനന്തു വിനെയും പരീക്ഷ എഴുതിപ്പിക്കണം. അവൻ ആകെ വിഷമത്തിലാണ്. ഇപ്പോൾ ഈ കല്ല്യാണം കൂടി കഴിഞ്ഞപ്പോൾ അത് ഇരട്ടിയായി.
പാവം…… അവന്റെ ഒരു വിധി ഇങ്ങനെ ആയല്ലോ….
സിസ്റ്ററമ്മേ….. ഞാൻ അനന്തുവിനെ തനിച്ചാക്കി എവിടെയും പോകുന്നില്ല.ഞാൻ ഇവിടുത്തെ കാര്യങ്ങളെല്ലാം നോക്കി ഇവിടെത്തന്നെ നിന്നോളാം. പിന്നെ അനന്തുവിനെ പഴയ അനന്തുവാക്കി ഞാൻ സിസ്റ്ററമ്മയ്ക്ക് തരും. അത് എന്റെ വാക്കാണ്.
മോളേ….. നിനക്ക് നല്ലതേ വരൂ…… നിന്റെ ഈ വലിയ മനസ്സ് തമ്പുരാൻ കാണാ തിരിക്കില്ല…….. സിസ്റ്റർ ലിനെറ്റ് കണ്ണാടി മെല്ലെ ഊരിമാറ്റി കണ്ണുകൾ തുടച്ചു കൊണ്ട് പറഞ്ഞു.
ഗംഗ അനന്തുവിന്റെ അടുത്ത് ചെന്നു. അനന്തു….. ഇപ്പോൾ എന്തെങ്കിലും വിഷമം തോന്നുന്നുണ്ടോ? എന്ത് വിഷമമാണെങ്കിലും എന്നോട് പറയണം.ഗംഗ അവന്റെ കൈകളിൽ മുറുകെ പിടിച്ചു.
എനിക്കെന്ത് വിഷമം….. ഞാനല്ലേ എല്ലാവർക്കും വിഷമം വരുത്തിവച്ചത്.
ഞാനെന്തു ചെയ്യുമെന്നോർത്തിരുന്നപ്പോൾ നീ കൂടി എന്റെ കൂടെ വന്നു.ഈ നിസ്സഹായാവസ്ഥ എന്നെ ഭ്രാന്തു പിടിപ്പിക്കുന്നു.
അനന്തു ഞാൻ അനന്തുവിന് ഒരു ഭാരമാകാൻ വന്നവളല്ല.
അനന്തു എഴുന്നേറ്റ് നടക്കണം. പഴയ അനന്തു ആകണം. അപ്പോൾ അനന്തുവിന്റെ മനസ്സിൽ എനിക്കൊരു സ്ഥാനമുണ്ടെങ്കിൽ ഈ താലി എന്നും എന്റെ കഴുത്തിലുണ്ടാവും. മറിച്ച് ആ സമയത്ത് അനന്തുവിന് എന്നെ ഉൾക്കൊള്ളാൻ പറ്റുന്നില്ലെങ്കിൽ ആ നിമിഷം ഈ താലി ഞാൻ തിരിച്ചേൽപ്പിക്കും.അതുവരെ അനന്തുവിന്റെ ഭാര്യയായി ഞാൻ ഇവിടെ കഴിഞ്ഞോട്ടെ…… ചുട്ടു പൊള്ളുന്ന ഗംഗയുടെ കണ്ണുനീർ ചെന്നു വീണത് അനന്തുവിന്റെ ഹൃദയത്തിലാണ്.
ഗംഗാ…….. നീ വിഷമിക്കാൻ അല്ല ഞാനിങ്ങനെ പറഞ്ഞത്…. എനിക്കറിയാം നീ എത്ര മാത്രം ഹരിസാറിനെ ഇഷ്ടപ്പെട്ടിരുന്നു എന്ന്.
ഹരി സാറിന്റെ അമ്മ ആയിട്ട് എല്ലാം നശിപ്പിച്ചു.
ഗംഗേ നീ ഓർക്കുന്നുണ്ടോ ഒരു ദിവസം നിൻറെ സ്വപ്നങ്ങൾ എന്നോട് പറഞ്ഞത്. അന്ന് നീ എന്നോടൊരു കാര്യം പറഞ്ഞിരുന്നു.
ഹരിസാറിന്റെ ഭാര്യയായി….. ഹരിസാറിന്റെ കുഞ്ഞുങ്ങളുടെ അമ്മയായി….. രണ്ടമ്മമാരുടെയും ഒപ്പമുള്ള നിന്റെ ജീവിതം….
അന്ന് ആ ജീവിതം നല്ല കളർഫുൾ ആയി നീ എന്നെ കാണിച്ചുതന്നു.
ആ നീ ഇപ്പോൾ എന്റെ മുൻപിൽ….. എന്റെ ഭാര്യയായി……. അതും എഴുന്നേറ്റ് നേരെ നിൽക്കാൻ പറ്റാത്ത ഈ അവസ്ഥയിൽ …. നിന്റെ ഒരാഗ്രഹവും എനിക്ക് സാധിച്ചു തരാൻ പറ്റുമെന്നു നിനക്ക് തോന്നുന്നുണ്ടോ ഗംഗേ…….
ഈ ഒരവസ്ഥയിൽ അ ല്ലായിരുന്നെങ്കിൽ ഞാൻ നിന്നേ കൂട്ടികൊണ്ട് ആദ്യം ചെല്ലുന്നത് ആ സുഭദ്രാമ്മ എന്ന് പറയുന്ന ഹരിസാറിന്റെ അമ്മയുടെ മുൻപിലേക്കായിരുന്നു…..
നീ ഒരിക്കലും ആർക്കും ഒരു ശാപമല്ലെന്നും നീ എല്ലാവരുടെയും ഭാഗ്യമാണെന്നും ഞാൻ പറഞ്ഞേനെ….. ഒരു കുറവും വരുത്താതെ നിന്നേ ഞാൻ പൊന്നുപോലെ നോക്കിയേനെ….. പക്ഷെ ഒന്നിനും കൊള്ളാത്തവനെപ്പോലെ ഇങ്ങനെ ഇരിക്കാനാ എന്റെ വിധി.
അനന്തു എന്താ ഇത്…… എനിക്കൊരു സങ്കടവുമില്ല. പിന്നെ ഒന്നിനും കൊള്ളാത്തവനായി ഇരിക്കാനല്ല മറിച്ച് പഴയ ജീവിതത്തിലേക്ക് തിരിച്ചു പിടിക്കാനാ ഞാൻ വന്നത്….. അനന്തു ആവുന്നത്ര മനസ്സിന് ധൈര്യം കൊടുക്കണം. അനന്തുവിന് നടക്കാൻ പറ്റും…
എനിക്കിപ്പോൾ ഒരാഗ്രഹമുണ്ട്…. അത് അനന്തു സാധിച്ചു തരണം…
എന്താഗ്രഹം? അനന്തു ഗംഗയോട് ചോദിച്ചു.
എപ്പോഴും അനന്തു പാടുന്ന പാട്ടില്ലേ……ഗിത്താർ വായിച്ചുപാടുന്ന ആ പാട്ട് അതിപ്പോൾ എനിക്കായിട്ടൊന്നു പാടി തരുമോ?
ഉം ഞാൻ ശ്രമിക്കാം… ഒരു നിമിഷം അനന്തു താൻ കണ്ട ആ പഴയ സ്വപ്നത്തിലേയ്ക്ക് ഊളിയിട്ട് പോയി.ഒരു ഗിത്താർ കൈയ്യിലെടുത്ത് അത് വായിക്കാൻ തുടങ്ങുന്ന ഗംഗ… അവളുടെ ഇരു കൈകളും തന്റെ കൈക്കുള്ളിലാക്കി ഗിത്താർ വായിക്കുന്നതിനോടൊപ്പം രണ്ടുപേരും കൂടി ചേർന്ന് പാടിയ പാട്ട്……. എത്ര മറക്കാൻ ശ്രമിച്ചിട്ടും മറക്കാനാവാത്ത തന്റെ സ്വപ്നം….. ഇപ്പോളിതാ യാഥാർഥ്യമാവുന്നു……..
ഗംഗ ഗിറ്റാർ വായിക്കാനായെടുത്തു. അവൾ മെല്ലെ അനന്തുവിന്റെ അടുത്തേയ്ക്ക് നീങ്ങി. ഗിറ്റാർ അനന്തുവിനെ ഏല്പിച്ച് അവിടെ നിന്ന് മാറാൻ തുടങ്ങിയപ്പോൾ അനന്തു ഗംഗയുടെ കൈകളിൽ പിടിച്ചു. നീ ഗിറ്റാർ വായിക്ക്. ഞാൻ പാട്ടുപാടാം.
അനന്തു സ്വയം മറന്നു പാടി….. പാട്ട് തീർന്നപ്പോൾ വലിയ ഒരു കരഘോഷം……
അപ്പോഴാണ് ഗംഗയും അനന്തുവും അവിടെ നിന്നവരെ ശ്രദ്ധിച്ചത്.
ഗംഗാ…. മോളേ ഒരുപാട് നന്ദിയുണ്ട്…… കാരണം ഗംഗമോൾ ഹരിസാറിനെ ആണ് കെട്ടാൻ പോകുന്നതെന്നറിഞ്ഞ ആ ദിവസം ഉപേക്ഷിച്ചതാ ഈ ഗിറ്റാർ……
ഇപ്പോൾ എനിക്ക് ഒരു നല്ല സൂചന ആയിട്ടാ മോളേ അനന്തുവിന്റെ ഈ മാറ്റം കാണുമ്പോൾ തോന്നുന്നത്.
മോൾക്കേ കഴിയൂ…അവനെ ഇങ്ങനെ സ്നേഹിക്കാൻ ഇങ്ങനെ മാറ്റി എടുക്കാൻ എന്റെ ഗംഗ മോൾക്ക് മാത്രമേ കഴിയൂ… സിസ്റ്റർ ലിനെറ്റ് കരയുകയായിരുന്നു.
സസ്റ്ററമ്മേ കരയരുത്. അനന്തുവിനെ പഴയതുപോലെ ആക്കും എന്ന് അമ്മയോട് ഞാൻ വെറുതെ പറഞ്ഞതല്ല…… അത് നടക്കും. ഡോക്ടർ എന്നോട് പറഞ്ഞിരുന്നു.
അനന്തു…. നീ ഒരു കണക്കിന് ഭാഗ്യവാനാടാ മോനേ… ഇതുപോലെ എന്റെ മോനേ മനസ്സിലാക്കുന്ന സ്നേഹിക്കുന്ന ഒരാൾ…… അതേ ഗംഗമോളെ നീയാണ് ഇനിമുതൽ അനന്തു മോന്റെ പുണ്യം…..
ഗംഗയുടെ നിറകണ്ണുകൾ ഓരോരുത്തരെ മാറിമാറി നോക്കി. ആ നോട്ടം ചെന്നവസാനിച്ചത് ഒട്ടും പ്രതീക്ഷിക്കാത്ത ഒരാളിലായിരുന്നു…..
തുടരും,……..
