അമ്മയുടെ ഓർമ്മ വരുമ്പോഴെല്ലാം കാറിക്കരയുന്ന അനിയത്തിയെ സമാധാനിപ്പിക്കാൻ പോലും അച്ഛന് സാധിച്ചില്ല. അമ്മൂമ്മയുടെ പള്ളയിലേക്ക് ചാരി നിർത്തി, ചേർത്ത് നിർത്തേണ്ട അച്ഛൻ എങ്ങോട്ടോ പോയി……

_upscale

എഴുത്ത്:-ശ്രീജിത്ത് ഇരവിൽ

ഏഴിൽ പഠിക്കുമ്പോഴാണ് പീയൂണ് വന്ന് വീട്ടിലേക്ക് പോകാൻ പറഞ്ഞത്. ഞാൻ അനിയത്തിയേയും കൂട്ടി ആഞ്ഞുനടന്നു. നടത്തത്തിനിടയിൽ നമുക്കുമാത്രം സ്കൂൾ വിട്ടല്ലേ ഏട്ടായെന്ന് പറഞ്ഞ് അവൾ എന്നോട് ചിരിക്കുകയും കളിതമാശകൾ പറയുകയും ചെയ്യുന്നുണ്ടായിരുന്നു. എന്റെയുള്ളിൽ വീട്ടിലേക്ക് എത്താനുള്ള വേഗത മാത്രമായിരുന്നു…

തലേ ദിവസം വൈകുന്നേരം, അടുക്കളയിൽ കിടന്ന് അമ്മ വിറച്ചുകൊണ്ട് നുര തുപ്പുന്നത് ഞാൻ കണ്ടതാണ്. അമ്മേയെന്ന് ആർത്ത് അലറിയപ്പോൾ കിണറിനരികിൽ കുളിച്ചുകൊണ്ടിരുന്ന അച്ചൻ ഓടിവന്നു. അമ്മയുടെ തലയുടെ താഴെയൊരു തലയിണ വെച്ചു. അതിനുശേഷം ഒരുവശത്തേക്ക് താടി ചെരിച്ചുയർത്തി കിടത്തി. അനിയത്തി വന്ന് എത്തി നോക്കുമ്പോഴേക്കും അമ്മയുടെ വിറയൽ നിന്നിരുന്നു. വീണ്ടും അത്തരത്തിൽ എന്തെങ്കിലും സംഭവിച്ചിട്ടുണ്ടാകുമോയെന്ന് മാത്രമായിരുന്നു എന്റെ ആ നടത്തത്തിന്റെ വേഗത്തിനുള്ളിൽ.

വീട്ടിലെത്തി ചില സംസാരങ്ങളൊക്കെ കേട്ടപ്പോൾ അമ്മ തന്നെയാണ് വിഷയമെന്ന് ഞാൻ മനസിലാക്കി. അച്ഛൻ വന്ന് അനിയത്തിയെ കൂട്ടിയിട്ട് അകത്തേക്ക് പോയപ്പോൾ എല്ലാവരും എന്നെ തുറിച്ചുനോക്കുന്നത് പോലെ…! തോളിൽ നിന്ന് വീണ ബാഗും വലിച്ച് ഞാൻ അകത്തേക്ക് കരഞ്ഞുകൊണ്ട് ഓടുമ്പോഴേക്കും അനിയത്തിയുടെ കരച്ചിൽ ഉയർന്നിരുന്നു…

പിന്നെ ആ വീട്ടിൽ അമ്മ ഇല്ലായെന്ന സത്യം ഉൾക്കൊള്ളാൻ ഞാൻ ഏറെ പ്രയാസപ്പെട്ടു. ജീവിച്ചിരിക്കുന്നവർക്കും മരിച്ചവർക്കും ഇടയിൽ ചില്ലുകൊണ്ടൊരു മതിലുണ്ടെന്നും, അതിൽ തൊട്ടാൽ നെഞ്ചുകീറുമെന്നും എനിക്ക് തോന്നിത്തുടങ്ങി. ആ തോന്നലിൽ നിന്നൊരു നിശബ്ദത ഇഴഞ്ഞുവന്ന് എന്നെ അപ്പാടെ വിഴുങ്ങിയപ്പോഴാണ് ഞാൻ വീണ്ടും ചലിക്കാൻ തുടങ്ങിയത്.

അമ്മയുടെ ഓർമ്മ വരുമ്പോഴെല്ലാം കാറിക്കരയുന്ന അനിയത്തിയെ സമാധാനിപ്പിക്കാൻ പോലും അച്ഛന് സാധിച്ചില്ല. അമ്മൂമ്മയുടെ പള്ളയിലേക്ക് ചാരി നിർത്തി, ചേർത്ത് നിർത്തേണ്ട അച്ഛൻ എങ്ങോട്ടോ പോയി. വല്ലപ്പോഴും പലഹാരപ്പൊതികളുമായി വരുന്ന അച്ഛനോടുള്ള എന്റെ താല്പര്യമൊക്കെ പതിയേ ഇല്ലാണ്ടായി. പിന്നെയൊരു വാശിയായിരുന്നു. ആരെയൊക്കെയോ പാഠം പഠിപ്പിക്കാനുള്ള പകയോടെയുള്ള വാശി.

പഠിക്കാൻ മോശമല്ലാതിരുന്ന ഞാൻ സ്കൂളിൽ നിന്ന് കോളേജിലേക്കും അവിടെ നിന്ന് കുഴപ്പമില്ലാത്ത കൂലി കിട്ടുന്നയൊരു കമ്പിനിയിലേക്കും കാലെടുത്ത് വെച്ചു. ഓരോ ചലനത്തിനും പണ്ട് അമ്മ മരിച്ചത് അറിയാതെ സ്കൂളിൽ നിന്ന് വീട്ടിലേക്ക് വരുമ്പോഴുള്ള നടത്തത്തിന്റെ വേഗതയുണ്ടായിരുന്നു.

പെങ്ങൾ പെണ്ണായതൊന്നും ഞാൻ അറിഞ്ഞതേയില്ല. അമ്മൂമ്മയുടെ വാലാട്ടി കിളിയായി അവൾ ആ വീട്ടിൽ പാറിനടന്നു. അച്ഛന്റെ സ്നേഹ സമ്മാനങ്ങളെ സന്തോഷത്തോടെ സ്വീകരിക്കുന്ന അവളോട് എനിക്ക് ഇടക്ക് ദേഷ്യം തോന്നാറുണ്ട്. അമ്മയുടെ വിടവ് നികത്താൻ പറ്റാതെ മക്കളിൽ നിന്ന് ദൂരേക്ക് പോയ അച്ഛനാണ്. എനിക്കില്ലാത്ത സ്നേഹമൊന്നും നിനക്ക് അങ്ങേരോട് വേണ്ടായെന്ന് ഞാൻ ഒരുനാൾ അവളോട് പറഞ്ഞു. അതുകേട്ട് തലകുലുക്കിയെന്നല്ലാതെ കാര്യമായ യാതൊരു മാറ്റവുമുണ്ടായില്ല. അവൾക്ക് യാതൊരു പരിഭവവും അച്ഛനോട് ഉള്ളതായി എനിക്ക് ആ നേരങ്ങളിലൊന്നും തോന്നിയതേയില്ല.

അമ്മൂമ്മ വിളമ്പി തരുന്നത് കഴിക്കും എന്നല്ലാതെ ആരോടും അതികമൊന്നും ഞാൻ സംസാരിക്കാറില്ലായിരുന്നു. കോളേജിൽ പഠിക്കുന്ന കാലത്താണ് ഞാൻ പത്രമിടാൻ പോകുന്നത്. അതുവരെ എന്റെ ആവശ്യങ്ങൾക്കുള്ള പണമൊക്കെ അമ്മൂമ്മയുടെ കുടക്കയിൽ ഞാൻ നോക്കുമ്പോഴൊക്കെ ഉണ്ടായിരുന്നു. അതെടുക്കാനുള്ള സ്വാതന്ത്ര്യമൊക്കെ അമ്മൂമ്മ എനിക്ക് തന്നിരുന്നു.

അന്ന് എനിക്ക് ആദ്യമായി ശമ്പളം കിട്ടിയ നാളായിരുന്നു. അമ്മൂമ്മയ്ക്കും അനിയത്തിക്കും തുണികളൊക്കെ വാങ്ങി അൽപ്പം വൈകിയാണ് വീട്ടിലേക്ക് എത്തിയത്. ഒരു ബീ ഡിയും പുകച്ചുകൊണ്ട് അച്ഛൻ മുറ്റത്ത് തന്നെ ഉണ്ടായിരുന്നു. എന്റെ വേഷവും പത്രാസ്സും കണ്ടപ്പോൾ ചെറുതായൊന്ന് അച്ചൻ അന്തം വിട്ടുപോയെന്നത് എനിക്ക് തീർച്ചയാണ്.

അനിയത്തിയും അമ്മൂമ്മയും വന്നപ്പോൾ രണ്ടുപേർക്കും വാങ്ങിയതൊക്കെ ഞാൻ പിരിച്ചുകൊടുത്തു. തനിക്കുമൊരു പൊതി ഉണ്ടാകുമെന്ന് കരുതി അച്ഛൻ ആ നേരം എന്റെ അടുത്തേക്ക് വരുന്നുണ്ടായിരുന്നു. മുമ്പ് വരാറുള്ളപ്പോഴെല്ലാം ഞാൻ ഒഴിഞ്ഞുമാറുമായിരുന്നു… ഇത്തവണ ഞാൻ ഞെളിഞ്ഞുനിന്നു. ഒരു ചെറുപൊതി പോലും തനിക്ക് ഇല്ലെന്ന് അറിഞ്ഞപ്പോൾ അച്ഛന്റെ മുഖം വിയർക്കുന്നത് ഞാൻ കാണുന്നുണ്ടായിരുന്നു. ആ കാഴ്ച്ച ചെറുതല്ലാത്തയൊരു ആഹ്ലാദം അന്നുമുഴുവൻ എനിക്ക് തന്നു…

കിടക്കാൻ നേരമാണ് അമ്മൂമ്മ അടുത്തേക്ക് വന്നിട്ട്, അച്ഛന് മാത്രം ഒന്നും കൊടുക്കാതിരുന്നത് മോശമായിപ്പോയെന്ന് പറഞ്ഞത്. പ്രായമായി വരുന്ന അമ്മൂമ്മയോട് തർക്കിക്കാനൊന്നും എനിക്ക് തോന്നിയില്ല.

‘ജനിപ്പിച്ചാൽ മാത്രം അച്ഛനാകുമോ…?’

വളരേ ശാന്തമായിട്ടാണ് ഞാനത് പറഞ്ഞത്. അമ്മൂമ്മയെന്നെ കുറച്ച് നേരം അനങ്ങാതെയങ്ങനെ നോക്കി നിന്നു. അത് കണ്ടുകൊണ്ട് ഞാൻ എന്റെ പുതപ്പിനുള്ളിലേക്ക് തലയിട്ടു.

“നിന്റെ പടിപ്പിന്റെ വിവരൊന്നും എനക്കില്ല. നമ്മളാരും പട്ടിണി കിടക്കരുതെന്നേ ഓന്റെയുള്ളിലുള്ളൂ…”

അതുകേട്ടപ്പോൾ കാര്യമായിട്ടൊന്നും എനിക്ക് മനസ്സിലായില്ല. അമ്മൂമ്മ പോയെന്ന് കതക് അടഞ്ഞപ്പോൾ ഞാൻ അറിഞ്ഞു. ഒന്നോർത്താൽ ശരിയാണ്..! വിശപ്പ് ഞാൻ അറിഞ്ഞതേയില്ല. ഞാൻ അടക്കം മൂന്നുപേരുടെ വയറ് ചുമന്നത് അച്ഛനായിരുന്നു. അതെന്തേ എന്റെ തലയിലേക്ക് കയറിയില്ലായെന്ന് ഓർത്ത് ഞാൻ ദുഃഖിച്ചു.

കുടുംബം പുലരാൻ വിട്ടുനിൽക്കേണ്ടി വന്ന ഒരു അച്ഛന്റെ വികാരങ്ങളെ ഞാൻ മനസ്സിലാക്കിയതേയില്ല. ആരോടുമൊന്നും പറയാൻ പറ്റാതെ ഓരോ നാളും കൂട്ടിമുട്ടിക്കാൻ പെടാപാട് പെടുന്നവരിൽ ഒരാളായിരുന്നില്ലേ അച്ഛൻ..! അങ്ങനെ ഓർത്തപ്പോൾ ഞാൻ അങ്ങുവല്ലാണ്ടായി.

അമ്മ നഷ്ട്ടപ്പെട്ട രണ്ടുകുഞ്ഞുങ്ങളെ മാറോട് ചേർത്തുവെച്ചതിന്റെ തഴമ്പാണ് അച്ഛന്റെ രണ്ട് കൈകളിലുമെന്ന് മനസ്സിലാക്കാൻ പലവട്ടം എനിക്ക് ആലോചിക്കേണ്ടി വന്നു. തലയിലേക്ക് വലിച്ചിട്ട പുതപ്പിനുള്ളിൽ നിന്ന് പുറത്തേക്ക് വന്ന് ഞാൻ അമ്മൂമ്മയോട് അച്ഛൻ എവിടെയെന്ന് ചോദിച്ചു. ഒന്നും കഴിക്കാതെ അവൻ അപ്പോഴേ പോയെന്ന് കേട്ടപ്പോൾ എനിക്ക് മറുപടി ഉണ്ടായിരുന്നില്ല.

യഥാർത്ഥത്തിൽ അച്ഛനായിരുന്നു ഞാൻ അതുവരെ പഠിക്കാൻ ശ്രമിക്കാത്തയൊരു പാഠം. അങ്ങനെ ചിന്തിച്ചപ്പോൾ ടൈ കെട്ടുന്ന എന്റെ കഴുത്ത്, ഞാൻ പോലും അറിയാതെ കുനിഞ്ഞുപോയി…!

Leave a Reply

Your email address will not be published. Required fields are marked *