എഴുത്ത്:-ശ്രീജിത്ത് ഇരവിൽ. മകന്റെ വിവാഹം കഴിഞ്ഞപ്പോൾ അവൻ ചെങ്കൽപ്പേട്ടിലേക്ക് ഭാര്യയുമായി മാറി താമസിച്ചു. പണ്ട് അവിടെയൊക്കെ ഉണ്ടായിരുന്നത് കൊണ്ട് നാട്ടിൽ നിന്ന് വലിയ ദൂരമുള്ളതായിട്ടൊന്നും എനിക്ക് തോന്നിയില്ല. അതുകൊണ്ട് തന്നെ വല്ലപ്പോഴുമൊക്കെ മക്കളെ കാണാൻ ഞാൻ പോകാറുണ്ട്. അന്നും അങ്ങനെയൊരു യാത്രയുടെ അവസാനത്തിൽ ആയിരുന്നു.
നടക്കുമ്പോൾ വിശപ്പ് അറിയാനുണ്ട്. ഇന്നലെ രാത്രി തീവണ്ടിയിൽ കയറുമ്പോൾ കഴിച്ചതാണ്. എത്തേണ്ട സ്റ്റേഷനിലേക്ക് കാലത്ത് എത്തുകയും ചെയ്തു. ഇനി എന്തായാലും വീട്ടിലെത്തട്ടെ…
ബസ് സ്റ്റാന്റിലേക്ക് നടക്കുമ്പോൾ മനസ്സിൽ ഇരുന്നൂറ്റി പന്ത്രണ്ട് ബി എന്ന നമ്പർ മാത്രമേ ഉണ്ടായിരുന്നുള്ളൂ. അതിലേക്കു കയറിയാൽ പത്തു രൂപയുടെ ദൂരം. മരുമകൾ എന്തെങ്കിലുമൊക്കെ ഉണ്ടാക്കാതിരിക്കില്ല.
‘ഹേ.. ഒന്ന്… എന്നെ… പിടിക്കൂ…’
സമാന പ്രായത്തിലുള്ളയൊരു മധ്യവയസ്കൻ എന്റെ തോളിൽ കൈവെച്ച് വിട്ടുവിട്ട് പറഞ്ഞതാണ്. പിടിച്ചില്ലെങ്കിൽ വീണു പോകുമെന്ന അവസ്ഥയിലായിരുന്നു അയാൾ. ഞാൻ മുറുക്കെ പിടിച്ചു. ശേഷം ആ ഫൂട്ട്പ്പാത്തിൽ തന്നെ ഇരുത്തുകയായിരുന്നു.
ചോദിക്കാതെ തന്നെ കുടിക്കാനായി വെള്ളം കൊടുക്കുകയും, ഒരു കുമ്പിൾ മുഖത്തേക്ക് കുടയുകയും ചെയ്തു. മേലോട്ടേക്ക് മലർന്നു തുടങ്ങിയ അയാളുടെ കണ്ണുകൾക്ക് അപ്പോഴാണ് ഒരു അനക്കം കണ്ടത്. അവകൾ എന്തിനോയെന്ന പോലെ പിടഞ്ഞു കൊണ്ടേയിരുന്നു…
‘ഹേയ്.. നോക്കെന്നെ… ഇതു കണ്ടോ…’
അയാളെ വിളിച്ചിട്ട് പ്രത്യേകിച്ചൊരു പ്രതികരണവും ഇല്ല. അതു കൊണ്ടാണ് അതുവഴി പോകുന്നവരോടെല്ലാം ശ്രദ്ധിക്കാനായി ഞാൻ പറഞ്ഞത്. ചിലർ വന്ന് എന്താണ് കാര്യമെന്ന് അന്വേഷിച്ചു. ഞാൻ എന്തു പറയാനാണ്! തെരിയതെന്ന് പറഞ്ഞപ്പോൾ അതിൽ ഒരാൾ അയാളെ മണത്തു നോക്കി. മiദ്യപിച്ചിട്ടുണ്ടോയെന്ന് നോക്കിയതാണെന്ന് ചിന്തിച്ചപ്പോഴാണ് മനസ്സിലായത്.
എന്തു പറ്റിയെന്ന് നിശ്ചയമില്ലാത്ത സ്ഥിതിക്ക് ആശുപത്രിയിലേക്ക് കൊണ്ടുപോകൂവെന്ന് ആരോ എന്നോട് പറഞ്ഞു. അപ്പോഴേക്കും ഓട്ടോയും എത്തി. മെഡിക്കൽ കോളേജ് തൊട്ടടുത്ത് തന്നെ ആയതു കൊണ്ട് രണ്ടാമതൊന്ന് ആലോചിക്കേണ്ടി വന്നില്ല. ആരാണ് കൂടെ പോകുമെന്ന കാര്യത്തിൽ മാത്രം ഞാൻ ഉൾപ്പടെ കൂടി നിന്നവർക്ക് സംശയമായിരുന്നു. ഒടുവിൽ അവരെല്ലാം എന്നെ തന്നെ ഔട്ടോയുടെ അകത്തേക്ക് കയറ്റാൻ ശ്രമിച്ചു. അയാൾ വീഴാൻ പോകുമ്പോൾ തൊട്ടത് എന്നെ ആണല്ലോയെന്ന കാരണമായിരുന്നു എല്ലാവർക്കും പറയാനുണ്ടായിരുന്നത്.
ഞാൻ കയറിയില്ല. എനിക്ക് അത്യാവശ്യമായി പോകേണ്ടതാണെന്ന് പറഞ്ഞ് തടി തപ്പുകയായിരുന്നു. ബസ് സ്റ്റാന്റിലേക്ക് എത്തുന്നത് വരെ ആ ഓട്ടോയും തർക്കവും എന്റെ തിരിഞ്ഞു നോട്ടത്തിൽ ഉണ്ടായിരുന്നു. ബോധമില്ലാത്ത ഒരാളെയും കൊണ്ട് ആശുപത്രിയിലേക്ക് പോയാൽ പെട്ടു പോയേക്കുമോയെന്ന ഭയം ആയിരിക്കണം കാരണം. അല്ലെങ്കിലും, അപരിചിതരായ മനുഷ്യരുടെ യാതൊരു കാര്യത്തിലും ഇടപെടാൻ എനിക്ക് തോന്നാറില്ല.
പത്ത് രൂപ കൊടുത്ത് ടിക്കറ്റ് എടുത്തു. ജനാലക്കമ്പിയിൽ തൊട്ട് സുഖമായി ഇരുന്നു. അതിലെ തണുപ്പൊക്കെ പോകാൻ പാകം വെയിൽ വ്യാപകമാകുന്നതേയുള്ളൂ…
ചെറുതായിട്ട് എന്തെങ്കിലും കഴിച്ചിട്ട് കയറിയാൽ മതിയായിരുന്നുവെന്ന് ഓർക്കുമ്പോൾ തന്നെ വലിയ ശബ്ദത്തോടെ ബസ്സ് നിന്നു. എല്ലാവരും ഞെട്ടിയിട്ടുണ്ടാകുമെന്നത് തീർച്ചയാണ്. തൊട്ടടുത്ത് ഇരുന്ന ചെറുപ്പക്കാരന്റെ കണ്ണട വരെ താഴെ വീണുവെന്ന് പറയുമ്പോൾ തന്നെ ഊഹിക്കാമല്ലോ…
നിന്നു പോയ ആ ബസ്സിൽ നിന്ന് ഇറങ്ങുമ്പോൾ വാഹനങ്ങളുടെ ഹോണടികൾ എന്റെ കാതുകളെ തുളക്കുന്നുണ്ടായിരുന്നു! മണി പത്ത് കഴിഞ്ഞിരിക്കുന്നു. കുറച്ചു കൂടി പോയിരുന്നുവെങ്കിൽ എത്തുമായിരുന്നു. ഇന്ന് ആകെ മൊത്തം അപശകുനം ആണല്ലോയെന്നും ഞാൻ ചിന്തിച്ചു. നമുക്ക് മെച്ചമുള്ള കാര്യങ്ങൾ നടക്കാതെ വരുമ്പോൾ മുന്നിൽ കാണുന്നതെല്ലാം മനുഷ്യർക്ക് ശകുന പിഴകളാണ്…
മെക്കാനിക്ക് വരുന്നതു വരെയോ അടുത്ത ബസ്സ് വരുന്നതു വരെയോ കാത്തിരിക്കാനുള്ള ക്ഷമയൊന്നും എനിക്ക് ഉണ്ടായിരുന്നില്ല. ഒപ്പം ഇരുന്ന ചെറുപ്പക്കാരൻ അടക്കം നടന്നു പോകുന്ന നാലംഗ സംഘത്തിലേക്ക് ഞാനും ചേർന്നു. രണ്ടു കിലോമീറ്ററോളം നടന്നാൽ എത്തേണ്ട സ്റ്റോപ്പിലേക്ക് എത്തുമല്ലോയെന്നേ ഞാൻ ചിന്തിച്ചിരുന്നുള്ളൂ….
മുന്നോട്ടുള്ള നീണ്ട റോഡിന് ഇരുവശവും കെട്ടിടങ്ങൾ പൊതുവേ കുറവായിരുന്നു. ഓരം ചേർന്ന് ഞങ്ങൾ നടന്നു. നടക്കുന്തോറും നിഴൽ ചെറുതായി വരുകയാണ്. നെറ്റി വിയർക്കുകയും ചെയ്യുന്നു. ഇത്തിരി വെള്ളം കുടിച്ചേക്കാമെന്ന ചിന്തയിൽ കുപ്പിയെടുത്തപ്പോൾ കണ്ണുകളിലേക്ക് ഇരുട്ട് കയറുന്നതു പോലെയൊരു അനുഭവമായിരുന്നു. അറിയാതെ മേലോട്ടേക്ക് നോക്കുക കൂടി ചെയ്തപ്പോൾ വീണുപോകുമെന്ന് പറഞ്ഞ് കാലുകൾ കുഴഞ്ഞു. മുന്നിൽ ഉണ്ടായിരുന്ന ആ ചെറുപ്പക്കാരന്റെ തോളിൽ കൈ വെച്ച് അതു തന്നെ വിട്ടുവിട്ട് ഞാൻ പറഞ്ഞു പോയി..
‘ഹേ.. ഒന്ന്… എന്നെ… പിടിക്കൂ…’
എന്റെ ഭാഷക്കാരൻ അല്ലായിരുന്നിട്ട് പോലും അവൻ എന്നെ മുറുക്കെ പിടിച്ചു. നിരത്തിലൂടെ പോകുന്ന ഏതോയൊരു വാഹനം തടഞ്ഞ് നിർത്തി എന്നെ അതിലേക്ക് കയറ്റി. ഏതോയൊരു സ്വപ്നാടനം പോലെ എല്ലാം ഞാൻ അറിയുന്നു. ഒടുവിൽ എപ്പോഴോ, കണ്ണുകൾ പൂർണ്ണമായും ഇരുട്ടിലേക്ക് മലർന്നു വീഴുകയായിരുന്നു.
പിന്നീട്, ബോധം കണ്ണുകളിലൂടെ പിടഞ്ഞ് പിടഞ്ഞ് തുറക്കുമ്പോൾ ഞാൻ ആശുപത്രിയിലായിരുന്നു. അപ്പോഴും എന്റെ മുന്നിൽ ആ ചെറുപ്പക്കാരൻ നിൽക്കുന്നുണ്ടായിരുന്നു. അവൻ എന്നോട് ചിരിച്ചപ്പോൾ ഞാൻ കരഞ്ഞുപോയി. കവിളിലേക്ക് ഒലിച്ചിറങ്ങിയ ആ ഉപ്പുനീരിന്റെ പൊള്ളൽ കുറ്റബോധത്തിന്റെ തലയിൽ ഇപ്പോഴുമുണ്ട്….!!!
