എഴുത്ത്:-ശ്രീജിത്ത് ഇരവിൽ
എന്റെ മകളുടെ പെണ്ണുകാണൽ ചടങ്ങ് മംഗളമായി കഴിഞ്ഞ ആഴ്ച്ചയായിരുന്നു നടന്നത്. മരുമകനായി വരുന്നവന്റെ സ്വഭാവം അന്വേഷിക്കാൻ ഭാര്യ പറഞ്ഞപ്പോൾ താനും വരാമെന്ന് അളിയനായ രഘു പറഞ്ഞു. അങ്ങനെ ഞങ്ങൾ രണ്ടുപേരും ചെറുക്കന്റെ നാട്ടിലേക്ക് യാത്രയായി.
കവലയിൽ സ്കൂട്ടർ നിർത്തി പരേതനായ ഗോവിന്ദന്റെ മോൻ രമേശനെ കുറിച്ച് ഞങ്ങൾ അന്വേഷിച്ചു. അവന്റെ വീടിനടുത്തുള്ള വയനശാലയിലും, ചെറുപ്പക്കാർ ഒത്തുകൂടുന്ന മൈതാനത്തെ ക്ലബ്ബിലും അന്വേഷിച്ചു. രമേശൻ വളരേ നല്ലവനാണെന്നേ എല്ലാവർക്കും പറയാനുണ്ടായിരുന്നുള്ളു…
‘നമുക്കിതങ്ങ് ഉറപ്പിക്കാല്ലേ….?’
ഞാൻ അളിയനോട് ചോദിച്ചു. ഉറപ്പിക്കാൻ വരട്ടേയെന്നും പറഞ്ഞ് രഘു മേലോട്ടുനോക്കി. നീയിവിടെ ചിന്തിച്ചോണ്ട് ഇരിക്കെന്നും പറഞ്ഞ് ഞാൻ സ്കൂട്ടർ സ്റ്റാർട്ട് ചെയ്തു.
‘അല്ല അളിയാ.. നമുക്കാ കള്ളുഷാപ്പില് കൂടിയൊന്ന് തിരക്കാം…’
അളിയൻ പറഞ്ഞു. ആലോചിച്ചപ്പോൾ ആകാമെന്ന് എനിക്കും തോന്നി. വണ്ടി നേരേ കള്ളുഷാപ്പിലേക്ക് യാത്രയായി.
രഘു എന്റെ ഭാര്യയുടെ അനിയൻ മാത്രമല്ല. എന്റെ സകല വിഷയങ്ങളും അറിയുന്നവൻ കൂടിയാണ്. അതുകൊണ്ട് തന്നെ അവനെ പിണക്കി മനസമാധാനത്തോടെ എനിക്ക് ജീവിക്കാൻ സാധിക്കില്ല. ഭാര്യ അറിഞ്ഞാൽ പൊട്ടിത്തെറിക്കുന്ന എന്റെ എത്രയോ രഹസ്യങ്ങളുടെ കുടുക്കകൾ അവന്റെ തലയിലുണ്ട്. പലപ്പോഴും അതിട്ട് പൊട്ടിക്കുമെന്ന് അവൻ എന്നെ ഭീഷിണി പെടുത്താറുമുണ്ട്. എന്തുചെയ്യാം അളിയൻ ആയിപ്പോയില്ലേ…!
‘അളിയാ… ദേ ആടെയാന്ന്..!’
ക ള്ളുഷാപ്പിലേക്ക് ചൂണ്ടിക്കൊണ്ട് രഘു പറഞ്ഞു. സ്കൂട്ടറ് അങ്ങോട്ട് ചലിച്ചു. ക ള്ളിൽ തലമുക്കി ഇറങ്ങിവരുന്നവരിൽ ചെറുപ്പക്കാരായി ആരും ഉണ്ടായിരുന്നില്ല. വണ്ടിയിൽ നിന്ന് ഇറങ്ങി ഞങ്ങൾ അകത്തേക്ക് പ്രവേശിച്ചു.
‘നമസ്ക്കാരം… മരിച്ചുപോയ തെക്കേലെ ഗോവിന്ദനില്ലേ..!’
പറഞ്ഞുമുഴുവിക്കും മുമ്പേ മരിച്ചുപോയവർ പിന്നെ ഇല്ലല്ലോ സാറേയെന്ന് അയാൾ പറഞ്ഞു. കുപ്പി എടുത്ത് കൊടുക്കുന്ന ആളോടൊക്കെ ചോദിക്കുന്നതിന് ഒരു രീതിയുണ്ടെന്ന് പറഞ്ഞുകൊണ്ട് രഘു മുന്നോട്ട് വന്നു..
“അതേയ്… രമേശനെ അറിയോ…?”
‘ഏത് രമേശൻ…?’
“മരിച്ചുപോയ തെക്കേലെ ഗോവിന്ദന്റെ മോൻ രമേശൻ…!”
ഇതുതന്നെയല്ലേ ഞാനും ചോദിക്കാൻ വന്നതെന്ന് ചിന്തിച്ചുകൊണ്ട് ഞാൻ രഘുവിനെ നോക്കി. രണ്ട് കൈകളിലും കുപ്പിയുമായി രമേശനെ അറിയാമല്ലോയെന്ന് ആ ഷാ പ്പുജീവനക്കാരൻ ഞങ്ങളോട് പറഞ്ഞു.
‘ചെക്കൻ നല്ല അടിയാ….?’ രഘു ചോദിച്ചു.
“ആണെങ്കിൽ…!” അയാൾ കണ്ണുകൾ തുറിച്ചു..
ഞങ്ങൾ വന്ന കാര്യം സത്യസന്ധമായിട്ട് പറഞ്ഞപ്പോൾ രമേശൻ വല്ലപ്പോഴുമൊക്കെ ഇവിടേക്ക് വരാറുണ്ടെന്നും, അതും ഭക്ഷണം കഴിക്കാൻ വേണ്ടി മാത്രമാണെന്നും അയാൾ പറഞ്ഞു. എനിക്ക് സന്തോഷമായി.
‘നമുക്കിതങ്ങ് ഉറപ്പിക്കാല്ലേ…?’
ഞാൻ രഘുവിനോട് വീണ്ടും ചോദിച്ചു. ഉറപ്പിക്കാൻ വരട്ടേയെന്നും പറഞ്ഞ് രഘു പിന്നേയും മേലോട്ടുനോക്കി. വല്ലതും കഴിച്ചുകൊണ്ട് സംസാരിക്കാമെന്ന് പറഞ്ഞ് അവൻ കപ്പയും വറുത്തരച്ച് വെച്ച താറാവ് കറിയും പറഞ്ഞു. എന്നാൽ കഴിച്ചേക്കാമെന്ന് ഞാനും കരുതി. ഇടയിൽ എപ്പോഴാണ് രഘു കുപ്പികൾ കൂടി ആവിശ്യപ്പെടാൻ തുടങ്ങിയതെന്ന് സത്യമായിട്ടും എനിക്ക് അറിയില്ല.. രണ്ടുപേരുടെ പള്ളയിലും ഒന്നരക്കുപ്പി വീതം കള്ളുനിറഞ്ഞു..
‘ഇത്രേം നല്ല അഭിപ്രായമുണ്ടെങ്കിൽ അളിയാ.. ഓൻ ഫ്രോഡാന്ന് …’
രഘു പറഞ്ഞു. കേട്ടപ്പോൾ ശരിയാണെന്ന് എനിക്കും തോന്നി. അല്ലെങ്കിലും, എല്ലാവരുടേയും അഭിപ്രായത്തിൽ നല്ലവനായിട്ട് ഒരുത്തന് എങ്ങനെ ഇങ്ങനെ ജീവിക്കാൻ സാധിക്കുന്നു.. എനിക്ക് അതിശയം തോന്നി..
‘കണ്ടാ… അളിയനും തോന്നുന്നില്ലേ.. ഓൻ ഫ്രോഡാന്ന്ന്ന്…!’
ക ള്ളിൽ കുഴഞ്ഞുനിൽക്കുന്ന എന്റെ തല രഘുവിന്റെ വാക്കുകളിൽ രമേശനെ കൂടുതൽ സംശയിച്ചു. അവന്റെ മുഖംമൂടി എങ്ങനേയും കീറണം അളിയായെന്ന് പറഞ്ഞുകൊണ്ട് രഘു ഒരു കുപ്പികൂടെ പറഞ്ഞു. അതുകുടിച്ച് കൈകഴുകി അവിടെ നിന്ന് ഇറങ്ങുമ്പോഴേക്കും രണ്ടുപേരുടേയും കാലുകൾ കുഴഞ്ഞിരുന്നു…
നമുക്ക് ഓന്റെ വീട്ടിലേക്ക് പോകാമെന്ന് ഞാൻ രഘുവിനോട് പറഞ്ഞു. അവൻ ശ്രദ്ധിച്ച് പിറകിൽ ഇരുന്നുകൊണ്ട് എല്ലാം അളിയന്റെ ഇഷ്ട്ടം പോലേയെന്ന് മൂളി. എന്റെ സ്കൂട്ടർ തെക്കേലെ പരേതനായ ഗോവിന്ദന്റെ വീട്ടിലേക്ക് ചലിച്ചു.
‘ഓനൊരു കാട്ടുകള്ളൻ തന്നെ….’ ഇടയിൽ രഘുപറഞ്ഞു.
“ചിലപ്പോൾ ഓൻ നല്ലവനാണെങ്കിലോ..” ഞാൻ സംശയിച്ചു.
‘ഹേയ് ഇത്രക്കും നല്ലവനായിട്ട് ഒരുത്തനും ജീവിക്കാൻ പറ്റില്ലെന്നേ…’
രഘു അത്രയ്ക്കും തറപ്പിച്ച് പറയുമ്പോൾ എന്റെ സംശയം കൂടി… സ്കൂട്ടർ രമേശന്റെ വീടിന് മുന്നിൽ നിന്നു. ഇറങ്ങി നടക്കുമ്പോൾ കുഴയാതിരിക്കാൻ ഞങ്ങൾ പ്രത്യേകം ശ്രദ്ധിച്ചിരുന്നു.. എന്നിട്ടും മുണ്ടിന്റെ തലപ്പിൽ തട്ടി രഘു വീണു. അയ്യോയെന്ന അവന്റെ ശബ്ദത്തിൽ രമേശന്റെ അമ്മ പുറത്തേക്കും വന്നു..
‘നമസ്ക്കാരം…’
എന്നെ മനസിലായതുകൊണ്ട് ആ സ്ത്രീ ചിരിക്കുകയും രഘുവിനെ നോക്കി എന്തുപറ്റിയെന്ന് ചോദിക്കുകയും ചെയ്തു. ഒന്നുമില്ലായെന്ന് പറഞ്ഞുകൊണ്ട് രമേശൻ എവിടേയെന്ന് ഞാൻ ചോദിച്ചു. ഈ നേരം അവൻ വായനശാലയിൽ ഉണ്ടാകുമെന്ന് പറഞ്ഞുകൊണ്ട് ആ സ്ത്രീ രണ്ടുപേരേയും സംശയത്തോടെ നോക്കി.
‘ഹേയ്… ഇങ്ങനെ നോക്കല്ലേ…. ഞങ്ങള് വെറുതേ ഈ വഴി പോയപ്പോ….’ ഞാൻ പറഞ്ഞു…
“അതേ ചേച്ചീ… വെറുതേ ഈ വഴി പോയപ്പോ…. ” അളിയനും പറഞ്ഞു..
എന്നിട്ടും രമേശന്റെ അമ്മയുടെ തുറിച്ചുനോട്ടം മാറിയില്ല. അത് സഹിക്കാൻ പറ്റാതെ വന്നപ്പോൾ ഞങ്ങൾ തിരിച്ച് പോകുകയായിരുന്നു…
‘കണ്ടോ അളിയാ… ഇവര് ഫാമിലിയോടെ തട്ടിപ്പാന്ന്ന്ന്…’
സ്കൂട്ടറിലേക്ക് കയറുമ്പോൾ രഘു പറഞ്ഞു. എന്തായാലും ഒന്നുകൂടി ആലോചിച്ചിട്ട് മറ്റുകാര്യങ്ങളെല്ലാം തീരുമാനിക്കാമെന്ന ചിന്തയിൽ ഞങ്ങൾ വീട്ടിലേക്ക് പുറപ്പെട്ടു. അല്ലെങ്കിലും മകളുടെ കാര്യമല്ലേ.. എടുത്ത് ചാടി എന്തെങ്കിലും ചെയ്യാൻ പറ്റുമോ…
മുറ്റത്ത് സ്കൂട്ടർ നിർത്തുമ്പോഴേക്കും ഭാര്യ പുറത്തേക്ക് വന്നിരുന്നു… അവളുടെ മട്ടും ഭാവവും കണ്ടാൽ കാര്യമായിട്ട് എന്തോ നടന്നിട്ടുണ്ട്. അതുകണ്ടിട്ടാകണം താൻ പിന്നെ വരാമെന്ന് പറഞ്ഞ് അളിയൻ സ്ഥലം കാലിയാക്കിയത്. രണ്ടുവീട് അപ്പുറമാണ് രഘു കുടുംബത്തോടൊപ്പം താമസിക്കുന്നത്…
‘സത്യം പറ.. എന്താ ഇണ്ടായേ..? ഹോ.. നാറിയിട്ട് വയ്യാ…’
ക ള്ളിന്റെ നാറ്റത്തിൽ അവൾ മൂക്കുപൊത്തി. വെറുതേയല്ല പെണ്ണുകാണാൻ വന്ന ആ രമേശന്റെ അമ്മാവൻ വിളിച്ചതെന്നും പറഞ്ഞ് അവൾ പടിയിൽ ഇരുന്നു. ഓഹോ അതിനിടയിൽ ഇങ്ങനേയും സംഭവമുണ്ടല്ലേ… അവന്റെ അമ്മാവനുമായിട്ട് നിനക്കെന്താടി ബന്ധമെന്ന് ഞാൻ എന്റെ ഭാര്യയോട് ചോദിച്ചു..
‘നിങ്ങടെ തല… തന്തയുടെ ഗുണം കൊണ്ട് അവർക്ക് ഈ കല്ല്യാണം വേണ്ടാന്ന് പറയാനാ വിളിച്ചത്…!’
ക ള്ളിൽ കുഴഞ്ഞ തല കുനിച്ചുകൊണ്ട് ഞാൻ രഘുവിനെ ഓർത്തൂ… നിന്റെ അനിയനാണ് എല്ലാത്തിനും കാരണമെന്ന് ഞാൻ പറഞ്ഞു. അല്ലെന്നും.. ചെറുക്കനെ കുറിച്ച് അന്വേഷിക്കാൻ നിങ്ങളെ പറഞ്ഞയച്ച താനാണ് എല്ലാത്തിനും കാരണമെന്ന് ഭാര്യ പറഞ്ഞു. അപ്പോഴേക്കും അകത്തുണ്ടായിരുന്ന മകളും പുറത്തേക്ക് വന്നിരുന്നു..
‘അമ്മാവന്റെ കൂടെ കൂടിയിട്ടാണ് അച്ഛനിങ്ങനെ മണ്ടനായിപ്പോയത്…!’
തന്റെ അനിയനെ മണ്ടനാക്കിയത് നിന്റെ അച്ഛനാണെന്ന് പറഞ്ഞുകൊണ്ട് ഭാര്യ അകത്തേക്ക് പോയി. പിന്നാലെ മകളും നടന്നു. ഇവർ പറഞ്ഞതിൽ വല്ല കാര്യവുമുണ്ടോയെന്ന് ഓർത്തുകൊണ്ട് കള്ള് തികട്ടുന്ന നെഞ്ചത്ത് ഞാൻ ചൊറിഞ്ഞു…
‘അളിയാ…’
പിറകിൽ നിന്ന് രഘു വിളിക്കുന്നുണ്ടെന്ന് അറിഞ്ഞിട്ടും ഞാൻ തിരിഞ്ഞുനോക്കിയില്ല. നീ എന്നേം കൊണ്ടേ പോകൂവല്ലേയെന്നും പറഞ്ഞ് ഞാൻ വിതുമ്പി. കുലുങ്ങി കുലുങ്ങി വിതുമ്പി…!!
