എഴുത്ത് :- അബ്രാമിൻ്റെ പെണ്ണ്
ചുവന്ന കളറുള്ള ഡാൽ വെച്ച് മഞ്ഞ കളറിലെ കറിയുണ്ടാക്കി ചൂടോടെ പാത്രത്തിലേക്ക് മാറ്റി.. ഒരു കുബ്ബൂസ് ചുരുട്ടി ആ കറിയിലേയ്ക്ക് മുക്കുമ്പോൾ അതാ ഫോണടിക്കുന്നു..
” കറുത്ത പെണ്ണെ നിന്നെ കാണാഞ്ഞിട്ടൊരുനാളുണ്ടെ “..
പാട്ടിനൊപ്പം ഡിസ്പ്ലേയിൽ “കരിഞ്ഞ കാമദേവൻ ” എന്ന പേരും തെളിഞ്ഞു വന്നു..
കെട്ടിയോനാണ്..
ഇന്നിതുവരെ വിളിച്ചില്ല..അതാണിപ്പോ വിളിക്കുന്നത്..ഞാൻ ഫോണെടുത്തു..
” എന്തോന്ന് മനുഷ്യാ ഇത്ര നേരമായിട്ടും വിളിക്കാഞ്ഞത്.. അല്ലേൽ കണകു ണാന്ന് പറഞ്ഞു വിളിക്കുന്ന താണല്ലോ..കൊച്ചുങ്ങളെന്തിയെ..
ഞാൻ പരിഭവത്തിന്റെ കെട്ടഴിച്ചു..
” ഓ..എപ്പോ വിളിച്ചാലും നീ ചാടിക്കടിക്കുന്ന വർത്താനം പറഞ്ഞു വരും.. പിന്നെന്തിനാ.. ങ്ഹാ പിന്നേ ഞാൻ കുണ്ടറ പോയിരുന്നെടീ.. വന്നപ്പോൾ താമയ്ച്ചു.. അതാ വിളിക്കാഞ്ഞേ.. അല്ല നിന്റെ കയ്യിൽ മൂ ലക്കുരു വൊന്നുമില്ലല്ലോ.. നിനക്കിങ്ങോട്ട് വിളിച്ചൂടെ..
അങ്ങേര് ചൂടായി..
” പോ മനുഷ്യാ.. നിങ്ങളോട് സ്നേഹമുള്ളോണ്ടല്ലേ ഞാൻ കടിക്കാൻ വരുന്നേ.. വേറെയാരേലും കടിക്കാനൊക്കുവോ..നിങ്ങളെന്റെ പൊന്നും കുടമല്ലേ മനുഷ്യാ..
” പിന്നേ… വായിൽ വരുന്നതൊക്കെ വിളിച്ചു കൂവിയിട്ട് ഇങ്ങനെ പറഞ്ഞാൽ മതി.. ഒന്ന് പോടീ കരിവണ്ടേ..
ഹാർപ്പിക്കിന്റെ പരസ്യത്തിലെ കീടാണു കക്കൂസിൽ കിടന്നു ചിരിക്കുന്ന പോലെയുള്ള അങ്ങേരുടെ ചിരി ഫോണിലൂടെ കേട്ടു..
” അല്ല.. കുണ്ടറ പോയിട്ട് മീൻ വാങ്ങീലെ..
എനിക്ക് ആകാംക്ഷ അടക്കാൻ പറ്റിയില്ല.. കുണ്ടറ ചന്തയിലെ കൊഞ്ചും ഞണ്ടുമൊക്കെ പ്രസിദ്ധമാണ്.. അത് വാങ്ങാൻ വേണ്ടി മാത്രം ഞങ്ങൾ അവിടെ പോകാറുണ്ട്..
” ഇത്തിരി കരിമീൻ മേടിച്ചു.. കെട്ടു പോയതാ.. വല്ലാത്ത നാറ്റമുണ്ടാരുന്നു.. അപ്പൊ ഞാൻ നിന്നെയോർത്തു..
അങ്ങേര് എവിടൊക്കെയോ കൊള്ളിച്ചു പറഞ്ഞു..
” നിങ്ങളെന്തുവാ ഉദ്ദേശിച്ചത്.. എന്നെ കെട്ട മീനിന്റെ നാറ്റമാണെന്നോ…??
എന്റെ മനസ് നൊന്തുപോയി..
” അല്ലെടീ നീയില്ലാത്തോണ്ട് നല്ല മീൻ കൂട്ടുന്നില്ലെന്നാ പറഞ്ഞേ..
അങ്ങേരു വീണിടത്തു കിടന്നുരുണ്ടു.
“മേലിൽ എന്നെ വിളിക്കരുത്… നല്ല മണമുള്ള മീൻ കിട്ടുന്നിടമുണ്ട്. പൊയ്ക്കോ..
മറുപടിക്ക് കാക്കാതെ ഞാൻ ഫോൺ വെച്ചു.
ഇനി അങ്ങേര് പറയുന്ന പോലെ ശരിക്കും നാറ്റമുണ്ടോ.. ഹേയ്.. അങ്ങനെ വരാൻ വഴിയില്ലല്ലോ.. കഴിഞ്ഞ ആഴ്ച കൂടെ കുളിച്ചതല്ലേ..സാധ്യതയില്ല… എന്തായാലും കുബ്ബൂസ് കഴിച്ച് സങ്കടം മാറ്റാം…
അപ്പോളാണ് ഫോണിലൊരു ശബ്ദം… ക്ണിം.. ക്ണിം…
മെസ്സേജ് വന്നതാണ്… ആരാണപ്പാ ഈ പച്ചപ്പാതിരയ്ക്ക് എനിക്ക് മെസ്സേജ് ചെയ്യാൻ… ചുമ്മായെടുത്തൊന്ന് നോക്കി..
“ഈശ്വരാ… ഫ്രണ്ട് റിക്വസ്റ്റ്… അതും ഈ പാതിരാത്രി പന്ത്രണ്ടാം മണിക്ക് റിക്വസ്റ്റ് ചെയ്യണമെങ്കിൽ നല്ല മുന്തിയ ഇനം കോഴി തന്നെയായിരിക്കണം… ചഞ്ചല ചിത്തയാക്കല്ലേ ദേവ്യേ….
മിടിയ്ക്കുന്ന ഹൃദയത്തോടെ റിക്വസ്റ്റ് ഓപ്പൺ ചെയ്തു…
“കോസ്മോ… കോസ്മോസ്… ഛെ… ഇതെന്തൊരു പേര്.. കോസ്മോസ്‌കസ് ലൂയിസ് “…
പേര് ഒരുമാതിരി വൃത്തികെട്ടതാണെങ്കിലും പ്രൊഫൈൽ ഫോട്ടോ സുന്ദരൻ ഒരു ചെറുക്കന്റെ.. അതും അമേരിക്കൻ പ്രസിഡന്റ് ട്രമ്പിന്റെ തോളിൽ കയ്യിട്ടു നിൽക്കുന്നത്..
” ഇത്രയും വലിയൊരാൾ എനിക്ക് റിക്വസ്റ്റ് ചെയ്യണമെങ്കിൽ ആ മനുഷ്യന്റെ മനസ് എന്തോരം തങ്കപ്പെട്ട തായിരിക്കണം.. എന്റെ മനസിലേയ്ക്ക് മഞ്ഞിന്റെ ഒരു മലയങ്ങ് ചരിഞ്ഞു വീണു..
റിക്വസ്റ്റ് അക്സെപ്റ്റ് ചെയ്ത ഉടനെ വന്നൊരു മെസ്സേജ്..
” ഹായ് ഹണീ ഹൗ ആർ യൂ.. യൂ ലുക്ക് ടൂ മച്ച് ബ്യൂട്ടിഫുൾ… സെയിം ലൈക് ആൻ ഏഞ്ചൽ “…
ഈ രോമാഞ്ചമെന്നൊക്കെ പറയുന്നതുണ്ടല്ലോ… അതൊക്കെ നമുക്ക് വരാൻ ഒരൊറ്റ സെക്കന്റ് മതി.. ഞാനങ്ങു കോരിത്തരിച്ചു…
” താങ്ക്സ് ഡിയർ…. എന്നൊരു റിപ്ലൈയും അങ്ങട് കീച്ചി.
പിന്നങ്ങു മെസേജിന്റെ ബഹളമായിരുന്നു.. സംസാരിച്ചു തുടങ്ങിയപ്പോളാണ് പുള്ളി ട്രമ്പിന്റെ അപ്പച്ചിയുടെ മോനാണെന്ന് പറയുന്നത്.. രണ്ടാളും വലിയ അടുപ്പത്തിലാണെന്നും.. അമേരിക്കയ്ക്ക് വന്നാൽ നല്ലൊരു ജോലി ശരിയാക്കി തരാമെന്നും ” കോസ് ” പറഞ്ഞു..
മഹാലക്ഷ്മി ഫ്ലാറ്റിൽ കേറി വരാൻ വലിയ താമസമൊന്നുമില്ലല്ലോ..പിന്നീട് ഇടയ്ക്കൊക്കെ വിളിക്കാറുണ്ടായിരുന്നു.. എന്റെ ഇംഗ്ളീഷിന്റെ ഒപ്പമെത്താൻ അങ്ങേര് വല്ലാതെ കഷ്ടപ്പെട്ടു.. അതോണ്ട് തന്നെ ഞാൻ പരമാവധി വിളിയ്ക്കാൻ നിൽക്കാതെ സംസാരം മെസേജിലൊതുക്കി..
അങ്ങനെയിരിക്കെ ഒരുനാൾ അതിയാൻ വിളിക്കുന്നു…ഒരു കാര്യം പറയാനുണ്ട് പോലും… എന്താണെന്ന് ഞാൻ… നിന്റെ സംസാരം വലിയ ഇഷ്ടമാണെന്നും കല്യാണം കഴിയ്ക്കാൻ താല്പര്യമുണ്ടെന്നും പറഞ്ഞ കേട്ട് ഞാൻ ഞെട്ടിപ്പോയി.. വീട്ടിൽ ഞാൻ എന്തെങ്കിലും പറയാൻ തുടങ്ങുമ്പോൾ തന്നെ കെട്ടിയോൻ പിള്ളേരെയും പെറുക്കി വയലിലോട്ടു പോകും.. അപ്പോളാണ് എന്റെ ” കോസ് ” ഇങ്ങനെ പറയുന്നത്.
ഞാൻ കല്യാണം കഴിഞ്ഞ് കൊച്ചുങ്ങളുള്ളതാണെന്ന് പറഞ്ഞപ്പോൾ ” ഏത് മുതുക്കിയായാലും വേണ്ടില്ല… നീയില്ലാതെ എനിക്ക് പറ്റില്ലെന്ന് പറഞ്ഞു കൊണ്ട് അതിയാൻ കരയാൻ തുടങ്ങി.. സ്വതവേ മനക്കട്ടി കുറവായ ഞാനും അങ്ങേർക്കൊപ്പം വിങ്ങിപ്പൊട്ടിപ്പോയി.. എനിക്ക് പുള്ളിയെ ഒന്ന് കാണാൻ ആഗ്രഹമുണ്ടായിരുന്നു.. ഞാനത് പറഞ്ഞപ്പോൾ ആദ്യം അദ്ദേഹം സമ്മതിച്ചി ല്ലെങ്കിലും പിന്നീട് വീഡിയോ കോളിൽ വിളിച്ചു..
ഫോണെടുത്തപ്പോൾ ഉലുവാച്ചി മീനിന്റെ തൊലി കണക്കെ തൊലിയൊക്കെ ചുരുണ്ട് കൂടിയിരിക്കുന്ന ഒരു മനുഷ്യൻ.. കാണാൻ വലിയ തെറ്റില്ല..മൂക്കിന് താഴെ.. ദേ —- ഇത്രേം നീളത്തിൽ ഒരു മീശ.. അത് അമ്മായിയമ്മയോട് പിണങ്ങി വീട് വിട്ട് പോകാൻ നിൽക്കുന്ന മരുമകളെപ്പോലെ കൊഴിയാൻ റെഡിയായി നിൽക്കുന്നു.. തലയിൽ എവിടൊക്കെയോ കുറച്ചു രോമമുണ്ട്..
നേരത്തെ പുള്ളിയുടെ ബന്ധുക്കളുടെയൊക്കെ ഫോട്ടോ കാണിച്ചു തന്നിരുന്നു.. എല്ലാ ആൾക്കാരും ഏകദേശം ഇതുപോലൊക്കെ തന്നെ.. ഇനി സായിപ്പ ന്മാരെല്ലാം ഇങ്ങനാരിക്കും..ഞാൻ സമാധാനിച്ചു..ഈ തൊലിയിങ്ങനെ ഇരിക്കുന്നത് കാരണം ഇത് മുതുക്കനാണോ ചെറുക്കനാണോ എന്നെങ്ങനെ അറിയും.. എന്തൊരു പരീക്ഷണമാണ് യേശുവേ…എന്തായാലും പ്രണയം പൂത്തുലഞ്ഞു..
അന്ന് ക്രിസ്മസ് അടുത്തിരിക്കുകയാണ്. പുള്ളി വീട്ടിലെ അഡ്രസ് കൊടുക്കാൻ പറഞ്ഞു.. എനിക്കും വീട്ടുകാർക്കുമുള്ള ക്രിസ്മസ് സമ്മാനം അയക്കാനാണത്രെ.. വേണ്ടെന്നു ഞാനും… പുള്ളിയ്ക്കതു കേട്ട് ഭയങ്കര വിഷമമായി… സമ്മാനം വേണ്ടെന്നും കോസിന്റെ സ്നേഹം മാത്രം മതിയെന്നും പറഞ്ഞപ്പോൾ എല്ലാവർക്കും വേണ്ടി ഷൂ വാങ്ങി അയച്ചു തരാമെന്ന് പുള്ളി.. ഞാനും പിള്ളേരും ഷൂ ഇടില്ലെന്ന് പറഞ്ഞപ്പോൾ അച്ഛനുമമ്മയ്ക്കുമുള്ള ഷൂ അയക്കാമെന്നു അങ്ങേര് പറഞ്ഞു..
മൂന്ന് കൊല്ലം മുൻപ് മരിച്ചുപോയ അച്ഛന്റെ അസ്ഥിയുടെ ഏത് ഭാഗത്താണ് ഞാൻ ഷൂ ഇടേണ്ടത്..?? പ്രഷർ കൂടി എണീക്കാൻ വയ്യാത്ത അമ്മയുടെ കാലിൽ ഷൂ ഇട്ടു കൊടുത്തിട്ട് പരസ്യത്തിൽ അഭിനയിപ്പിക്കാനൊന്നും എനിക്ക് താല്പര്യമില്ല.. അതൊക്കെ അങ്ങേരെ പറഞ്ഞു മനസിലാക്കിക്കാൻ ഞാൻ പെട്ട പാട്..പിന്നീട് എന്റെ അക്കൗണ്ടിലേക്ക് പൈസ അയച്ചു തരാമെന്ന് പറഞ്ഞപ്പോളും ഞാൻ സമ്മതിച്ചില്ല.
കുറെ ദിവസം കഴിഞ്ഞ് കേട്ടിയോനോട് കോസിനെ പറ്റി പറയാൻ തീരുമാനിച്ചു.. എനിക്കൊരു ജീവിത മുണ്ടാകുന്നതിൽ അങ്ങേര് സന്തോഷിക്കുമെന്നും എനിക്കുറപ്പുണ്ടായിരുന്നു.. ഞാൻ വീട്ടിലേക്ക് വിളിച്ചു…
” ഹലോ…എനിക്ക് ബന്ധം പിരിയണം…
ഞാൻ അതീവ ഗൗരവത്തിൽ പറഞ്ഞു..
” എന്താ പറഞ്ഞേ.. എന്ത് പിരിയണമെന്ന്….??
കിലുക്കം സിനിമയിൽ ലോട്ടറിയടിച്ചെന്ന് രേവതി പറയുമ്പോൾ ഇന്നസെന്റിന്റെ മുഖത്ത് വരുന്ന ഒരു ഭാവമില്ലേ.. ഞാനതാണ് അങ്ങേരുടെ മുഖത്ത് അപ്പോൾ കണ്ടത് .
“ബന്ധം പിരിയണമെന്ന്… എനിക്ക് നല്ലൊരു കല്യാണലോചന വന്നിട്ടണ്ട് … നിങ്ങളത് നടത്തിത്തരണം…
ഞാൻ വിവരിച്ചു..
” നേരാണോടീ..ആട്ടെ.. ആരാ ആ ഭാഗ്യവാൻ…
അങ്ങേരുടെ മുഖത്ത് നട്ടുച്ചയിലെ സൂര്യന്റെ പ്രകാശം..
ഞാനിത് പറയുമ്പോൾ അങ്ങേര് സങ്കടം കൊണ്ട് പൊട്ടിക്കരയുമെന്നാ ഞാൻ കരുതിയെ.. ഇതൊരുമാതിരി…
“ട്രമ്പിന്റെ അപ്പച്ചിയുടെ മോനാ… പേര് കോസ്…
” ഏത് ട്രങ്ക്…
അങ്ങേർക്ക് സംശയം…
” ട്രങ്കല്ല മനുഷ്യാ… ട്രമ്പ്.. അമേരിക്കൻ പ്രസിഡന്റ്…
ഞാൻ തിരുത്തി..
” ട്രമ്പിന്റെ ഏത് അപ്പച്ചിയുടെ മോൻ…അല്ലെടീ ഇതെന്തൊരു പേരാ.. മനുഷ്യർക്ക് ഇങ്ങനെയൊക്കെ പേരുണ്ടോ..
അങ്ങേർക്ക് വീണ്ടും സംശയം..
” പിന്നേ അങ്ങേരുടെ എല്ലാ ബന്ധുക്കളെയും നിങ്ങൾക്കറിയുവോ.. പിന്നെ ഈ പേരിനെന്തുവാ കുഴപ്പം..നിങ്ങളൊന്നു മനസ് വെച്ചാൽ ഞാൻ അമേരിക്കയിൽ പോയിട്ട് നിങ്ങളെ ഒന്ന് കൊണ്ട് പോവാം.. അപ്പൊ കണ്ടാൽ മതി..
ഞാൻ അങ്ങേരെ സമാധാനിപ്പിച്ചു
” പിന്നെന്താ..നീ നന്നായി ജീവിച്ചാൽ മതി.. ആട്ടെ പുള്ളി കാണാനെങ്ങനെ…
” കാണാനൊക്കെ കൊള്ളാം.. പക്ഷേ കഴുത്തിലെ തൊലിയൊക്കെ ചുരുണ്ട് കൂടിയിരിക്കുവാ.. മുതുക്കനെങ്ങാണുമാണോന്നൊരു സംശയം…
ഞാൻ ആവലാതി പങ്ക് വെച്ചു..
” സാരമില്ല.. നീയാ തൊലി വലിച്ചു പിടിച്ചു സ്റ്റാപ്ലർ വെച്ച് രണ്ടടിയങ്ങടിയ്ക്കണം.. അഞ്ചു മാസത്തേയ്ക്ക് തൊലിയ്ക്കൊരു വലിവും വരത്തില്ല..
ഇങ്ങേരെന്നെ ആക്കിയതാണോ.. സംശയം…ങ്ഹാ.. പോട്ടെ.. അമേരിക്കയിൽ ചെന്നിട്ട് ട്രമ്പിനൊപ്പം നിന്ന് കുറെ ഫോട്ടോയെടുത്ത് അയച്ചു കൊടുക്കണം.. ഡോളറൊക്കെ ഞാൻ വാരിയിട്ട് എണ്ണുന്നത് കണ്ട് ഇങ്ങേര് തലകറങ്ങി വീഴും. ആഹ്ഹാ…
കുറെ നാളുകൾക്ക് ശേഷം കോസ് വിളിക്കുന്നു..
” ഹണീ… ഞാൻ ബ്രിട്ടനിലേക്ക് ബിസിനസ് ആവശ്യങ്ങൾക്കായ് പോകുവാ.. ഞാൻ വരുന്ന വരെ നീ സന്തോഷമായിരിക്കണം… ഐ മിസ്സ് യൂ… മ്ചുംവാ…
കോസ് സങ്കടത്തോടെ ഒരുമ്മ തന്നു..
” കോസ്.. മൈ ഡാർലിംഗ്.. ഐ മിസ്സ് യൂ ടൂ..പോയിട്ട് വാ..
ഞാൻ വിങ്ങിപ്പൊട്ടി…കോസ് യാത്രയായി..
രണ്ട് ദിവസം കഴിഞ്ഞു കോസ് വിളിച്ചു.. റൂമിലെത്തിയെന്നും സുഖമായി രിക്കുന്നെന്നും പറഞ്ഞു…
അന്ന് വൈകുന്നേരം വീണ്ടും വിളിച്ചു..
” ഹണീ.. എനിക്കൊരു ഹെല്പ് വേണം.. എന്റെ അക്കൗണ്ട് ഓപ്പൺ ചെയ്യാൻ പറ്റുന്നില്ല.. കുറച്ചു കാശ് ഞാൻ പറയുന്ന അക്കൗണ്ടിലേക്ക് സെൻറ് ചെയ്യ്.. എന്റെ അക്കൗണ്ട് ഓപ്പൺ ചെയ്യുമ്പോൾ ഇഷ്ടം പോലെ കാശ് ഞാൻ ഇട്ടു തരാം..
ഞാൻ പേഴ്‌സ് തുറന്നു നോക്കി..എഴുന്നൂറ്റൻപത് രൂപയുണ്ട്.. ഇതയച്ചു കൊടുക്കാം..
” ഓക്കേ ഡാർലിംഗ്.. എത്ര രൂപ വേണം..
” ഇന്ത്യൻ കറൻസി ഏകദേശം അഞ്ചു ലക്ഷം മതി..
കോസ് സിമ്പിളായി പറഞ്ഞു..
” ങ്‌ഹേ..
ഞാൻ ആഞ്ഞൊരു ശ്വാസമെടുത്തു.. ആ ശ്വാസം ഇന്നീ നിമിഷം വരെ പുറത്ത് പോയിട്ടില്ലെന്നത് പച്ചപ്പരമാർത്ഥം..
കൊറോണ വന്ന് തൊലിയും പറിഞ്ഞു മുപ്പതും മുപ്പതും അറുപതും പത്തും എഴുപതെന്ന കണക്കിൽ കോണകം കീറിയിരിക്കുന്ന എന്നോടാണ് ഈ മഹാപാപി ഇമ്മാതിരി വർത്താനം പറഞ്ഞത്.. കയ്യിലിരുന്ന എഴുന്നൂറ്റൻപത് രൂപ എന്നെ നോക്കി ചിരിച്ചു..
എന്റലിത്രേമില്ലെന്നു പറഞ്ഞപ്പോൾ കോസ് തുക കുറയ്ക്കാൻ തുടങ്ങി. ഞാനെന്തു ചെയ്യും.. അവസാനം പുള്ളിക്കങ്ങു ദേഷ്യമായി.. ഒരു രണ്ടായിര മെങ്കിലും കൊടുക്കാൻ കാല് പിടിച്ചു..അഞ്ചാറു ദിവസം എന്നെ എയറിൽ നിർത്തി വട്ടം കറക്കി..
ഞാൻ കെട്ടിയോനെ വിളിച്ചൊരു രണ്ടായിരം എടുക്കാനുണ്ടാവുമോ എന്നൊന്ന് ചോദിച്ചു.. മഴയായതുകൊണ്ട് നോട്ടൊന്നും ഉണങ്ങുന്നില്ലെന്ന് മറുപടി.. പിന്നെന്താ ചെയ്യാ..
അന്നാ കാശ് കൊടുക്കാഞ്ഞത് കൊണ്ട് കോസ് എന്നോട് പിണങ്ങി.. എന്നെ ബ്ലോക്കി പോയി..
അമേരിക്കയിൽ നിന്ന് ആര് വിളിച്ചാലും കോസാണെന്ന് കരുതി ഞാനിപ്പോളും ഓടിച്ചെല്ലും..
നമുക്കീ ഡോളറൊന്നുമെണ്ണാൻ വിധിയില്ല..
നാട്ടിൽ വിളിച്ചപ്പോൾ കെട്ടിയോനൊരു ചോദ്യം..
” അമേരിക്കയ്ക്ക് പോണില്ലേന്ന്..
അങ്ങേര് അന്നൊന്ന് മനസ് വെച്ചിരുന്നേൽ ഇന്ന് ഞാൻ ആരായേനെ.. എന്നിട്ട് അമേരിക്കയ്ക്ക് പോണില്ലേന്ന് പോലും..
” ഈ സായിപ്പന്മാരെയൊന്നും വിശ്വസിയ്ക്കാൻ കൊള്ളൂലേട്ടാ.. അവന്റെ മോന്ത കണ്ടേച്ചാലും മതി.. എന്റേട്ടന്റെ മുന്നിൽ അവൻ വെറും ശൂ.. എനിക്ക് ഏട്ടനെ മതി.. പോവാൻ പറ അവനോട്..
ചങ്ക് തകർന്ന് ഞാനൊരു വിധം പറഞ്ഞൊപ്പിച്ചു..
പിന്നീടിതുവരെ ഒറ്റ സായിപ്പിനെയും ഞാനീ വളപ്പിൽ കേറ്റിയിട്ടില്ല..
കെട്ടിയോനാണെന്റെ പുണ്യാളൻ….
