എഴുത്ത്:-ജെ കെ
“നീലിമേ, ഇതിപ്പോ നിന്റെയും കൂടെ വീടാണ്. ഇവിടെ ആരെയും പേടിക്കണ്ട, എല്ലാവരും നിന്റെ സ്വന്തക്കാരാണ്, അമ്മയും ഏട്ടത്തിയും ഒക്കെ പാവമാണ് നിനക്ക് ഇവിടെ യാതൊരു ബുദ്ധിമുട്ടും ഉണ്ടാവില്ല ,” തറവാട്ടുവാതിൽക്കൽ നിലവിളക്കുമായി നിൽക്കുമ്പോൾ അജിത്ത് അവളുടെ കാതിൽ മെല്ലെ പറഞ്ഞു.
നീലിമ വിറയ്ക്കുന്ന കൈകളോടെ വിളക്കുമായി ഉമ്മറത്തേക്ക് കയറി..
ഇന്ന് അജിത്തിനെയും നീലിമയുടെയും വിവാഹം ആയിരുന്നു.. ഒരു പ്രണയവിവാഹം ഒന്നുമായിരുന്നില്ലെങ്കിലും കല്യാണം ഉറപ്പിച്ചിട്ടതിനുശേഷം അവർ പരസ്പരം നന്നായി മനസ്സിലാക്കി..
അതിനുശേഷം ആയിരുന്നു കല്യാണം.
റിസപ്ഷനും മറ്റു ചടങ്ങുകളും കഴിഞ്ഞ് രാത്രിയായപ്പോൾ എല്ലാവരും ഹാളിൽ ഒത്തുകൂടി. അജിത്തിന്റെ അമ്മ ജാനകിയമ്മ ഒരു കസേരയിൽ ഇരിക്കുന്നു ണ്ടായിരുന്നു. അവരുടെ അടുത്ത് തന്നെ ഒരു കൊച്ചു കുട്ടിയെ മടിയിലിരുത്തി ഗൗരവഭാവത്തിൽ ഇരിക്കുന്ന ഒരു സ്ത്രീയുണ്ട്. അത് ഷീബയായിരുന്നു, അജിത്തിന്റെ മരിച്ചുപോയ ഏട്ടൻ അരവിന്ദന്റെ ഭാര്യ.
” മോൾക്ക് വീട്ടുകാരെ ഉപേക്ഷിച്ചു വന്നതുകൊണ്ട് നല്ല സങ്കടം ഉണ്ട് അല്ലേ പേടിക്കേണ്ട കേട്ടോ ഇവിടെ മോൾക്ക് യാതൊരു ബുദ്ധിമുട്ടും ഉണ്ടാവില്ല.. ഇടയ്ക്ക് വീട്ടിൽ പോയി നിൽക്കുകയും ചെയ്യാലോ!””
ജാനകിയമ്മ അവളോട് പറഞ്ഞു അമ്മ ഒരു പാവം ആണെന്ന് അവൾക്ക് അറിയാമായിരുന്നു..
”നീലിമ പേടിക്കണ്ട, ഷീബേച്ചി ഇവിടെ എന്തിനും കൂടെയുണ്ടാകും. ഏട്ടൻ പോയതിൽ പിന്നെ ഇവിടത്തെ കാര്യങ്ങളെല്ലാം നോക്കുന്നത് ചേച്ചിയാണ്,” അജിത്ത് വളരെ സ്നേഹത്തോടെ പറഞ്ഞു. അത് കേട്ട് നീലിമ ഷീബയെ നോക്കി ചിരിച്ചു.
എന്നാൽ ഷീബയുടെ മുഖം കടുത്ത് തന്നെ ഇരുന്നു.
“” എന്റെ ആദ്യത്തെ നിന്റെയും അമ്മയുടെയും വർത്താനം കേട്ടാൽ തോന്നുമല്ലോ ഇത് ലോകത്ത് ആദ്യമായി നടക്കുന്ന കല്യാണം ആണെന്ന്!! എല്ലാവരും ഇങ്ങനെ യൊക്കെ തന്നെയാണ് എന്റെ കാര്യം തന്നെ നോക്ക് 18 വയസ്സിലാണ് ഞാൻ ഇവിടെ കയറിവന്നത്!! എന്നിട്ട് ഞാൻ അഡ്ജസ്റ്റ് ചെയ്തില്ലേ?? “”
ഷീബ മുഖത്ത് അ,ടിച്ചതുപോലെ പറഞ്ഞു.. അജിത്തിനും അമ്മയ്ക്കും അത് തമാശയായിരുന്നു എങ്കിൽ നീലിമയ്ക്ക് അത് അങ്ങനെ എടുക്കാൻ കഴിഞ്ഞില്ല..
ദിവസങ്ങൾ കടന്നുപോയി. നീലിമ ആ വീടുമായി പൊരുത്തപ്പെടാൻ ശ്രമിച്ചു. പക്ഷേ ഓരോ നിമിഷവും ഷീബയുടെ സാന്നിധ്യം അവളെ ശ്വാസം മുട്ടിക്കുന്നത് പോലെ അവൾക്ക് തോന്നി. അജിത്തിനോട് ഒന്ന് തനിച്ച് സംസാരിക്കാൻ പോലും അവൾക്ക് സാധിച്ചിരുന്നില്ല. ഷീബ അപ്പോഴേക്കും അവർക്കിടയിൽ വരും .. അജിത്ത് ജോലി കഴിഞ്ഞ് വന്നാൽ ചായയുമായി ആദ്യം എത്തുന്നത് ഷീബയാണ്. അവന്റെ ഷർട്ടുകൾ അലക്കുന്നതും മുറി അടുക്കി വെക്കുന്നതുമെല്ലാം ഷീബ തന്നെ.
”ചേച്ചി, അതൊക്കെ ഞാൻ ചെയ്തോളാം.. എനിക്ക് വേറെ എന്താ പണി,” ഒരിക്കൽ സഹി കെട്ട് നീലിമ അവളോട് പറഞ്ഞു. “” അതേ മോളെ നീ എന്തിനാ വെറുതെ അതൊക്കെ ചെയ്തു കൊടുക്കുന്നെ ഇനി അതൊക്കെ നീലിമ ചെയ്യട്ടെ!”
എന്ന് ജാനകിയും പറഞ്ഞു.
”അതിനെന്താ അമ്മേ, അജിത്ത് എനിക്ക് അനിയനല്ലേ? അരവിന്ദേട്ടൻ പോയതിൽ പിന്നെ അവൻ എന്നെ നോക്കുന്നത് ഒരു മകനെപ്പോലെയല്ലേ. അവന് എന്താ വേണ്ടതെന്ന് എനിക്കല്ലേ അറിയാവൂ,” ഷീബയുടെ സ്വരം ഇടറി.. അതിൽ പിന്നെ ജാനകി അമ്മ ഒന്നും മിണ്ടിയില്ല. അരവിന്ദന്റെ കുഞ്ഞിനെ തനിക്കു വേണം എന്ന കാരണത്താലാണ് ഷീബയെ അവിടെ പിടിച്ചു നിർത്തിയിരിക്കുന്നത്. എന്നാൽ ഷീബയുടെ ലക്ഷ്യം അജിത്താണെന്ന് നീലിമ പതുക്കെ മനസ്സിലാക്കിത്തുടങ്ങി.
ഒരു ദിവസം രാത്രി, അജിത്ത് മുറിയിലേക്ക് വന്നപ്പോൾ നീലിമ ചോദിച്ചു,
“അജിത്തേട്ടാ, നമ്മുടെ കാര്യങ്ങൾ ഞാൻ ചെയ്തോളില്ലേ ഷീബേച്ചി എന്തിനാ എപ്പോഴും നമ്മുടെ കാര്യങ്ങളിൽ ഒക്കെ അനാവശ്യമായി ഇടപെടുന്നത് എനിക്കത് അത്ര സുഖകരമായി തോന്നുന്നില്ല.” അത് കേട്ടതും അജിത്ത് ഒന്ന് ചിരിച്ചു, “നീയെന്താ നീലിമേ ഈ പറയുന്നത്? പാവം ഷീബേച്ചി. ഏട്ടൻ പോയ ശേഷം അവർക്ക് ആകെയുള്ള ആശ്വാസം ഈ വീടാണ്. എന്നെ അവർ സ്വന്തം അനിയനായിട്ടാണ് കാണുന്നത്. നീ വെറുതെ ഓരോന്ന് സങ്കൽപ്പിക്കണ്ട.” ഒരു താക്കീതിന്റെ സ്വരം ഉണ്ടായിരുന്നു അവന്റെ വാക്കുകൾക്ക്… അത് കേട്ട്
നീലിമ നിശബ്ദയായി. പക്ഷേ ഷീബയുടെ പെരുമാറ്റം കൂടുതൽ വഷളാകുക യായിരുന്നു..
ഷീബ കൂടുതൽ ആയി അജിത്തിനെ ചുറ്റിപ്പറ്റി നടക്കാൻ തുടങ്ങി.. അവൾ അജിത്തിന്റെ അടുത്ത് ഇരിക്കുമ്പോഴും സംസാരിക്കുമ്പോഴും നീലിമയെ നോക്കി അവർ വിജയിച്ച ഭാവത്തിൽ ചിരിക്കും. അജിത്തിന്റെ പെർഫ്യൂം എടുത്ത് അവർ അടിക്കുന്നതും.. അജിത്തിന് ഇഷ്ടമുള്ള ഭക്ഷണം നീലിമയെ ഉണ്ടാക്കാൻ സമ്മതിക്കാതെ അവർ തന്നെ ഉണ്ടാക്കുന്നതും ഒരു പതിവായി.
ഒരു ശനിയാഴ്ച വൈകുന്നേരം. അജിത്ത് നേരത്തെ വീട്ടിലെത്തിയിരുന്നു. നീലിമ കുളിക്കാൻ പോയ സമയത്താണ് ഷീബ അജിത്തിന്റെ മുറിയിലേക്ക് വന്നത്.
”അജിത്തേ, തല വേദനിക്കുന്നു എന്ന് പറഞ്ഞല്ലോ. ഞാൻ കുറച്ച് എണ്ണ തേച്ചു തരട്ടെ?” ഷീബ അവന്റെ അരികിൽ ഇരുന്നു.
”അതൊന്നും വേണ്ട ചേച്ചി, നീലിമ വന്നോളും,” അജിത്ത് മടിയോടെ പറഞ്ഞു.
”അവൾക്കിപ്പോ ഇതിനൊക്കെ എവിടെയാ നേരം? നീലിമ വന്നതിൽ പിന്നെ നിന്റെ കാര്യങ്ങളൊന്നും ശരിക്കു നടക്കുന്നില്ല എന്ന് എനിക്കറിയാം. നീ ശരിക്കും ക്ഷീണിച്ചു,” ഷീബ അവന്റെ മുടിയിൽ തലോടാൻ ശ്രമിച്ചു.
അജിത്ത് പെട്ടെന്ന് എഴുന്നേറ്റു. അപ്പോഴാണ് നീലിമ അങ്ങോട്ട് വന്നത്. ഷീബയുടെ ആ നോട്ടവും അജിത്തിന്റെ അസ്വാഭാവികമായ മുഖഭാവവും കണ്ടപ്പോൾ അവൾക്ക് കാര്യം മനസ്സിലായി. ഷീബ ഒന്നും സംഭവിക്കാത്തത് പോലെ ചിരിച്ചു കൊണ്ട് പുറത്തേക്ക് പോയി. ”അജിത്തേട്ടാ, ഞാൻ പറഞ്ഞത് ഇപ്പോഴെങ്കിലും മനസ്സിലായോ? അവർക്ക് ഏട്ടത്തിയമ്മയുടെ സ്നേഹമല്ല നിങ്ങളോട്,” നീലിമയുടെ കണ്ണുകൾ നിറഞ്ഞു. അജിത്തിന് ദേഷ്യം വന്നു, “നീലിമേ! പരിധി വിടരുത്. അവർ ഈ വീടിന്റെ വിളക്കാണ്. ഏട്ടന്റെ ഭാര്യയാണ്. അനാവശ്യമായ സംശയങ്ങൾ കൊണ്ട് ഈ കുടുംബത്തിലെ സമാധാനം കളയരുത്.”.നീലിമ തകർന്നുപോയി. സ്നേഹമുള്ള ഭർത്താവാണ്, പക്ഷേ അയാൾക്ക് ചുറ്റുമുള്ളവരുടെ കപടത കാണാൻ കണ്ണില്ലായിരുന്നു. പിറ്റേന്ന് രാവിലെ ഷീബ മറ്റൊരു കളി കൂടി കളിച്ചു. ജാനകിയമ്മയോട് അവർ പറഞ്ഞു, “അമ്മേ, നീലിമയ്ക്ക് കുഞ്ഞും ഇവിടെ നിൽക്കുന്നത് ഇഷ്ടമല്ലെന്ന് തോന്നുന്നു. അവൾ ഓരോന്ന് പറഞ്ഞുണ്ടാക്കുകയാണ്. ഞാൻ എന്റെ വീട്ടിലേക്ക് പോയേക്കാം. പക്ഷേ എന്റെ മോനെ അമ്മയുടെ അടുത്തുനിന്ന് കൊണ്ടുപോകണം എന്നോർക്കുമ്പോഴാണ് എനിക്ക്…”
അത്രയും പറഞ്ഞു അവൾ കണ്ണ് നിറച്ചു.
ഇതുകേട്ട ജാനകിയമ്മ പരിഭ്രമിച്ചു. തന്റെ മകന്റെ ചോരയായ പേരക്കുട്ടിയെ വിട്ടുകൊടുക്കാൻ അവർക്ക് കഴിയില്ല. അവർ അജിത്തിനെ വിളിച്ചു ശകാരിച്ചു. “അജിത്തേ, നീലിമയോട് പറ ഷീബയെ ബഹുമാനിക്കാൻ. അവൾ ഇവിടെ ഉള്ളതുകൊണ്ടാണ് ഈ വീട് നിലനിൽക്കുന്നത്.” അജിത്ത് നീലിമയോട് പൊട്ടിത്തെറിച്ചു. നീലിമ ഒറ്റപ്പെട്ടു. അവൾ ആ വീട്ടിൽ ഒരു അധികപ്പറ്റ് പോലെയായി . പക്ഷേ അവൾ തോറ്റുകൊടുക്കാൻ തയ്യാറായിരുന്നില്ല. സത്യം എന്നെങ്കിലും പുറത്തുവരുമെന്ന് അവൾ വിശ്വസിച്ചു. ആ അവസരം വന്നുചേർന്നു. ഒരു ദിവസം രാത്രി അജിത്ത് പുറത്തുപോയി വരാൻ വൈകുമെന്ന് പറഞ്ഞിരുന്നു. പക്ഷേ അവൻ പകുതി വഴിയിൽ വെച്ച് വണ്ടി കേടായതുകാരണം തിരികെ വന്നു. വീടിന്റെ പിന്നാമ്പുറത്തെ വാതിൽ വഴിയാണ് അവൻ അകത്തേക്ക് കയറിയത്. ഹാളിൽ ഷീബ ഫോണിൽ ആരോടോ സംസാരിക്കുന്നത് അവൻ കേട്ടു. അവരുടെ ശബ്ദം പതിവിലും വ്യത്യസ്തമായിരുന്നു.
”എടാ, ആ പെണ്ണ് ഇവിടെ അധികകാലം ഉണ്ടാവില്ല. അജിത്തിനെ ഞാൻ എങ്ങനെയാ കയ്യിലെടുക്കേണ്ടത് എന്ന് എനിക്കറിയാം. അവൻ പാവമാണ്, ഞാൻ എന്ത് പറഞ്ഞാലും വിശ്വസിക്കും. നീലിമയെ ഈ വീട്ടിൽ നിന്ന് ഓടിച്ചാൽ പിന്നെ ഈ സ്വത്തും അജിത്തും എന്റേതാണ്. അരവിന്ദൻ മരിച്ചത് നന്നായി എന്ന് എനിക്ക് ഇപ്പോൾ തോന്നുന്നു…” ഷീബ പൊട്ടിച്ചിരിച്ചു. അജിത്ത് തരിച്ചിരുന്നുപോയി. തന്റെ ഏട്ടത്തിയമ്മ, താൻ ദൈവത്തെപ്പോലെ കരുതിയ സ്ത്രീ, ഇത്രയും ക്രൂ,രമായി ചിന്തിക്കുമെന്ന് അവൻ സ്വപ്നത്തിൽ പോലും വിചാരിച്ചില്ല. അവരുടെ ഉള്ളിലെ കുടിലത അവൻ നേരിട്ട് കേൾക്കുകയായിരുന്നു.അജിത്ത് മെല്ലെ അകത്തേക്ക് നടന്നു. അവനെ കണ്ടതും ഷീബയുടെ ഫോൺ താഴെ വീണു… അവരുടെ മുഖം വിളറി വെളുത്തു
”ചേച്ചി… നിങ്ങൾ എന്താ ഇപ്പോൾ പറഞ്ഞത്?” അജിത്തിന്റെ ശബ്ദം വിറയ്ക്കുന്നുണ്ടായിരുന്നു.
”അത്… അജിത്തേ… ഞാൻ വെറുതെ…” ഷീബ പതറി.
”മതി! എല്ലാം ഞാൻ കേട്ടു. നീലിമ നിങ്ങളെക്കുറിച്ച് പറഞ്ഞപ്പോൾ ഞാൻ അവളെ ചീത്ത പറഞ്ഞു. എന്റെ ഏട്ടന്റെ ഭാര്യ ഇത്രയും വലിയൊരു ദു ഷ്ട ആയിരിക്കും എന്ന് ഞാൻ കരുതിയില്ല. നിങ്ങൾക്ക് വേണ്ടി എന്റെ ഭാര്യയെ ഞാൻ വേദനിപ്പിച്ചു,” അജിത്തിന്റെ കണ്ണുകളിൽ അഗ്നി പടർന്നു.ബഹളം കേട്ട് ജാനകിയമ്മയും നീലിമയും അങ്ങോട്ട് വന്നു. ഷീബയുടെ യഥാർത്ഥ മുഖം അജിത്ത് എല്ലാവരുടെയും മുന്നിൽ തുറന്നു കാട്ടി. ഷീബയ്ക്ക് മറുപടിയില്ലായിരുന്നു. താൻ കെട്ടിയാടിയ നാടകം അവസാനിച്ചുവെന്ന് അവർക്ക് മനസ്സിലായി. ”അമ്മേ, ഇവർക്ക് വേണ്ടത് ഈ സ്വത്താണ്. നമ്മുടെ സ്നേഹമല്ല. ഏട്ടന്റെ കുഞ്ഞിനെ ഇവർ ഒരു ആയുധമാക്കുക യാണ്,” അജിത്ത് ജാനകിയമ്മയോട് പറഞ്ഞു.
. “നീ ഇറങ്ങിക്കോ ഷീബേ… എന്റെ മോന്റെ കുഞ്ഞിനെ വളർത്താൻ എനിക്കറിയാം. നിന്റെ ഈ വിഷമനസ്സുമായി നീ ഇവിടെ കഴിയേണ്ട.”
ജാനകിയമ്മ അവളോട് പറഞ്ഞു..
ഷീബ തല താഴ്ത്തി തന്റെ സാധനങ്ങളുമായി ആ രാത്രിയിൽ തന്നെ അവിടെ നിന്ന് ഇറങ്ങിപ്പോയി. അജിത്ത് നീലിമയുടെ അടുത്തേക്ക് നടന്നു. അവളുടെ കൈകൾ ചേർത്തുപിടിച്ചു. “എന്നെ ക്ഷമിക്ക് നീലിമേ. നീ പറഞ്ഞത് സത്യമായിരുന്നു. ഞാൻ കാണാത്തത് നീ കണ്ടു. ഏട്ടത്തിയമ്മയുടെ അഭിനയത്തിൽ ഞാൻ മയങ്ങിപ്പോയി.”നീലിമയുടെ കണ്ണുകൾ ഈറനണിഞ്ഞു, പക്ഷേ അതൊരു ആശ്വാസത്തിന്റെ കണ്ണീരായിരുന്നു. “സാരമില്ല അജിത്തേട്ടാ. വൈകിയാണെങ്കിലും നിങ്ങൾക്ക് സത്യം മനസ്സിലായല്ലോ, അത് മതി.”പിറ്റേന്ന് പുലർന്നത് പുതിയൊരു പ്രഭാതത്തിലേക്കായിരുന്നു. ഷീബയുടെ നിഴൽ വീഴാത്ത, സമാധാനമുള്ള ഒരു വീട്. അജിത്തും നീലിമയും ചേർന്ന് ആ വലിയ തറവാട്ടിൽ ഒരു പുതിയ ജീവിതം ആരംഭിച്ചു. ജാനകിയമ്മയുടെയും അരവിന്ദന്റെ കുഞ്ഞിന്റെയും സ്നേഹത്തിൽ ആ വീട് വീണ്ടും നിറഞ്ഞു. തന്റെ പ്രതീക്ഷകൾക്ക് മങ്ങലേറ്റെങ്കിലും, ഒടുവിൽ സത്യം ജയിച്ചതിന്റെ സംതൃപ്തി നീലിമയുടെ മുഖത്തുണ്ടായിരുന്നു.
☆☆☆☆☆☆☆☆☆

